Saturday, August 6, 2011


കലാനിര്‍മ്മാണവും കലാചരിത്രവും

ആര്‍ ശിവകുമാര്‍ /പി പി ഷാനവാസ്

കനക്കുന്നിലെ മരത്തണലിലൊന്നില്‍ ആര്‍ ശിവകുമാറുമായി സംസാരിക്കുമ്പോള്‍ സന്ധ്യ. ശാന്തിനികേതനത്തിലെ ജീവിതത്തെയും തന്റെ ഗുരുനാഥന്മാരെയും താന്‍ സൃഷ്ടിച്ച കലയെയും കുറിച്ച് കെ എസ് രാധാകൃഷ്ണനുമായി അഭിമുഖമവസാനിച്ചായിരുന്നു ശിവകുമാറുമായി സംഭാഷണം. മലയാളിയായ ശിവകുമാര്‍ ഇന്ത്യയിലെ പ്രമുഖനായ കലാചരിത്രകാരനാണ്. ബംഗാളില്‍ ശാന്തിനികേതന്‍ കലാഭവനിലെ കലാചരിത്രവിഭാഗം അധ്യാപകന്‍.  പതിനെട്ടാം വയസ്സില്‍ കലാപഠനത്തിനായി കെ എസ് രാധാകൃഷ്ണന്‍ ശാന്തിനികേതനത്തിലേക്കു കയറിയ അതേ തീവണ്ടിയില്‍, സമപ്രായക്കാരനായി, കലാപഠനം ലക്ഷ്യമിട്ട് ശിവകുമാറും ഉണ്ടായിരുന്നു. മലയാളികളാണെങ്കിലും ഇരുവരും ബംഗാളില്‍ വെച്ച് ആദ്യമായി കണ്ടുമുട്ടി. ആ ബന്ധത്തിന്റെ ഇടമുറിയാത്ത തുലാവര്‍ഷപ്പകര്‍ച്ച ഇന്നും മാഞ്ഞുപോയിട്ടില്ല.  രാധാകൃഷ്ണന്റെ കലയെക്കുറിച്ചുള്ള ശിവകുമാറിന്റെ അപൂര്‍വ്വ സുന്ദരമായ ഭാഷ്യങ്ങള്‍ അതിന്റെ ഫലമാണ്.
 ശാന്തിനികേതന്‍ കലയെയും കലാകാരന്മാരെയും ശിവകുമാര്‍ ആഴത്തില്‍ പഠിച്ചു. കെ ജി സുബ്രഹ്മണ്യന്റെ  കലാനിര്‍മ്മാണ സപര്യയെ അടുത്തന്വേഷിച്ചു. കെജിഎസിന്റെ  അഞ്ചു പതിറ്റാണ്ടത്തെ കലാപ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം ക്യൂറേറ്റ് ചെയ്യാന്‍, ദില്ലി നാഷണല്‍ ആര്‍ട് ഗാലറി ശിവകുമാറിനെയായിരുന്നു ക്ഷണിച്ചത്. അത് പുതിയ തലമുറയ്ക്ക് കെജിഎസിന്റെ ബൃഹത്തായ കലയെ കണ്‍തുറന്ന് കാണാനുള്ള അപൂര്‍വ്വാവസരമായി. തുടര്‍ന്ന് സുബ്രഹ്മണ്യനെക്കുറിച്ച് ശിവകുമാറിന്റെ സമഗ്ര പഠനവും ഇറങ്ങി. എ രാമചന്ദ്രന്റെ രചനകളെക്കുറിച്ച് ശിവകുമാര്‍ രചിച്ച റെട്രോസ്പെക്ടീവും പുറത്തിറങ്ങി.
കലാസൃഷ്ടികളെ സസൂക്ഷ്മം അനുധാവനം ചെയ്ത്, അവയുടെ സൌന്ദര്യമൂല്യ മാനദണ്ഡങ്ങളില്‍ നിലയുറപ്പിച്ച്, ശിവകുമാര്‍ നടത്തുന്ന സഞ്ചാരങ്ങള്‍, അപൂര്‍വ്വചാരുതയാര്‍ന്ന ഒരാമ്പല്‍പൂവിന്റെ സാരള്യം അനുഭവിപ്പിക്കുന്നു. അത് സൌന്ദര്യാസ്വാദനത്തിന്റെ ഉദാത്തമായ നിമിഷങ്ങളെ, ചരിത്രത്തിന്റെയും ദര്‍ശനത്തിന്റെയും വെയില്‍പ്പച്ചയിലേക്ക് വ്യാവര്‍ത്തനം ചെയ്യിക്കുന്നു. ഇങ്ങനെ കലാസൃഷ്ടിയുടെ ശേഷജീവിതം സാധ്യമാവുന്നു. അതു സ്വയം ഒരു കലാസൃഷ്ടിയായിത്തീരുന്നു. രാധാകൃഷ്ണന്റെ ശില്‍പങ്ങളെക്കുറിച്ചും കെ ജി സുബ്രഹ്മണ്യന്റെ കലയെക്കുറിച്ചും ശിവകുമാറിന്റെ ആഖ്യാനങ്ങള്‍ ഇതിനു നിദര്‍ശനമാണ്. ഇന്ത്യന്‍ കലയ്ക്ക് ശാന്തിനികേതന്‍ സമ്മാനിച്ച ഈ ധിഷണാശാലി കേരളത്തില്‍ എത്തിയപ്പോള്‍ ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖം....

കലാനിര്‍മ്മാണവും അതിനെക്കുറിച്ചുള്ള എഴുത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു തുടങ്ങാം. ദൃശ്യവും വാക്കും തമ്മിലുള്ള ബന്ധങ്ങള്‍...

കലയും കലയെക്കുറിച്ചു നടത്തുന്ന എഴുത്തും അടുത്ത ബന്ധം പുലര്‍ത്തുന്നു. എന്നാല്‍, മിക്ക എഴുത്തും കലാനിര്‍മ്മാണത്തിനു ശേഷം നടക്കുന്നതാണ്. ചില സൌന്ദര്യാത്മക അഭ്യൂഹങ്ങളും പ്രത്യയശാസ്ത്ര വിവരണങ്ങളും മാത്രമാണ് കലാപ്രവര്‍ത്തനത്തിനു മുമ്പ് നടക്കുന്നത്. ചിത്രകാരന്റെ സൃഷ്ടികള്‍ ബന്ധിപ്പിക്കാനും സംവേദനം സാധ്യമാക്കാനും മൂല്യങ്ങള്‍ നിര്‍മ്മിക്കാനും ആണ് ആര്‍ട് റൈറ്റിങ്ങ് ഉണ്ടാകുന്നത്. ഒരു മൂല്യപ്രവാഹം എന്നു വിളിക്കാം. കലാസൃഷ്ടിക്ക് അത്തരമൊരു മൂല്യപ്രവാഹം ഉണ്ടാകണമെങ്കില്‍ എഴുത്ത്  പ്രധാനമാണ്. ഒരു ശില്‍പത്തെ മുന്‍നിര്‍ത്തി ഒരു സാംസ്കാരിക പരിസരം രൂപപ്പെടുത്താന്‍ എഴുത്ത് ആവശ്യമാണ്. അത് കലാസൃഷ്ടിയുടെ ഒരു തുടര്‍ച്ച സൃഷ്ടിക്കുന്നു. പല തലമുറയിലൂടെ, പല സമൂഹങ്ങളിലൂടെ കലാസൃഷ്ടി ഒരു സാംസ്കാരികലോകത്തിന്റെ ഭാഗമായിത്തീരുന്നത് ഇത്തരം എഴുത്തിലൂടെയാണ്. ഈ നൈരന്തര്യം സൃഷ്ടിക്കുവാന്‍ ആര്‍ട് റൈറ്റിങ്ങ് അതിന്റെ പങ്കു വഹിക്കുന്നു.

വാക്കും ദൃശ്യവും തമ്മില്‍ ഏതാണു മുന്‍പെ വരുന്നത് എന്നത് എല്ലായ്പ്പോഴും ഒരു തത്വചിന്താ പ്രശ്നമാണല്ലോ....

വാക്കും ഇമേജും, ഭാഷാപരവും ആനുഭവികവുമായി വ്യതിരിക്തമായ മണ്ഡലത്തില്‍ പെടുന്നതാണ്. കലാസൃഷ്ടി ദൃശ്യപരമായി മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളിലേക്കും അനുഭവങ്ങളിലേക്കും ശ്രദ്ധ തിരിക്കാനാണ് അതിനെപ്പറ്റിയുള്ള എഴുത്തില്‍ വാക്കുകള്‍ ഉപയോഗിക്കുന്നത്. ഒരു മാധ്യമം നല്‍കുന്ന അനുഭവത്തെ മറ്റൊരു മാധ്യമത്തിലൂടെ ഉണര്‍ത്തുക വഴി, മറ്റുള്ളവരുമായി ആ ദൃശ്യാനുഭവം പങ്കുവെയ്ക്കാനുള്ള ശ്രമമാണ് ആര്‍ട് റൈറ്റിങ്. സംഗീതം പോലെ ചിത്രകലയ്ക്കും അതിന്റെ സ്വന്തം ഭാഷയുണ്ട്. വാക്കും ഇമേജും രണ്ട് ഭാഷാനുഭവങ്ങളാണ്. അവ തമ്മില്‍ ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ആര്‍ട്റൈറ്റിങ് നടത്തുന്നത്.
കേരളത്തിന്‍െ ചിത്രകലാസ്വാദനത്തിന്റെയും ദൃശ്യാനുഭവത്തിന്റെയും കാര്യങ്ങള്‍ പലപ്പോഴും അത്ര ആശാവഹമല്ല എന്നു പറയാറുണ്ട്. പലപ്പോഴും വാഗ്രൂരൂപങ്ങളാണ് ദൃശ്യത്തേക്കാള്‍ മലയാളിക്ക് ആഭിമുഖ്യം എന്ന് കേരളത്തിലുണ്ടാകുന്ന സമയത്ത് ആര്‍ നന്ദകുമാറും മറ്റും പലപ്പോഴും വിമര്‍ശനാത്മകമായി വിലയിരുത്താറുണ്ട്...
കേരളത്തിന് ശക്തമായ ഒരു സാഹിത്യ പശ്ചാത്തലമുണ്ട്. അതുകൊണ്ടാവണം സാഹിത്യാനുഭവം നമ്മുടെ സാംസ്കാരിക മണ്ഡലത്തില്‍ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നത്. ഭൂമിശാസ്ത്രപരമായി കേരളം സമ്പന്നമായ ദൃശ്യാനുഭവമാണ്. എന്നാല്‍ കേരളീയരുടെ നിത്യജീവിതത്തിലും അവര്‍ നിര്‍മ്മിക്കുന പരിസ്ഥിതിയിലും ദൃശ്യാനുഭവം വലിയ ഒരളവുവരെ ദരിദ്രമാണ്. നമുക്ക് നിശ്ചിതമായ ഒരു ദൃശ്യസംസ്കാരമുണ്ടായിരുന്നു. അതിപ്പോള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. സങ്കീര്‍ണ്ണതയിലും ആവിഷ്കരണത്തിലും പാടവത്തിലും, അതിന് പകരം വെയ്ക്കപ്പെടുന്നതൊന്നും തൃപ്തികരമല്ല. നേരത്തെ നിലനിന്ന ദൃശ്യപാരമ്പര്യത്തിനു ഇന്നു പകരം വെയ്ക്കുന്നതൊന്നും, നമ്മുടെ ജീവിതത്തിന്റെ സമഗ്രതയെ ആവിഷ്കരിക്കുന്നില്ല. ഒരുപക്ഷേ സാഹിത്യം ഇക്കാര്യങ്ങള്‍ വിജയകരമായി നിര്‍വ്വഹിക്കുന്നതിനാലാകണം സാഹിത്യത്തിന് കേരളത്തില്‍ ലഭിക്കുന്ന ഈ പ്രാധാന്യം.
സിനിമക്ക് കേരളത്തില്‍ വലിയ പ്രാധാന്യം കിട്ടുന്നുവല്ലോ. സിനിമ ഒരു വിഷ്വല്‍ ആര്‍ട് എന്ന നിലയില്‍ സ്വീകരിക്കുംപോലെ, ചിത്രകലാസ്വാദനത്തിന്റെ ഒരു തലം എന്തുകൊണ്ട് സൃഷ്ടിക്കപ്പെടുന്നില്ല...
ചിത്രകലാസ്വാദനത്തെ നാം സിനിമയുമായി താരതമ്യം ചെയ്യരുത്. സിനിമ സ്വീകരിക്കപ്പെടുന്നുണ്ടെങ്കില്‍ അത് അര്‍ഹിക്കുന്നതാണ്. സ്വാഗതം ചെയ്യപ്പെടേണ്ടതാണ്്. ഇവിടുത്തെ കാര്യങ്ങളെപ്പറ്റി പൂര്‍ണ്ണ ബോധ്യമുള്ള ഒരു അഭിപ്രായം പറയാന്‍ ഞാന്‍ പ്രാപ്തനല്ല. ഇവിടുത്തെ സാംസ്കാരിക രംഗവുമായി കൂടുതല്‍ പരിചയം അതിനാവശ്യമാണ്. കലാസ്വാദനത്തിന് ആവശ്യമായ സാഹചര്യങ്ങള്‍ ഇവിടെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍  ഉണ്ടാകുന്നില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. തിരുവനന്തപുരം കനക്കുന്ന് കൊട്ടാരത്തില്‍, കെ എസ് രാധാകൃഷ്ണന്റെ ശില്‍പങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോഴുള്ള അനുഭവം എടുക്കുക. ജീവിതത്തിന്റെ വിവിധ തുറകളിലുമുള്ള ആളുകള്‍ ശില്‍പങ്ങള്‍ കാണാനെത്തിയത് ഞാന്‍ ശ്രദ്ധിച്ചു. രാധാകൃഷ്ന്റെ സൃഷ്ടികളോട് വളരെ ഉത്സാഹത്തോടെയുളള അവരുടെ പ്രതികരണവും എനിക്ക് കാണാനായി, പ്രത്യേകിച്ചും കൊച്ചു കുട്ടികളുടെ. ഇതു കാണിക്കുന്നത് ആകര്‍ഷകമായി അവതരിപ്പിച്ചാല്‍ ജനങ്ങള്‍ പ്രതികരിക്കുമെന്നാണ്. അതിനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ അപൂര്‍വ്വമാണ്്. കാര്യക്ഷമമായ ഒരു പ്രേക്ഷകവൃന്ദത്തെ ചലിപ്പിക്കാന്‍ കഴിഞ്ഞാല്‍, സജീവമായ ഒരു പ്രേക്ഷകസമൂഹം ഉണ്ടായാല്‍, ജീവസുറ്റ കലാരംഗം ഉണ്ടായിവരും.
എന്നാല്‍ കലാരംഗത്തെ കലാകമ്പോളവുമായി ചേര്‍ത്ത് വായിക്കരുത്. കലാകമ്പോളത്തിന്റെ സാന്നിധ്യം, കലാസ്വാദകര്‍ ഉള്‍കൊള്ളുന്ന വിപുലമായ ഒരു പ്രേക്ഷകസമൂഹം ഉണ്ടെന്ന് അര്‍ത്ഥമാക്കുന്നില്ല. അത് കലയെ ഒരു നിക്ഷേപം എന്ന നിലയില്‍ തിരിച്ചറിയപ്പെടുന്നതിന് സഹായിച്ചേക്കും. കലയ്ക്ക് ഒരു കമ്പോളമുണ്ടായാല്‍, കല ഒരു ജീവിതമാര്‍ഗ്ഗമായി സ്വീകരിക്കാനുള്ള വഴിയായി പലരും തെരഞ്ഞെടുക്കുന്നതിന് പ്രോത്സാഹനമായേക്കാം. അത്രത്തോളം മാത്രമേ കമ്പോളം കലയുടെ വളര്‍ച്ചക്കു സഹായിക്കൂ. കലാകമ്പോളം ഉണ്ടാകുന്നത് കൂടുതല്‍ വിപുലമായ കലാസ്വാദനത്തിന് പ്രചോദനമായിക്കൊള്ളണമെന്നില്ല എന്നര്‍ത്ഥം. ഈ രംഗത്ത് അറിവും ചരിത്രബോധവും ഗവേഷണബുദ്ധിയും പാണ്ഡിത്യവുമുള്ള ഒരു സംസ്കാരം വികസിപ്പിച്ചെടുക്കാന്‍ കഴിയണം. ഏറ്റവും കുറച്ച്, ഏതാനും ആളുകള്‍ അതിനായി രംഗത്ത് വന്ന് അത്തരമൊരു അന്തരീക്ഷത്തിനായി തറയൊരുക്കണം. ചലച്ചിത്രോത്സവങ്ങളെപ്പോലെ, ചിത്ര-ശില്‍പ കലയ്ക്കും അത്തരം വേദികള്‍ ഒരുക്കുന്നത് നന്നായിരിക്കും. സിനിമകള്‍ കാണാന്‍ നാം പശ്ചാത്തല സൌകര്യം ഒരുക്കിയിരിക്കുന്നതു പോലെ, കലാപ്രദര്‍ശനത്തിനും ആവശ്യമായ സൌകര്യങ്ങള്‍ ഉണ്ടാകണം. നമുക്ക് അത്തരം സൌകര്യങ്ങള്‍ ഉണ്ടോ? അതിനായുള്ള ആസൂത്രണങ്ങള്‍ ഏതെങ്കിലും ഭാഗത്ത് നടക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.
തിരുവനന്തപുരത്തെ അഖിലേന്ത്യാ പ്രശസ്തമായ ശ്രീചിത്രാ ആര്‍ട് ഗാലറിയുടെ സ്ഥിതിയെടുക്കുക.

രവിവര്‍മ്മയുടെ സ്വന്തം നാട്ടില്‍, അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അടങ്ങുന്ന ഈ ശേഖരം വളരെ മോശമായ നിലയിലാണ് പരിരക്ഷിക്കപ്പെടുന്നത്. ഒരു കേരളീയന്‍ എന്ന നിലയിലും പതിനെട്ടു വയസ്സു മുതല്‍ ശാന്തിനികേതനിലൂടെ വളര്‍ന്നു വന്ന, ഇന്ത്യയിലെ എണ്ണപ്പെട്ട കലാചരിത്രകാരന്‍ എന്ന നിലയിലും ഈ ദുരവസ്ഥയെപ്പറ്റി അങ്ങയുടെ പ്രതികരണമെന്താണ്? ആര്‍ നന്ദകുമാര്‍ ഈ വിഷയത്തില്‍ ദേശാഭിമാനി പത്രത്തില്‍ നേതൃത്വം നല്‍കിയ ചര്‍ച്ച ഭരണതലത്തില്‍ നിന്ന് ചില്ലറ ശ്രദ്ധ ഈ പ്രശ്നത്തിലേക്കു തിരിച്ചിരുന്നു..

മുപ്പതുകളുടെ മധ്യത്തിലാണ് തിരുവനന്തപുരത്ത് ശ്രീചിത്രാ ആര്‍ട് ഗാലറി സ്ഥാപിക്കുന്നത്. അവിടെ പ്രധാനപ്പെട്ട ഒരു കലാശേഖരം നിലവിലുണ്ട്. ഈ ശേഖരം ചൂണ്ടുന്നത് ഒരു കാലത്ത് നാം ചിത്ര-ശില്‍പ കലയ്ക്ക് നല്‍കിയ പ്രാധാന്യത്തിലേക്കാണ്. എന്നാല്‍ ഈ അമ്യൂല്യ ശേഖരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അപലനീയമാണ്. കഴിഞ്ഞ വര്‍ഷം ഞാന്‍ ഗാലറി സന്ദര്‍ശിച്ചപ്പോള്‍,  അതിനു മുമ്പത്തെ തവണ കണ്ടതിനെ അപേക്ഷിച്ച്, ചിത്രങ്ങളെല്ലാം നശിച്ചിരിക്കുന്നതായാണു കണ്ടത്. അവ സൂക്ഷിച്ചിരിക്കുന്ന കെട്ടിടം തന്നെ ശ്രദ്ധ ആവശ്യപ്പെടുന്നതാണ്. കെട്ടിടം സംരക്ഷിച്ചെങ്കിലേ കെട്ടിടത്തിനുള്ളില്‍  സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങള്‍ സംരക്ഷിക്കപ്പെടൂ. കെട്ടിടം നന്നാക്കിയെടുക്കുന്നതോടൊപ്പം, താമസം കൂടാതെ, അവിടുത്തെ കലാസൃഷ്ടികളും വിപുലമായ രീതിയില്‍ പ്രിസര്‍വേഷന് വിധേയമാക്കേണ്ടതാണ്. ഇപ്പോള്‍ പറ്റിയ കേടുപാടുകള്‍ മാറ്റാന്‍ കഴിയില്ലെങ്കിലും, കൂടുതല്‍ നാശത്തില്‍ നിന്ന് നമുക്കവയെ രക്ഷിക്കാന്‍ കഴിയും. ഈ ശേഖരം നാം ഭാവിതലമുറയ്ക്കായി നീക്കിവെയ്ക്കുന്ന അമൂല്യമായ പൈതൃകമാണ്. ആ നിലയില്‍ അതിനെ പരിഗണിക്കാനാവണം. രവിവര്‍മ്മ, നിക്കോളാസ്-സ്വെടോസ്ളാവ് റോറിച്ച്, കെ സി എസ് പണിക്കര്‍ എന്നിവരുടെ പ്രധാനപ്പെട്ട കളക്ഷന്‍. ബംഗാള്‍ സ്കൂളിന്റെ പ്രാതിനിധ്യം വഹിക്കുന്ന ഒരു നല്ല പരിഛേദവും ഇവിടെയുണ്ട്. വലിയ സമര്‍പ്പണബുദ്ധിയോടെ, ഈ സൃഷ്ടികളെല്ലാം പരിരക്ഷിക്കപ്പെടേണ്ടതാണ്.

കെജി സുബ്രഹ്മണ്യനെ വളരെ പിന്തുടര്‍ന്ന കലാചരിത്രകാരനാണല്ലോ അങ്ങ്. ഒരു റെട്രോസ്പെക്ടീവ് പുറത്തിറക്കുകയുമുണ്ടായി. ഞങ്ങള്‍ക്ക് എല്ലാം  കെജിഎസിനെ അടുത്തറിയാന്‍ അതിടയാക്കി. എന്താണ് കെ ജി സുബ്രഹ്മണ്യന് ഇന്ത്യന്‍ ചിത്രകലയില്‍ ഉള്ള പ്രാധാന്യം..

നിങ്ങള്‍ക്കെല്ലാം കെ ജി സുബ്രഹ്മണ്യനെ പരിചയപ്പെടുത്തിയത് ഞാനാണ് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയായിരിക്കും. എന്നിരുന്നാലും, നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട് കെജിഎസിന് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ടു നടത്തിയ പ്രദര്‍ശനം ക്യൂറേറ്റു ചെയ്യാനും അതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് പുസ്തകമെഴുതാനും എന്നെ ക്ഷണിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. ഒരു പക്ഷേ, ഇതായിരിക്കും, പ്രത്യേകിച്ചും പുതിയ തലമുറയ്ക്ക,് അഞ്ച് പതിറ്റാണ്ടുകളില്‍ വിവിധ മാധ്യമങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കെ ജി സുബ്രഹ്മണ്യന്റെ  സൃഷ്ടികള്‍ സമഗ്രമായി കാണാന്‍ അവസരമൊരുക്കിയത്. ഇന്ത്യന്‍ കലയ്ക്ക് തന്റെ കലാസൃഷ്ടിയിലൂടെയും എഴുത്തിലൂടെയും കെ ജി സുബ്രഹ്മണ്യന്‍ വളരെ വിലപ്പെട്ട സംഭാവനയാണ് നല്‍കിയത്. ഇത് വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്തതാണ്. കലാചരിത്രത്തില്‍ സൂക്ഷ്മമായ അവഗാഹവുമുള്ള അദ്ദേഹം നമ്മുടെ കാലത്തെ ചിന്തിക്കുന്ന കലാകാരന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. വളരെ സ്വാധീനം ചെലുത്തിയ കലാവിദ്യാഭ്യാസ വിചിക്ഷണന്‍ കൂടിയാണ് അദ്ദേഹം. ആ നിലയില്‍ തന്നെ,  മൂന്നു തലമുറയിലെ കലാകാരന്മാരെയും നിരവധി കലാചരിത്രകാരന്മാരെയും അദ്ദേഹം സ്വാധീനിച്ചിട്ടുണ്ട്.
ആധുനിക ഇന്ത്യയുടെ കലയ്ക്ക് ദിശാബോധം നല്‍കിയ ഏതാനും പേരില്‍ ഒരാളാണ് കെ ജി സുബ്രഹ്മണ്യന്‍. ഇക്കൂട്ടത്തില്‍ ആദ്യത്തെയാള്‍ അബനീന്ദ്രനാഥ ടാഗോറായിരുന്നു.  കലാവിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങളും, വ്യക്തിപരമായ സര്‍ഗ്ഗാത്മകതയുടെ സ്വഭാവവും, അബനീന്ദ്രനാഥ് സംബോധന ചെയ്തു. കലാവിദ്യാഭ്യാസത്തില്‍,  കലാവൈദഗ്ധ്യത്തേക്കാള്‍,  അദ്ദേഹം ക്രിയാത്മകതയ്ക്ക് ഊന്നല്‍ നല്‍കി. സര്‍ഗ്ഗാത്കതയുടെ സ്വഭാവമെന്ത് തുടങ്ങിയ പ്രശ്നങ്ങള്‍  അന്വേഷിച്ചു. എന്താണ് വൈയക്തികാവിഷ്കാരത്തിന്റെ മൂല്യങ്ങള്‍? ആധുനികതയുടെ സൌന്ദര്യശാസ്ത്രം എന്താണ് രൂപപ്പെടുത്തുന്നത്? തുടങ്ങിയ ചോദ്യങ്ങളെയും അദ്ദേഹം നേരിട്ടു. ഇത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. നന്ദലാല്‍ ബോസ് അദ്ദേഹത്തെ തുടര്‍ന്നു വന്നു. 1920നും 1940കള്‍ക്കും മധ്യേ, ശാന്തിനികേതനില്‍ നന്ദലാല്‍ ബോസ് വികസിപ്പിച്ചെടുത്ത കലാവിദ്യാഭ്യാസ പദ്ധതിയിലൂടെ ഒരു പുതിയ ദൃശ്യസംസ്കാരത്തിന് അടിത്തറയായി. അദ്ദേഹം  ചിത്ര-ശില്‍പ കലയുടെ ഭാഷ എന്ന പ്രശ്നത്തിലേക്ക് കലാചര്‍ച്ചയുടെ ഊന്നല്‍ മാറ്റി. ദൃശ്യസംവേദനത്തിന്റെ വിവിധ ഭാഷാപാരമ്പര്യങ്ങള്‍ തമ്മിലുള്ള പാരസ്പര്യങ്ങളിലേക്ക്, നന്ദലാല്‍ കലാകാരന്മാരുടെ ശ്രദ്ധ തിരിച്ചു. അലങ്കാരപ്പണിയും കലയും തമ്മിലുള്ള ആശയവിനിമയം അത്തരത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ട ഒന്നായിരുന്നു. വൈയക്തികമായ ക്രിയാത്മകത എന്ന വിഷയത്തേക്കാള്‍, മൊത്തം കലാരംഗമായിരുന്നു അദ്ദേഹം കൂടുതലായും പരിഗണിച്ചത്. അതല്ലെങ്കില്‍, വൈയക്തികമായ ക്രിയാത്മകത എന്ന പ്രശ്നത്തെ, കലാപരിശീലനത്തിന്റെ വിപുലമായ പ്രശ്നങ്ങളുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു എന്നു പറയാം.
ഒരു കലാധ്യാപകന്‍ എന്ന നിലയില്‍, കെ ജി സുബ്രഹ്മണ്യന്‍, അബനീന്ദ്രനാഥിന്റെയും നന്ദലാലിന്റെയും ഈ രണ്ട് സമീപനങ്ങളെയും ഒരുമിച്ചുകൊണ്ടു വരാന്‍ ശ്രമിച്ചു. വൈയക്തികമായ ക്രിയാത്മകതയെയും ആവിഷ്കരണത്തെയും, കലയുടെ ഭാഷധാരകളുമായും ദൃശ്യവിനിമയവുമായും ബന്ധിപ്പിക്കാനുള്ള ശ്രമം. അതിലൂടെ കലയെ ഭൌതികവും സാംസ്കാരികവുമായ ചുറ്റുപാടുകളുമായി പ്രതികരണബദ്ധമാക്കാന്‍ ശ്രമിച്ചു. ഒരു അധ്യാപകന്‍ എന്ന നിലയിലും, ചിന്തകന്‍ എന്ന നിലയിലും നമ്മുടെ കലാരംഗത്തെ പ്രമുഖരായ ഒരു കൂട്ടം കലാകാരന്മാരെ സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സ്വാതന്ത്യ്രത്തിനു മുമ്പ് നന്ദലാല്‍ എന്തായിരുന്നുവോ, സ്വാതന്ത്യ്രത്തിനു ശേഷം അതാണ് കെ ജി സുബ്രഹ്മണ്യന്‍. ശാന്തിനികേതനത്തിന്റെ പാരമ്പര്യത്തിനകത്ത്, ഒരു കലാകാരന്‍, അധ്യാപകന്‍, ചിന്തകന്‍ എന്നീ നിലകളില്‍ കെ ജി സുബ്രഹ്മണ്യന്‍, നന്ദലാലിന്റെയും ബിനോദ് ബിഹാരി മുഖര്‍ജിയുടെയും സ്വാഭാവികമായ പിന്തുടര്‍ച്ചയാണ്.

കെജിഎസിന്റെ കലയെക്കുറിച്ച് എന്താണ് അങ്ങേയ്ക്കു പറയാനുള്ളത്? നാടോടി പാരമ്പര്യവും ഇന്ത്യന്‍ കരകൌശല പാരമ്പര്യവുമാണ് അദ്ദേഹത്തിന്റെ വിഭവങ്ങള്‍ എന്നു കേട്ടിട്ടുണ്ട്...

അദ്ദേഹത്തിന്റെ കലയുടെ മുഖ്യ ഉറവിടം നാടോടി കലയാണ് എന്നു പറയുന്നത് ശരിയായിരിക്കില്ല. ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം പല പാരമ്പര്യങ്ങളുടെ ഭാഷാപരവും ആവിഷ്കരണപരവുമായ വിഭവങ്ങളെ സ്വാംശീകരിക്കുന്നുണ്ട്. മറ്റു പല കലാകാരന്മാരെയും പോലെ, അദ്ദേഹം നമ്മുടെ കലാപാരമ്പര്യത്തിന്റെ ഏതെങ്കിലും ഒരു പ്രകടീഭാവത്തെ ഇന്ത്യന്‍ കലയായി എണ്ണുന്നില്ല. ചിലര്‍ക്ക് തദ്ദേശീയകല, അജന്ത ചിത്രങ്ങളോ കേരള ചുമര്‍ചിത്രങ്ങളോ ആണ്. മറ്റു ചിലര്‍ക്ക് അത് മുഗള്‍ മിനിയേച്ചറുകളോ രജപുത് മിനിയേച്ചറുകളോ ആണ്. ചിലര്‍ക്ക്  നാടോടി കലാപാരമ്പര്യമാണ്. സുബ്രഹ്മണ്യന്‍ തദ്ദേശീയ കലാപാരമ്പര്യത്തെ ഏതെങ്കിലും ഒരു ധാരയിലേക്കു വെട്ടിച്ചുരുക്കുന്നില്ല. ഇന്ത്യന്‍ പാരമ്പര്യത്തിലേക്കു മാത്രമായി തന്റെ കലയെ അദ്ദേഹം പരിമിതപ്പെടുത്തുന്നുമില്ല. പ്രൊഫഷണല്‍ കലയും നോണ്‍ പ്രൊഫഷണല്‍ കലയും, ഉന്നത കലയും ജനകീയ കലയും, ക്ളാസിക്കും നാടോടി കലയും, ഇന്ത്യയുടെ എന്ന പോലെത്തന്നെ ലോകത്തിന്റെയാകെ പാരമ്പര്യകലയും, ആധുനിക കലയും സുബ്രഹ്മണ്യന് തന്റെ ഭാഷയുടെ ഉറവിടങ്ങള്‍ തന്നെയാണ്.
ഇത്തരത്തില്‍ വിപുലവും വൈവിധ്യപൂര്‍ണ്ണവുമായ പാരമ്പര്യങ്ങളില്‍ നിന്ന് ഭാഷ സ്വീകരിക്കുന്ന കലാകാരന്മാര്‍ നമുക്ക് അധികമില്ല. എന്നാല്‍ ഈ പാരമ്പര്യങ്ങളിലേതെങ്കിലുമൊന്ന് ഒരു തലച്ചുമടായോ, തന്റെ വൈയക്തികാവിഷ്കാരത്തെ നിര്‍ണ്ണയിക്കുന്ന ഒരു ഭാരമായോ, മാറാന്‍ കെജിഎസ് ഒരിക്കലും അനുവദിക്കുന്നില്ല. അവയെല്ലാം അദ്ദേഹത്തിനു ലഭ്യമായ ഭാഷാപരമായ വിഭവങ്ങള്‍ മാത്രമാണ്. ഈ ദിശയിലുള്ള വിപുലമായ ജ്ഞാനം യാന്ത്രികമായി തന്റെ കലയില്‍ പ്രയോഗിക്കാന്‍  ശ്രമിക്കുന്നില്ല. എന്താണോ താന്‍ ആന്തരവല്‍ക്കരിച്ചത്, എന്താണോ തന്റെ ചിന്തയുടെ ഭാഗമായി സ്വാഭാവികമായി മാറിയത്, അതു മാത്രമേ സുബ്രൃഹ്മണ്യന്റെ കലാപ്രവര്‍ത്തനത്തില്‍ കടന്നുചെല്ലാറുള്ളൂ. ഒരൊറ്റ ചിത്രത്തില്‍ തന്നെ നിരവധി പാരമ്പര്യങ്ങളുടെ സൂചനകള്‍ കണ്ടെത്താന്‍ കഴിയും. ഉദാഹരണമായി, പോപ്പുലര്‍ ഗ്ളാസ് പെയിന്റിങും കാളിഘട് പടുകളും, മത്തീസും പോപ് ആര്‍ടും, ഒരു സൃഷ്ടിയില്‍ ഒന്നിച്ചു വന്നെന്നിരിക്കാം. എന്നാല്‍ ഇത് ഒരു കണ്ടംവെച്ച കോട്ടിലെ വസ്തുവകകള്‍ പോലെയല്ല വരുന്നത്. ശൈലികളുടെ ഒരു സമന്വയമോ കൊളാഷോ അല്ല സുബ്രഹ്മണ്യന്റെ കലാസൃഷ്ടികള്‍. അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ നാം കാണുന്ന ഭൂതകാലത്തിന്റെ മിടിപ്പുകള്‍, ആ കലാവ്യക്തിത്വത്തിന്റെ ഭാഗമായി മാറിയിട്ടുള്ളവയാണ്. ഒരു ആധുനിക കലാകാരന്‍ തന്റെ ചുറ്റുപാടുകളുമായി പ്രതികരിക്കാന്‍ കഴിവുള്ളയാളായിരിക്കുമ്പോള്‍ തന്നെ, തനിക്കു ലഭ്യമായ ലോകകലയുടെ വിഭവങ്ങളാകെ തന്റേതാക്കി മാറ്റാനും ഉപയോഗിക്കാനും പാടവുള്ളയാളായിരിക്കണമെന്ന് സുബ്രഹ്മണ്യന്‍ വിശ്വസിക്കുന്നു. സുബ്രഹ്മണ്യന്‍ തന്റെ ഭൌതികവും സാംസ്കാരികവുമായ ചുറ്റുപാടുകളോട് പ്രതികരിക്കുമ്പോള്‍ തന്നെ, തന്റെ ഭാവുകത്വത്തിന്റെ മാനദണ്ഡത്തിനുള്ളില്‍ വെച്ച് ലോകകലയെ തന്റെ സൃഷ്ടികളില്‍സ്വാംശീകരിക്കുകയും ചെയ്യുന്നു. കൃത്രിമമായ സമന്വയങ്ങളില്‍ നിന്നും, ബോധനപരമായ വിശദാംശങ്ങളുടെ വ്യഗ്രതയില്‍ നിന്നും, ഇത് അദ്ദേഹത്തിന്റെ കലാപ്രര്‍ത്തനത്തെ രക്ഷിച്ചു നിര്‍ത്തുന്നു.

എക്ലക്റ്റിസത്തെക്കുറിച്ചു പറഞ്ഞല്ലോ. വളരെ സങ്കീര്‍ണ്ണമായി തോന്നുന്ന സുബ്രഹ്മണ്യന്റെ ഇമേജറിയെ വിശദീകരിക്കാന്‍ ഈ സങ്കല്‍പനം എത്രത്തോളം സഹായകമാകും?

എക്ലെക്റ്റിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഞാന്‍ വ്യക്തമാക്കാം. പോയകാലത്തെ കല, ജീവിതം പോലെത്തന്നെ വളരെ പതുക്കെയാണ് മാറ്റത്തിനു വിധേയമായത്. ഇതുവഴി ഭാഷയിലും ഇമേജറിയിലും നീണ്ട കാലഘട്ടങ്ങളിലൂടെ ഒരു നൈരന്തര്യം സൃഷ്ടിക്കപ്പെട്ടു. പുരാതന ഈജിപ്ഷ്യന്‍ കല ഏകദേശം 2500 വര്‍ഷങ്ങള്‍ നിലനിന്നു. ഗ്രീക്കോ-റോമന്‍ ശൈലികള്‍ ആയിരം വര്‍ഷത്തോളം സ്വാധീനം നിലനിര്‍ത്തി. അതുപോലെത്തന്നെ, മധ്യകാലത്തെയും നവോത്ഥാന കാലത്തെയും നവോത്ഥാനാനന്തര കാലത്തെയും കല, ഏകദേശം അഞ്ഞൂറു വര്‍ഷത്തോളം നിലനിന്നതായി കാണാം. ഇന്ത്യന്‍-ചൈനീസ് കലയിലും ഈ നൈരന്തര്യം കാണാം. ഇത്തരം നൈരന്തര്യങ്ങള്‍ പാരമ്പര്യ കലാകാരന്മാരെ, ഒരു ശൈലിയുടെയോ, ഒരു ചെറിയ കൂട്ടം ശൈലികളുടേയോ, സാധ്യതകളുടെയോ, ഒരൊറ്റ ഭാഷാ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇടയാക്കി. അതില്‍ നിന്നുകൊണ്ടു മാത്രം നവീകരണങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതമായി.
ആധുനിക കാലത്ത് ഈ സ്ഥിതിക്ക് നാടകീയമാംവിധം മാറ്റം വന്നു. രണ്ട് വ്യത്യസ്ത സംഭവവികാസമാണ് ഇതിലേക്കു നയിച്ചത്. സമൂഹം കൂടുതല്‍ തുറന്നിടപ്പെട്ട ഒന്നായതോടെ വ്യക്തിവാദം വേരുപിടിച്ചു. മറുഭാഗത്ത്, കൊളോണിയല്‍ അധിനിവേശങ്ങള്‍, സംസ്കാരങ്ങള്‍ തമ്മില്‍ തമ്മില്‍, അഭിമുഖീകരണങ്ങളിലേക്കു നയിച്ചു. ഇതിനു മുമ്പ് കാണാത്തവിധം,  കലാരംഗത്തും ഈ കൂട്ടുചേരലും കുഴമറിച്ചിലും നടന്നു. ഇത് വ്യക്തിയായ കലാകാരന്, ആവിഷ്കാരത്തിന് പുതിയ വഴികള്‍ തുറന്നു. തദ്ദേശീയ സംസ്കാരത്തിന് അപ്പുറം നോക്കാനുള്ള അവസരമൊരുക്കി. അന്യമായ ദൃശ്യഇഡിയത്തില്‍ നിന്ന് സ്വാംശീകരണം നടത്താനായി. ഇംഗ്ളീഷ്, മലയാളം തുടങ്ങിയ ഭാഷകളെപ്പോലെത്തന്നെ, ഓരോ ദൃശ്യഇഡിയത്തിനും സ്വന്തമായ ഭാഷായുക്തിയും ആവിഷ്കാരക്ഷമതയുമുണ്ടെന്ന് കലാകാരന്മാര്‍ കണ്ടു. പരസ്പരമുള്ള കണ്ണിചേര്‍ക്കലുകള്‍ പുതിയ ആവിഷ്കാര സാധ്യതകള്‍ നേടാനുതകുമെന്ന് പല കലാകാരന്മാരും മനസ്സിലാക്കി. ദൃശ്യഇഡിയത്തിന്റെ ഇത്തരം കണ്ണിചേര്‍ക്കലിലൂടെ, എങ്ങിനെ ഒരു കലാകാരന് നേട്ടങ്ങള്‍ ഉണ്ടാക്കാമെന്നതിന്റെ നല്ല ഉദാഹരണമാണ് പിക്കാസോ. തീര്‍ച്ചയായും ഇത് വളരെ മോശമായ വിധത്തിലും സംഭവിച്ചു എന്നു വരാം. പക്ഷേ എക്ലക്ടിസം കൊണ്ട് നാം അര്‍ത്ഥമാക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ഏച്ചുകെട്ടല്ല. ആവിഷ്കാരം ആവശ്യപ്പെടുന്നതനുസരിച്ച് ഊടും പാവും ചേര്‍ക്കുന്ന സ്വംശീകരണമാണ്.
ഒരു പൊതു വിഭവം എന്ന നിലയില്‍, ലോകകലയുടെ പാരമ്പര്യമാകെ ഇന്ന് കലാകാരന്റെ മുമ്പിലുണ്ട്.  ഇവയില്‍ ചിലതിനെ തന്റെ വൈയക്തികമായ കാഴ്ചപ്പാടിന്റെ ഭാഗമാക്കി മാറ്റുന്നു എന്ന നിലയിലാണ് സുബ്രഹ്മണ്യന്‍ എക്ലെക്റ്റിക് ആകുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, പോയ നിരവധി കലാപാരമ്പര്യങ്ങളും ഭാഷകളും സ്പന്ദിക്കുന്ന ഒരു വൈയക്തിക ഭാഷ അദ്ദേഹത്തിനു രൂപപ്പെടുത്താനായി. അക്കാദമികമായ രീതിയിലല്ല ഇത് ചെയ്യുന്നത്.  തന്റെ ചുറ്റുപാടുകളിലെ  ദൃശ്യാനുഭവങ്ങളില്‍ നിന്നും, അവയോട്തന്റെ വൈയക്തികമായ പ്രതികരണത്തില്‍ നിന്നുമാണ് അദ്ദേഹം ആരംഭിക്കുന്നത്. തന്റെ ചുറ്റുപാടിലെ ലോകത്തിന്റെ ഭൌതികമായ വശങ്ങളാണ്, ഒരു കലാകാരന്റെ ഉടനടിയുള്ള ദൃശ്യാനുഭവത്തെ നിശ്ചയിക്കുന്നത്.
ജന്തു-സസ്യ പ്രകൃതി, അവയുടെ ആകൃതിയും നിറവും, അവയെ ദീപ്തമാക്കുന്ന വെളിച്ചത്തിന്റെ ഗുണം, ജനങ്ങളുടെ ആംഗ്യങ്ങളും അവരുടെ നില്‍പുകളും, സാഹചര്യവും സംസ്കാരവും അവരുടെ ശരീരഭാഷയെ നിര്‍ണ്ണയിക്കുന്നത്, ഇതെല്ലാം ഓരോ പ്രദേശമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന് കേരളത്തിലെ ഒരു കലാകാരന്റെ ദൃശ്യാനുഭവം ബാംഗാളില്‍ താമസിക്കുന്ന ഒരു കലാകാരന്റെ ദൃശ്യാനുഭവത്തില്‍ നിന്ന് തുലോം വ്യത്യസ്തമായിരിക്കാം. ദൃശ്യാനുഭവങ്ങള്‍ ഒരോ പ്രദേശത്തിനും സവിശേഷമായിരിക്കുംപോലെ, ഒരു കലാകാരന്റെ അതിനോടുള്ള പ്രതികരണവും മറ്റു നിരവധി ഘടകങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെട്ടതാണ്. അയാളുടെ ടെമ്പറമെന്റ്, ധൈഷണികവും പ്രത്യയശാസ്ത്രപരവുമായ കാഴ്ചപ്പാട്, വൈദഗ്ധ്യം, ലോകകലയുടെ പാരമ്പര്യങ്ങളെക്കുറിച്ചും സമകാലീന പ്രശ്നങ്ങളെക്കുറിച്ചുമുള്ള അറിവ് എന്നിവയെ ആശ്രയിച്ചാണ് ഓരോ കലാകാരന്റെയും ദൃശ്യാനുഭവങ്ങളുടെ പ്രതികരണത്തിന്റെ സ്വഭാവം നിലകൊള്ളുന്നത്. നിലനില്‍ക്കുന്ന മിത്തുകളും കഥകളും രൂപകങ്ങളും  അയാളുടെ ദൃശ്യാനുഭവത്തെ സ്വാധീനിച്ചു എന്നു വരാം. ഇവയെല്ലാം ഒരോരുത്തരിലെയും വൈകാരിക വ്യതിയാനങ്ങള്‍ വ്യത്യസ്തമാക്കുന്നു. രുപകാക്തമകമോ ഭാഷാപരമോ ആയ പ്രതികരണങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുന്നു. ഈ തലങ്ങളിലെല്ലാം ഒരു ചിത്രം പ്രവര്‍ത്തിക്കുന്നു. അത് സ്വയം തന്നെ ഒരു ദൃശ്യവസ്തുവാണ്. അതേസമയം തന്നെ സമ്പുഷ്ടമാക്കപ്പെട്ട ഒരു സാംസ്കാരികാവിഷ്കാരമാണ്. സുബ്രഹ്മണ്യന്റെ ചിത്രങ്ങള്‍ ഈ അര്‍ത്ഥത്തില്‍ സങ്കീര്‍ണ്ണം കൂടിയാണ്.


ഇന്ത്യന്‍ കലാരംഗത്ത് വിവിധ ഖരാനകള്‍ ഉണ്ടല്ലോ. ബംഗാള്‍ സ്കൂള്‍, അതിനുശേഷം കല്‍ക്കത്തയിലും ബോംബെയിലും നിലവില്‍ വന്ന പ്രോഗസ്സീവ് ആര്‍ട് ഗ്രൂപ്പുകള്‍, പിന്നെ ചോളമണ്ഡലം കലാകാരന്മാര്‍, ആ സ്വാധീനത്തില്‍ നിന്ന് മുക്തമാകാന്‍ ശ്രമിക്കുന്ന തിരുവനന്തപുരത്തെയും കേരളത്തിലെയും കലാകാരന്മാര്‍. ശ്രദ്ധേയമായിത്തീര്‍ന്ന ബറോഡാ സ്കൂള്‍. ഇവയുടെ ചരിത്രപരതയെ ഹൃസ്വമായെങ്കിലും വിശദമാക്കാമോ?

നിങ്ങളുടെ ചോദ്യം വിപുലമായ ഒന്നാണ്. ഒരു വലിയ ഉപന്യാസത്തിലേ അതിന് ശരിയായ നിലയില്‍ ഉത്തരം നല്‍കാന്‍ പറ്റൂ. എന്നിരുന്നാലൂം ഒരു ചെറിയ അവലോകനം നടത്താന്‍ ശ്രമിക്കാം. പാരമ്പര്യ ഇന്ത്യ കല പല കാലഘട്ടങ്ങളിലൂടെ വികസിച്ചു വന്നതാണ്. എന്നാല്‍ അത് എല്ലാത്തിനെയും അതിശയിപ്പിക്കുന്ന ഒരു നൈരന്തര്യം കാത്തുസൂക്ഷിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ വരവേടെയാണ് നമ്മുടെ പരമ്പരാഗത കലാപരിശീലനം ഒരു വെല്ലുവിളിയെ നേരിട്ടത്. കൊളോണിയലിസത്തിന്റെ പശ്ചാത്തലത്തിലുള്ള യൂറോപ്യന്‍ റിയലിസ്റ്റിക് കലയുമായി അതിന് അഭിമുഖങ്ങള്‍ വേണ്ടി വന്നു. ഇത് പാരമ്പര്യ ഇന്ത്യന്‍ കലയുടെ അപചയത്തിന് ഇടയാക്കി. അതോടൊപ്പം ഒരു പുതിയ ഭാവുകത്വം ഉയര്‍ന്നു വരികയും ചെയ്തു. ഈ അഭിമുഖീകരണത്തിന്റെ ആദ്യഫലം കമ്പനി ചിത്രങ്ങള്‍ പ്രതിനിധീകരിച്ച പോലെ ഒരു തരത്തിലുള്ള കൂട്ടിക്കുഴക്കലായിരുന്നു. റിയലിസ്റ്റിക് അല്ലാത്ത പാരമ്പര്യത്തില്‍ പരിശീലനം നേടിയ പാരമ്പര്യ ഇന്ത്യന്‍ കലാകാരന്മാര്‍, പടിഞ്ഞാറന്‍ കലയുടെ ചില സ്വഭാവങ്ങള്‍ സ്വീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു, കമ്പനി ചിത്രങ്ങള്‍. ഈ ശൈലി അക്കാലത്ത് പ്രചാരത്തിലാവുകയും ചെയ്തു. അത് അനിവാര്യമായും ഒരു വെച്ചുകെട്ടല്‍ തന്നെയായിരുന്നു. പരമ്പരാഗത കലയിലുള്ള ആത്മവിശ്വാസത്തിന്റെ  ചോര്‍ച്ചയും അത് സൂചിപ്പിച്ചു. എന്നാല്‍ ഈ ശ്രമത്തിന്റെ ഫലം, അത് അങ്ങിനെ ഉദ്ദേശിച്ചുണ്ടായിരുന്നില്ലെങ്കിലും, വളരെ രസകരമായിരുന്നു. കമ്പനിചിത്രകാരന്മാരുടെ സമകാലീകര്‍ അവയെ ബാലിശം എന്നു പറഞ്ഞു തള്ളിക്കളഞ്ഞു. എന്നാല്‍ പ്രാദേശിക ഭാവുകത്വത്തില്‍ വന്ന മാറ്റം രവിവര്‍മ്മയെപ്പോലുള്ള കലാകാരന്മാരുടെ ഉദയത്തിലേക്കു നയിച്ചു. ഇന്ത്യന്‍ മിത്തുകളില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉപജീവിച്ച വിഷയങ്ങള്‍ ചിത്രീകരിക്കാന്‍ പടിഞ്ഞാന്‍ സങ്കേതങ്ങള്‍ രവിവര്‍മ്മ ഉപയോഗിച്ചു. അതിലൂടെ ഒരു ഇന്ത്യന്‍ യഥാതഥ കലയ്ക്ക് രൂപം കൊടുത്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ സ്ഥാപിച്ച കലാസ്കൂളുകള്‍, രവിവര്‍മ്മ നടത്തിയതു പോലുള്ള  കലാപ്രവര്‍ത്തനം ഇന്ത്യയിലാകെ വ്യാപിപ്പിക്കാന്‍ ഇടയാക്കി.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ, കൊളോണിയലിസത്തിനെതിരെ  ദേശീയ പ്രക്ഷോഭം ഉയര്‍ന്നു വന്നു. തദ്ദേശീയമായ ഒരു സാംസ്കാരിക സ്വത്വം അത് അവകാശപ്പെട്ടു. പടിഞ്ഞാറന്‍ കലയും രവിവര്‍മ്മയെപ്പോലുള്ള കലാകാരന്മാരും വിമര്‍ശനത്തിനു വിധേയമായി. അബനീന്ദ്രനാഥ ടാഗോറിന്റെ നേതൃത്വത്തിലുള്ള ഒരു പുതിയ കൂട്ടം കലാകാരന്മാര്‍, വിവിധ പൌരസ്ത്യ ഘടകങ്ങളും മുഗള്‍ ശൈലിയും കലര്‍ത്തി ഇന്ത്യന്‍ വിഷയീവസ്തുവിനെ വരയ്ക്കാന്‍ ശ്രമം നടത്തി. രവിവര്‍മ്മയെപ്പോലെത്തന്നെ ഈ കലാകാരന്മാര്‍ക്കും ഇന്ത്യന്‍ ചരിത്രത്തിലും മിത്തിലും ഊന്നിയ ഒരു സമീപനം ഉണ്ടായിരുന്നു. സൌന്ദര്യശാസ്ത്രത്തില്‍ കണിശമായും ദേശീയവാദികള്‍ ആണ് തങ്ങള്‍ എന്നവര്‍ സ്വയം വിശ്വസിച്ചു. ബംഗാള്‍ സ്കൂളില്‍ നിന്നുള്ള ഒരു വ്യതിചലനം സാധ്യമാക്കാന്‍ രബീന്ദ്രനാഥ ടാഗോറിന്റെ പ്രചോദനത്തില്‍, നന്ദലാല്‍ ബോസും അദ്ദേഹത്തിന്റെ കൂട്ടാളികളായ ബിനോദ് ബിഹാരി മുഖര്‍ജി, രാംകിങ്കര്‍ ബെയ്ജ് എന്നിവര്‍ക്കും കഴിഞ്ഞു. രവിവര്‍മ്മയുടെയും ബംഗാള്‍ സ്കൂളിന്റെയും, ചരിത്രസംബന്ധിയായി അവര്‍ കരുതിയ സമീപനത്തില്‍ നിന്ന്, ഇവര്‍ മാറി നിന്നു. തൊട്ടടുത്ത ചുറ്റുപാടിനോടുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു കല വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ചു. ശാന്തിനികേതനത്തിന്റെ ഗ്രാമീണ ചുറ്റുപാടുകളില്‍ നിന്നാണ് വിശേഷിച്ചും ഈ പ്രതികരണങ്ങള്‍ അവര്‍ സമാഹരിച്ചത്. ആനുഭവിക യഥാതഥത്വമായിരുന്നു, ചരിത്രവും മിത്തും പുരാണങ്ങള്‍ക്കും അപ്പുറത്ത് അവരുടെ പ്രധാന പരിഗണന. സാര്‍വ്വലൌകിക മനുഷ്യന്‍ എന്ന രബീന്ദ്രനാഥ ടാഗോറിന്റെ ആശയത്തെ പിന്തുടര്‍ന്ന്, പടിഞ്ഞാറന്‍ കല അടക്കം ഏതു പ്രദേശത്തെ കലയില്‍ നിന്നും കടംകൊള്ളാനും അവര്‍ മടികാണിച്ചില്ല.
ശാന്തിനികേതന്‍ 1920കള്‍ മുതല്‍ 1940കള്‍ വരെയായിരുന്നു സജീവവും നവീനവുമായി നിലകൊണ്ടത്. അതേസമയം കല്‍ക്കത്തയിലും മദ്രാസിലും ബോംബെയിലും പുതിയ സംഭവികാസങ്ങള്‍ ഉയര്‍ന്നു വന്നു. ക്ഷാമവും രണ്ടാം ലോക മഹായുദ്ധവും ഈ സംഭവഗതികളുടെ പശ്ചാത്തലമായി. ശാന്തിനികേതന കലാകാരന്മാരുടെ പ്രവര്‍ത്തനം പോലെത്തന്നെ, നിത്യജീവിത യാഥാര്‍ത്ഥ്യമാണ് സംസ്കാരിക സ്വത്വത്തേക്കാള്‍ ഈ വിഭാഗം കലാകാരന്മാരുടെ സൃഷ്ടികളില്‍ പ്രധാനമായും വിഷയീഭവിച്ചത്. പുരോഗമന പ്രസ്ഥാനത്തിന്റെ ഉദയവും, പടിഞ്ഞാറന്‍ ആധുനികതയുമായുള്ള കൂടുതല്‍ സമ്പര്‍ക്കം, ഈ സംഭവഗതികളുമായി കൂടിക്കലരുന്നുണ്ടെന്ന കാര്യവും ഓര്‍ക്കണം. സ്വാതന്ത്യ്രത്തിനു ശേഷം ദേശീയതയില്‍ നിന്ന്  വ്യക്തിപരതയിലേക്കും ആധുനികാവിഷ്കാരത്തിലേക്കും ഊന്നല്‍ മാറി. ഈ സംഭവവികാസത്തിന്റെ പതാകവാഹകരായത് മുഖ്യമായും ബോംബെയിലെ പ്രോഗസ്സീവ് ആര്‍ടിസ്റ്റ് ഗ്രൂപ്പും അവരുടെ കൂട്ടാളികളുമായിരുന്നു. വര്‍ത്തമാന യാഥാര്‍ത്ഥ്യത്തോട് തുടക്കത്തില്‍ അവരില്‍ ചിലര്‍ പ്രതികരിച്ചെങ്കിലും, പതുക്കെ  ഏറെപ്പേരും ആധുനികതാ-അന്താരാഷ്ട്രാ വാദത്തിലേക്ക് നീങ്ങി. അങ്ങിനെ അവരുടെ പുരോഗമനപരത സാമൂഹ്യം എന്നതിലുപരി രൂപപരമായിത്തീര്‍ന്നു.
നാല്‍പതുകള്‍ക്കൊടുവിലെയും അമ്പതുകള്‍ക്കാദ്യത്തെയും പുതുതായി രൂപം കൊണ്ട ഒരു സ്വതന്ത്രരാജ്യത്തെ കലാപ്രവര്‍ത്തനം എന്ന നിലയില്‍, ഇന്ത്യന്‍ കല ആധുനിക ലോകത്തിന്റെ ഭാഗമായിത്തീരാനുള്ള എളിയതും ആത്മാര്‍ത്ഥവുമായ പരിശ്രമത്തെ പ്രതിഫലിപ്പിച്ചു. നെഹ്റുവിയനായ ചില സമീപനങ്ങള്‍ ഇക്കാര്യത്തില്‍ നിഴലിച്ചിരുന്നു. എന്നാല്‍ അഭിലഷിച്ച സ്വീകരണം അതിനു ലഭിച്ചില്ല. പടിഞ്ഞാറന്‍ കല അക്കാലത്ത് ഇതര നാടുകളിലെ കലാപരിശീലനത്തെ സ്വീകരിക്കാന്‍ സന്നദ്ധമായിരുന്നില്ല. ഒരു അന്തര്‍ദേശീയ കലയുടെ പങ്കാളികള്‍ എന്ന നിലയിലല്ല, പടിഞ്ഞാറന്‍ കലയുടെ അനുകര്‍ത്താക്കള്‍ എന്ന വിധമാണ് നമ്മുടെ കലാകാരന്മാര്‍ വീക്ഷിക്കപ്പെട്ടത്. ഇത് അമ്പതുകള്‍ക്കൊടുവിലും അറുപതുകള്‍ക്കാദ്യവും സാംസ്കാരിക സ്വത്വത്തെ പുനര്‍നിര്‍ണ്ണയിക്കാനും, പുനരാലോചനക്കു വിധേയമാക്കാനുമുള്ള പരിശ്രമത്തിനു വഴിവെച്ചു. ഈ പ്രവണത വിവിധ രൂപങ്ങള്‍ കൈകൊണ്ടു. പാരമ്പര്യ ദൃശ്യ പൈതൃകത്തെ ഉണര്‍ത്തിക്കൊണ്ടുള്ള ശൈലികള്‍ വികസിച്ചു വന്നു. മറുവശത്ത് വരേണ്യമായ മതസമ്പ്രദായങ്ങളുമായി അവയെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായി. വിവിധ തരത്തിലുള്ള നാടോടി കലാരൂപങ്ങളുമായി തങ്ങളുടെ കലാപ്രവര്‍ത്തനത്തെ കണ്ണിച്ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു. അതോടൊപ്പം സമകാലീന സാമൂഹ്യ ജീവിതത്തെക്കുറിച്ചുള്ള പ്രസ്താവങ്ങളും അവര്‍ നടത്താന്‍ മുതിര്‍ന്നു. ഈ ദിശയില്‍ രൂപപ്പെട്ട ശൈലികള്‍ വൈവിധ്യമാര്‍ന്നതായിരുന്നു. ഇന്ത്യന്‍ ബാന്ധവത്തോടൊപ്പം തന്നെ, വിവിധ തരത്തിലുള്ള സമകാലീന പടിഞ്ഞാറന്‍ കലാപ്രസ്ഥാനങ്ങളുമായി അവരില്‍ മിക്കവരും ശൈലീപരമായ അടുപ്പം കാണിക്കുകയും ചെയ്തു. അബ്സ്ട്രാക്ട് എക്സ്പ്രഷണലിസം, പോപ് ആര്‍ട്, പോസ്റ്റ് വാര്‍ എക്സ്പ്രഷണലിസം, പില്‍ക്കാല സര്‍റിയലിസം, മെക്സിക്കന്‍ മ്യൂറല്‍ പാരമ്പര്യം, ആര്‍ട് ബ്രൂട്, നിയോ പ്രിമിറ്റിവിസം തുടങ്ങിയ ശൈലീഭേദങ്ങളെല്ലാം ഇക്കാലത്ത് ഇന്ത്യന്‍ ചിത്രകാരന്മാര്‍ തങ്ങളുടെ കലാപ്രവര്‍ത്തനത്തില്‍ കൊണ്ടുവന്നു.
അറുപതുകള്‍ക്കവസാനവും എഴുപതുകള്‍ക്കാദ്യവും, ഇന്ത്യന്‍ കലാകാരന്മാര്‍ പടിഞ്ഞാറന്‍ ആധുനികതയുമായി തങ്ങളുടെ കലയെ തട്ടിച്ചുനോക്കുന്ന, മന:ശാസ്ത്രപരമായ ആവശ്യത്തില്‍ നിന്ന് സ്വയം വിമോചിതരാകാന്‍ തുടങ്ങി. ആത്മവിശ്വാസം ആര്‍ജ്ജിച്ചുകൊണ്ട്  സ്വന്തം മാനദണ്ഡങ്ങള്‍ വെച്ച് തങ്ങളുടെ കലയെ ലോകകലയുമായി ബന്ധിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. ഒരിക്കല്‍ കൂടി പ്രമേയപരമായ പരിഗണനകള്‍ കലയില്‍ കൂടുതല്‍ പ്രാമുഖ്യത്തോടെ കടന്നു വന്നു. എണ്‍പതുകളോടെ ആധുനികപൂര്‍വ്വ പാരമ്പര്യങ്ങളില്‍ അവര്‍ കൂടുതല്‍ വിശാലമായ താല്‍പര്യം എടുക്കാന്‍ തുടങ്ങി. ആധുനികതയ്ക്ക് അന്യമായി കരുതുന്ന ദൃശ്യാഖ്യാനത്തിന്റെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു പ്രയോഗിച്ചു. ബറോഡ കലാകാരന്മാരും ബറോഡ ആര്‍ട്കോളേജും ഈ മാറ്റം വരുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും അതിന് ഒരു സൈദ്ധാന്തിക ചട്ടക്കൂട് നല്‍കുകയും ചെയ്തു. ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിരുന്ന കലാകാരന്മാര്‍ അറിയാതെത്തന്നെ, അറുപതുകളിലെ ഈ മാറ്റം നടന്നപ്പോള്‍, പടിഞ്ഞാറ് ആധുനികതാവാദത്തിന്റെ പരിമിതികളില്‍ നിന്ന് പതുക്കെ മോചിതമാവാനും തുടങ്ങി. പടിഞ്ഞാറന്‍ കല കൂടുതല്‍ തുറന്ന ഒരു പരിപ്രേക്ഷ്യത്തിലേക്കു സഞ്ചരിച്ചു. ഇപ്പോള്‍ നാം അതിനെ ഉത്തരാധുനികത എന്നു വിളിക്കുന്നു. തൊണ്ണൂറുകള്‍ക്കു ശേഷമുള്ള ഈ പരിപ്രേക്ഷ്യമാറ്റത്തെത്തുടര്‍ന്ന്, ആഗോളവല്‍ക്കരണത്തിന്റെ ആഭിമുഖ്യത്തിലുള്ള ഒരു പുതിയ അന്തര്‍ദേശീയത സജീവമാകാന്‍ തുടങ്ങി. പടിഞ്ഞാറന്‍ ആധുനികതയില്‍ നിന്ന് വിത്യസ്തമായി അത് ഇതര നാടുകളിലെ സമകാലീന കലയയെ സ്വാംശീകരിക്കാന്‍ വ്യഗ്രത കാണിച്ചു. പോയ പതിറ്റാണ്ടുകളില്‍ ഇന്ത്യന്‍ കലാകാരന്മാര്‍ കൈകൊണ്ട സ്വതന്ത്രപദവി ഈ സ്വംശീകരണം ഒരു പരിധിവരെ ഇല്ലാതാക്കി.
രവിവര്‍മ്മ, കെ സി എസ് പണിക്കര്‍, കെ ജി സുബ്രഹ്മണ്യന്‍, എ രാമചന്ദ്രന്‍ എന്നിവരെല്ലാം നാം ചര്‍ച്ച ചെയ്ത വികാസപരിണാമങ്ങളില്‍ ശ്രദ്ധേയമാംവിധം സംഭാവന അര്‍പ്പിച്ചുവെങ്കിലും, തൊണ്ണൂറുകള്‍ മുതല്‍ കേരളത്തില്‍ നിന്നുള്ള യുവാക്കളായ കലാകാരന്മാര്‍ ദേശീയരംഗത്ത് കൂടുതല്‍ വ്യക്തമായ സാന്നിധ്യമായിത്തീരുന്നതു കാണാം.

ബറോഡ സ്കൂള്‍ വിമര്‍ശനാത്മകമായ ഒരു കലാപാരമ്പര്യം ഉണ്ടാക്കി എന്നു പറയുന്നുവല്ലോ....

ആധുനിക ഇന്ത്യന്‍ കലയിലെ ഗതിപരിണാമങ്ങളില്‍, ഞാന്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യക്തമാകുന്നതു പോലെ, എല്ലാ പുതിയ മാറ്റവും നിലവിലുള്ള കലാപരിശീലനത്തിനോടുള്ള  വിമര്‍ശനാത്മക പ്രതികരണങ്ങളില്‍ നിന്ന് ഉണ്ടായതാണ്. ഇതാകട്ടെ വ്യക്തിയുടേയോ സംഘത്തിന്റേയോ, സമകാലീന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണു സംഭവിക്കുന്നത്. കല അതിന്റെ സ്വന്തം ഭാഷയുള്ള ഒരു സ്വതന്ത്ര മണ്ഡലമായും, അതിന്റേതായ കീഴ്വഴക്കങ്ങളും വിലക്കുകളും നിലനില്‍ക്കുന്ന മേഖലയായും കാണുന്ന, പോയ  തലമുറയുടെ ആധുനികതാപ്രവണതയോട്, എണ്‍പതുകളില്‍ ബറോഡ കലാകാരന്മാര്‍ വിമര്‍ശനാത്മകമായി പ്രതികരിക്കുകയുണ്ടായി. ഈ ദിശയില്‍, മറ്റു സാംസ്കാരിക ആവിഷ്കാരത്തോടും പ്രതികരിക്കുന്ന ഒരു കലയെ അവര്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു. ഇമേജില്‍ നിന്ന് നരേഷനിലേക്കു നീങ്ങാനും, വ്യക്തിപരവും സാമൂഹികവുമായ ആഖ്യാനങ്ങള്‍ കലയില്‍ കൊണ്ടുവരാനും ഉള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു.
പോയ കാലത്ത് ഇത്തരം വിമര്‍ശനാത്കമ പരിശീലനങ്ങള്‍ ഉണ്ടായിട്ടില്ല എന്നു പറയുന്നത് പക്ഷേ ശരിയായിരിക്കില്ല. ഇന്ത്യന്‍ കലാ പാരമ്പര്യത്തോടും അതിന്റെ ദൃശ്യഭാഷയോടും രവിവര്‍മ്മക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല എന്ന്, ബംഗാള്‍ സ്കൂള്‍ കലാകാരന്മാര്‍ വിമര്‍ശനമുന്നയിച്ചു. ദേശീയതയാല്‍ പ്രചോദിതരായി നടത്തിയ ഒരു ഭാഷാപ്രക്ഷോഭമായിരുന്നു അവരുടേത്. രവിവര്‍മ്മയുടെയും ബംഗാള്‍ സ്കൂളിന്റെയും വളരെ പ്രകടനാത്മകമായ ചരിത്രപരതയെയും,  പരമ്പരാഗത കലയെ മനസ്സിലാക്കുന്നതില്‍ ബംഗാള്‍ സ്കൂള്‍ കലാകാരന്മാര്‍ക്കു സംഭവിച്ച നിശ്ചിത പരിമിതികളെയും, ശാന്തിനികേതന്‍ കലാകാരന്മാര്‍ വിമര്‍ശനവിധേയമാക്കി. അവര്‍ ചുറ്റുവട്ടത്തെ യാഥാര്‍ത്ഥ്യവുമായി കലയെ ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. അതോടൊപ്പം ഏഷ്യനും യൂറോപ്യനുമായ വൈവിധ്യമാര്‍ന്ന ദൃശ്യഇഡിയങ്ങളോട് തുറന്ന സമീപനം പുലര്‍ത്തുകയും ചെയ്തു. യുദ്ധത്തിന്റെ നിഷ്ഠുര പരിതസ്ഥിതിയോടും നിത്യജീവിതത്തോടും പ്രതികരിച്ചുകൊണ്ട,് നാല്‍പതുകളിലെ പ്രോഗസീവ് ആര്‍ടിസ്റ്റ് ഗ്രൂപ്പ്, ബംഗാള്‍ കലാകാരന്മാരുടെ പ്രവര്‍ത്തനം നിരാശജനകമാംവിധം കാല്‍പനികവും വൈയക്തികവും ദുര്‍ബലവുമാണെന്നു കണ്ടെത്തി. പോയ തലമുറയിലെ കലാകാരന്മാരുടെ ദേശീയ പ്രതിബദ്ധത എന്നത്, സ്വതന്ത്രാവിഷ്കാരത്തിനു തടസ്സമായി മാറുകയാണെന്ന് സ്വതന്ത്യ്രത്തിനു ശേഷമുള്ള കലാകാരന്മാര്‍ കരുതി. പൊതുവായ ലക്ഷ്യമോ, കൂട്ടമായ യത്നമോ ഇല്ലാതെ, ആത്മാവിഷ്കാരത്തിന് മുമ്പില്ലാത്ത വിധം പ്രാമുഖ്യം വന്നു ചേര്‍ന്നു. ഇന്ത്യന്‍ ആധുനിക കലാകാരന്മാര്‍ക്ക് പടിഞ്ഞാറ് ലഭിച്ച തണുത്ത സ്വീകരണം അറുപതുകളില്‍ സാംസ്കാരിക സ്വത്വവാദങ്ങളുടെ പുനര്‍നിര്‍വചനത്തിലേക്കു നയിച്ചു. എന്നാല്‍ സ്വാതന്ത്യ്രത്തിനു മുമ്പുള്ള കാലത്തുപോലെ, ഇത് ദേശീയതയുടെ പുനര്‍നിര്‍വചനത്തിലേക്കല്ല, മറിച്ച് ഉപദേശീയ വാദത്തിലേക്കും പ്രാദേശിക സ്വത്വത്തിലേക്കുമാണ് നീങ്ങിയത്. ഈ കലാകാരന്മാരില്‍ ചിലര്‍ ഇത് തങ്ങളുടെ ഇമേജിന് ആനുഭവികമായ ആധികാരികത നല്‍കുമെന്ന് കരുതിയപ്പോള്‍, മറ്റു ചിലര്‍ ഈ പ്രവണത തദ്ദേശീയ മതത്തില്‍ നിന്നും തത്വചിന്തയില്‍ നിന്നും തങ്ങളുടെ ഇമേജിന് താത്വിക വിശദീകരണം കണ്ടെത്താന്‍ കഴിയുമെന്നു കരുതി.
എല്ലാ തരം കലാപരിശീലനത്തിനും നിശ്ചിത സാധ്യതകള്‍ ഉണ്ടെന്നിരിക്കെ, ചില ആന്ധ്യമേഖലകളും ഉണ്ട്. തുടര്‍ന്നു വരുന്ന തലമുറ ഈ പരിമിതികളെ പെറുക്കിക്കൂട്ടി നിശ്ചിത മാറ്റത്തിനായി ആഹ്വാനം ചെയ്യുന്നു. അത്തരം മാറ്റങ്ങള്‍ക്കുള്ള പ്രചോദനങ്ങള്‍ വരുന്നത് ചിലപ്പോള്‍ കലാപരിപ്രേക്ഷ്യത്തില്‍ വരുന്ന മാറ്റത്തിന്റെ ഫലമാണെങ്കില്‍, മറ്റു ചിലപ്പോള്‍ സാമൂഹ്യ പരിതസ്ഥിതിയിലെ പരിവര്‍ത്തനങ്ങള്‍ മൂലമോ, വേറെ ചിലപ്പോള്‍ രണ്ടും കൂടി കൂടിച്ചേര്‍ന്നിട്ടോ ആകാം. മാറ്റത്തിനായി ആഹ്വാനം ചെയ്യുന്നവര്‍, തങ്ങള്‍ ഉച്ചാടനം ചെയ്യാന്‍ ശ്രമിക്കുന്ന കലാപരിശീലനത്തിന്റെ പരിമിതികളെ ഉയര്‍ത്തിക്കാട്ടുകയും, അവരുടെ വാദഗതിക്ക് ഒരു വാദപ്രതിവാദത്തിന്റെ കാര്‍ക്കശ്യം നല്‍കുകയും ചെയ്യുന്നു. ഈ മാറ്റങ്ങളെ ഒരു ചരിത്രപരമായ പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണുകയാണെങ്കില്‍, നമുക്കീ പ്രക്രിയയില്‍ മാറ്റവും നൈരന്തര്യവും ഒരുപോലെ കാണാം. ഉദാഹരണമായി, ബംഗാള്‍ സ്കൂള്‍ രവിവര്‍മ്മയോട് എല്ലാവിധ അകല്‍ച്ചയും പ്രകടിപ്പിച്ചപ്പോഴും,  രവിവര്‍മ്മ പിന്തുടര്‍ന്ന ചരിത്രപരതയുടേതായ സമീപനത്തെ അവരും പങ്കുവെച്ചതായി കാണാം. തുടര്‍ന്നു വന്ന തലമുറകളാല്‍ അബനീന്ദ്രനാഥ ടാഗൂറിനെതിരെ പുനരുത്ഥാനവാദം എന്ന ആരോപണം ഉന്നയിക്കപ്പെട്ടെങ്കിലും, 1930കളിലെ അറേബ്യന്‍ നൈറ്റ് പരമ്പരയില്‍, എണ്‍പതുകളിലെ നരേറ്റീവ് ആര്‍ട് കലാകാരന്മാരെ അദ്ദേഹത്തിന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു. അബനീന്ദ്രനാഥ ടാഗോറിന്റെ ശൈലിയും വ്യാപ്തിയും മാധ്യമവും എണ്‍പതുകളിലെ കലാകാരന്മാരുടേതില്‍ നിന്ന് വ്യത്യസ്തമായിരുന്നെങ്കിലും, ഒരു ചിത്രം ഒരു പാഠമാണെന്നും, അത് ഒരു സാംസ്കാരിക വ്യവഹാരത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ഒരു പാഠമാണെന്നും, അത് ദൃശ്യവും അല്ലാത്തതുമായ മറ്റു പാഠങ്ങളുമായി ബന്ധപ്പെട്ടതാണെന്നും, അമ്പതുകൊല്ലം മുമ്പുതന്നെ അബനീന്ദ്രനാഥ ടാഗോര്‍ വളരെ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. നാം പിന്നോട്ടു നോക്കുമ്പോള്‍, കലാകാരന്മാര്‍ എന്തു പറഞ്ഞു, എന്തു ചെയ്തു എന്നു വെറുതെ നോക്കുകയോ ശ്രദ്ധിക്കുകയോ അല്ല, മറിച്ച് അവര്‍ ബോധപൂര്‍വ്വവും അബോധപൂര്‍വ്വവും ഒരു വ്യവഹാരത്തെ രൂപപ്പെടുത്തുന്നതില്‍ എന്തു സംഭാവനയാണ് നല്‍കിയത് എന്നു പരിശോധിക്കുകയാണു ചെയ്യുന്നത്. കലയുടെ രാഷ്ട്രീയവും സാമൂഹികവുമായ ഭാഗധേയം എന്നത് പൊതുവെ വിഹരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ സങ്കീര്‍ണ്ണമാണ്.
ചില കലാസൃഷ്ടികള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി കരുതുമ്പോള്‍, ചിലത് കുടുതല്‍ സമര്‍ത്ഥവും സൂക്ഷ്മവുമായാണ് പ്രവര്‍ത്തിക്കുന്നത് എന്നു കാണാം. കൂടുതല്‍ വ്യക്തമാംവിധം രാഷ്ട്രീയമാവുന്ന കല കൂടുതല്‍ ഫലപ്രദമാണ് എന്നു പറയാനാവില്ല. പലപ്പോഴും പ്രത്യയശാസ്ത്ര നിബദ്ധമായ കല ലളിതവല്‍ക്കരണവും വാചോടാപവും ആയി മാറുന്നു. ഇത് പലപ്പോഴും സോഷ്യലിസ്റ്റ് റിയലിസത്തിനെതിരെ ഉന്നയിക്കാറുള്ള വിമര്‍ശനമാണ്്.  ഒരു കലാകാരന്റെ പ്രാഥമിക പരിഗണന പ്രമേയപരമാണ് എന്നു വരികില്‍ പോലും, അയാള്‍ക്ക് രൂപത്തെ അവഗണിക്കുവാന്‍ കഴിയില്ല. രൂപപരമായ മാറ്റങ്ങള്‍ രാഷ്ട്രീയമാണെന്നും വരാം. ഇന്ത്യയില്‍, സോമനാഥ് ഹോറിനെപ്പോലുള്ള ഒരു കലാകാരന്റെ പ്രവര്‍ത്തനത്തെ പരിശോധിച്ചാല്‍  ഇതു വ്യക്തമാവും. അദ്ദേഹം തന്റെ രാഷ്ട്രീയ പ്രതിബദ്ധതയെ ജീവസുറ്റതാക്കി നിലനിര്‍ത്താനും, തന്റെ ആവിഷ്കാരം കൂടുതല്‍ ശക്തിമത്താക്കാനും, രൂപപരമായി എല്ലായ്പ്പോഴും നവീകരണത്തിനു മുതിര്‍ന്നു. നിശ്ചിത കലാസൃഷ്ടിയുടെ രാഷ്ട്രീയജീവന്‍ അതിന്റെ പ്രമേയത്തിലോ ശൈലിയിലോ ആകാം. മറ്റു ചിലതിന് പ്രവര്‍ത്തിക്കുന്ന മണ്ഡലത്തിന്റെയോ അത് നിലനില്‍ക്കുന്ന സാമൂഹ്യ ഇടത്തിലോ ആണ് രാഷ്ട്രീയ സ്വഭാവം കൈവരുന്നത്.

കലാകാരന്മാര്‍ തങ്ങളുടെ സ്വന്തം മണ്ണില്‍ നിന്ന് വളരെ ഉയര്‍ന്ന് വലിയ സാമ്പത്തിക വലയത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥിതിയിലേക്ക് വരുന്നതോടെ അവര്‍ സാധാരണ മനുഷ്യനില്‍ നിന്ന് അപ്രാപ്യമായ പരിവേഷികളായി തീരാറുണ്ട്. ഇതിനെ എങ്ങിനെ കാണുന്നു...

അത്തരം വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആദി-പണപൂര്‍വ്വ സമൂഹങ്ങളില്‍ ഒഴിച്ച,് അംബീഷ്യസ് ആയ കലാ പ്രൊജക്ടുകള്‍, മതപരമോ രാഷ്ട്രീയപരമോ വ്യാപാരപരമോ ആയ രക്ഷാകര്‍തൃത്വം വഴിയാണ് സാധ്യമായിട്ടുള്ളത് എന്നു കാണാം. വിപ്ളാവാത്മക കല പോലും രാഷ്ട്രത്തിന്റെയോ രാഷ്ട്രീയ രക്ഷാകര്‍തൃത്വത്തിന്റേയോ അസാന്നിധ്യത്തില്‍ അസാധ്യമാണ്. ഇത് ഭാഗികമായി കലയുടെ പ്രകൃതവുമായി ബന്ധപ്പെട്ടതാണ്. വലിയ അളവിലുള്ള കലാവിഷ്കാരങ്ങള്‍ക്ക് വളരെയധികം വിഭവശേഷി ആവശ്യമുണ്ട്. സാഹിത്യം എഴുതുന്നതിനേക്കാള്‍ സിനിമ പിടിക്കുന്നതിനോടാണ് ഇതിനു സാമ്യം. ഒരു പുസ്തകം ഒരാള്‍ക്ക് എഴുതുകയും വ്യക്തിപരമായി വായനക്കാര്‍ക്ക് അതിനെ പിന്തുണയ്ക്കുകയും ചെയ്യാം. ചിത്രകലയില്‍ വലിയ വ്യാപ്തിയില്‍ കലാനിര്‍മ്മാണം നടത്തുമ്പോള്‍ പ്രത്യേകിച്ചും ഇത് സാധ്യമല്ല. നമ്മുടെ സര്‍ക്കാരുകള്‍ സംസ്കാരത്തെ പിന്തുണയ്ക്കുന്നു എന്നു പറയുമ്പോഴും, നമ്മുടെ മുതലാളിമാര്‍ കലയിലെ ഫിലാന്ത്രോഫിയെക്കുറിച്ചു പറയുമ്പോഴും, പബ്ളിക് ആര്‍ടിനുവേണ്ടി ഫണ്ട് കണ്ടെത്താനുള്ള എന്റെ എളിയ അനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കാനായത്, കലയില്‍ താത്പര്യങ്ങളൊന്നുമില്ലാത്ത ഫണ്ട് ഇല്ല എന്നുള്ളതാണ്. ഗൌരവമായ കലയ്ക്ക് ജനങ്ങളുടെ നൈസര്‍ഗ്ഗികമായ ഫണ്ട് എന്ന ആശയം ഈ വീക്ഷണത്തില്‍ നോക്കുമ്പോള്‍ കൂടുതല്‍ ഉടോപ്യനാണെന്നാണു തോന്നുന്നത്.

എങ്കിലും, കല സാധാരണക്കാരനില്‍ നിന്ന് അകന്നു പോകുന്ന സ്ഥിതിയുണ്ടല്ലോ. ഉദാഹരണമായി എക്സ്പ്രഷണലിസ്റ്റ്, സര്‍റിയലിസ്റ്റ് കലാകാരന്മാരില്‍ പലരും സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിച്ച് ജനങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരായപ്പോള്‍ തന്നെ, അടുത്ത ഘട്ടത്തില്‍ ഇത്തരം ജനചലനം സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടവും പ്രശസ്തിയും പണവും അവരെ ദന്തഗോപുര സ്വഭാവികളുമാക്കിയിട്ടുണ്ട്്. അതോടെ അവര്‍ ജനങ്ങളില്‍ നിന്ന് മാറിപ്പോകുന്നു.  സാധാരണക്കാരന് അപ്രാപ്യമാകുന്നു...


അങ്ങിനെ പറയാനാകുമോ? എക്സ്പ്രഷണലിസ്റ്റ്, സര്‍റിയലിസ്റ്റ് കലാകാരന്മാരുടെ സൃഷ്ടികള്‍, അതിനെപ്പറ്റി അറിയുന്നവരുടെ ഇടയില്‍ ഇന്ന് ജനപ്രിയമാണെന്നു വരാം. എന്നാല്‍ ആ കലാകാരന്മാര്‍ ജീവിച്ച കാലത്ത് അങ്ങിനെയായിരുന്നോ? ഇതില്‍ രണ്ടു വശങ്ങളുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളോട് കലാകാരനുള്ള ആഭിമുഖ്യവും പൊതുജനങ്ങള്‍ കലയോട് പ്രതികരിക്കുന്ന രീതിയും. ആദ്യത്തേത് നിലനിന്നാലും, അതിനെത്തുടര്‍ന്ന് രണ്ടാമത്തേത് വന്നുചേര്‍ന്നു എന്നു വരില്ല. കലാകാരന്റേതിനു തുല്യമായ ഭാവുകത്വമോ, അല്ലെങ്കില്‍ കലാവ്യവഹാരത്തെക്കുറിച്ചുള്ള അറിവോ കൊണ്ടുമാത്രമേ താങ്കള്‍ സൂചിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രതികരണം നടക്കുകയുള്ളൂ.
ഇനി രണ്ടാമത്തെ ചോദ്യമെടുക്കാം. കലാകാരന്മാര്‍ തങ്ങളുടെ തൊഴിലില്‍ വിജയം വരിക്കുമ്പോള്‍, അവരുടെ പ്രതിബന്ധത നഷ്ടമാകുകയും താങ്കള്‍ വിശേഷിപ്പിച്ചതു പോലെ ദന്തഗോപുര വാസിയായിത്തീരുകയും ചെയ്യുന്ന പ്രശ്നം. ഇത് വ്യക്തികള്‍ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കും. ഇതിന് ഒരു ക്രമം ഉണ്ടെന്നു പറയാനാവില്ല. ഒന്നാമതായി, അടുത്ത കാലം വരെ ഒരു കലാകാരന്‍ വിജയം കൈവരിക്കുന്നത് വളരെ കാലത്തെ പ്രയത്നത്തിനു ശേഷമായിരുന്നു. അങ്ങിനെവരുമ്പോള്‍ അവരുടെ സമീപനത്തില്‍ വലിയ മാറ്റം വരുന്നില്ല. തയ്യിബ് മേത്ത അത്തരം ഒരു കലാകാരനായിരുന്നു. ഒന്നോ രണ്ടോ ലേലത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വളരെ നന്നായി പ്രകടനം നടത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ലഭിച്ച താരപരിവേഷം, എന്നാല്‍, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും സമീപനത്തിലും ഒരു മാറ്റവും വരുത്തിയില്ല. അദ്ദേഹം മുന്‍പത്തെപോലെത്തന്നെ പ്രതിജ്ഞാബദ്ധത പുലര്‍ത്തി. മിതഭാഷിയായും വിനയാന്വിതനായും ആഴത്തില്‍ പ്രതികരണശേഷി സൂക്ഷിച്ചു. എല്ലായ്പ്പോഴുമെന്ന പോലെ തന്റെ സാമൂഹ്യപരിഗണനകള്‍ നിലനിര്‍ത്തി. നന്ദലാലിന്റെയും രാംകിങ്കറിന്റെയും കാര്യത്തില്‍ പണം വന്നുചേര്‍ന്നില്ലെങ്കിലും അവര്‍ പ്രശസ്തരായി. എന്നാല്‍ ഇത് അവരെയും ഒട്ടും മാറ്റിത്തീര്‍ത്തില്ല. സാമ്പത്തികമായി ഒരു കലാകാരന്‍ മെച്ചപ്പെടുന്നു എന്നു കരുതി കലാകാരന്‍ എന്ന നിലയില്‍ അവരുടെ പ്രതിജ്ഞാബദ്ധത ഇല്ലാതാകുമോ? വാന്‍ഗോഗിനേക്കാളും ഗോഗിനേക്കാളും പ്രതിജ്ഞാബദ്ധത കുറഞ്ഞവരായിരുന്നോ പിക്കാസോയും മത്തീസും?
സമ്പന്നന് മാനുഷികത നിലനിര്‍ത്താന്‍ പ്രയാസമാണ് എന്ന് ചിന്തിക്കാന്‍ കാരണങ്ങളുണ്ട് എന്നത് വാസ്തവം തന്നെ. ക്രിസ്തു പറഞ്ഞതുപോലെ ഒട്ടകത്തിനു സൂചിക്കുഴലിലൂടെ കടക്കുന്നതുപോലെ പ്രയാസകരമായിരിക്കും, പണക്കാരന് ദൈവത്തിന്റെ സാമ്രാജ്യത്തില്‍ കടക്കുക. പാവങ്ങള്‍ക്ക് ദൈവസന്നിധിയിലേക്ക് വിശാലവഴിയുണ്ട് എന്നാണോ ഇതിനര്‍ത്ഥം? പൊതുതത്വങ്ങള്‍ ഉണ്ടാകുക നാം ഇഷ്ടപ്പെടുന്ന കാര്യമാണെങ്കിലും, ഇക്കാര്യത്തില്‍ അത്തരം സാമാന്യവല്‍ക്കരണങ്ങള്‍ പ്രയാസകരമാണ്്. മറിയത്തെയും മേരിയെയും ആസ്പദമാക്കി  ജിയോട്ടോ ഹൃദയാവര്‍ജ്ജകമായ മ്യൂറലുകള്‍ ചെയ്തിട്ടുണ്ട്. അതില്‍ മാനുഷികതയുടെ വളരെ വലിയ ഒരു സ്പര്‍ശം അനുഭവിക്കാനാകും. അതുനോക്കുമ്പോള്‍ നമുക്കു തോന്നും ഈ കലാകാരന്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ അനുയായിയാണെന്ന്. എന്നാല്‍ ചരിത്രകാരന്മാര്‍ പറയുന്നത് അദ്ദേഹം പണം പലിശയ്ക്കു കൊടുത്തിരുന്ന ആളായിരുന്നു എന്നാണ്.


ചില ശൈലികള്‍ കൊണ്ട് ചില എക്സ്പ്രഷനുകള്‍ കൂടുതല്‍ ശക്തമായി സൃഷ്ടിക്കാനാകുമെന്ന് കരുതാനാകുമോ? എക്സ്പ്രഷണലിസ്റ്റ്, സര്‍റിയലിസ്റ്റ് ശൈലികള്‍ കൂടുതല്‍ വേഗത്തില്‍ ആകര്‍ഷിക്കപ്പെടുകയും മൂവ് ചെയ്യിക്കുകയും ചെയ്യുന്നു എന്ന് തോന്നുന്നത് ശരിയാണോ?


തീര്‍ച്ചയായും. ശൈലി ആത്യന്തികമായി, ദൃശ്യത്തിലായാലും വാക്കിലായാലും, ഭാഷയുടെ ഒരു ഇന്‍ഫ്ളെക്ഷന്‍ ആണ്. ചിത്രകലയില്‍, ഈ ഇന്‍ഫ്ളെക്ഷന്‍ രൂപപ്പെടുത്തുന്നത് ചിലപ്പോള്‍,  പോയിന്റിലിസത്തിലോ വാഷ് പെയിന്റിങ്ങിലോ പോലെ സാങ്കേതിക വിദ്യകൊണ്ടാകാം. ചിലപ്പോള്‍, എക്സ്പ്രഷനലിസത്തിലോ സര്‍റിയലിസത്തിലോ പോലെ, അടിയില്‍ നിലകൊള്ളുന്ന ഒരു സമീപനത്തിന്റേയോ ആശയത്തിന്റെയോ ഫലമാണെന്നു വരാം. ദൃശ്യാവിഷ്കാരത്തെ നിയന്ത്രിക്കുന്ന ഭാഷാക്രമീകരണത്തിന്റെ ഘടനയെ, എല്ലാ ഇന്‍ഫളക്ഷനും സവിശേഷവല്‍ക്കരിക്കുകയോ, വൈയക്തികവല്‍ക്കരിക്കുകയോ ചെയ്യുന്നു. അല്ലെങ്കില്‍ അതിന് ഒരു ആവിഷ്കാരകേന്ദ്രം നല്‍കുന്നു. എക്സ്പ്രഷണലിസം വൈകാരികതയെയോ വൈകാരിക പ്രതികരണത്തെയോ സവിശേഷവല്‍ക്കരിക്കാനോ, കൂടുതല്‍ തീവ്രതരമാക്കാനോ ആണ് ശ്രദ്ധിക്കുന്നത്. സര്‍റിയലിസമാകട്ടെ, അടിച്ചമര്‍ത്തപ്പെട്ട ഒന്നിനെ ആവിഷ്കരിക്കുന്നു. അതിനാല്‍ തന്നെ അവയെ അഭിമുഖീകരിക്കുമ്പോള്‍ അപരിചിത്വവും വൈചിത്യ്രവും അനുഭവപ്പെടുന്നു. എന്നാല്‍ ഈ ശൈലികള്‍ നമ്മുടെ സാമാന്യ വീക്ഷണകോടിയില്‍ നിന്നുള്ള അനുഭവങ്ങളില്‍ നിന്ന് ഒരു തരത്തില്‍ പര്‍വ്വതീകരിക്കപ്പെട്ടതാണ്. അതിനാല്‍ തന്നെ ഉടനടി ഒരു പ്രത്യാഘാതം അവ ഉണ്ടാക്കുന്നു.
നൈസര്‍ഗ്ഗികമായ സംവേദനത്തിനു വഴങ്ങാത്ത ശൈലികളുമുണ്ട്. മത്തീസെ ഉദാഹരണം. ദൃശ്യപരവും രൂപപരവുമായ അംശങ്ങളുടെ ഘടനാപരമായ സമ്മേളനം എന്ന നിലയില്‍ ആവിഷ്കരിക്കപ്പെടുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ആഹ്ളാദത്തിന്റെ ഉന്നതമായ ഒരു അനുഭവത്തില്‍ എത്തിച്ചേരാണ് അദ്ദേഹത്തിന്റെ ശൈലി വ്യഗ്രപ്പെടുന്നത്. അത് അദ്ദേഹം ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്യുന്നു. ശൈലികള്‍ക്ക് വ്യത്യസ്തങ്ങളായ ആവിഷ്കാര മണ്ഡലമുണ്ട്. അവ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്തമായ രീതികളിലാണ്്.
അതേസമയം, ഏതു ശൈലിയെയും അക്കാദമികവല്‍ക്കരിക്കാനും രൂപപരമായ പാണ്ഡിത്യപ്രകടനമാക്കി മാറ്റിത്തീര്‍ക്കാനും കഴിയും. അതിനാല്‍ തന്നെ അക്കാദമിക എക്സ്പ്രഷണലിസവും അക്കാദമിക സര്‍റിയലിസവും ഉണ്ട്. അതുപോലെ അക്കാദമിക റിയലിസവും അക്കാദമിക ക്യൂബിസവും ഉണ്ട്.

എംഎഫ് ഹുസൈന്റെ നാടുവിടലിനെ എങ്ങിനെയാണ് കാണുന്നത്?

അതു വളരെ സങ്കീര്‍ണ്ണമായ പ്രശ്നമാണ്. ഒറ്റ വാക്കില്‍ ഒരു ഉത്തരം നല്‍കാന്‍ കഴിയില്ല. നമുക്ക് വളരെ അടുത്തു നില്‍ക്കുന്ന ഒരു പ്രശ്നം എന്ന നിലയില്‍ ഒരു പോളിമിക്കല്‍ കാഴ്ചപ്പാടിലല്ലാതെ നോക്കിക്കാണാന്‍ പ്രയാസമാണ്. അതില്‍കൂടുതലായി, ഞാന്‍ വിചാരിച്ചിരിക്കുന്നത് ഈ സംഭവം ഒരു കലാപരമായ പ്രശ്നം എന്ന നിലയേക്കാള്‍, സാമൂഹ്യ രാഷ്ട്രീയ വിഷയമായിത്തീര്‍ന്നിരിക്കുന്നു എന്നതാണ്. കലാപരമായ ഒരു വീക്ഷണത്തില്‍ നോക്കുകയാണെങ്കില്‍, ഹുസൈന്റെ മനുഷ്യാകാരങ്ങളുടെ പ്രതിനിധാനങ്ങള്‍ സെന്‍ഷ്വസസ് ആണെന്നു പറയാനാവില്ല. ഹിന്ദു ദേവി-ദേവന്മാരെ ചിത്രീകരിക്കുന്നതടക്കമുള്ള  നമ്മുടെ പരമ്പരാഗത കലകളില്‍, മനുഷ്യാകാരത്തെ ചിത്രീകരിച്ചിരിക്കുന്നതുമായി അവയെ താരതമ്യം ചെയ്യുമ്പോള്‍, ഇതാണെനിക്കു തോന്നുന്നത്. അവ മാംസപ്രോക്തമല്ലെന്നു മാത്രമല്ല, പലപ്പോഴും വളരെ നിയന്ത്രിതവുമാണ്. ആക്രമം അഴിച്ചുവിടുന്നവരില്‍ ചിലര്‍ക്കെങ്കിലും ഇത് നന്നായി അറിയാവുന്നതുമാണെന്ന് എനിക്കുറപ്പാണ്. അതിനാല്‍ പ്രശ്നം മറ്റു ചിലയിടത്താണ് കിടക്കുന്നത്.
ഇത് കാണിക്കുന്നത് നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചിരിക്കുന്ന അസഹിഷ്ണുതയെയാണ്. ആത്മവിശ്വാസം ചോര്‍ന്നുപോകുന്നതിനെയാണ്്. ഈ മനോനില എളുപ്പം ആക്രമണത്തിലേക്കു നയിക്കുന്നു. നമ്മുടെ ജനപ്രിയ കലാരൂപങ്ങള്‍ നോക്കിയാല്‍ കാണാനാവുന്നത്, നാട്ടിലെ രാഷ്ട്രീയ-മത നേതാക്കള്‍ കരുതുന്നതു പോലെ, ജനങ്ങള്‍ അത്രത്തോളം ശുദ്ധീവാദം വെച്ചുപുലര്‍ത്തുന്നവരല്ല എന്നാണ്. അതിനാല്‍ ഇതിലെല്ലാം ഒരു വ്യാജമായ ശുദ്ധീവാദം ഉണ്ടെന്നു കാണാം. ഇത് ഒരു രാജ്യത്തെയോ ഒരു മതത്തിന്റെയോ പ്രശ്നമല്ല. ഇത്തരം ഉദാഹരണങ്ങള്‍ ഇന്ന് ലോകത്ത് എല്ലായിടത്തും കാണുന്നു. ആദ്യത്തെ തവണയുമല്ല ഇതു സംഭവിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നിരോധിക്കുന്നത് ഒബ്രിമേനോന്റെ രാമായണമാണ്. അത് അമ്പതുകളുടെ മധ്യത്തിലാണ്്. എന്നാല്‍ ഒരു ഐറണി എന്നോണം, അദ്ദേഹത്തെപ്പറ്റി നടത്തപ്പെട്ട ശുദ്ധീവാദികളുടെ എല്ലാ ആരോപണങ്ങള്‍ക്കുമപ്പുറത്ത്, തന്റെ അവസാന നാളുകള്‍ കേരളത്തില്‍ സമാധാനപൂര്‍വ്വം താരതമ്യേനെ അജ്ഞാതനായി ജീവിക്കുകയാണു ഒബ്രിമേനോന്‍ ചെയ്തത്. ഇപ്പോള്‍ നമ്മില്‍ ചിലര്‍ ഉണര്‍ന്നെണീറ്റ് ഹുസൈന്‍ മുപ്പതു വര്‍ഷം മുമ്പ് ചെയ്ത ഡ്രോയിങ്ങുകളുടെ പേരില്‍ പ്രകോപിതരാകുകയാണ്്.
കലയില്‍ സെക്കുലര്‍ ജീവിതത്തില്‍ നിന്ന് മതപരമായ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ രൂപകങ്ങള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. തിരിച്ചും അങ്ങിനെത്തന്നെ. അങ്ങിനെ ആട്ടിടയന്‍ ക്രിസ്തുവിന്റെയും ആട്ടിന്‍കുട്ടി ജനതയുടെയും രൂപകമായിത്തീരുന്നു. മനുഷ്യന്റെ ഉന്മാദവും കൂടിച്ചേരലും ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാമിക മിസ്റ്റിക് കവിതകളില്‍ ദൈവവുമായി ഒന്നു ചേരുന്നതിന്റെ രൂപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്്. ബംഗാളില്‍ ദുര്‍ഗപൂജയ്ക്കു ഉപയോഗിക്കുന്ന ദേവിയുടെ ഇമേജ് ഇന്നത്തെ സ്ത്രീ സൌന്ദര്യത്തിന്റെ ആദര്‍ശങ്ങള്‍ക്ക് മോഡലായി ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നിത്യഭാഷണത്തിലും ഇത്തരം രൂപകങ്ങള്‍ സര്‍വ്വസാധാരണമാണ്. നമ്മോട് അങ്ങേയറ്റം കാരുണ്യം കാണിക്കുന്നവരെ നാം ദൈവത്തിനു സമാനമാണ് എന്നു പറയാറുണ്ടല്ലോ. അതുപോലെ കൃഷ്ണന്റെ കുസൃതിയുമായും, വീട്ടില്‍ ഭാഗ്യം കൊണ്ടുവരുന്ന ലക്ഷ്മിയായും നാം ആളുകളെ താരതമ്യം ചെയ്യാറുണ്ട്. സെക്കുലറും മതപരവും ആത്മീയവുമായ മേഖലകളില്‍ നിന്ന് പരസ്പരം രൂപകങ്ങള്‍ കടംകൊള്ളുന്നതും ഉപയോഗിക്കുന്നതും നമ്മുടെ ആശയവിനിമയത്തിന് ഉന്മേഷവും ഉത്സാഹവും നല്‍കുന്നു. അതിനുമേല്‍ കത്തി വെയ്ക്കുകയോ സെന്‍സറിങ്ങ് നടത്തുകയോ ചെയ്യുന്നത് നമ്മുടെ ഭാഷയെയും ഭാവനയെയും ദരിദ്രമാക്കും. ശുദ്ധീവാദം പോയകാലത്ത് ഉദിച്ചസ്തമിച്ച പോലെ ഈ പരിതസ്ഥിതിയും കടന്നുപോകും എന്നു നമുക്ക് പ്രത്യാശിക്കാം.

ശില്‍പകലയില്‍ മനുഷ്യന്‍

കെ എസ് രാധാകൃഷ്ണന്‍ / പി പി ഷാനവാസ്

പതിനെട്ടാം വയസ്സില്‍ ശാന്തിനികേതനിലേക്കു കലാപഠനത്തിനു പോയ താങ്കള്‍ നീണ്ട മുപ്പത്തെട്ടു വര്‍ഷത്തിനു ശേഷം ശില്‍പപ്രദര്‍ശനത്തിനോടൊപ്പം കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ആധുനിക ഇന്ത്യന്‍ ശില്‍പകലയുടെ പിതാവ് എന്ന് അറിയപ്പെടുന്ന രാംകിങ്കര്‍ ബെയ്ജാണ് അങ്ങയുടെ ഗുരുപരമ്പയിലെ പ്രധാനി എന്നും അറിയുന്നു. എന്തായിരുന്നു ശാന്തിനികേതനിലേക്കു പോകാന്‍ കൌമാരകാലത്ത് ആകര്‍ഷിച്ചുണ്ടാകുക?

കോട്ടയം കാഞ്ഞിരപ്പള്ളി കുഴിമറ്റം എന്ന സ്ഥലത്തായിരുന്നു എന്റെ ഗ്രാമം. ഗ്രാമത്തില്‍ വളര്‍ന്ന കുട്ടിക്കാലം. അതിനാല്‍ തന്നെ ശാന്തിനികേതനം മുന്നോട്ടുവെച്ചിരുന്ന ഗ്രാമസങ്കല്‍പം എന്നിലുണ്ടായിരുന്നു. ഗ്രാമത്തില്‍ നിന്ന് ഗ്രാമത്തിലേക്കു തന്നെ പഠനത്തിനായി തെരഞ്ഞെടുക്കുക എന്ന മട്ടില്‍. മരത്തിന്റെ കീഴെയാണ് അവിടുത്തെ പഠനം, പ്രകൃതിയുമായി സഹവസിച്ചും സല്ലപിച്ചും വിദ്യാഭ്യാസ ജീവിതം എന്നെല്ലാം അന്ന് ശാന്തിനികേതനത്തെക്കുറിച്ച് കേട്ടിരുന്നു. സ്വാഭാവികമായും അത്തരമൊരു കാല്‍പനികത ആകര്‍ഷിച്ചിരിക്കണം. ശാന്തിനികേതനത്തില്‍ പഠിക്കുക എന്നത് അക്കാലത്തെ ഞങ്ങളുടെ തലമുറയില്‍പെട്ടവരുടെ  സ്വപ്നമായിരുന്നു. എഴുപതുകളില്‍ കലാപഠനത്തിനുള്ള മറ്റു മേഖലകള്‍ മദ്രാസ് ആര്‍ട്സ് കോളേജും തിരുവനന്തപുരം ഫൈന്‍ആര്‍ട്സും മാവേലിക്കര ആര്‍ട്സ് കോളേജും മറ്റുമായിരുന്നു.  ചങ്ങനാശേരി എസ്ബി കോളേജിലായിരുന്നു ഞാന്‍ അന്ന് പഠിച്ചിരുന്നത്. അവിടെ മറ്റെവിടെയും അന്നില്ലാത്തവിധം മെച്ചപ്പെട്ട ഒരു ലൈബ്രറി ഉണ്ടായിരുന്നു. യൂറോപ്യന്‍ കലയെക്കുറിച്ചെല്ലാം അവിടുത്തെ പുസ്തകങ്ങളില്‍ നിന്ന് പരിചയപ്പെടാന്‍ കഴിഞ്ഞു. 
ഒരു ജനുവരി മാസത്തിലാണെന്നു തോന്നുന്നു ഞാന്‍ ശാന്തിനികേതനത്തില്‍ ചേരാന്‍ അപേക്ഷ നല്‍കുന്നത്. ആറു മാസം കഴിഞ്ഞ് ജൂണില്‍ അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള അറിയിപ്പു വന്നു. അതിശയിച്ചു പോയി. ബംഗാളില്‍ പോകാനുള്ള മാനസികമായ തയ്യാറെടുപ്പ് നടത്തണം. അച്ഛനോടു ചോദിച്ചു. അദ്ദേഹം എല്ലാ പിന്തുണയും തന്നു. പല കലാകാരന്മാരുടെയും ജീവിതത്തെക്കുറിച്ച് അന്നു ഞാനറിഞ്ഞ സംഗതികള്‍ വെച്ച് അവരുടെ ലിസ്റ്റില്‍ ഒരാളാകണമോ എന്ന ചിന്തയും എന്നില്‍ ഉണ്ടായിരുന്നു. പതിനെട്ടു വയസ്സാണ് പ്രായം. ഒറ്റക്കാണു യാത്ര. ഭാഷയും അറിഞ്ഞുകൂട. പലതും നാം തീരുമാനിച്ചുറച്ച കാര്യങ്ങളല്ലല്ലോ ജീവിതത്തില്‍ നടക്കുക. എങ്കിലും മനസ്സില്‍ ചില തീര്‍പ്പുകള്‍ ഉണ്ടായിരുന്നു. ആ ധൈര്യം വെച്ചാണ് യാത്ര തിരിച്ചത്. ശാന്തിനികേതനത്തില്‍ പഠിക്കാന്‍ പോന്ന യോഗ്യതയും സ്കില്ലും എനിക്കുണ്ടായിരുന്നുവോ? ഉണ്ട് എന്നു തന്നെയാണ് എനിക്കന്ന് തോന്നിയത്്. പ്രവേശനം കിട്ടും എന്നു തന്നെ എന്റെ മനസ്സു പറഞ്ഞു.
എട്ടാം വയസ്സു മുതല്‍ ഞാന്‍  ചിത്രമെഴുത്ത് പരിശീലിച്ചിരുന്നു. അച്ഛന്റെ അനിയന്‍ പി എന്‍ നാരായണന്‍ കുട്ടി ഡ്രായിങ് മാഷായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ വര പരിശീലിച്ചു. ന്യൂസ് പേപ്പറില്‍ കരിയിട്ട് ചില വര്‍ക്കുകള്‍. ഒരു റിക്ഷക്കാരനെ മോഡല്‍ ആക്കി  ചില രചനകള്‍. കലയെ മനുഷ്യനുമായി ബന്ധപ്പെടുത്താനുള്ള ശ്രമത്തില്‍ ആ വര്‍ക്കുകള്‍ വളരെയധികം എന്റെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്.
ഞാന്‍ യാത്ര ചെയ്ത ട്രയിനില്‍ തന്നെ ഇന്നത്തെ പ്രമുഖനായ കലാചരിത്രകാരന്‍ ആര്‍ ശിവകുമാറും ഉണ്ടായിരുന്നു. ട്രയിനില്‍ വച്ച് അദ്ദേഹത്തെ കണ്ടില്ല. സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ അടുത്ത് വന്ന് ചോദിച്ചു, കലാഭവനിലേക്കുള്ള വഴിയേതാണ്? ഞാനും അവിടേക്കു തന്നെയാണ് എന്നു പറഞ്ഞു. അന്ന് തുടങ്ങിയ ശിവകുമാറുമായുള്ള ബന്ധം ഇന്നും ഊഷ്മളമായി തുടരുന്നു. എന്റെ വര്‍ക്കുകളെക്കുറിച്ചെല്ലാം അദ്ദേഹമാണ് കൂടുതലും എഴുതിയത്.

എങ്ങിനെയായിരുന്നു ശാന്തിനികേതനിലെ പഠനകാലം?

ശാന്തിനികേതനത്തിലേത് ഒരു ഇന്റഗ്രേറ്റഡ് കോഴ്സ് ആണ്. അവിടെ പ്രിന്റ് മെയ്ക്കിങും ക്രാഫ്റ്റും ശില്‍പവും പെയിന്റിങ്ങുമെല്ലാം പഠിക്കേണ്ടതുണ്ട്. ഒരു മാസം ഒന്നില്‍ പരിശീലനം. അതു കഴിഞ്ഞുള്ള മാസം മറ്റു വിഭാഗത്തിലേക്കു മാറുന്നു. സോമനാഥ് ഹോറും, ഷര്‍ബിദാസ് ചൌധരിയും, രാംകിങ്കര്‍ ബെയ്ജും ആണ് അന്ന് അവിടെ എനിക്ക് അടുത്തിടപഴകാന്‍ അവസരം ലഭിച്ച മഹാന്മാരായ അധ്യാപകരും കലാകാരന്മാരും. പെയിന്റിങ് വിഭാഗത്തില്‍ പ്രഗത്ഭര്‍ കുറവായിരുന്നു. സോമനാഥ് ഹോറിന്റെ കൂടെ പ്രിന്റ് മെയ്ക്കിങില്‍ പരിശീലനം നേടി. അന്ന് വുഡ് കട്ടിങില്‍ ചില വര്‍ക്കുകള്‍ ചെയ്തു. പിന്നെയാണ് ശില്‍പത്തിലേക്കു നീങ്ങുന്നത്. ശില്‍പകലയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. വളരെ നിഷ്കളങ്കമായാണ് ആ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആദ്യം ചെയ്തത് ചില ജ്യാമിതീയ രൂപങ്ങളായിരുന്നു. സ്ഫിയര്‍, ഡിസെക്ഷന്‍, കോണിക്കല്‍ ഷെയ്പ്പുകള്‍ എന്നിങ്ങനെ. കുറേ സിമ്മട്രിക്കല്‍ ഫിഗറുകള്‍ എന്ന നിലയില്‍ മാത്രമായിരുന്നു അവയുടെ പ്രാധാന്യം. മണ്ണ് കയ്യിലെടുത്ത് ആദ്യമായി ചെയ്തത് ഒരു ഫീമെയില്‍ ടോര്‍സോ ആയിരുന്നു. അത് അധ്യാപകര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. സാഹചര്യം കിട്ടിയാല്‍ വലുതാക്കി ചെയ്യണം എന്നു പറഞ്ഞു. അവസരം കിട്ടിയപ്പോള്‍ അതു ഞാന്‍ സിമന്റില്‍ വാര്‍ത്തു. രാജസ്ഥാന്‍ സര്‍ക്കാറില്‍ നിന്ന് ഒരു ഓഫര്‍ കിട്ടിയപ്പോള്‍ അത് പത്ത് അടിയില്‍ കോണ്‍ക്രീറ്റില്‍ വലുതാക്കി ചെയ്തു. മദര്‍ ടോര്‍സോ എന്നു പേരിട്ടു.

ശാന്തിനികേതനത്തിലെ താങ്കളുടെ ഗുരുനാഥന്മാരെപ്പറ്റി പറഞ്ഞല്ലോ...

        ശര്‍ബരി ചൌധരിയുടെ ക്ളാസുകള്‍ വളരെ സമ്പന്നമായിരുന്നു. അദ്ദേഹം പല യൂറോപ്യന്‍ കലാകാരന്മാരുമായും അടുത്തിടപഴകിയിട്ടുണ്ട്. അവരെക്കുറിച്ചെല്ലാം അദ്ദേഹം ക്ളാസില്‍ വിശദീകരിക്കും. ഹെന്റി മൂര്‍, ജിയാക്കോ മിത്തി, ബ്രാങ്കൂസി തുടങ്ങിയ വലിയ കലാകാരന്മാരെ അദ്ദേഹത്തിന്റെ ക്ളാസുകള്‍ പരിചയപ്പെടുത്തി തന്നു. അവരെയൊക്കെ നേരില്‍ കാണുന്നതു പോലെയായിരുന്നു അവതരണം. അതെല്ലാം എന്റെ മനസ്സില്‍ ശില്‍പകലയെക്കുറിച്ച് ഒരു ധാരണ രൂപപ്പെടുത്തി. ആ ക്ളാസുകളെല്ലാം ഇന്നും എന്റെ മനസ്സിലുണ്ട്. രണ്ടുകൊല്ലം പ്രിന്റിലും ഗ്രാഫിക്കിലും എല്ലാം മാറി മാറി പരിശീലനം നടത്തി.
രാംകിങ്കറുമൊത്തുള്ള പഠനവും പ്രവര്‍ത്തനവുമാണ്് എന്നെ വളരെയേറെ സ്വാധീനിച്ചുണ്ടാകുക. ചൌധരിയോടൊത്ത് രാംകിങ്കറിന്റെ വീട്ടില്‍ പോയി അവരുടെ സംഭാഷണത്തിനെല്ലാം സാക്ഷിയാകാന്‍ കഴിഞ്ഞു. അന്ന് രാംകിങ്കര്‍ അവിടുത്തെ കാളി അമ്പലത്തിലെ ഒരു കങ്കാളിത്തള്ളയുടെ ശില്‍പം ചെയ്തിരുന്നു. മൂന്നാള്‍ ഒരു ആടിനെ വലിച്ചുകൊണ്ടുപോകുന്ന ശില്‍പം. ആടിന് അദ്ദേഹം കൊടുത്തത് മനുഷ്യന്റെ തലയാണ്്. സന്താള്‍ കുടുംബം എന്ന രാംകിങ്കറിന്റെ പ്രസിദ്ധമായിത്തീര്‍ന്ന ശില്‍പത്തെപ്പോലെത്തന്നെ ഇതിനും ഒരു മോണുമെന്റല്‍ ക്വാളിറ്റി ഉണ്ടായിരുന്നു. അത് ചെയ്യുമ്പോള്‍  മോള്‍ഡ് എടുക്കാനും മറ്റുമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഞാനും പങ്കാളിയായി. വളരെ ആത്മവിശ്വാസം നല്‍കിയ ഒരു പ്രവര്‍ത്തനമായിരുന്നു അത്. രാംകിങ്കറെപ്പോലുള്ള ഒരു വലിയ കലാകാരന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് ഭാഗ്യമായി തോന്നി. ശില്‍പത്തില്‍ തന്നെ നിലനില്‍ക്കാന്‍ അതെനിക്കു ധൈര്യം തന്നു. 
ചിത്രപ്രതലത്തിനോട് എനിക്ക് വലിയ തോതില്‍ റിയാക്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ദ്വിമാന സ്പേസിനേക്കാള്‍, ശരീരമാകെ പങ്കെടുക്കുന്ന പ്രവൃത്തി എന്ന നിലയില്‍ ശില്‍പനിര്‍മ്മാണത്തോട്് കൂടുതല്‍ പ്രതിപത്തിയും തോന്നി. ഈ മേഖലയില്‍ എനിക്ക് ശോഭിക്കാനാകുമെന്ന് ചൌധരി പറഞ്ഞത് എനിക്ക് കരുത്തുപകര്‍ന്നു.
പഠനത്തിന്റെ ബാക്കിയുള്ള മൂന്നു വര്‍ഷങ്ങള്‍ ശില്‍പത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനുറച്ചു. ഈ മൂന്നുവര്‍ഷം പ്രോട്രേയിറ്റിലും ശില്‍പത്തിലും ഉള്ള പരിശീലനത്തില്‍ ഞാന്‍ ഇരട്ടി അധ്വാനിച്ചു. ഒത്തിരി പോട്രേയിറ്റുകളും അക്കാലത്തു ചെയ്തു. പോട്രേയ്റ്റ് നിര്‍മ്മാണം രാംകിങ്കര്‍ സ്കൂളിന്റെ ഒരു പാരമ്പര്യമായിരുന്നു. അദ്ദേഹത്തിന്റെ പോര്‍ട്രേയിറ്റുകളെല്ലാം പ്രസിദ്ധമാണ്. ശാന്തിനികേതനത്തില്‍ വെച്ച് സിമന്റിലും പ്ളാസ്റ്റര്‍ ഓഫ് പാരീസിലുമാണ് വര്‍ക്ക് ചെയ്തത്. മെറ്റീരിയലിന്റെ കാര്യത്തില്‍ മറ്റ് ആര്‍ടര്‍നേറ്റീവ്  ഒന്നും പ്രായോഗികമായിരുന്നില്ല. ബ്രോണ്‍സ് ഉപയോഗിക്കാന്‍ വളരെ സാമ്പത്തിക ചെലവും വരും. അക്കാലത്ത് അതിനു സാധ്യമല്ലായിരുന്നു. ഫൈബര്‍ ഗ്ളാസ് ഒന്നും ആകര്‍ഷിക്കുകയുമുണ്ടായില്ല. ബറോഡയില്‍ എന്റെ സമകാലീനരായി പഠിച്ചവരില്‍ ചിലര്‍ ഫൈബര്‍ ഗ്ളാസില്‍ വര്‍ക് ചെയ്തിരുന്നു. അതിനിടയില്‍ ബെയ്ജിന്റെ, ടാഗോറിന്റെ ശില്‍പം കാസ്റ്റ് ചെയ്യുന്നതില്‍ പങ്കാളിയാകാനും എനിക്കു കഴിഞ്ഞു.
  രാംകിങ്കറുമായുള്ള അസോസിയേഷനും അദ്ദേഹവുമൊത്തുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും എന്നെ  മാറ്റിത്തീര്‍ത്തു. 1978ല്‍ പോട്രേറ്റ് ചെയ്യാന്‍ രാംകിങ്കര്‍ എനിക്കു മുന്നില്‍ ഇരുന്നു തന്നു. വളരെ ക്രിയേറ്റീവ് ആയ അന്തരീക്ഷമായിരുന്നു ശാന്തിനികേതനില്‍. പരീക്ഷണാത്മകമായി പലതും ചെയ്യാനുള്ള അവസരം. രാംകിങ്കറിന് തിയേറ്ററിനോടുള്ള താല്‍പര്യം പ്രസിദ്ധമാണല്ലോ. അതും അദ്ദേഹത്തിന്റെ ശില്‍പപ്രവര്‍ത്തനത്തിന്റെ സ്വഭാവത്തെ സ്വാധീനിച്ചിരുന്നു. സ്വാഭാവികമായും തിയേട്രക്കില്‍ കോംപോസിഷന്റെ സവിശേഷതയില്‍ എനിക്കും താല്‍പര്യം തോന്നി. സ്റ്റേജില്‍ രൂപങ്ങള്‍ എല്ലാം ജെക്സ്റ്റാപോസ് ചെയ്ത് നിര്‍മ്മിക്കുന്ന കോംപോസിഷനുകള്‍ ഞാന്‍ ചെയ്തു.
രാംകിങ്കര്‍ ഹ്യൂമന്‍ സ്പേസില്‍ ആണു വര്‍ക്കു ചെയ്തിരുന്നത്.  വ്യത്യസ്തമായ ഒരു ഡൈനാമിക്സ് ആയിരുന്നു അദ്ദേഹത്തിന്റേത്. അതെന്നെ വളരെ പ്രചോദിപ്പിച്ചിട്ടുണ്ട്.  അക്കാലത്ത് സോമനാഥ് ഹോര്‍ ബംഗാള്‍ ക്ഷാമത്തെ മുന്‍നിര്‍ത്തിയുള്ള വര്‍ക്കുകള്‍ ചെയ്തു. വലിയ വലിപ്പത്തിലുള്ള ഹ്യൂമന്‍ സ്പിയറില്‍. വാക്സ് ഷീറ്റില്‍ വിവിധ ഭാഗങ്ങള്‍ ഉണ്ടാക്കി അതുകൂട്ടിയോജിപ്പിച്ചായിരുന്ന ശില്‍പനിര്‍മ്മാണം. ഗ്രാഫിക് ആര്‍ടിന്റെ ഒരു രീതിയായിരുന്നു അത്.  വ്യത്യസ്തമായ ഒരു ടെക്നിക്. വുണ്ട്സ് എന്ന പരമ്പരയില്‍ പെട്ട ശില്‍പങ്ങളും അദ്ദേഹം ഇക്കാലത്തു ചെയ്തു. മനുഷ്യന്റെ സാന്നിധ്യമായിരുന്നു അതിലെല്ലാം ഉണ്ടായിരുന്നത്്. ചൌധരിയുടെ പോട്രെയിറ്റുകളും മനുഷ്യനെയാണ് ആവിഷ്കരിച്ചത്. ചൌധരി ശില്‍പത്തില്‍ മണ്ണ് ചേര്‍ക്കുമ്പോള്‍ അത് മനുഷ്യമാംസം പകരുന്നതുപോലെയായിരുന്നു തോന്നിയത്.  ഈ മൂന്നു വലിയ കലാകാരന്മാരുടെ ആശയങ്ങളും സങ്കല്‍പങ്ങളും എന്റെ പ്രവര്‍ത്തനത്തിന്റെ ഊര്‍ജമായിത്തീര്‍ന്നു. ഇവര്‍ മൂന്നുപേരും എന്റെ പിന്നില്‍ ഒരു വലിയ ഡ്രൈവിങ് ഫോഴ്സ് ആയി. ആ മനുഷ്യരുടെ ഗുണങ്ങള്‍ ഞാന്‍ സ്വാംശീകരിക്കാന്‍ ശ്രമിച്ചു.
ബിഎഫ്എ കഴിഞ്ഞു. ശാന്തിനികേതനത്തില്‍ ആ വര്‍ഷമാണ് എംഎഫ്എ തുടങ്ങുന്നത്. എംഎഫ്എയ്ക്ക് ചേരുന്നുവോ എന്ന് അധ്യാപകര്‍ എന്നോടു ചോദിച്ചു. ഞാന്‍ സമ്മതിച്ചു. ഒരു വിദ്യാര്‍ഥിയെവെച്ചുകൊണ്ടാണ് ശാന്തിനികേതനത്തില്‍ എംഎഫ്എ തുടങ്ങുന്നത്. പിന്നീക് ജപ്പാനില്‍ നിന്ന് ഒരു പെണ്‍കുട്ടി വന്നു. കിയോമി കൊയാമ. അവള്‍ കല്ലില്‍ കൊത്തുപണികള്‍ നടത്തിയിരുന്നു. അലൂമിനിയത്തില്‍ ശില്‍പങ്ങളും ചെയ്തു. സാങ്കേതികമായ കാര്യങ്ങള്‍ ഗ്രഹിക്കുന്നതില്‍ ശര്‍ബരീ ചൌധരി വളരെയേറെ സഹായിച്ചു. കല്‍ക്കത്തയിലും മറ്റും ശില്‍പം ഇസ്റ്റാള്‍ ചെയ്യാന്‍ പോകുമ്പോള്‍ രാംകിങ്കര്‍ എന്നെയും കൂടെകൂട്ടി. ഇതെല്ലാം എനിക്ക് വലിയ പഠനാനുഭവങ്ങളായി.
  എട്ടുവര്‍ഷത്തിനു ശേഷം 81ല്‍ എംഎഫ്എ പാസ്സായി ഞാന്‍ ശാന്തിനികേതനത്തില്‍ നിന്ന് പുറത്തിറങ്ങി. അന്ന് ഇരുപത്താറു വയസ്സു പ്രായം.  മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് സാമ്പത്തികമായി എന്തെങ്കിലും സംഘടിപ്പിക്കാന്‍ കഴിയുമോ എന്ന്  കല്‍ക്കത്തയില്‍ നാലഞ്ചു മാസം അന്വേഷിച്ചു. അതിനിടക്ക് കേരളത്തില്‍ നിന്ന് ഒരു ഓഫര്‍ വന്നു. തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിപ്പിക്കാനായി. എന്റെ പല അധ്യാപകരും വെല്‍വിഷേഴ്സും, കേരളത്തില്‍ പോകാതിരിക്കുന്നതാണ് നല്ലത്, അങ്ങിനെ ചെയ്താല്‍ അത് ആത്മഹത്യാപരമായിരിക്കും, എന്നു പറഞ്ഞു. കല്‍കത്തയില്‍ തന്നെ വര്‍ക്ക് ചെയ്യാം എന്ന് ആലോചിച്ചു. അക്കാലത്ത് കേന്ദ്ര ലളിതകലാ അക്കാദമിയില്‍ നിന്ന് ഒരു ഗ്രാന്റ് കിട്ടി. പിന്നീട് ആ വര്‍ഷം ന്യൂദല്‍ഹിയിലേക്കു പോയി.


ശാന്തിനികേതനത്തിലെ ടാഗോറിനെക്കുറിച്ചു ഓര്‍മ്മ എങ്ങിനെയായിരുന്നു?

ടാഗോറിന്റെ ഒരു അദൃശ്യസാന്നിധ്യം ശാന്തിനികേതനത്തില്‍ എല്ലായ്പ്പോഴും ഉണ്ടായിരുന്നു. അവിടുത്തെ ഏതു തന്മാത്രയിലും ടാഗോറിന്റെ ആശയങ്ങളും സങ്കല്‍പങ്ങളും പ്രതിഫലിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും എല്ലായ്പ്പോഴും അന്തരീക്ഷത്തില്‍ മുഴങ്ങി നില്‍ക്കും പോലെ.
പ്രകൃതിയോട് ഒത്തുചേര്‍ന്നുള്ള ഒരു വിദ്യാഭ്യാസം എന്ന സങ്കല്‍പം ഒരര്‍ത്ഥത്തില്‍ ശാന്തിനികേതനത്തില്‍  യാഥാര്‍ത്ഥ്യമായിയിരുന്നു. അനൌപചാരികമായ ഒരു സമൂഹമായിരുന്നു അവിടുത്തേത്. അധ്യാപകന്‍-വിദ്യാര്‍ഥി എന്ന വിത്യാസങ്ങളില്ലാത്തവിധമുള്ള പ്രവര്‍ത്തനമായിരുന്നു. അതേസമയം അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് എല്ലാ ബഹുമാനവും ലഭിച്ചിരുന്നു. അധ്യാപകരുടെ കൂടെയിരുന്ന് വിദ്യാര്‍ഥികള്‍ ചിത്രങ്ങള്‍ വരയ്ക്കുകയും ശില്‍പങ്ങള്‍ ചെയ്യുകയും ചെയ്തുപോന്നു. ഇവയൊന്നു രഹസ്യമായ ഒരു സംഗതിയായിരുന്നില്ല. ഒരു കളക്ടീവ് സ്പേസ്. അതുപോലെ അധ്യാപനരീതിയിലും വളരെ ഗുണകരമായ ഫലമാണ് സൃഷ്ടിച്ചത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തുല്യമായ പരിഗണന നല്‍കിപ്പോന്നു. പത്ത് പെണ്‍കുട്ടികള്‍ക്ക് പത്ത് ആണ്‍കുട്ടികള്‍ എന്ന മട്ടിലായിരുന്നു പ്രവേശനം തന്നെ. വിദ്യാര്‍ഥികള്‍ തമ്മിലുള്ള ബന്ധങ്ങളും ഊഷ്മളമായിരുന്നു. പലരും കാമ്പസില്‍ നിന്ന് തങ്ങളുടെ ഇണയെ കണ്ടെത്തി. ടാഗോര്‍ തന്നെ പല വിവാഹങ്ങള്‍ക്കും കാര്‍മ്മികത്വം വഹിച്ചു. അദ്ദേഹത്തിന്റെ അനുമതിയും അനുഗ്രഹവും ഉണ്ടെങ്കില്‍ മറ്റു തടസ്സങ്ങള്‍ എല്ലാം നീങ്ങിപ്പോകുന്ന സ്ഥിതിയായിരുന്നു. ജാതിയും മതവും ദേശവും ഒന്നും പ്രശ്നമല്ലാത്ത ഇത്തരം ബന്ധങ്ങള്‍ ശാന്തിനികേതനത്തില്‍ ഉണ്ടായി. ദേശീയോദ്ഗ്രഥനം എന്ന കാഴ്ചപ്പാട് അവിടുത്തെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ശാന്തിനികേതനത്തിലെ ഈ അന്തരീക്ഷം എനിക്കും ഒരു കൂട്ടുകാരിയെ സമ്മാനിച്ചു. മിമി. അവള്‍ ഇന്ന് എന്റെ ജീവിത സഖിയാണ്. കലാപഠനത്തിന്റെയും കലാപരിശീലനത്തിന്റെയും കാര്യത്തില്‍ സാര്‍വ്വലൌകികതയുടേതായ ഒരു മൂല്യം കൊണ്ടുവരാന്‍ ശാന്തിനികേതനത്തിനു കഴിഞ്ഞിരുന്നു. ആ മൂല്യം എല്ലായ്പ്പോഴും ഞാന്‍ എന്റെ കലയില്‍ പിന്തുടരാന്‍ ശ്രമിച്ചു.

മുസൂയി എന്ന സന്താള്‍ യുവാവിനെയും അവന്റെ നായികയായി മയ്യ എന്ന ഭാവനാകഥാപാത്രത്തെയും സൃഷ്ടിച്ച് താങ്കള്‍ തൊണ്ണൂറുകള്‍ക്കു ശേഷം ഏറെ ശില്‍പാഖ്യാനങ്ങള്‍ നിര്‍വ്വഹിക്കുകയുണ്ടായല്ലോ? എന്തായിരുന്നു അതിന്റെ പശ്ചാത്തലം?

ശാന്തിനികേതനത്തില്‍ വെച്ച് ലൈഫ് സ്റ്റഡി ചെയ്യാന്‍ മോഡലായി വന്ന പത്തൊമ്പതുകാരനായ ഒരു സന്താള്‍ യുവാവിന്റെ ഫിഗര്‍ ആണ് എന്റെ തൊണ്ണൂറുകള്‍ക്കു ശേഷമുള്ള ശില്‍പ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ റഫറന്‍സ് ആയിത്തീര്‍ന്നത്. യഥാര്‍ത്ഥത്തില്‍ യാദൃശ്ചികതയുടെയും, നാം ഓര്‍ക്കാതെ നമ്മെ പിന്തുടരുന്ന ചില ഓര്‍മ്മകളുടെയും പശ്ചാത്തലം അതിനുണ്ട്. മോഡലായി നിന്നതിന് അവന് ഞാന്‍ രണ്ടോ മൂന്നോ രൂപ നല്‍കി. അത് കൊണ്ടുപോയി അവന്‍ തല മൊട്ടയടിക്കുകയാണു ചെയ്തത്. പിന്നീട് മുസൂയി മുന്നില്‍ വന്നപ്പോള്‍ അവന്റെ രൂപം വല്ലാത്ത നിലയില്‍ എന്നെ ആകര്‍ഷിച്ചു. അവന്റെ നേരിയ കോങ്കണ്ണ്, നിഷ്കളങ്കത, അത്ര തടിച്ചതോ അത്ര മെലിഞ്ഞതോ അല്ലാത്ത ശരീരഘടന. ആദര്‍ശാത്മകമായ ഒരു മനുഷ്യശരീരം അവനില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു. അത് നാം അനുകരിച്ചു ശീലിച്ച പടിഞ്ഞാറന്‍ ശരീര മോഡലായിരുന്നില്ല. പറയപ്പെടുന്ന ഒരു അനാടമിക്കല്‍ ബോഡിയല്ല. അവനിലൂടെ ഒരു ശില്‍പഭാഷ രൂപപ്പെടുത്താനാവുമെന്ന് എനിക്കു തോന്നി. മുസൂയി എന്റെ മോഡലായി. എണ്‍പത്തൊന്നില്‍ ഞാന്‍ ദില്ലിയിലേക്ക് പോരുമ്പോള്‍ അപ്പോള്‍ എന്റെ മുറിയിലുണ്ടായിരുന്ന മുസൂയിയുടെ പൂര്‍ണ്ണകായരൂപത്തിന്റെ തല ഞാന്‍ ഛേദിച്ചെടുത്തു. കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കി ബാഗില്‍ വെച്ചു. എട്ടു പത്തു വര്‍ഷം അത് എന്റെ മുറിയിലും സ്റ്റുഡിയോയിലുമായി ഒരു സാന്നിധ്യമായിരുന്നു. എന്നാല്‍ അക്കാലത്തെ ശില്‍പങ്ങള്‍ക്കൊന്നും ഞാന്‍ വ്യക്തിപരമായ ഫിഗറുകളെ  ആശ്രയിച്ചിരുന്നില്ല.
എണ്‍പത്താറില്‍ കോണ്‍ക്രീറ്റില്‍ ചില പബ്ളിക് സ്കള്‍പ്ചറുകള്‍ ചെയ്തു. രാംകിങ്കറിന്റെ സമീപനം തന്നെയായിരുന്നു അപ്പോള്‍ ഞാന്‍ പിന്തുടര്‍ന്നിരുന്നത്. 1990 മുതല്‍ വലിയ ശില്‍പങ്ങള്‍ ചെയ്യാന്‍ തുടങ്ങി. 1993ല്‍ പാരീസില്‍ ഒരു വണ്‍ മാന്‍ ഷോ നടത്തി.
93ല്‍ എന്റെ സ്റ്റുഡിയോ മറ്റൊരിടത്തേക്ക് ഷിഫ്റ്റു ചെയ്തു. അത് ഒരു അനധികൃത കോളനിയായിരുന്നു. എങ്കിലും പഞ്ചായത്ത് ആളുകള്‍ക്ക് സ്ഥലം മുറിച്ചുകൊടുത്തു. അങ്ങിന്റെ കണ്ണിന്റെ മുന്നില്‍ ഒരു കോളനി പൊന്തിവരുന്നതു കാണാന്‍ കഴിഞ്ഞു. ആളുകള്‍ പെട്ടികള്‍ പോലുള്ള വീടുകള്‍ ഉണ്ടാക്കിയിട്ട് അതിലേക്കു താമസം മാറിവരുന്നു. ആദ്യം വന്നവര്‍ തങ്ങളുടെ ബന്ധുക്കളെയും പരിചയക്കാരെയും അങ്ങോട്ടേക്ക് കൂട്ടികൊണ്ടുവന്നു. അങ്ങനെ മൈഗ്രേഷന്‍ എന്ന പ്രതിഭാസം എനിക്കു കണ്‍മുമ്പില്‍ കാണാന്‍ കഴിഞ്ഞു. അതാണ് ഹ്യൂമന്‍ ബോക്സ് പരമ്പര ചെയ്യാനുള്ള എന്റെ പ്രേരണയായിത്തീര്‍ന്നത്. ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് പ്രയാണം നടത്തുന്ന മനുഷ്യരുടെ ചലനത്തിന്റെ മോട്ടീഫില്‍ നിന്നാണ് ആ വര്‍ക്കുകള്‍ ഞാന്‍ ചെയ്തത്. അനോനിമസ് ആയ ഫിഗറുകളില്‍ കാസ്റ്റു ചെയ്ത് ഇങ്ങിനെ വളരെയധികം ശില്‍പങ്ങള്‍ ചെയ്യുകയുണ്ടായി. യാത്രയുടെയും കൂടുമാറ്റത്തിന്റെയും, അവാസവ്യവസ്ഥകളില്‍ നിന്നുള്ള ഒഴിഞ്ഞുപോക്കിനേയും പറ്റിയുള്ള കല്‍പനകളാണ് ഞാന്‍ അതില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്.
കല്‍ക്കത്തയിലെ റിക്ഷ വലിക്കുന്നവരെ മുന്‍നിര്‍ത്തി  ഒരു ശില്‍പം ചെയ്തിട്ടുണ്ട്. ഒരു മനുഷ്യനെ മറ്റൊരു മനുഷ്യന്‍ വലിച്ചു കൊണ്ടുപോകുന്ന കല്‍ക്കത്ത തെരുവുകളിലെ സര്‍വ്വസാധാരണമായ കാഴ്ചയില്‍ നിന്നാണ് ഞാന്‍ ആ വര്‍ക്കു ചെയ്തത്. മുസൂയിയെയാണ് റിക്ഷക്കാരനായി അവതരിപ്പിച്ചത്. റിക്ഷയിലെ യാത്രക്കാരനായി ഒരു കാക്കയും. മനുഷ്യന്‍ തന്റെ പ്രയാസങ്ങള്‍ക്കിടയിലും ജീവിതം ആഘോഷിക്കുന്ന ഒരു കല്‍പനയാണ് അതില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. അതിലെ മുസൂയി, ജീവിതത്തെ വളരെ സെലിബ്രേറ്റ് ചെയ്തുകൊണ്ടാണ് റിക്ഷ വലിക്കുന്നത്. ജീവിത സമരത്തിനിടയിലും അതിനെ ഒരു ആഘോഷമാക്കിത്തീര്‍ക്കാം എന്നുള്ള കാഴ്ചപ്പാടാണ് കൊണ്ടുവന്നത്. ഇങ്ങനെ മുസൂയിയെ പല വിധത്തിലും ആവിഷ്കരിച്ചു. ഓര്‍മ്മകള്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു വഹിച്ചുകൊണ്ടുപോകുന്ന മനുഷ്യനായും, പല നിലയില്‍ ഇലോങ്ങേറ്റ് ചെയ്തും, എക്സ്ട്രീമിലി ഫളക്സിബിള്‍ ആയും, കാലുകളുടെയും വിരലുകളുടെയും എല്ലാം വിശദാംശങ്ങളോടെയും മുസൂയിയെ അവതരിപ്പിച്ചു. എന്റെ മനസ്സിന്റെ ഒരു ഫ്ളക്സിബിലിറ്റിയെയാണ് ഞാന്‍ അവയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. ശാന്തിനികേതനത്തില്‍ കണ്ട മുസൂയിയല്ല, അതിനു ശേഷം എന്റെ മനസ്സില്‍ വന്ന മാറ്റങ്ങളുടെയും ചംക്രമണങ്ങളുടെയും പ്രാതിനിധ്യങ്ങള്‍ മുസൂയിയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു.
മുസൂയിക്ക് എന്തും ആകാം. എലിയെപിടിക്കുന്ന മുസൂയിയെ ഞാന്‍ റാറ്റ് കാച്ചറില്‍ ചെയ്തു. ജീസസായും ബുദ്ധനായും മുല്ലാ നസറുദ്ദീനായും  മുസൂയിയെ ആവിഷ്കരിച്ചു. ഒരു വിന്‍ഡ്മില്‍ ആയും അവനെ അവതരിപ്പിച്ചു. അങ്ങിനെ അവന് ഒരു വസ്തുവാകാനും കഴിഞ്ഞു. ഒരു കള്ളച്ചിരിയുമായി ഇലകളിലും മരങ്ങളിലും ചെടികളിലും മേല്‍ക്കൂരക്കു മുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന കുട്ടിച്ചാത്തന്മായി ഞാന്‍ മുസൂയിമാരെ അവതരിപ്പിച്ചു. 
മുസൂയിക്ക് കുറച്ച് മുടികൂടി ചേര്‍ത്ത് മയ്യയെ സൃഷ്ടിച്ചു. മുസൂയിയുടെ സ്ത്രീപാതി എന്ന നിലയില്‍. മയ്യയെയും ഞാന്‍ പല രൂപത്തില്‍, പല ഭാവത്തില്‍ അവതിരിപ്പിച്ചിട്ടുണ്ട്. മാലാഖയായും ദുര്‍ഗയായും ഒരു വെറും ജീവിയായും എഴുത്തുകാരിയായും ശാന്തിനികേതനത്തില്‍ നിന്നുള്ള ബിരുദദാരിണിയായും മോണാലിസയായിപ്പോലും  അവളെ അവതരിപ്പിച്ചു. മോഹന്‍ജദാരോവിലെ ഒരു നൃത്തരൂപമായും  മയ്യയെ അവതരിപ്പിച്ചു. 2004ല്‍  മുസൂയിയെയും മയ്യയെയും ഞാന്‍ രാമകൃഷ്ണപരമ ഹംസരായും ശാരദാദേവിയായും ആവിഷ്കരിച്ചു. എന്റെ ഭാര്യയില്‍ നിന്നാണ് രാമകൃഷ്ണ കഥാമൃതം കേള്‍ക്കുന്നത്. അതുവഴി ബംഗാളിലെ രാമകൃഷ്ണന്റെയും ശാരദാദേവിയുടെയും തത്വചിന്തയെ അറിയാന്‍ ശ്രമിക്കുകയും അദ്ദേഹം സ്ഥാപിച്ച മഠത്തില്‍ പോകുകയും ചെയ്തു. അതിനെത്തുടര്‍ന്നാണ് ആ വര്‍ക്ക് ചെയ്യുന്നത്.
ഞാന്‍ ഒടുവില്‍ ചെയ്ത ലിമിനല്‍ ഫിഗേര്‍സ് ലിമിനല്‍ സ്പേസ് എന്ന ശില്‍പം വലിയ വലിപ്പത്തില്‍ ഉള്ളതാണ്. നാല് അടി വീതിയില്‍ ഒരു ചെരിഞ്ഞ പ്രതലത്തിലൂടെ ആളുകള്‍- അത് മൂസുയിയും മയ്യയും ആകാം-നടന്നു കയറിപ്പോകുന്ന ശില്‍പം. അവര്‍ ഒരു സ്പേസില്‍ നിന്ന് വേറൊരു സ്പേസിലേക്ക് നടക്കുന്നതാണ് ഞാന്‍ വിഭാവന ചെയ്തത്. മുസൂയികളും മയ്യകളും. ഒരു വെര്‍ടികുലര്‍ സ്പേസില്‍  കയറിപ്പോകുന്ന ദൃശ്യം. സാധാരണ മുഖം നഷ്ടപ്പെട്ട ജനത്തില്‍ നിന്ന് വ്യത്യസ്തമായാണ് ഞാന്‍ മൂസൂയിയും മയ്യയും നിറയുന്ന ആ ജനാവലിയെ സൃഷ്ടിച്ചത്. ഒരു എലിവേറ്റഡ് ആയ പരിവേഷത്തില്‍. സാധാരണ മനുഷ്യരില്‍ നിന്നുതന്നെ സമ്പൂര്‍ണ്ണനായ ഒരു മനുഷ്യനെ സൃഷ്ടിക്കാനാകും, എന്ന ചിന്തയില്‍ നിന്നാണ് മുസൂയിയും മയ്യയും എന്റെ ഭാവനയെ കയ്യടക്കിയത്. ആള്‍കൂട്ടത്തിലുള്ള മനുഷ്യനില്‍ നിന്നുതന്നെയാണ് പരിപൂര്‍ണ്ണതയിലുള്ള മനുഷ്യന്‍ ഉണ്ടാകുന്നത്. അങ്ങിനെയായണ് രാമകൃഷ്ണനും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ ശാരദാദേവിയും എന്റെ ആലോചനയിലേക്കു കയറിവന്നത്.

ലിമിനല്‍ ഫിഗേര്‍സ്് ലിമിനല്‍ സ്പേസ് എന്ന താങ്കളുടെ ശില്‍പത്തില്‍, ചെരിഞ്ഞ പ്രതലമായ റാമ്പിലൂടെ കയറിപ്പോകുന്ന മനുഷ്യപ്രവാഹത്തെ കണ്ടാല്‍ അത് അധ്യാത്മികവിസ്മൃതിയില്‍ നിലകൊള്ളുന്ന മനുഷ്യരുടെ യാത്രയായി തോന്നും. മറ്റൊരു വീക്ഷണത്തില്‍ അതിനെ ഒരു അഭയാര്‍ത്ഥി പ്രവാഹമായും കാണാം. അങ്ങിനെ ആ ശില്‍പാഖ്യാനം സമകാലീനവുമാകുന്നു...


അത്തരം ഒരു ഹോണ്ടിങ് ഇമേജ് അല്ല ഞാന്‍ ചെയ്തത്. മനുഷ്യരുടെ പ്രവാഹം കാണുമ്പോള്‍ ഉണ്ടാകുന്ന തോന്നലായിരിക്കാം അത്. മനുഷ്യരുടെ ഈ പ്രവാഹത്തിനു മുകളിലായി തീര്‍ത്ത മയ്യയുടെയും മുസൂയിയുടെയും വലിയ രൂപങ്ങളെ താങ്കള്‍ ശ്രദ്ധിച്ചുകാണുമല്ലോ. അത് മുസൂയിയുടെ ഒരു ഹൊറിസോന്റല്‍ ടേക് ഓഫില്‍ നിന്നാണ് തുടങ്ങുന്നത്. അത് ഒരു സ്വീക്വന്‍ഷ്യല്‍ മ്യൂവ്മെന്റിലൂടെ കടന്നുപോകുന്നു. ഒരു സിമെട്രിക്കല്‍ ലാന്റിങില്‍ എത്തിച്ചേരുന്നു. നിങ്ങള്‍ ഒരു ഉമ്മറപ്പടിയിലൂടെ കടന്നുപോകുന്ന ഒരു നിമിഷത്തിന്റെ ആവിഷ്കാരം പോലെയാണ് റാമ്പിലൂടെ കടന്നു പോകുന്ന ജനപ്രവാഹത്തെ ഞാന്‍ കണ്ടത്. മുകളിലെ രൂപങ്ങള്‍ ആകട്ടെ, ഉയരത്തില്‍ നിന്നു തുടങ്ങി താഴെ ഒരു ഐ ലെവലില്‍ ആണ് അവസാനിക്കുന്നത്. അങ്ങിനെ ഏഴു രൂപങ്ങള്‍. മൂസൂയിയും മയ്യയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന ഒരു സ്വീക്വന്‍സ് മുകളിലും, താഴെ ഒരു വെര്‍ടിക്കല്‍ ലൈനില്‍ മുസൂയി-മയ്യകള്‍ കഥാപാത്രങ്ങളാകുന്ന ജനപ്രവാഹവും. മുസൂയിയുടെയും മയ്യയുടെയും കൊച്ചുരൂപങ്ങളുടെ ഒരു മള്‍ടിപ്ളിക്കേഷന്‍. ഭിത്തിയും വാതിലുകളും കുറേ ഓര്‍മ്മകളും. അതുമായി പ്രവഹിക്കുന്ന മനുഷ്യരും....


വീടും ഓടിട്ട മേല്‍പ്പുരയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കുട്ടിച്ചാത്തന്മാരും.. കേരളീയമെന്നു പറയാവുന്ന ചില ഇമേജുകള്‍. ഇതൊരു തിരിച്ചു വരവാണോ? ഓര്‍മ്മയിലൂടെയും കലയിലൂടെയും ജന്മദേശത്തേക്ക്...

നമുക്ക് നമ്മുടെ ഓര്‍മ്മകളെ റിവ്യൂ ചെയ്യാം. അതിനെ നവീകരിച്ച് മറ്റൊന്നാക്കി അവതരിപ്പിക്കാം. ഓടിട്ട വീടും നാം കുട്ടിക്കാലത്തു കേട്ട കഥകളും ഒക്കെ അങ്ങിനെ തിരിച്ചു വന്നെന്നിരിക്കും. അതെല്ലാം നമ്മുടെ കലയില്‍ റിഫളക്സ് ചെയ്തെന്നിരിക്കും. മുപ്പത്താറു വര്‍ഷം പുറത്താണ് വര്‍ക് ചെയ്തത് എങ്കിലും അടിസ്ഥാനപരമായി ഞാന്‍ ചിന്തിച്ചത് ഒരു മലയാളിയുടെ ഭാഷയില്‍ തന്നെയായിരിക്കാം. നമ്മുടെ ഓര്‍മ്മകള്‍ അതുകൊണ്ടുതന്നെ മലയാളവുമായി ബന്ധപ്പെടുന്നത് സ്വാഭാവികമാണ്.
ഒരുപക്ഷേ ആദ്യമായാണ് കേരളത്തില്‍ താങ്കളുടെ ശില്‍പങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത്ര വലിയ വര്‍ക്കുകള്‍ കാണിക്കാന്‍ ഒരു ഗാലറി സ്പേസ് കേരളത്തില്‍ ഇല്ലാത്തതിനാലാണല്ലോ കനക്കുന്ന് കൊട്ടാരം പ്രദര്‍ശനത്തിനു തെരഞ്ഞെടുത്തത്. കേരളത്തില്‍ പ്രദര്‍ശനം സാധ്യമായതെങ്ങിനെ?
ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍ എന്റെ വര്‍ക് കാണിക്കണം, എന്റെ സ്വന്തക്കാരെ വര്‍ക്കുകള്‍ കാണിക്കണം, അവരെ എന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ കഴിയണം എന്ന ചിന്ത എന്നില്‍ സ്വാഭാവികമായും ഉണ്ടായിരുന്നു. അതിന്റെ ഫലമാവണം കനക്കുന്നില്‍ നടന്ന ഈ പ്രദര്‍ശനം. അതിനു നിമിത്തമായത്് പാര്‍ടിയാണ്. എന്നു വെച്ചാല്‍ എന്റെ സുഹൃത്ത് മന്ത്രി എംഎ ബേബി. ബേബിയുമായുള്ള എന്റെ സൌഹൃദം പഴക്കമുള്ളതാണ്. അടുത്തിടെ ഒരിക്കല്‍ കണ്ടുമുട്ടിയപ്പോഴാണ്്  ശില്‍പങ്ങള്‍ നാട്ടില്‍ കാണിച്ചുകൂടേ എന്ന് അദ്ദേഹം ചോദിച്ചത്. അതിന്റെ ഫലമായാണ് ഈ സമയത്ത് ഇങ്ങനെ ഒരു പ്രദര്‍ശനം നടക്കാനിടയായത്. അദ്ദേഹത്തിന് കലയിലും സംഗീതത്തിലുമെല്ലാമുള്ള താല്‍പര്യം അറിയാമല്ലോ. ബേബിയുടെ മുന്‍കയ്യിലാണ് ഞാന്‍ നേരിട്ടെത്തി പ്രദര്‍ശനത്തിന്റെ സ്ഥലമെല്ലാം തെരഞ്ഞെടുത്തത്.
ശില്‍പങ്ങള്‍ കാണാനുള്ള അഭിരുചി, പ്രദര്‍ശിപ്പിക്കാനുള്ള സൌകര്യവും ഇവിടെ നിലവിലുണ്ടോ എന്നല്ല, അതിനുള്ള സാഹചര്യങ്ങള്‍ നാം ഉണ്ടാക്കിക്കൊടുക്കയാണു വേണ്ടത്. പ്രദര്‍ശനം നടക്കുമ്പോള്‍ രാവിലെ എട്ടു മുതല്‍ രാത്രി പത്തു വരെ ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു, കാണാന്‍ വന്നവരുടെ പ്രതികരണങ്ങള്‍ മനസ്സിലാക്കാന്‍. അവരില്‍ പലരുമായും ഇടപെടാനും കഴിഞ്ഞു. അതിലൂടെ അവരില്‍ അല്‍പമെങ്കിലും ശില്‍പം കാണുന്ന രീതിയും സ്വഭാവവും കള്‍ടിവേറ്റ് ചെയ്യാന്‍ സാധിച്ചു. കുട്ടികളെല്ലാം ശില്‍പങ്ങളോട് പ്രതികരിക്കുന്നതു കണ്ട് വളരെ സന്തോഷം തോന്നി. ചെറുപ്പത്തില്‍ ഞാന്‍ ചാക്യാര്‍കൂത്ത് കാണാനും ഗാനമേള കാണാനും ഒക്കെ പോയിട്ടുണ്ട്. കുട്ടിക്കാലത്തെ ഇത്തരം കലാസ്വാദനാനുഭവങ്ങള്‍ക്ക് അപ്പോള്‍ വലിയ പ്രാധാന്യം തോന്നുകയില്ലെങ്കിലും, അവ മനസ്സില്‍ അതിന്റേതായ അനുരണനവും അഭിരുചിയും സൃഷ്ടിക്കും. അവയെല്ലാം പല നിലയില്‍ പില്‍ക്കാലത്ത് തിരിച്ചു വരും. എന്റെ ശില്‍പങ്ങള്‍ ആയതു കൊണ്ട് പറയുകയല്ല, ശില്‍പങ്ങള്‍ കാണാനും അത് വേറൊരു രീതിയില്‍ വ്യാഖ്യാനിക്കാനും അവസരമുണ്ടാക്കിയാല്‍ അത് പല നിലയിലും നമ്മുടെ സാംസ്കാരിക ജീവിതം സമ്പന്നമാക്കിത്തീര്‍ക്കും, നമ്മെ നല്ല മനുഷ്യരാക്കിത്തീര്‍ക്കും.

താങ്കളുടെ ഗുരുനാഥന്‍ രാംകിങ്കര്‍ ബെയ്ജ് ശാന്തിനികേതന്‍ കാമ്പസില്‍ ചെയ്ത മൂന്നു ശില്‍പങ്ങള്‍ ഏറെ പ്രസിദ്ധമാണല്ലോ? സന്താള്‍ കുടുംബവും മില്‍കാളും കൊയ്ത്തുകാരിയും. ബെയ്ജ് ഇന്ത്യന്‍ ആധുനികതയെ ഇങ്ങിനെ അടയാളപ്പെടുത്തുമ്പോള്‍, സോമനാഥ് ഹോര്‍ ബംഗാള്‍ ക്ഷാമത്തെ മുന്‍നിര്‍ത്തി ചെയ്ത വര്‍ക്കുകള്‍ ഇന്ത്യന്‍ തൊഴിലാളി-കര്‍ഷജീവിതത്തിന്റെ ശില്‍പാവിഷ്കാരമായി മാറി. ബെയ്ജിന്റെയും സേമാനാഥ് ഹോറിന്റെയും ശില്‍പങ്ങളുടെ ഈ സാമൂഹ്യപരതയെക്കുറിച്ച് എന്തു പറയുന്നു? ഇരുവരും അന്നത്തെ പുരോഗമന കലാപ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു എന്നുകേട്ടിട്ടുണ്ട്...


ബെയ്ജിന്റെ മോണ്യുമെന്റല്‍ ക്വാളിറ്റിയുള്ള സന്താള്‍ കുടുംബം എന്ന ശില്‍പത്തെ അങ്ങിനെത്തന്നെ കാണണമെന്നില്ല. അതൊരു ഹോംകമിങ് ആണ് എന്നും വരാം. രാംകിങ്കറിന്റെ വര്‍ക്കുകള്‍ വളരെയധികം ഉണ്ട്. അത് ഒറ്റ നിലയില്‍ ഉള്ളതല്ല. അദ്ദേഹം വിളകൊയ്യുന്ന സ്ത്രീയെ കണ്ടിട്ട്, അത് പല നിലയില്‍ തന്റെ കലയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. നേരിട്ടുള്ള വര. അത് ശില്‍പത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും അതിനെല്ലാം സാമൂഹ്യ പശ്ചാത്തലം ഉണ്ടായിരുന്നു. എനിക്ക് അത്തരമൊരു കോണ്‍ടക്സ്റ്റില്‍ കാണാന്‍ പറ്റിയിട്ടുണ്ടോ എന്നു ചോദിച്ചാല്‍, എന്റേത് മറ്റൊരു കോണ്‍ടക്സ്റ്റ് ആണെന്നേ പറയാനൊക്കൂ.
മുസൂയിയുടെ തെരഞ്ഞെടുപ്പ് എങ്ങിനെയായിരുന്നു? മുസൂയി ഒരു പ്രതി നായകനാണോ? അവന്റെ സന്താള്‍ സ്വതത്തോടാണോ താങ്കള്‍ പ്രതികരിച്ചത്?
മുസൂയിയും മയ്യയും കൌണ്ടറിങ് സ്റ്റേറ്റ്മെന്റ് അല്ല. മുസൂയി ഒരു ഗോത്രബാലന്‍ എന്ന പ്രാധാന്യം കണ്ടുമല്ല സൃഷ്ടിച്ചത്. എന്റെ കലയെ ഫോക്ലോറില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഗോത്രജനതയുടെ അവശതയോ പരാധീനതയോ അല്ല ഞാന്‍ കലയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. സാധാരണമായ മനുഷ്യാനുഭവം എന്ന നിലയിലാണ് ഞാന്‍ മുസൂയിയെയും മയ്യയെയും സൃഷ്ടിച്ചത്. രാംകിങ്കര്‍ ഒരു സന്താള്‍ ആയതുകൊണ്ടല്ല സന്താള്‍ കുടുംബം എന്ന ശില്‍പം ചെയ്തത്. വാസ്തവത്തില്‍ അദ്ദേഹം ക്ഷുരകസമുദായത്തില്‍ പെട്ടയാളായിരുന്നു.
മനഷ്യനെയാണ് ഞാന്‍ മുന്നോട്ടുകൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ളത്. ആധുനികതയാണ് എന്റെ ശില്‍പത്തിന്റെ കോണ്‍ടക്സ്റ്റ് എന്നു പറയാമെങ്കിലും, അത് പൊതുവെ പറയുന്ന അര്‍ത്ഥത്തിലുള്ള ഒരു പടിഞ്ഞാറന്‍ ആധുനികതയല്ല. ആധുനികത ഒരു പടിഞ്ഞാറന്‍ ആശയമാണെന്നു ഞാന്‍ കരുതുന്നില്ല. ആധുനികത കിഴക്കനുമാണ്. അതേസമയം പടിഞ്ഞാറ് രൂപപ്പെട്ട സങ്കല്‍പനങ്ങളും ആശയങ്ങളുമെല്ലാം മോശമാണ് എന്ന അര്‍ത്ഥമില്ല. അതിനെയെല്ലാം ബഹുമാനിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ഇന്ത്യന്‍ ആധുനിതയാണ് ഞാന്‍ എന്റെ കലയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. മുസൂയിയെ ഒരു ഇന്ത്യന്‍ ശരീരമായാണ് വിഭാവന ചെയ്യുന്നത്. പടിഞ്ഞാറന്‍ അനാട്ടമിയുമായി ഒത്തുപോകുന്ന ഒന്നല്ല മുസൂയിയുടെ ശരീരഘടന. നേരത്തെ പറഞ്ഞല്ലോ, ഒരിന്ത്യന്‍ ബുദ്ധനെയാണ് ഞാനവനില്‍ കാണുന്നത്.
താങ്കളിലെ കലാകാരന്റെ കേരളീയതയെക്കുറിച്ചു പറയാമോ?
കേരളീയതയ്ക്കു പിന്നാലെ അധികം പോകേണ്ട എന്നാണു തോന്നിയിട്ടുള്ളത്. നാം ഇന്ത്യനാണ്, ലോകത്തെ ഒരു മനുഷ്യനാണ്, അതു പോലെ കേരളീയനുമാണ്, അത്രയേ ഞാന്‍ കാണുന്നുള്ളൂ. എന്നു പറയുമ്പോള്‍ നാം ചിന്തിക്കുന്ന ഭാഷയും, നാം കുട്ടിക്കാലം പിന്നിട്ട സാംസ്കാരിക പശ്ചാത്തലവും പ്രസക്തമല്ല എന്നല്ല. നമ്മുടെ ശക്തമായ ഓര്‍മ്മകള്‍ എല്ലാം അതായിരിക്കാം. അതിനു പിന്നാലെ പോയി, കൃത്രിമമായ ഒരു കേരളീയഗൃഹാതുരത സൃഷ്ടിക്കേണ്ട ആവശ്യമുണ്ട് എന്നു തോന്നുന്നില്ല. കേരളത്തില്‍ ജീവിക്കുമ്പോള്‍ അതിന്റെ അംശങ്ങള്‍ സ്വാഭാവികമായും നമ്മിലുണ്ടാകും. എന്നാല്‍ അതു മാത്രമാണോ നാം?


ഒരു സന്താള്‍ യുവാവിന്റെ വെങ്കലനൃത്തം

ഇന്ത്യന്‍ ശില്‍പകലയുടെ നവോത്ഥാനത്തെ അടയാളപ്പെടുത്തുന്ന ശാന്തിനികേതന്‍ കലാകാരന്‍
കെ എസ് രാധാകൃഷ്ണന്റെ മുസൂയി-മയ്യ ശില്‍പ പരമ്പരയിലൂടെ

പി പി ഷാനവാസ്

രാംകിങ്കര്‍ ബെയ്ജും ആധുനിക ഇന്ത്യയും
ആധുനിക ഇന്ത്യന്‍ ശില്‍പകലയുടെ പിതാവ് എന്നറിയപ്പെടുന്ന രാംകിങ്കര്‍ ബെയ്ജ്, ബംഗാളി ചലച്ചിത്രകാരന്‍ റിത്വിക് ഘട്ടകിന് സമകാലീനനാണ.്  നന്ദലാല്‍ബോസ്, രാംകിങ്കര്‍ ബെയ്ജ്, ബിനോദ് ബിഹാരി മുഖര്‍ജി ഈ ത്രിമൂര്‍ത്തികളാണ് ടാഗോറിന്റെ പ്രചോദനത്തില്‍, ശാന്തിനിശാന്തിനികേതനെ അതാക്കി മാറ്റിയത്. ശാന്തിനികേതന്‍ കാമ്പസില്‍, കോണ്‍ക്രീറ്റിലും സിമന്റിലുമായി, അദ്ദേഹം ചെയ്ത മൂന്നു ശില്‍പങ്ങളുണ്ട്. സന്താള്‍ കുടുംബം, മില്ലിന്റെ വിളി, കൊയ്ത്തുകാരി.
തലയില്‍ വീട്ടുസാമാനങ്ങളുമായി എങ്ങോട്ടോ പുറപ്പെട്ടു പോകയോ, തിരികെ വരികയോ ചെയ്യുന്ന സന്താള്‍ കുടുംബം. ഫാക്ടറിയുടെ വിളികേട്ട് നീങ്ങുന്ന തൊഴിലാളിസ്ത്രീകള്‍. കറ്റ കയ്യിലേന്തി മുഖം നഷ്ടപ്പെട്ട് പിന്നോട്ടാഞ്ഞ് നില്‍ക്കുന്ന കര്‍ഷകസ്ത്രീ. ഇന്ത്യന്‍ കലാചരിത്രം ഏറെ പ്രാധാന്യത്തോടെ പരിഗണിക്കുന്ന ഈ ശില്‍പങ്ങള്‍, ആധുനിക ഇന്ത്യയുടെ രൂപീകരണത്തിലെ മൂന്നു മുഹൂര്‍ത്തങ്ങളുടെ പ്രതിനിധാനങ്ങളാണ്. ബെയ്ജിന്റെ സവിശേഷമായ പരിചരണം വഴി ശില്‍പനിശ്ചലതകള്‍ യഥാര്‍ത്ഥത്തില്‍ പതുക്കെ ചലിക്കുന്നതായി തോന്നുമെന്ന്, ബെയ്ജിന്റെ ചലനാത്മകമായ സ്പേസിനെക്കുറിച്ച് കെ ജി സുബ്രഹ്മണ്യന്‍ എഴുതുന്നു.  ഇന്ത്യന്‍ ആധുനികതയുടെയും രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടെയും ആദ്യകാലമാണ് ഈ ശില്‍പങ്ങളുടെ ചരിത്രപശ്ചാത്തലം.  വ്യവസായവല്‍ക്കരണം വരുമ്പോള്‍ പറിച്ചറിയപ്പെടുന്ന തദ്ദേശീയ ജനതയും, ഫാക്ടറി വ്യവസായം സൃഷ്ടിക്കുന്ന കൂലിത്തൊഴിലാളികളുടെ പടയും, കൊയ്ത്തുപാടത്ത് മുഖം നഷ്ടപ്പെടുന്ന കര്‍ഷകയും, ഇന്ത്യയുടെ ആദ്യകാല ആധുനികതയുടെ പ്രമേയവല്‍ക്കരണവും പ്രശ്നവല്‍ക്കരണവും വിമര്‍ശവുമായിരുന്നു. ആധുനികത കൊണ്ടുവരുന്ന പുതിയ അസ്തിത്വ രൂപീകരണങ്ങളെ ഈ ശില്‍പങ്ങള്‍ ആവിഷ്കരിക്കുന്നു. ഒരുപക്ഷേ, വ്യവസായവല്‍ക്കരണത്തിന്റെ സാന്നിധ്യമാണ് പേരിട്ടു വിളിക്കാനാവും വിധം സ്ഫുടമായി ഇത്തരം അസ്തിത്വസന്ധികള്‍ കലയില്‍ സാധ്യമായത്. ആധുനികതയും മുതലാളിത്ത നിര്‍മ്മാണവും ആഗോളവല്‍ക്കരണമായി വളര്‍ന്ന സമകാലീന സാഹചര്യത്തില്‍ ഈ ശില്‍പങ്ങള്‍ക്ക് സവിശേഷ സാര്‍വ്വലൌകിക പ്രസക്തി കൈവരുന്നു.

മുസൂയി-മയ്യ ശില്‍പപരമ്പര

രാംകിങ്കര്‍ ബെയ്ജിന്റെ പ്രവര്‍ത്തന കാലത്തുതന്നെ, ബംഗാള്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ സോമനാഥ് ഹോര്‍, വെങ്കലശില്‍പങ്ങളും വുഡ്കടുകളും ചെയ്തിരുന്നു. ആധുനികതയെ മിനിമലിസത്തില്‍ ആവിഷ്കരിച്ച ശര്‍ബരീ ചൌധരിയുടെ സാന്നിധ്യവും അക്കാലത്ത് ശാന്തിനികേതനത്തെ സമ്പന്നമാക്കി.  ശാന്തിനികേതനം സംഭാവന ചെയ്ത ഈ മൂന്നു കലാകാരന്മാരുടെ കളരിയില്‍ പരിശീലനം നേടിയയാളാണ് ആധുനിക ഇന്ത്യന്‍ ശില്‍പികളില്‍ ഏറെ ശ്രദ്ധേയനായ കെ എസ് രാധാകൃഷ്ണന്‍. വെങ്കലം മാധ്യമമാക്കി, മൂന്നു പതിറ്റാണ്ടായി, രാധാകൃഷ്ണന്‍, അതിശയിപ്പിക്കുന്ന വ്യാപ്തിയിലും വലിപ്പത്തിലും എണ്ണത്തിലും, ശില്‍പാഖ്യാനങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഇതാദ്യമായി കേരളത്തില്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ രാധാകൃഷ്ണന്റെ ശില്‍പങ്ങളുടെ പ്രദര്‍ശനം നടന്നു. രാധാകൃഷ്ണനെപ്പോലുള്ള സമ്മാനിതരായ കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ മെച്ചപ്പെട്ട ഗാലറി സംവിധാനം ഇവിടെ ഇല്ലാത്തതുകൊണ്ടായിരുന്നു കനകക്കുന്ന് കൊട്ടാരത്തില്‍ പ്രദര്‍ശനം നടന്നത്. എന്നാല്‍ കനക്കുന്നിന്റെ ലാന്റ്സ്കേപ്പില്‍ പ്രദര്‍ശനം എത്രയോ ഇരട്ടി കാവ്യഭംഗി കൈകൊണ്ടു. ഭൂഗുരുത്വാകര്‍ഷത്തില്‍ നിന്ന് പൊങ്ങി  വായുവില്‍ നൃത്തം ചവിട്ടി നില്‍ക്കുന്ന രാധാകൃഷ്ണന്റെ ഇമേജറി ആകത്തുകയില്‍ ഒരു കോസ്മിക് നൃത്തത്തെ ഓര്‍മ്മിപ്പിക്കുന്നു. മുസൂയി എന്ന സന്താള്‍ യുവായും, അവന്റെ സഹചാരിണിയെന്നോണം ആവിഷ്കരിക്കപ്പെടുന്ന മയ്യ എന്ന പെണ്‍കുട്ടിയും, ശില്‍പാഖ്യാനത്തിലെ പല സന്ദര്‍ഭങ്ങളായും, രൂപങ്ങളായും പ്രത്യക്ഷപ്പെടുന്ന പരമ്പരയാണ് രാധാകൃഷ്ണന്‍ കനക്കുന്നില്‍ അവതരിപ്പിച്ചത്. കൂടാതെ ഹ്യൂമന്‍ ബോക്സ് പരമ്പരയിലെ ഏതാനും ശില്‍പങ്ങളും. ലിമിനല്‍ ഫിഗേര്‍സ് ലിമിനല്‍ സ്പേസ് എന്ന ബൃഹത്തായ ശില്‍പസമുഛയവും പ്രദര്‍ശനത്തിലുണ്ടായി.
മുസൂയിയെ കണ്ടുമുട്ടിയതിനു പിന്നില്‍ രാധാകൃഷ്ണന് ഒരു കഥ പറയാനുണ്ട്. (അഭിമുഖം കാണുക). ബുദ്ധിമാന്ദ്യത്തെ അനുസ്മരിക്കുന്ന നോട്ടവും നിഗൂഢമായ മന്ദസ്മിതവും അപരലോകത്ത് നിന്നുള്ളവന്‍ എന്ന ദാര്‍ശനികതയും ആണ് കൌമാാരം പിന്നിടുന്ന മുസൂയിയുടേത്. ശാന്തിനികേതനില്‍ ശില്‍പം ചെയ്യാന്‍ മോഡലായി എത്തിയ മുസൂയിയുടെ ഭാവത്തിലും ആകാരത്തിലും ഒരു സാര്‍വ്വലൌകിക മനഷ്യാസ്തിത്വത്തിന്റെ സൂചനകള്‍ രാധാകൃഷ്ണന്‍ ദര്‍ശിച്ചു.  രാധാകൃഷ്ണന്റെ വാക്കുകളില്‍ ഒരു ഇന്ത്യന്‍ ബുദ്ധന്‍. അസ്തിത്വത്തിന്റെ മള്‍ടിപ്ളിക്കേഷനുള്ള മുസൂയിയുടെ ശരീരത്തിന്റെ സാധ്യതകള്‍, രാധാകൃഷ്ണന്‍ തന്റെ തന്നെ സ്വത്വപകര്‍ച്ചകളാക്കി പരിണമിപ്പിച്ചു. അങ്ങിനെയാണ് മുസൂയി-മയ്യ ശില്‍പാഖ്യാനങ്ങള്‍ പിറവിയെടുക്കുന്നത്. മനുഷ്യരായും മഹാന്മാരായും സസ്യമായും ജന്തുവായും പിശാചായും മാലാഖയായും വസ്തുവായും യന്ത്രമായും മുസൂയി പ്രത്യക്ഷപ്പെട്ടു. മുസൂയിയുടെ അപരയായി മയ്യ എന്ന ബാലികയെയും സൃഷ്ടിച്ചു. ഭൂഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ച് തലകുത്തിയും വില്ലു വളഞ്ഞും നൃത്തം ചെയ്യുന്ന മോഹന വെങ്കലരൂപങ്ങളായി, രാധാകൃഷ്ണന്റെ മയ്യയും മുസൂയിയും. അവര്‍ ജീവമര്‍മ്മങ്ങള്‍ പിടിതരാതെ ഭിന്നാസ്തിത്വമായി വീണ്ടും വീണ്ടും ജനിച്ചു. മയ്യയുടെയും മുസൂയിയുടെയും ഈ ജന്മാന്തരങ്ങള്‍ ഒരു ബൌദ്ധജാഥക കഥയായി മാറുന്നു. എഴുത്തുകാരിയായ മയ്യയുടെ മനോഹരമായ ഒരു ശില്‍പം ഇക്കൂട്ടത്തിലുണ്ട്. ആകാശത്ത് കാലുകള്‍ നൃത്തം ചെയ്യിച്ച് ശീര്‍ശാസനത്തില്‍ താഴെ പെഡസ്റ്റനിലേക്ക് പേന പിടിച്ച് എഴുതുന്ന, മയ്യ. മയ്യയെ ശാന്തിനികേതനത്തിലെ ഗ്രാജ്വേറ്റായും മോഹന്‍ജദാരോയിലെ നായികാരൂപമായും അവതരിപ്പിക്കുന്ന ശില്‍പങ്ങള്‍ ഉര്‍വ്വരതയുടെ മോഹനവെങ്കലം പണിയുന്നു.  യക്ഷിയായും മഹിഷാസുരനെ നിഗ്രഹിക്കുന്നവളായും മാലഖയായും മോണാലിസയായും ഒരു വെറും വിന്റ് മില്ലായും, തരംഗമായും, സാത്താനായും, ശാരാദാദേവിയായും മയ്യ പ്രത്യക്ഷപ്പെടുന്നു. ക്രിസ്തുവായും ബുദ്ധനായും മുല്ലാ നസറുദ്ദീനായും, ദണ്ഡിയാത്രക്കു പോകുന്ന ഗാന്ധിജിയായും, പുണൂല്‍ ഉയര്‍ത്തി സൂര്യനഭിമുഖമായി നില്‍ക്കുന്ന ബ്രാഹ്മണനായും, പരശുരാമനായും, നടരാജനായും, കുട്ടിച്ചാത്തനായും, രാമകൃഷ്ണ പരമഹംസരായും, എലിപ്പിടിത്തകാരനായും, റിക്ഷ വലിക്കുന്നവനായും മുസൂയി പ്രത്യക്ഷപ്പെടുന്നു. മുസൂയിയും മയ്യയും നൃത്തം ചെയ്യുന്നു. മുഖം ചേര്‍ത്തു നില്‍ക്കുന്നു. ഒരു മനുഷ്യഗ്ളോബ് തീര്‍ക്കുന്നു, പിരമിഡുകളായി നില്‍ക്കുന്നു. ഒരു മൊറോക്കന്‍ വാതില്‍പ്പടിക്കു ചുറ്റും ആടിപ്പാടിനടക്കുന്നു. മയ്യ വെറുമൊരു അമ്പായും വില്ലായും ഒരു തൂണായും വയലിന്‍ വായിച്ചും, പാരമ്പര്യത്തിന്റെ കോളത്തില്‍ പിടിച്ച് വായുവില്‍ അമ്മാനമാടുന്നവളായും പ്രത്യക്ഷപ്പെടുന്നു.

മുസൂയി-മയ്യയും ഹ്യൂമന്‍ ബോക്സും

വിസ്മയം ജനിപ്പിക്കുന്ന ഈ നടരാജനൃത്തം അതിന്റെ മൂര്‍ധന്യത്തില്‍ എത്തുന്നു ലിമിനല്‍ ഫിഗേര്‍സ് ലിമിനല്‍ സ്പേസ് എന്നു പേരിട്ട ബൃഹത്ശില്‍പത്തില്‍. മുസൂയി-മയ്യമാര്‍ നൂറു കണക്കിനായി ആവര്‍ത്തിച്ച് ഒരു ആള്‍കൂട്ടമായി നടന്ന് ഒരു ചെരിഞ്ഞ പ്രതലം കയറിപ്പോകുന്നു. ഉമ്മറപ്പടിപ്പോലുള്ള ഒരു സ്പേസിലൂടെ കടന്നുള്ള ഈ മനുഷ്യപ്രവാഹത്തിനു മുകളില്‍ സമാന്തരമായി മയ്യയും മുസൂയിയും ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഏഴ് പോസ്ചറുകള്‍. (അഭിമുഖത്തില്‍ വിശദീകരണം കാണുക).  മയ്യയും മുസൂയിയും ഉയരും തോറും ലാന്റ് ചെയ്യും വിധമുള്ള പോസ്ചറുകളിലാണിത്. താഴെ മയ്യയും മുസൂയിയും അംഗങ്ങളായി വരുന്ന ജനപ്രവാഹം. അഭയാര്‍ത്ഥി പ്രവാഹമോ ആനന്ദപ്രവാഹമോ? ഒരു കോര്‍പറേറ്റ് ഹൌസിന്റെ പൂന്തോട്ടവും കാര്‍ പോര്‍ച്ചും കഫേയും അടിയിലായി, മുകളിലേക്കു ചെരിഞ്ഞു കയറുന്ന പ്രതലത്തില്‍ മയ്യ-മുസൂയി പ്രവാഹവും, അതിനു മുകളില്‍ അവരുടെ ഏഴ് വലിയ പോസ്ചറുകളും, എന്ന മട്ടില്‍ രണ്ടു കിലോമീറ്ററിലായി വിഭാവനം ചെയ്തതാണ് ലിമിനല്‍ ഫിഗേര്‍സ് ലിമിനല്‍ സ്പേസ് എന്ന ശില്‍പം. കോര്‍പറേറ്റ് ഹൌസ് കരാറൊഴിഞ്ഞെങ്കിലും ഈ ആശയത്തില്‍ രാധാകൃഷ്ണന്‍ ശില്‍പങ്ങള്‍ ചെയ്തു. ലിമിനല്‍ ഫിഗേര്‍സ് ലിമിനല്‍ സ്പേസ് രാധാകൃഷ്ണന്‍ തന്റെ രണ്ടു ശില്‍പ പരമ്പരങ്ങളെ ഒന്നിപ്പിക്കുന്ന ശില്‍പാഖ്യാനം കൂടിയാണ്. ഹ്യൂമന്‍ ബോക്സ് പരമ്പരയും, മുസൂയി-മയ്യ പരമ്പരയും ഇവിടെ സന്ധിക്കുന്നു.
ദില്ലിയില്‍ തന്റെ സ്റ്റുഡിയോ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിച്ചപ്പോള്‍ ചുറ്റുവട്ടത്ത് കണ്ട ഒരു ജീവിത പ്രതിഭാസത്തില്‍ നിന്നാണ് ഹ്യൂമന്‍ ബോക്സ് പരമ്പര ഉണ്ടാകുന്നത്. ഒരു കോളനിയില്‍ ജനം പാര്‍പ്പു തുടങ്ങി പെരുകി വരുന്നത്. ഓരോരുത്തരും തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും അവിടെകൊണ്ടു വന്ന് പാര്‍പ്പിച്ച് ഒരു കോളനിയായിത്തീരുന്നത്. ഒരേ വൃത്തിയുടെ ആവൃത്തിയിലൂടെയോ അനുകരണത്തിലൂടെയോ, അല്ലെങ്കില്‍ ഒരു നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിലൂടെയോ, പലായനത്തിലൂടെയോ, കുടിയേറ്റത്തിലൂടെയോ, സ്വത്വവും അസ്തിത്വവും നഷ്ടപ്പെട്ട് ആള്‍കൂട്ടമായിത്തീരുക. ഈ പ്രതിഭാസത്തെയാണ് രാധാകൃഷ്ണന്‍ ഹ്യൂമന്‍ ബോക്സ് പരമ്പരയില്‍ അവതരിപ്പിക്കുന്നത്. മുഖം നഷ്ടപ്പെട്ട രൂപങ്ങളുടെ ഒരു വെബ്, അല്ലെങ്കില്‍ മെഷ് ഏതെങ്കിലും പ്രതലത്തില്‍ ഒന്നിച്ച് നിപതിച്ചിരിക്കുന്നതു പോലെയാണ് ഈ ശില്‍പങ്ങള്‍.  ഹ്യൂമന്‍ ബോക്സ് പരമ്പരയിലെ ഈ ആള്‍ക്കുട്ടം, സംസ്കൃതി ഇട്ടേച്ചുപോകുന്ന ഹാരപ്പന്‍ ജനതയെപ്പോലെയോ, ആനന്ദവാദികളുടെ ആത്മീയാത്രയ്ക്ക് സമാനമോ, കാര്‍ണിവല്‍ ആഘോഷമോ ആയാണ് ലിമിനല്‍ ഫിഗേര്‍സ് ലിമിനല്‍ സ്പേസില്‍ കടന്നു വരുന്നത്. മനുഷ്യപ്രവാഹം റാമ്പ് കയറിപ്പോകുന്നത്, സ്ഥൂല നോട്ടത്തില്‍ ഒരു അഭയാര്‍ത്ഥിപ്രവാഹം. സൂക്ഷ്മ നോട്ടത്തില്‍ മുസൂയി-മയ്യ ജോഡികളുടെ ആനന്ദനൃത്തം. മുകളില്‍ പറന്നിറങ്ങുന്ന മുസൂയി-മയ്യ പോസ്ചറുകള്‍. അഭയാര്‍ത്ഥിവല്‍ക്കരണത്തിന്റെയും പ്രവാസത്തിന്റെയും സന്ദര്‍ഭങ്ങളെ ആനന്ദനൃത്തം കൊണ്ട് അതിജീവിക്കാനാകുമോ? റിക്ഷ വലിക്കുമ്പോഴും മുസൂയിക്ക് ഒരു മൂളിപ്പാട്ട് പാടാനാകുമോ? സ്വന്തം ശരീരത്തിനും ജീവിതത്തിനും ഇടയില്‍ തളര്‍ന്നു വീഴുന്ന സ്ത്രീക്ക് ആ പ്രയാസകമരമായ കിടപ്പിലും ഒരു വയലിന്‍ വായിക്കാന്‍ കഴിയുമോ? അപ്രകാരം ദുരന്തങ്ങളെപ്പോലും കാര്‍ണിവലാക്കി മാറ്റുന്ന ദര്‍ശനമാണ് രാധാകൃഷ്ണന്റേത്.  ദുരിതങ്ങള്‍ക്കിടയിലും ജീവിതമാഘോഷിക്കുന്ന സാധാരണ മനുഷ്യരാണ് രാധാകൃഷ്ണന്റെ ശില്‍പപാത്രങ്ങള്‍.
യഥാര്‍ത്ഥവസ്തുവില്‍ ഉള്ള ഘനം ഇവിടെ അയഥാര്‍ത്ഥമായി തോന്നുന്നു. വെങ്കലത്തിന്റെ കാഠിന്യം ഇവിടെ ഹൃദയത്തിന്റെ ലാഘവത്വമായിത്തീരുന്നു. ആയിത്തീരാനുള്ള സാധ്യതകളുടെ ഉണ്മ. അതാണ് മുസൂയി.  മയ്യയുടെയും മ്യൂസിയുടെയും ആത്മവത്തയുടെ ഏതു അംശത്തെയും, ഏതുതരം മെറ്റമോര്‍ഫോസസിനെയും മൂര്‍ത്തീകരിക്കുന്ന, സുതാര്യവും ലളിതവും ലാഘവവും പകരുന്ന കൈപ്പാടുകള്‍ കൊണ്ട് ശില്‍പത്തെയാകമാനം, ലോലവും സെന്‍സ്വഷസും ആയ വസ്തുവാക്കി മാറ്റിയിരിക്കുന്നു. സുതാര്യത, ലാളിത്യം, ലാഘവത്വം, ഊര്‍ജ്ജസ്വലത എന്നീ മൂല്യങ്ങള്‍ വെങ്കലമെന്ന മെറ്റീരിയലിന്റെ സൌന്ദര്യമൂല്യങ്ങളാക്കി മാറ്റുന്നിടത്താണ് രാധാകൃഷ്ണനിലെ ശില്‍പകാരന്‍ തന്റെ മാധ്യമത്തിന്റെ അര്‍ത്ഥവും മൂല്യവും കണ്ടെത്തുന്നത്. ശില്‍പിയുടെ ഹൃദയത്തിന്റെ ലാഘവമാകെ ഈ ശില്‍പങ്ങളുടെ ജീവനില്‍  പകര്‍ന്ന പോലെ. മയ്യ-മുസൂയി ശില്‍പങ്ങളുടെ ലാഘവവും താരതള്യവും ഏറെ ശ്രദ്ധേയമാണ്. ലാഘവത്വവും ലാളിത്യവും, ദുര്‍മേദസ്സില്ലാത്ത ശരീരവും കൊണ്ട്, ഏത് അസ്തിത്വങ്ങള്‍ സ്വീകരിക്കാനും ഏതു സ്വത്വത്തിലേക്ക് കൂടൊഴിയാനും ഏതു ജന്മങ്ങള്‍ കൈകൊള്ളാനുമുള്ള സാങ്കേതിക വിദ്യ പണിയുന്നു. ഭിന്നതകളിലേക്കു സഞ്ചരിക്കാന്‍ കഴിയുന്ന ഒന്നിന്റെ വിസ്താരങ്ങള്‍ ആയി അതു മാറുന്നു. രാധാകൃഷ്ണന്റെ മുസൂയി-മയ്യ പരമ്പര ഒരു കാളിദാസ ക്ളാസികിന്റെ സൌഖ്യം പകരുന്നു.

മദര്‍ടോര്‍സോയും സ്ത്രീരൂപങ്ങളും

രാംകിങ്കറിന്റെ തിയേറ്ററിക്കല്‍ ശില്‍പനിര്‍മ്മാണ പാരമ്പര്യത്തിലും, പോട്രേറ്റ് നിര്‍മ്മാണ പൈതൃകത്തിലും, പരിശീലനം നേടിയ രാധാകൃഷ്ണന്‍, ആദ്യകാലത്ത് ഈ സ്വാധീനത്തില്‍ മനോഹരമായ ശില്‍പങ്ങള്‍ ചെയ്തിട്ടുണ്ട്. തിയേറ്റര്‍ സ്പേസിനെ അനുസ്മരിക്കുന്ന, സന്ദിഗ്ധമായ നില്‍പ് സൂക്ഷിക്കുന്ന, ഘനമാനങ്ങളുടെ ക്യുബിക്കല്‍ സ്പേസുകള്‍ ഇപ്രകാരം രാധാകൃഷ്ണന്റെ ആദ്യകാല ഇമേജുകളില്‍ ശ്രദ്ധേയമാണ്. എന്നാല്‍ രാധാകൃഷ്ണന്റെ ശില്‍പകല പിന്നെ ഒരു പതിറ്റാണ്ടോളം അന്വേഷിച്ചത് മിക്കവാറും സ്ത്രൈണതയുടെ സങ്കീര്‍ണ്ണതകളായിരുന്നു. ഈ ശില്‍പങ്ങളില്‍ രതിഭാവം ആവിഷ്കരിച്ചപ്പോള്‍ തന്നെ, അതിനു നല്‍കുന്ന പശ്ചാത്തലമോട്ടീഫ് ശില്‍പത്തെ  ധൈഷണികമായ തലത്തിലേക്കു നയിക്കുന്നു. സ്ത്രീയും അവള്‍ ഘര്‍ഷണ-വിഘര്‍ഷണങ്ങള്‍ക്ക് വിധേയമാകുന്ന അപരമാസും,മദര്‍ടോര്‍സോ എന്ന ആദ്യകാല ശില്‍പത്തില്‍ തന്നെ പ്രകടമാകുന്നുണ്ട്. പില്‍ക്കാലത്ത് ഈ പ്രമേയത്തിലുള്ള ഒട്ടനവധി അര്‍ദ്ധഅബ്സ്ട്രാക്റ്റ് ശില്‍പങ്ങളുടെ ഭ്രൂണമാണ്, മദര്‍ടോര്‍സോ. കേരളവും ബംഗാളും വിശേഷിച്ചും പങ്കുവെയ്ക്കുന്ന അമ്മദൈവാരാധനയുടെ സാമൂഹ്യശാസ്ത്രവും, വൈയക്തിക മന:ശാസ്ത്രവും ആണ് ഇവിടെ ശില്‍പപ്രമേയം രുപപ്പെടുത്തുന്നത്. ഇന്ത്യന്‍ ശില്‍പകലയില്‍ ഖജുരാഹോ ശില്‍പങ്ങള്‍ രതിയെ ശില്‍പപ്രമേയമാക്കിയിട്ടുണ്ടെങ്കിലും, രാധാകൃഷ്ണന്റെ ശില്‍പങ്ങളില്‍ തികച്ചും ആധുനികമായ ഒരു ഭാവുകത്വത്തിലാണ് സ്ത്രീശരീരവും അതിന്റെ പ്രതിസന്ധിയും കടന്നു വരുന്നത്. തികച്ചും ആധുനികമായ ഒരിന്ത്യന്‍ സ്ത്രീ-പുരുഷ പ്രമേയത്തിന്റെ പശ്ചാത്തലമാണ് അവയ്ക്കുള്ളത്. വളഞ്ഞ പോസ്ചറുകളിലും ഛേദിക്കപ്പെട്ട നിലയിലും ഈ ശില്‍പങ്ങള്‍ എല്ലാം ഉല്‍ക്കടമായ ഒരു മനോവികാരത്തില്‍ നിലകൊള്ളുന്നവയാണ്. രത്യുന്മുഖമായ അവയുടെ ശരീരഭാവം അതിന്റെ തന്നെ എക്സ്ട്രീം എന്നോണം അപസ്മാരതുല്യമായ ഒരു വിസ്മൃതിയിലേക്ക് കെട്ടു പോകുന്നതുമാണ്. തന്റെ പതിത്വത്തില്‍ നിന്ന് വിമോചനം തേടാന്‍ ശ്രമിക്കുംവിധമുള്ള സ്ത്രീരൂപങ്ങളുടെ ഈ സ്ട്രഗ്ളിങ്ങ് അബ്സ്ട്രാക്റ്റുകളില്‍ ശ്രദ്ധേയമായ ഒന്നാണ് വുമണ്‍ ഓണ്‍ റോക്ക്. താന്‍ കൊത്തിവെയ്ക്കപ്പെട്ട ശില്‍പവസ്തുവില്‍ നിന്ന് വിമോചിതയായി സ്വന്തം അസ്തിത്വത്തിലേക്കു നീങ്ങാന്‍ അങ്ങേയറ്റം ശ്രമപ്പെടുന്ന ഒരു സ്ത്രീശരീരം ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. രാധാകൃഷ്ണന്റെ പല ശില്‍പങ്ങളും രത്യുന്മുഖമായി നിലകൊള്ളുന്ന സ്ത്രീരൂപങ്ങളാണ്. ഈ വൈകാരിക സ്ഥിതിയെ അപസ്മാരദ്യൂതി നല്‍കി സംഹാരാത്മകവും ആത്മവിനാശിയുമാക്കിയിരിക്കുന്നു. ദുര്‍ഗയിലും, ഛന്ദേല്‍ റൈഡറിലും, വേള്‍വിന്റിലും, ഫാളിങ് വിമണിലും, ഈവനിങ് സ്റ്റാറിലും, പുള്ളിലും എല്ലാ ഈ ദ്വന്ദഭാവങ്ങളുടെ സ്പേസുകള്‍ സംഘര്‍ഷത്തിലാണ്.
സ്ത്രീരുപങ്ങളുടെ ഈ കാലം പിന്നിടുന്ന രാധാകൃഷ്ണന്റെ കലാജീവിതത്തില്‍ സൂക്ഷ്മമായ ചില വ്യതിയാനങ്ങള്‍ കണ്ടുമുട്ടുന്നു. മഹിഷാസുരനായി പ്രത്യക്ഷപ്പെട്ടിരുന്ന ജന്തുരൂപങ്ങള്‍ ചില ഇംപിഷ് ഫിഗറുകളായി പൂര്‍ണ്ണകായം കൊള്ളുന്ന പരിണാമമാണിത്. സ്ത്രീരൂപങ്ങളോട് ചേര്‍ന്ന് ഏതാനും ശില്‍പങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പക്ഷിയും നായയും മഹിഷവും അവളുടെ പുരുഷാപരത്വത്തിന്റെ മോട്ടീഫുകളായിരുന്നു. വുമണ്‍ വിത്ത് ബേര്‍ഡ്, മഹിഷാസുര്‍, ചന്ദേല്‍ റൈഡര്‍ തുടങ്ങിയ ശില്‍പങ്ങളില്‍ രത്യുന്മുഖതയെ കൂടുതല്‍ ആനിമേറ്റ് ചെയ്യുന്ന അപരലിംഗ രൂപമായി ഈ ജന്തുസാന്നിധ്യം കടന്നു വരുന്നുണ്ട്. പാറയും (വിമണ്‍ ഓണ്‍ റോക്ക്) ഇത്തരം ലിംഗ ഇമേജാണ്. പാറമേല്‍ നിന്ന് തന്റെ അസ്തിത്വത്തെ വേര്‍പ്പെടുത്തുവാന്‍ വ്യഗ്രപ്പെടുന്ന നിസ്സഹായതയായും, മഹിഷനുമായി യുദ്ധം ചെയ്യുന്ന ദുര്‍ഗ്ഗയായും, തന്റെ ഹിപ്പില്‍ വന്നിറങ്ങിയ പക്ഷിയെ കൌതുകവും അമ്പരപ്പും കലര്‍ന്ന് തിരിഞ്ഞു നോക്കുന്ന സ്ത്രീയായും, ഈ സ്ത്രീ-പുരുഷ സംഘര്‍ഷം കടന്നെത്തുന്നു. ആണ്‍രൂപങ്ങളുടെ ഈ ലീനഭാവം ഇംപിഷ് ഫിഗറുകളായി പില്‍ക്കാലത്ത് പരിണമിക്കുന്നു. ഇത് രാധാകൃഷ്ണന്റെ കലാജീവിതത്തെ സവിശേഷമായ സന്ദര്‍ഭമായിരുന്നു.

കുട്ടിച്ചാത്തന്മാര്‍

പില്‍ക്കാലത്ത് രാധാകൃഷ്ണ്‍ ആഘോഷിക്കുന്ന സന്താള്‍ യുവാവിന്റെ ആദിരൂപം, ഇംപിഷ് ഫിഗറുകളില്‍ ഉണ്ട്. കുട്ടിച്ചാത്തനെപ്പറ്റിയുള്ള കഥകള്‍ തന്റെ കുട്ടിക്കാലം നല്‍കിയതാണെന്ന് രാധാകൃഷ്ണന്‍ പറയുന്നു. കുട്ടിച്ചാത്തന്റെ കുസൃതിയും സര്‍റിയല്‍ സാന്നിധ്യവും, നിഗൂഢമായ മന്ദസ്മിതവും ഈ ഇംപിഷ്ഫിഗറിലൂടെ മുസൂയിയിലേക്കും പടരുന്നു. മുസൂയിയെത്തന്നെ ഒരു കുട്ടിച്ചാത്തനായി രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്നുണ്ട്. മുസൂയിയിലൂടെയും മയ്യയിലൂടെയും മനുഷ്യനെപ്പറ്റിയുള്ള തന്റെ ജീവിതദര്‍ശനത്തെ രാധാകൃഷ്ണ്‍ ആഘോഷിക്കുന്നതു കാണാം. മദര്‍ ടോര്‍സോ കാലഘട്ടത്തിലെ സംഘര്‍ഷങ്ങളില്‍ നിന്നും, വൈരുദ്ധ്യങ്ങളില്‍ നിന്നും, സന്ദിഗ്ധതകളില്‍ നിന്നും, മുസൂയി-മയ്യ കാലം മുക്തമാകുന്നു. ഘനത്തേക്കാള്‍ ലാഘവത്വം ശില്‍പഭാഷയായിത്തീരുന്നു. ഘനമാനങ്ങളെ മുസൂയി-മയ്യ ശില്‍പങ്ങള്‍ ഭാരമില്ലായ്മയാക്കുന്നു. മനുഷ്യരൂപം ഇവിടെ വ്യക്തവും സുതാര്യവും നഗ്നവും സുന്ദരവും സ്വതന്ത്രവുമായിത്തീരുന്നു. അസ്തിത്വത്തെ സംബന്ധിച്ച സന്ദിഗ്ധത പേറിയ, ആധുനികതയുടെ ആത്മബോധം കൈവരിക്കാത്ത കാലവും ഇതോടെ അവസാനിക്കുന്നു. ആസക്തിയും തൃഷ്ണയും മായുന്നു, ന്യൂടോണിക് ബലതന്ത്രത്തില്‍ നിന്ന് സ്വതന്ത്രമാകുന്നു. ഉന്മത്തതയുടെയും അപസ്മാരദ്യൂതിയുടേയും ആത്വിനാശകാരിയായ ആ വൈകാരികതയുടെ ഇടവേള പിന്നിട്ട്, ഭിന്നാസ്തിത്വങ്ങള്‍ ഒരു നടരാജനൃത്തമായി വസിക്കുന്ന സ്പേസിലേക്ക് രാധാകൃഷ്ണന്‍ പ്രവേശിക്കുന്നു. രാധാകൃഷ്ണന്റെ ശില്‍പങ്ങളാകെ അങ്ങിനെ ഒരു കോസ്മിക് നൃത്തത്തിന്റെ മിന്നലൊളികള്‍ നിര്‍മ്മിക്കുന്നു.


Friday, August 5, 2011



മതരാഷ്ട്രവാദവും മൌദൂദിയും
ഹമീദ് ചേന്ദമംഗലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയ'ത്തെപ്പറ്റി

പി പി ഷാനവാസ്
ദൈവത്തിന് രാഷ്ട്രീയമുണ്ടോ? എല്ലാത്തിലും രാഷ്ട്രീയമുണ്ടെന്നും എല്ലാ സാമൂഹ്യപ്രതിഭാസങ്ങളിലും വര്‍ഗസമരം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും വിശ്വസിക്കുന്ന മാര്‍ക്സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ദൈവവവും രാഷ്ട്രീയമുക്തമല്ല. "നന്ദി, ദൈവമേ, ഞാന്‍ ഒരു മാര്‍ക്സിസ്റ്റല്ല'' എന്ന് മാര്‍ക്സ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്റെ അന്വേഷണങ്ങളെയും രീതിശാസ്ത്രത്തെയും 'മാര്‍ക്സിസം' എന്ന് ആദ്യമായി വിളിച്ചുകേട്ടപ്പോഴാണ് അദ്ദേഹം അങ്ങിനെ പ്രതികരിച്ചത്. മതങ്ങളും ദൈവശാസ്ത്രവും മനുഷ്യന് ദു:ഖങ്ങള്‍ മറയ്ക്കാനും മാനുഷ്യത്വം നിലനിര്‍ത്താനും ഉതകുന്ന മയക്കുമരുന്നാണ് എന്നാണ് അദ്ദേഹത്തിന്റെ മതം.
ലെനിനിന്റെ വിശകലനത്തില്‍ മാര്‍ക്സിസം, ജര്‍മ്മതത്വചിന്തയുടെയും ഫ്രഞ്ച് രാഷ്ട്രമീംമാസയുടേയും ഇംഗ്ളീഷ് ധനതത്വശാസ്ത്രത്തിന്റെയും പാരമ്പര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. 'ദൈവം മരിച്ച' യൂറോപ്പിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്സിസം വളര്‍ന്നത്. ഒരു ഭാഗത്ത് മുതലാളിത്ത സമൂഹനിര്‍മ്മാണം. മറുഭാഗത്ത് മാര്‍ക്സിസത്തിന്റെ വെളിച്ചം വീണ തൊഴിലാളിവര്‍ഗ പ്രസ്ഥാനം. മുതലാളിത്ത പ്രത്യയശാസ്ത്രകാരന്മാരും മാര്‍ക്സിസവും ഒരുപോലെ, മതത്തെയും ദൈവത്തെയും ഒരു മധ്യയുഗപ്രതിഭാസമായി എഴുതിത്തള്ളി. പകരം ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും ദേശീയനിര്‍മ്മാണത്തിന്റെയും മൂല്യങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഈ മൂല്യ പരികല്‍പനകളെ വിമര്‍ശനാത്മകമായി മാത്രമാണ് മാര്‍ക്സിസം സമീപിച്ചതെങ്കിലും, അവ പങ്കിട്ട പൈതൃകം മാര്‍ക്സിസസവും പിന്‍പറ്റി. ക്രൈസ്തവ യൂറോപ്പില്‍ നടന്ന സാമൂഹ്യപരിഷ്കരണ സംരഭങ്ങളുടെയും സാമൂഹ്യ നിര്‍മ്മാണ പ്രക്രിയയുടെയും കലാനിര്‍മ്മാണ സംരഭങ്ങങ്ങളുടെയും ആകത്തുകയായാണ് ഈ പദ്ധതികള്‍ നിലവില്‍ വന്നത്. അവ മതത്തെയും ദൈവവിശ്വാസത്തെയും സ്വകാര്യസ്ഥലികളായി പരിമിതപ്പെടുത്തി.
മതം എന്ന സ്വകാര്യസ്ഥലി


പിന്നെയും എന്തിനാണ് മനുഷ്യന് ഒരു സ്വകാര്യസ്ഥലി? എന്താണ് ആ സ്വകാര്യ ഇടത്തില്‍ സംഭവിക്കുന്നത്? സമൂഹത്തിലെ സര്‍വ്വതല സ്പര്‍ശിയായ മാറ്റം സ്വകാര്യതയുടെ ധര്‍മ്മസ്ഥലങ്ങളെയും സ്വാധീനിക്കുകയില്ലേ? ധര്‍മ്മചിന്തയുടെയും മൂല്യവ്യവസ്ഥിതിയുടെയും സദാചാരസംഹിതയുടെയും ഈ മേഖലയെ മുതലാളിത്തം തുറന്ന മത്സരത്തിനും ന്യൂറോസിസിനും തുറന്നിട്ടു. മാര്‍ക്സിസം അതിനെ സംബോധന ചെയ്തുമില്ല. ആ സ്ഥലത്ത് ഇന്നും വിശ്വാസത്തിന്റേയും ആചാരത്തിന്റേയും മതസംഹിതയുടെയും 'മധ്യയുഗം' തന്നെ ഒളിച്ചുകളിക്കുന്നു.
എന്നാല്‍, യൂറോപ്പിലും തുടര്‍ന്ന് കോളനിയാനന്തര ദേശ-രാഷ്ട്രങ്ങളിലും നിലവില്‍ വന്ന, ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് തങ്ങളുടെ പ്രജകളെ കൈകാര്യം ചെയ്യാന്‍ പ്രത്യേക മൂല്യസങ്കല്‍പനങ്ങള്‍ വേണ്ടി വന്നു. മതസമൂഹങ്ങളോട് മതനിരപേക്ഷമായും, ജനസമൂഹങ്ങളോട് ജനാധിപത്യത്തിന്റെ പേരിലും, സാമ്പത്തികഘടയെ ദേശീയമായും അത് അഭിസംബോധന ചെയ്തു. അങ്ങിനെ സമൂഹനിര്‍മ്മാണത്തിന് ഒരു സാര്‍വ്വലൌകിക മാനദണ്ഡം  നിലവില്‍ വന്നു. ഭരണവര്‍ഗങ്ങളെ കാഴ്ചപ്പാടില്‍ ഈ വര്‍ഗീകരണം ഒരു പരിധി വരെ ശാസ്ത്രീയവും യുക്തിപരവുമായിരുന്നു. ദേശീയ സമ്പദ്ഘടനയില്‍ കീഴാളമായ ഭാഗധേയം നിര്‍വ്വഹിച്ചിരുന്ന ജനങ്ങളാകട്ടെ, മതനിരപേക്ഷതയുടെ പേരില്‍ വരേണ്യവര്‍ഗ മതപ്രതിനിധാനങ്ങളെ സ്വായത്തമാക്കിയ ഭരണകൂടശക്തികളോടു പ്രതികരിക്കാന്‍ തുടങ്ങി . അങ്ങിനെ ദേശീയതയ്ക്കുള്ളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. ബ്രിട്ടനില്‍ ഐറിഷ്-വെല്‍സ് ദേശീയതയുടെ പ്രശ്നമായും, ഇന്ത്യയില്‍ ഭാഷാദേശീയതയായും, അറബ് ലോകത്ത് മതദേശീയതയായും, കമ്മ്യൂണിസ്റ്റുകാരുടെ കാര്യത്തില്‍ 'ദേശീയതയുടെ സ്വയം നിര്‍ണ്ണായവകാശ പ്രശ്നമായും' ഇത് ആവിഷ്കാരം കൊണ്ടു. മുതലാളിത്തനിര്‍മ്മാണ ചരിത്രത്തില്‍ മതദേശീയതാവാദങ്ങളുടെ ഉദയത്തിനും  ഈ പശ്ചാത്തലമാണുള്ളത്. മുതലാളിത്തത്തോട് വിമര്‍ശനാത്മകമായി പ്രതികരിച്ച് ബദല്‍ രൂപീകരിച്ച സോഷ്യലിസ്റ്റ് പ്രക്രിയയെ, പില്‍ക്കാലത്ത് മുതലാളിത്തയന്ത്രം സ്വാംശീകരിച്ചപ്പോഴാണ്, മതദേശീയതകള്‍ ജനങ്ങള്‍ക്ക് പുതിയ പ്രതീക്ഷകള്‍ വാഗ്ദാനം നല്‍കി രംഗത്തു വന്നത്. തൊണ്ണൂറുകളില്‍ രൂപപ്പെട്ട ദേശീയതയ്ക്കുള്ളിലെ സംഘര്‍ഷങ്ങളുടെ ഒരു പ്രധാന സന്ധി ഇതായിരുന്നു.
പാശ്ചാത്യ മൂല്യങ്ങളുടെ വേദപ്രോക്തത
1920കളായിരുന്ന ഈ പ്രക്രിയ ഇന്ത്യയില്‍ ഏറ്റവും സജീവമായി നിലവില്‍ വന്നത്. പുതുതായി രൂപംകൊണ്ട സ്വത്തുടമാ-ഭരണവര്‍ഗത്തിന് ഇന്ത്യന്‍ ദേശീയതയെ നിര്‍വ്വചിക്കാന്‍, സ്വന്തം പാരമ്പര്യത്തിലെ പാഠങ്ങളെയും സൂക്തങ്ങളെയും  തത്വചിന്തയെയും തേടിപ്പോകേണ്ടി വന്നു. പാശ്ചാത്യ മൂല്യസങ്കല്‍പങ്ങള്‍ക്കുള്ളില്‍ ദേശ-രാഷ്ട്ര ഭരണകൂടം നിലവില്‍ വന്നപ്പോള്‍, അതിനെ സ്വന്തം മണ്ണില്‍ സാധൂകരിക്കാന്‍ അവര്‍ക്ക് തങ്ങളുടെ പാരമ്പര്യങ്ങളെ ഉണര്‍ത്തുകയും കണ്ടെടുക്കേണ്ടിയും വന്നു. ഉപനിഷത്തുകള്‍, പുരാണങ്ങള്‍, വേദങ്ങള്‍, ഭഗവദ്ഗീത തുടങ്ങിയവയാണ് ഇപ്രകാരം ഉണര്‍ത്തപ്പെട്ടത്. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന 'സതി നിരോധനം' അംഗീകരിക്കാന്‍ പോലും ഇപ്രകാരം വേദങ്ങളില്‍ നിന്ന് സാധൂകരണം തേടിയിരുന്നു. ഗാന്ധിജിയുടെ ഒരര്‍ത്ഥത്തിലുള്ള ക്രൈസ്തവമൂല്യ സമുഛയത്തിന് ഭഗവദ്ഗീത ആധികാരികത നല്‍കി. ദേശ-രാഷ്ട്രം എന്ന സങ്കല്‍പത്തെ 'രാമരാജ്യം' എന്നദ്ദേഹം വിവര്‍ത്തനം ചെയ്തു.
എന്നാല്‍ മേല്‍ക്കോയ്മാ വര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയ ഇന്ത്യ തന്നെയാണോ ഇന്ത്യ? ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും പ്രമേയങ്ങളും വേദോപനിഷത്തുകളും പുരാണങ്ങളും ഉപനിഷത് തത്വചിന്തയും മാത്രമാണോ? ഈ സംശയം ഇതര ജനവിഭാഗങ്ങളിലെ, കീഴാള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ബുദ്ധിജീവികളില്‍ മുളപൊട്ടി. അധികാരത്തിന്റെ പ്രശ്നങ്ങള്‍ കൂടി ഉയര്‍ന്നു വന്നതോടെ, വിവിധ ശ്രേണിയിലും തട്ടിലും പെട്ട വിഭാഗങ്ങള്‍ ഭരണകൂടാധികാരത്തില്‍ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാനായി മത്സരിച്ചു.
ഇതിന്റെ ഫലമെന്നോണം, അംബേദ്കറുടെയും  മറ്റും നേതൃത്വത്തില്‍ ഇന്ത്യയില്‍ ഹിന്ദു-ഇതര ദേശീയതയെ സംബന്ധിച്ച ആശയങ്ങള്‍ മുന്നോട്ടുവെയ്ക്കപ്പെട്ടു. ബുദ്ധചിന്തയെ ഉണര്‍ത്തി. കമ്യുണിസ്റ്റുകാര്‍ അക്കാലത്ത് സോവിയറ്റ് റഷ്യയുടെ ഭരണഘടനയില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച്, 'ദേശീയതയുടെ സ്വയം നിര്‍ണ്ണയാവകാശം' എന്ന വാദമുന്നയിച്ചു. പാരമ്പര്യ വരേണ്യ സമൂഹങ്ങളിലെയും പൌരോഹിത്യ വര്‍ഗങ്ങളിലെയും 'പരമ്പരാഗത ബുദ്ധിജീവികള്‍' കുറേക്കൂടി റാഡിക്കല്‍ എന്നു തോന്നുന്ന മതദേശീയതാവാദത്തിന് ജന്മം നല്‍കി. കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകാരും ഹിന്ദുപുനരുത്ഥാന വാദികളും ഖിലാഫത്ത് പ്രസ്ഥാനവും എല്ലാചേര്‍ന്ന് വിവിധ ദേശീയതാ വാദങ്ങളുടെ വിളഭൂമിയായി മാറി, തൊള്ളളായിരത്തി ഇരുപതുകള്‍. ഇതിന്റെയെല്ലാം പ്രത്യക്ഷ ഫലമായി ഉയര്‍ന്നുവന്നത് ഇന്ത്യ, പാക്കിസ്ഥാന്‍ എന്ന രാഷ്ട്രീയാതിര്‍ത്തിയുടെ രൂപീകരണവും, അതിലൂടെ രണ്ട് വ്യത്യസ്ത ദേശീയതകളുടെ നിര്‍മ്മാണവുമായിരുന്നു.
 ഈ രണ്ടു ദേശീയതകളുടെ പരീക്ഷണശാലയ്ക്കകത്തും,  ദേശീയതയിലെ വിവിധവിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടു നിലനിന്നു. ദളിത്-കീഴാള ദേശീയവാദവും, 'ജനകീയ ദേശീയത' എന്ന് ഗ്രാംഷിയന്‍ അര്‍ത്ഥത്തില്‍ വിളിക്കാവുന്ന ഗാന്ധിയന്‍ ദേശീയവാദവും, സോവിയറ്റ് ഭരണഘടനയുടെ അടിത്തറയിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ വാദഗതിയും, അതിന്റെ മാവോയിസ്റ്റ് അനുബന്ധവും എല്ലാം ഇതില്‍ പെടുന്നു. അതില്‍ പ്രധാനമായിരുന്നു മതദേശീയ വാദങ്ങള്‍. പാക്കിസ്ഥാന്‍ ദേശീയതയുടെ വിജയം ഇതില്‍ ഈ വിഭാഗത്തിന് പ്രതിക്ഷയേകി. 'പാക്കിസ്ഥാന്‍ മോഡല്‍ ഇന്ത്യ', ഹിന്ദുത്വവാദികള്‍ക്ക് സ്വപ്നം കാണാമെന്നായി.
മൌദൂദിയും ഖുതുബും മറ്റും
ഈ സങ്കീര്‍ണ്ണപ്രക്രിയയിലെ, മതരാഷ്ട്രവാദ പക്ഷത്തിന്റെ തണലിലാണ്, അബ്ദുല്‍ അഅ്ലാ മൌദൂദിയെപ്പോലുള്ള ഇന്ത്യന്‍ 'പരമ്പരാഗത ബുദ്ധിജീവികള്‍' ഉദയം ചെയ്തത്. മൌദൂദിയുടേയും അദ്ദേഹത്തിനു സമകാലീനമായി അക്കാലത്ത് തന്നെ ഏഷ്യന്‍ ദേശ-രാഷ്ട്രങ്ങളില്‍ ഉയര്‍ന്നു വന്ന ബുദ്ധിജീവികളുടെയും, അവര്‍ പൊതുവായി പങ്കിട്ട ആശയപ്പൊരുത്തങ്ങളെയും, അത് സൃഷ്ടിച്ച ജമാഅത്തെ ഇസ്ലാമിപോലുള്ള പാന്‍- ഇസ്ലാമിക പ്രസ്ഥാനത്തെയും, വിശകലനം ചെയ്യുന്ന ഉജ്വല കൃതിയാണ് ഹമീദ് ചേന്ദമംഗല്ലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം' എന്ന 'മാതൃഭൂമി' പുസ്തകം.
മതമൌലികവാദത്തെ സമഗ്രമായി വിലയിരുത്താന്‍ പുസ്തകം ശ്രമിക്കുന്നില്ല എന്നതു വാസ്തവം തന്നെ. പുസ്തകമെഴുത്തിന്റെ അടിയന്തര പ്രേരണ ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ കേരളത്തില്‍ ഉയര്‍ന്നു വന്ന വിവാദങ്ങളാണ്. മതമൌലികവാദത്തിന്റെ 'സമ്പുഷ്ട യുറേനിയം' ജമാഅത്ത് ആണെന്നും, മുസ്ലിംങ്ങള്‍ക്കിടയിലെ വിവിധതരം മതമൌലിക സ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ക്ക് ആശയപരമായി തണലേകുന്നത് ജമാഅത്ത് ബൌദ്ധിക കേന്ദ്രമാണെന്നും ഉള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മുകളില്‍ സൂചിപ്പിച്ച തരത്തില്‍, തൊള്ളായിരത്തി ഇരുപതുകള്‍ മുതല്‍ മൂന്നു പതിറ്റാണ്ടു നിലനിന്ന ഇന്ത്യന്‍ രാഷ്ട്രീയ അന്തര്‍നാടകങ്ങളെ പുസ്തകം കണക്കിലെടുക്കുന്നില്ല. എന്നിരുന്നാലും, സ്വന്തം സമുദായത്തിനകത്ത് തീവ്രവാദപ്രവണതകള്‍ ഉയര്‍ന്നു വരുന്നതിന്റെ ഉത്കണ്ഠയാണ് അദ്ദേഹം വ്യക്തവും ലളിതവുമായ ഭാഷയിലൂടെ ഈ വിശകലനം നടത്തിയിരിക്കുന്നത്. അത്തരം ഒരു വിമര്‍ശനം സമകാലീന മലയാളത്തിന് അനിവാര്യമാണു താനും. 
മതമൌലികവാദത്തെ ഒരു സമീപകാല പ്രതിഭാസം എന്ന നിലയിലാണ് ഹമീദ് ചേന്ദമംഗലൂര്‍ വിലയിരുത്തുന്നത്. പാക്കിസ്ഥാന്‍ വിഭജന വാദത്തിന്റെ പശ്ചാത്തലത്തിലാണ് മൌദൂദിയെപ്പോലുള്ള ബുദ്ധിജീവികള്‍ ഉദയം ചെയ്തത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ലോകത്തില്‍ ക്രൈസ്തവ മതമൌലികവാദം അടക്കം എല്ലാ ഇത്തരം പ്രവണതകളും രൂപപ്പെട്ടത്, ജ്ഞാനോദയ ആശയങ്ങളെയും മൂല്യങ്ങളെയും എതിര്‍ക്കുന്നതിന്റെ ഭാഗമെന്നോണമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. മതത്തിന്റെ ശുദ്ധീവാദത്തിലൂടെയാണ് മൌലികവാദം പുലരുന്നത്. ഇപ്രകാരം, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ഈജിപ്തിലും ദേശ-രാഷ്ട്ര രൂപീകരണത്തിന്റെ ആധുനിക കാലത്താണ് മൌദൂദിയെയും ഖുതുബിനെയും പോലുള്ള മതമൌലിക വാദികള്‍ എന്നറിയപ്പെടുന്ന ബുദ്ധിജീവികളുടെ ഉദയം. ഖുതുബിന്റെയും മൌദൂദിയുടെയും ആശയങ്ങള്‍ എങ്ങിനെ ജനങ്ങളെ, തങ്ങളുടെ മതപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായി വിഭജിച്ചുകൊണ്ട്, ശത്രുപാളയങ്ങള്‍ സൃഷ്ടിക്കുന്നു എന്നു ഗ്രന്ഥകാരന്‍ വിശദമാക്കുന്നു. മാര്‍ക്സിസത്തിന്റെ ആശയങ്ങളെ അട്ടിമറിക്കുന്നതിലൂടെയാണ് മൌദൂദി തന്റെ ആശയങ്ങള്‍ വികസിപ്പിച്ചത് എന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നത് എത്രയും ശ്രദ്ധേയമാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ശൈലിയെയും ആശയത്തെയും വക്രീകരിച്ചുകൊണ്ടും സ്വാംശീകരിച്ചുകൊണ്ടും മൌദൂദി പ്രചരിപ്പിച്ച ആശയപ്രപഞ്ചത്തെ ഹമീദ്മാഷ്് അവതരിപ്പിക്കുന്നു.
ഇസ്ലാമിന്റെ പേരില്‍ ഒരു തരം ഫ്യൂഡല്‍ ഏകാധിപത്യമാണ് മൌദൂദിയുടെ മനസ്സിലുണ്ടായിരുന്നത് എന്നും, ദൈവികമായ ഭരണത്തിന്റെ പേരില്‍ ഒരു ഏകാധിപതിയുടെ, ഇസ്ലാമിന്റെ പേരിലുള്ള ഭരണമാണ് ഇതിലൂടെ വിഭാവനം ചെയ്യപ്പെട്ടത് എന്നും, ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. ഇങ്ങിനെ ദൈവീകമായ ഭരണത്തിന്റെ പേരില്‍,  ഇസ്ലാം മൌലികമായും എതിര്‍ത്തുപോരുന്ന പൌരോഹിത്യത്തെയാണ് മൌദൂദി പകരം വയ്ക്കുന്നത്. ഇറാന്‍ വിപ്ളവത്തെത്തുടര്‍ന്ന് എഴുപതുകളില്‍ ആയത്തുള്ള ഖൊമേനിയുടെ ഭരണം ജമാഅത്തുകാര്‍ക്ക് പ്രിയപ്പെട്ടതാകുന്നതും അങ്ങിനെയാണെന്ന് ഹമീദ് ചൂണ്ടിക്കാണിക്കുന്നു. മൌദൂദിയുടെ ആശയങ്ങള്‍ക്കു നേരെ ഇസ്ലാമിലെയും മതനിരപേക്ഷ ക്യാമ്പിലെയും പണ്ഡിതരുടെയും ബുദ്ധിജീവികളുടെയും ഭാഗത്തു നിന്നുണ്ടായ നിശിതവിമര്‍ശനത്തെ നേരിടാന്‍ സമകാലീന ജമാഅത്ത് നേതാക്കള്‍ നടത്തുന്ന മലക്കം മറിച്ചിലുകളെയും ഒരു അധ്യായത്തില്‍ ഹമീദ് വിശകലനം ചെയ്യുന്നു. പാക്കിസ്ഥാന്‍ രൂപീകരണത്തിനു ശേഷം അവിടെ മതമൌലികവാദം ശക്തിപ്പെടുത്തുന്നതിലും ആ രാഷ്ട്രത്തെത്തന്നെ അരാജകാവസ്ഥയില്‍ തള്ളിവിട്ടതിലും, പാക്കിസ്ഥാന്‍ ജമാഅത്തെ ഇസ്ലാമിയും അതിനു നേതൃത്വം കൊടുത്ത മൌദൂദി ഉള്‍പ്പെടുന്ന നേതാക്കളും  വഹിച്ച പങ്ക്, ശ്രദ്ധേയമായ ഒരു അധ്യായത്തില്‍ ഗ്രന്ഥകാരന്‍ വിശദമാക്കുന്നു. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയം ഒരു ജനതയെ എങ്ങിനെ നിരാലംബരും നിരാശരും ആക്കുമെന്നും, ഒരു രാഷ്ട്രത്തെ എങ്ങിനെ സാമ്രാജ്യത്വത്തിന്റെ പടനിലമാക്കുമെന്നും, അതെങ്ങിനെ മതത്തിനും അതിന്റെ മൂല്യങ്ങള്‍ക്കും തന്നെ കൊടിയ ക്ഷയം വരുത്തുമെന്നും, പാക്കിസ്ഥാനിലെ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിലൂടെ ഹമീദ് മാഷ് ചൂണ്ടിക്കാണിക്കുന്നു.
സ്വന്തം രാഷ്ട്രീയപാര്‍ടിയും യുവജനസംഘടനകളും ഉണ്ടാക്കി കേരളത്തിലെ മുസ്ലിം ഭൂരിപക്ഷത്തില്‍ കണ്ണുവെച്ച് ആരംഭിച്ചിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ വലയില്‍ വീണുപോകാതെ, സ്വന്തം പാരമ്പര്യവും മൂല്യങ്ങളും കാത്തുസൂക്ഷിക്കാന്‍ ഓരോ മുസ്ലിമിനെയും മതേതര ജനാധിപത്യ വാദിയെയും ഈ പുസ്തകം ആഹ്വാനം ചെയ്യുന്നു.  ഹമീദ് മാഷുടെ ലളിതമായ ശൈലി പുസ്തകത്തെ വളരെ എളുപ്പം വായിച്ചുപോകാന്‍ സഹായിക്കുന്നു. കൊച്ചു കൊച്ചു അധ്യായങ്ങളിലായി മുന്നേറുന്ന വിശകലനം പഴുതില്ലാത്തവിധം ഇസ്ലാമിക മതമൌലികതയുടെ ഖുര്‍ആന്‍ വിരുദ്ധതയെ തുറന്നുകാണിക്കുന്നതാണ്.


   
ദൈവത്തിന്റെ രാഷ്ട്രീയം
പഠനം
ഹമീദ് ചേന്നമംഗലൂര്‍
മാതൃഭൂമി ബുക്സ്, 2011
പേജ്: 202, വില: 120.00 രൂപ
Everybody, O Kabir,
Makes my caste a laughing stock:
But it devotes itself to the Creator,
And I martyr myself to its cause-
             Kabir meri jati kau:shalok 2


എന്റെ ഹുസൈന്‍,
നിങ്ങളുടെ ഹുസൈന്‍

പി പി ഷാനവാസ്

നിഷാപൂരിലെ പ്രസിദ്ധ സൂഫിവര്യനും മിസ്റ്റിക് കവിയുമായ ഫരീദുദ്ദീന്‍ അത്തറിനെക്കുറിച്ച് ഒരു കഥയുണ്ട്. നൂറു വയസ്സിലേറെകഴിഞ്ഞിട്ടും മരണം സംഭവിക്കാതെ അത്തര്‍ നിരാശനായി. അതിനിടെ, നിഷാപൂരില്‍ കടന്നെത്തിയ മംഗോള്‍ സൈന്യത്തില്‍ ഒരു ഭടന്‍ അദ്ദേഹത്തെ തടവുകാരനായി പിടിച്ചു. ഒരാള്‍, ഈ യുദ്ധ അടിമയ്ക്ക് ആയിരം വെള്ളിനാണയങ്ങള്‍ നല്‍കാം എന്ന് മംഗോളി ഭടനോടു പറഞ്ഞു. എന്നാല്‍, തനിക്ക് അതിനേക്കാള്‍ കൂടുതല്‍ വില കിട്ടുമെന്നും, ഈ വിലയ്ക്ക് തന്നെ വില്‍ക്കുന്നത് മഠയത്തരമാകുമെന്നും അത്തര്‍ ഭടനെ ഉപദേശിച്ചു. ആര്‍ത്തി പൂണ്ട ഭടന്‍ അത്തറിന്റെ വാക്കുകള്‍ വിശ്വസിച്ചു. കുറേകഴിഞ്ഞ്, മറ്റൊരാള്‍ വന്ന് അത്തറിനെ വിലയ്ക്കു ചോദിച്ചു. കൂടുതല്‍ വില ആവശ്യപ്പെട്ട ഭടനോട് അയാള്‍ പറഞ്ഞു, "പല്ലുകൊഴിഞ്ഞ ഈ കിഴവനാണോ നീ ഇത്രയും വിലകെട്ടുന്നത്, അയാള്‍ക്കു പകരം ഞാന്‍ ഒരു കൂന വൈക്കോല്‍ തരാം.'' യഥാര്‍ത്ഥത്തില്‍ തന്റെ വില അതാണെന്ന് അപ്പോള്‍ അത്തര്‍ മംഗോള്‍ ഭടനോടു പറഞ്ഞു. കുപിതനായ ഭടന്‍ പ്രസിദ്ധനായ ആ സൂഫ്യവര്യനെ കഴുത്തറത്തുകൊന്നു എന്നും, പൊട്ടിച്ചിരിച്ചുകൊണ്ട് അത്തര്‍ മരണം വരിച്ച് തന്റെ നാഥന്റെ സാമീപ്യത്തിലേക്കു മടങ്ങി എന്നുമാണു കഥ. സൂഫി ചരിത്രത്തില്‍ പ്രസിദ്ധമായ ഈ കഥ ഏതെല്ലാമോ നിലയില്‍ എം എഫ് ഹുസൈന്റെ ജീവിതത്തിന്റെയും ഒരേടാണ്.
കലാലോകം കയ്യടക്കിക്കഴിഞ്ഞ മൂലധനത്തിന്റെയും കമ്പോളത്തിന്റേയും ലോകത്തോട് ഹുസൈന്‍ പ്രതികരിച്ചത് ഇതിനു സമാനമായിരുന്നു. ഒരിക്കല്‍ ഒരു പ്രദര്‍ശനത്തില്‍ വെറും ചായത്തുണി കെട്ടി കാണികളെയും ഗാലറി-കമ്പോള കൂട്ടുകെട്ടിനെയും അദ്ദേഹം പരിഹസിച്ചു. കോഴിക്കോട്ടെ മലബാര്‍ മഹോല്‍സവത്തിന്റെ വന്‍ആള്‍ക്കൂട്ടത്തിനു മുമ്പില്‍ കാന്‍വാസിലേക്ക് ചുവന്ന ചായം കോരിയൊഴിച്ച് പ്രതികരിച്ചു. പ്രശസ്തനായപ്പോള്‍ തനിക്കു വിലകെട്ടാന്‍ വന്ന കമ്പോളത്തോടും, തന്നെ അറിയാത്ത ആള്‍ക്കൂട്ടത്തോടും ഉള്ള പ്രതികരണങ്ങളായിരുന്നു ഇതെല്ലാം.
വിവാന്‍ സുന്ദരം, തന്റെ 'ഫ്രണ്ട്ലൈന്‍' അഭിമുഖത്തില്‍, ഇതുപോലെ മറ്റൊരു സന്ദര്‍ഭം ചൂണ്ടിക്കാണിക്കുന്നുണ്ട്. "കമ്പോളം ഒരു കലാകാരന്റെ പബ്ളിസിറ്റിയിലാണു ശ്രദ്ധ വെയ്ക്കുന്നത്. അതേസമയം, ഹുസൈനെപ്പോലെ നല്ലൊരു പബ്ളിസിസ്ററ് വേറെ ഉണ്ടായിരുന്നില്ല. അദ്ദേഹം പല ആര്‍ട് ഗാലറിയുമായും ഇടപാടു നടത്തി. എല്ലാതരത്തിലുള്ള കലാകച്ചവടക്കാരുമായും. അവരില്‍ പലരും അദ്ദേഹത്തെ പല നിലയില്‍ പ്രമോട് ചെയ്തു. ഒരര്‍ത്ഥത്തില്‍ അദ്ദേഹം കമ്പോളത്തോട് വളരെ തന്ത്രപരമായാണ് ഇടപെട്ടത്. അദ്ദേഹം തന്റെ ഈ 'ലീല'യെ തമാശമട്ടില്‍ അവതിരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പറയുമായിരുന്നു: 'ഞാന്‍ ഈ പണമെല്ലാം ഉണ്ടാക്കിയത്, വൃത്തികെട്ട ഈ 'കുതിര'കളെ വിറ്റിട്ടാണ്.' ഇതില്‍ ഒരു ഐറണി ഉണ്ടായിരുന്നു. അദ്ദേഹം മഹത്തായ പല രചനകളും പണിതീര്‍ത്തിട്ടുണ്ട്. എന്നാല്‍, അതേസമയം, അദ്ദേഹം പറയും, 'ജനങ്ങള്‍ക്ക് ബുദ്ധീഹീനമായ വസ്തുക്കളാണു വേണ്ടതെങ്കില്‍ ഞാനതു നിര്‍മ്മിക്കും'. വളരെ ചുരുക്കം കലാകാരന്മാര്‍ക്കേ സ്വന്തം രചനകളെക്കുറിച്ച് ഇങ്ങിനെയൊരു പ്രസ്താവന നടത്താനാവൂ-വിവാന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളായിരുന്നു ഹുസൈന്‍ ഉള്‍പ്പെടുന്ന എക്സ്പ്രഷണലിസ്റ്റുകള്‍ തങ്ങളുടെ അര്‍ത്ഥവത്തായ കല നിര്‍മ്മിച്ച കാലം. അന്നാകട്ടെ, ഇന്നു നാം അമ്പരക്കുന്ന അവസ്ഥയിലുള്ള ആഗോള ലേലപ്പുരകളോ, കമ്പോളമാനദണ്ഡം കൊണ്ട് ഒരു കലാകാരന്റെ രചനകള്‍ക്ക് മൂല്യം നിര്‍ണ്ണയിക്കുന്ന ഗാലറി-ബയേഴ്സ് അവിശുദ്ധ കൂട്ടുകെട്ടുകളോ ഇല്ലായിരുന്നു. എണ്‍പതുകള്‍ക്കു ശേഷമുള്ള ഹുസൈന്റെ കലാപ്രവര്‍ത്തനത്തിന് ഇത്തരത്തില്‍ ഒരു 'മോക്കറി'യുടെ സ്വഭാവമുണ്ടായിരുന്നു. ബോളിവുഡ് താരപ്പൊലിമയിലും, സിനിമാകെട്ടുകാഴ്ചകളിലും, കലയുടെയും ജീവിതത്തിന്റെയും അര്‍ത്ഥം നിക്ഷേപിച്ച ഒരു തലമുറയോടുള്ള പ്രതികരണം. സ്വാതന്ത്യ്രപൂര്‍വ്വ ഇന്ത്യയില്‍ ജീവിതാനുഭവങ്ങള്‍ സമാഹരിക്കുകയും, സ്വാതന്ത്യ്രം കിട്ടിയ ശേഷം അതിന്റെ അര്‍ത്ഥം അന്വേഷിച്ച് കലാപ്രവര്‍ത്തനം നടത്തുകയും ചെയ്ത മഹാനായ ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം, എല്ലാം മൂലധനം കയ്യടക്കിയ ആഗോളവല്‍ക്കരണത്തിന്റെ മൂന്നാംലോക പരിതസ്ഥിതിയില്‍,  ഇപ്രകാരം ഒരു 'മോക്കറി'യേ സാധ്യമാകുമായിരുന്നുള്ളൂ.
ഉത്തരാധുനികതയുടെ പരിസരത്ത്, അല്ലെങ്കില്‍, അമേരിക്കന്‍ മാര്‍ക്സിസ്റ്റ് ചിന്തകന്‍ ഫ്രെഡറിക് ജെയിംസന്റെ അഭിപ്രായത്തില്‍, പില്‍ക്കാലമുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തിയായ ഉത്തരാധുനികതയുടെ കാലത്ത്, ഇത്തരം ഹാസ്യാനുകരണങ്ങളും മോക്കറിയും കലയുടെ ശൈലിയായിത്തീരുന്നു. അങ്ങിനെ ഹുസൈന്‍ എന്ന പ്രതിഭാസം, നമ്മുടെ മാനദണ്ഡങ്ങളെയും മൂല്യവ്യവ്യവസ്ഥയെയും അവസാനം വരെ പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഹുസൈന്റെ ഖത്തര്‍ പ്രവാസം തുടങ്ങിയതിനു ശേഷം, ബറോഡയില്‍, കെ ജി സുബ്രഹ്മണ്യന്‍ ഈ ലേഖകനുമായുള്ള ഒരു കൂടിക്കാഴ്ചയില്‍  പ്രതികരിച്ചതുപോലെത്തന്നെ, ഹുസൈന്റെ പ്രതിഭ ഉന്നതങ്ങളില്‍ വിരാചിക്കുമ്പോഴും, അദ്ദേഹം തന്റെ കല കൊണ്ട് ഒത്തിരി 'ട്രാഷു'കളും നിര്‍മ്മിച്ചിട്ടുണ്ട്. ഈ 'ട്രാഷു'കള്‍ ഒരു പക്ഷേ നമ്മുടെ ജനപ്രിയ ഭാവുകത്വം ചെന്നെത്തിയ ദുരന്തത്തിന്റെ കലാപരമായ ആവിഷ്കാരം തന്നെയായിരുന്നു എന്ന് വിവാന്‍ ഉദ്ധരിക്കുന്ന, ഹുസൈന്റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
മഹാരാഷ്ട്രയില്‍ പന്താര്‍പൂര്‍ ഗ്രാമത്തില്‍ ജനിച്ച ഹുസൈന്‍ ബോഹ്റ വിഭാഗത്തില്‍ പെട്ട ഒരു മുസ്ലിംകുടുംബത്തിലെ അംഗമായിരുന്നു. ബഷീറിനെപ്പോലെത്തന്നെ ജന്മദിനം അദ്ദേഹത്തിന് അത്ര വ്യക്തമല്ലായിരുന്നു. തന്റെ ഗ്രാമത്തിലെ ഒരാള്‍ ജനനസര്‍ടിഫിക്കറ്റ് കണ്ടെത്തിയപ്പോഴാണ് അദ്ദേഹം അതറിഞ്ഞത്. ഇസ്ലാമിക കലണ്ടര്‍ പ്രകാരം അദ്ദേഹത്തിന്  കഴിഞ്ഞ വര്‍ഷം നൂറുതികഞ്ഞു. പടിഞ്ഞാറന്‍ കലണ്ടര്‍ പ്രകാരം തൊണ്ണൂറ്റേഴും. ഒറ്റപ്പാലത്ത് എട്ടാം വയസ്സില്‍ നടത്തിയ കച്ചേരിയുടെ ഒരു തനിയാവര്‍ത്തനം എന്ന മട്ടില്‍, പാലക്കാട് കാന്തള്ളൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അവസാന കച്ചേരി നടത്തി പ്രാര്‍ത്ഥനയ്ക്കും കളിതമാശയ്ക്കും ശേഷം മരണത്തെ പുല്‍കിയ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ (ആര്‍ നന്ദകുമാര്‍) കലാജീവിതത്തിനു സമാനമെന്നോണമുള്ള, ഒരു സാര്‍ത്ഥകത, നൂറു വര്‍ഷം ജീവിച്ച്, തന്റെ കാലത്തെയും ദേശത്തെയും കലയെയും ജീവിതത്തെയൂം എന്നെന്നേക്കുമായി സ്വാധീനിച്ച് മണ്‍മറഞ്ഞ ഹുസൈനും അവകാശപ്പെടാം. ദേശീയതയെ സംബന്ധിച്ച മൂഢമായ ഫിലിസ്റൈറന്‍ നിലവിളികളില്‍ മുങ്ങിപ്പോയ നമ്മുടെ ദേശവാദികള്‍, അദ്ദേഹം ആവിഷ്കരിക്കാനും അന്വേഷിക്കാനും ശ്രമിച്ച കലയുടെയും, അടയാളപ്പെടുത്താന്‍ ശ്രമിച്ച ചരിത്രത്തിന്റേയും, അര്‍ത്ഥവ്യാപ്തി മനസ്സിലാക്കിട്ടില്ലെന്നു മാത്രം. വികാരാവേശങ്ങളും ഫിലിസ്റ്റൈന്‍ നിലവിളികളും  തോരുമ്പോള്‍, അത് ഇന്ത്യന്‍ കലാചരിത്രം സാവകാശമെടുത്ത് അടയാളപ്പെടുത്താനിരിക്കുന്നേയുള്ളൂ.
രണ്ട്
"ഇന്ത്യന്‍ കലാചരിത്രം ശിഥിലവും ഭംഗപ്പെട്ടതു''മാണെന്ന് നിരീക്ഷിക്കുന്നുണ്ട് എ
ണ്‍പതുകള്‍ക്കാദ്യം പുറത്തുവന്ന തന്റെ പ്രസിദ്ധമായ 'നിളാലേഖന'ത്തില്‍ കലാചരിത്രകാരന്‍ ആര്‍. നന്ദകുമാര്‍. യഥാര്‍ത്ഥത്തില്‍, അത്തരം വിഛേദങ്ങളിലൂടെയും ശൈഥില്യങ്ങളിലൂടെയുമാണ് ആധുനിക ഇന്ത്യ കല, അതിന്റെ 'അഭിജ്ഞാനത' കണ്ടെത്തിയത് എന്ന് ശാന്തിനികേതനത്തിന്റെ കലാചരിത്രകാരന്‍ ആര്‍ ശിവകുമാര്‍ ഈ ലേഖകനുമായുള്ള ഒരഭിമുഖത്തില്‍ പറയുന്നു. ഓരോ കലാപാരമ്പര്യവും തുടര്‍ന്നുപോന്ന പാരമ്പര്യത്തിന്റേയും ശൈലീവല്‍ക്കരണത്തിന്റെയും ജഡാവസ്ഥയെ നിശിതമായ വിമര്‍ശനങ്ങള്‍ക്കു വിധേയമാക്കിക്കൊണ്ടാണ്, ആധുനിക ഇന്ത്യന്‍ കലാചരിത്രത്തില്‍ പുതിയ സ്കൂളുകളും ശൈലീഭേദങ്ങളും നിലവില്‍ വന്നത്. നന്ദകുമാര്‍ ചൂണ്ടിക്കാണിക്കുംപോലെ, തങ്ങളുടെ 'കലാപരമായ ചരിത്രബോധത്തിന്റെയും കര്‍മ്മപരമായ ആത്മബോധത്തിന്റെയും' അഭാവം എല്ലാ കാലത്തും ഇന്ത്യന്‍ ചിത്രകാരന്മാരെയും ശില്‍പികളെയും വേട്ടയാടിയിരുന്നു. തങ്ങളുടെ 'അഭിജ്ഞാനത'യെയും (സ്വത്വത്തിന് 'നിളാലേഖന'ത്തില്‍ നന്ദകുമാറും ടികെ രാമചന്ദ്രനും ഈ സംഞ്ജയാണ് ഉപയോഗിക്കുന്നത്.) സ്വത്വത്തെയും പറ്റിയുള്ള ഈ അവ്യക്തകള്‍, അതാതു കാലത്ത് പ്രചാരം നേടുന്ന ഏതെങ്കിലും ശൈലിയുടെ, പിന്‍പാട്ടുകാരാവാന്‍ അവര്‍ വ്യഗ്രപ്പെടുന്നതിലേക്കു നയിച്ചു. ചിലപ്പോള്‍ പ്രാദേശിക-തനിമാ വാദമായും, മറ്റു ചിലപ്പോള്‍ അന്താരാഷ്ട്രാവാദമായും, ഇന്ന് ദളിത് കലാവാദമായും എല്ലാം, ഈ മാറിവരുന്ന മൂല്യസന്ദിഗ്ധതകള്‍ പ്രചാരം നേടിവന്നു. തീര്‍ച്ചയായും, എംഎഫ് ഹുസൈന്‍ ഉള്‍പ്പെട്ട മുംബൈയിലെയും കല്‍ക്കട്ടയിലേയും പ്രോഗ്രസീവ് ആര്‍ടിസ്റ്റ്സ് ഗ്രൂപ്പുകള്‍, ബംഗാളില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരുന്ന, പുനരുജ്ജീവന സ്വഭാവമുള്ള കലാപ്രസ്ഥാനത്തോടുള്ള പ്രതികരണവും വിമര്‍ശനവുമായാണ് രംഗത്തുവന്നത്. 'വളരെ ദുരന്തസ്വഭാവമുള്ള സ്വാധീന'മെന്ന് കെ ജി സുബ്രഹ്മണ്യന്‍ വിശേഷിപ്പിക്കുന്ന, ജാമിനീറോയിയുടെയും മറ്റും ഇഡിയത്തോടുള്ള പ്രതികരണം എന്ന നിലയിലാണ്, സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ എക്സ്പ്രഷണിലിസ്റ്റ് കലയുടെയും അന്തര്‍ദേശീയ കലാസങ്കല്‍പത്തിന്റേയും വക്താക്കളായി, സൂസയും റാസയും ഹുസൈനും അക്ബര്‍ പദംശ്രീയും തയ്യിബ് മേത്തയും എല്ലാം ഉയര്‍ന്നു വന്നത്. ഇതില്‍ സൂസയും റാസയും ഹുസൈനും വ്യത്യസ്തമായ നിലകളില്‍ അതിന്റെ പ്രശസ്ത പ്രചാരകരായിത്തീര്‍ന്നു. ആ ആദര്‍ശത്തെ തങ്ങളുടേതായ നിലയില്‍ മുന്നോട്ടുകൊണ്ടുപോയി. 
1947ല്‍ ഇന്ത്യ സ്വാതന്ത്യ്രം നേടിയതോടെ, കലാരംഗത്ത് ഇന്ത്യന്‍ അഭിജ്ഞാനതയെ സംബന്ധിച്ച് പുതിയ ചില മാനദണ്ഡങ്ങളും സങ്കല്‍പങ്ങളും ആവശ്യമായി വന്നു. ബംഗാള്‍ സ്കൂള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ജാമിനിറോയിയുടെയും മറ്റും സ്വാധീനം, 'ഇന്ത്യയെ കണ്ടെത്തിയത്' പ്രാദേശിക തനിമാവാദത്തിന്റെ 'ശൈലീകൃത ജാഢ്യ'ങ്ങളിലായിരുന്നു (ആര്‍ നന്ദകുമാര്‍). വെട്ടിമുറിക്കപ്പെട്ട ഇന്ത്യ, ഈ പ്രവണതയ്ക്ക് പ്രത്യേക നിലയില്‍ സാധൂകരണവും നല്‍കിയിരിക്കണം. ഈ പ്രതിസന്ധിയെയാണ് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ ചായ്വുള്ള 'അന്തര്‍ദേശീയ കല' എന്ന ആശയവുമായി രംഗത്തുവന്ന, എക്സ്പ്രഷണലിസ്റ്റുകള്‍ എന്ന് പൊതുവെ വിശേഷിപ്പിക്കുന്ന, പ്രോഗസീവ് ആര്‍ടിസ്റ്റ്സ് ഗ്രൂപ്പ് ഒരര്‍ത്ഥത്തില്‍ പ്രതിനിധാനം ചെയ്തത്.
ഇന്ത്യ എന്ന പേരു തന്നെ വൈദേശികമായ ഒരു കാഴ്ചയുടെ നിര്‍മ്മിതിയാണല്ലോ. സിന്ധു നദിക്കു അക്കരെയുള്ളവരെ, അറബികള്‍ വിശേഷിപ്പിച്ച പേരാണ് സിന്ധ്. അതാണ് പില്‍ക്കാലത്ത് റോമന്‍-ഗ്രീക്ക് 'നാവി'ല്‍ ഇന്ത്യയായി തീര്‍ന്നത്. വൈദേശികമായ ഇത്തരം ആദാനപ്രദാനങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഒരു ദേശത്തിന് അതിന്റെ സ്വത്വം തന്നെ നല്‍കുന്നത്. അതിനാല്‍ തന്നെ, ഇന്ത്യന്‍ കല, ആഗോള കലാകേന്ദ്രങ്ങളില്‍ അതിനു ലഭിച്ച അംഗീകാരത്തിലൂടെയാണ് സ്വന്തം പ്രയാണം കണ്ടെത്തിയത്. വിദേശരാജ്യങ്ങളിലെ കലയും ഇതില്‍ നിന്ന് മുക്തമല്ല. പോസ്റ്റ് ഇപ്രംഷണലിസ്റ്റുകളും, പിക്കാസോ അടക്കമുള്ള ക്യുബിസ്റ്റുകളും എല്ലാം, പാശ്ചാത്യ കലയുടെ ത്രിമാന 'ശൈലീവല്‍കൃത ജാഢ്യങ്ങളെ' കയ്യൊഴിഞ്ഞ്, തങ്ങളുടെ കലയെ നവീകരിച്ചത്, ജപ്പാനില്‍ നിന്നും ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും അറേബ്യന്‍ പാരമ്പര്യത്തില്‍ നിന്നും കലാപാരമ്പര്യങ്ങളെ തങ്ങളുടെ കലയില്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടായിരുന്നു. ആധുനിക ഇന്ത്യന്‍ കലാകാരനാകട്ടെ, പാശ്ചാത്യമായ ഇഡിയങ്ങളെയും പ്രവണതകളെയും ശൈലികളെയും തങ്ങളുടെ കലാപാരമ്പര്യത്തില്‍ ഉപയോഗിച്ചുകൊണ്ട് നവീകരണവും പുനരുജ്ജീവനവും നടത്തിക്കൊണ്ടാണ്, തങ്ങളുടേതായ നിലയില്‍, ആധുനിക ഇന്ത്യന്‍ കലയിലെ വിവിധ പ്രവണതകളെ സൃഷ്ടിച്ചത്.
മൂന്ന്
ചിത്രകലയെ സംബന്ധിച്ചിടത്തോളം ഉപയോഗിക്കുന്ന മാധ്യമത്തിന്റെ കാര്യത്തില്‍ പോലും ഇതു ശരിയാണ്. രവിവര്‍മ്മ ഓയില്‍ പെയിന്റിങ് സങ്കേതം സ്വായത്തമാക്കിയതിലൂടെ പാശ്ചാത്യ യജമാനന്റെ സങ്കേതം മാത്രമല്ല, സാംസ്കാരിക ജീവിതത്തെയും ഒരര്‍ത്ഥത്തില്‍ സ്വാംശീകരിച്ചു സ്വന്തമാക്കുകയായിരുന്നു. അങ്ങിനെ ഇന്ത്യന്‍ പുരാണങ്ങളെയും കഥാപാത്രങ്ങളെയും ദൈവീക ഐക്കണുകളെയും എല്ലാം ഉടുപ്പിടുവിച്ചുകൊണ്ട്, യൂറോപ്പില്‍ അക്കാലത്ത് പ്രചാരത്തില്‍ ഇരുന്ന നിയോ പ്ളാറ്റോണിക് ആയ വിക്ടോറിയന്‍ സദാചാരത്തിനകത്തു പുന:സൃഷ്ടിച്ചു. രവിവര്‍മ്മ തന്റെ ദൈവീക ഐക്കണുകളുടെ നിര്‍മ്മിതിയില്‍ പോലും, എത്രമാത്രം വിക്ടോറിയന്‍ സദാചാരത്തിന്റേയും മൂല്യവ്യവസ്ഥയുടെയും അകത്തുനിന്നാണ് പ്രവര്‍ത്തിച്ചത് എന്ന്, സാമ്രാജ്യത്വത്തിന്റെ അബോധമായി പ്രവര്‍ത്തിക്കുന്ന നമ്മുടെ ഹിന്ദുത്വവാദികള്‍ക്ക് മനസ്സിലാകാത്ത കാര്യമാണ്. (ഇന്റര്‍നെറ്റിലെ ഹുസൈന്‍ വിരുദ്ധ പ്രചാരണം കാണുക. സദാനന്ദ് മേനോന്‍ ഹുസൈന്റെ ചരമക്കുറിപ്പില്‍  ചൂണ്ടിക്കാണിക്കും പോലെ, അദ്ദേഹം മരിച്ച ശേഷം മാത്രം, ഇന്റര്‍നെറ്റില്‍ 140ലേറെ വെബ്സൈറ്റുകള്‍ ഹുസൈന്‍ വിരുദ്ധ അപസ്മാരം പ്രചരിപ്പിക്കാന്‍ സൃഷ്ടിക്കപ്പെട്ടു.) }അക്കാലത്ത് 'മേല്‍മുണ്ട് കലാപം' എന്ന പേരില്‍ തെക്കന്‍ തിരുവിതാംകൂറില്‍, കൃസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനത്താല്‍ പ്രചോദിതമായ, അയ്യാവൈകുണ്ഠ സ്വാമികളുടെ സമരപ്രക്ഷോഭങ്ങളുടെ പ്രാതിനിധ്യവും, തിരുവിതാംകൂര്‍ രാജകുടുംബാംഗമായ രവിവര്‍മ്മയുടെ ഇമേജറിയിലും ബിംബനിര്‍മ്മിതിയിലും പ്രതിഫലിച്ചിട്ടുണ്ട് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിക്ടോറിയന്‍ സദാചാരത്തിന്, ഒരുപക്ഷേ അക്കാലത്തെ ജീര്‍ണ്ണിച്ച നാടുവാഴി-രാജ വാഴ്ചയുടെ പശ്ചാത്തലത്തില്‍, പുരോഗമനപരാമയ ദൌത്യങ്ങള്‍ ഉണ്ടായതുകൊണ്ടാകാം, രവിവര്‍മ്മയെ ക്രാഫ്റ്റിന്റെ കാര്യത്തില്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ പോലും, അദ്ദേഹം ഇന്ത്യന്‍ ആധുനിക ചിത്രകലയുടെ പ്രാത:സ്മരണീയനായ വക്താവാകുന്നത്. കേരളത്തില്‍ നമ്പൂതിരി സ്ത്രീകളടക്കം മാറ് മറച്ചിരുന്നില്ല എന്ന കാര്യം ഓര്‍ക്കുമ്പോള്‍, അയ്യാവൈകുണ്ഠ സ്വാമികള്‍ നേതൃത്വം നല്‍കിയ അന്നത്തെ സമരപ്രവര്‍ത്തനങ്ങള്‍, യഥാര്‍ത്ഥത്തില്‍ കീഴാള സ്ത്രീകളുടെ നഗ്നത എന്ന പ്രശ്നത്തേക്കാള്‍, ജാതിവിരുദ്ധതതയും പൊതുവെ സ്ത്രീസ്വാതന്ത്യ്രവും ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്നു കാണാം.
ഇന്നാകട്ടെ, രവിവര്‍മ്മ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ധൈഷണികര്‍, സ്ത്രീകള്‍ക്കുമേല്‍ ഒരര്‍ത്ഥത്തില്‍ കെട്ടിയേല്‍പിച്ച വിക്ടോറിയന്‍ സദാചാരത്തില്‍ നിന്ന് കുതറിമാറാനാണ് സ്ത്രീവിമോചന പ്രസ്ഥാനം ശ്രമിക്കുന്നത്. ബ്രാ ബഹിഷ്കരിക്കാനും, നഗ്നത പ്രദര്‍ശിപ്പിക്കാനും, ശരീരം ആഘോഷിക്കാനും, മദ്യപിക്കാനും, രാത്രിയാഘോഷിക്കാനും, ലൈംഗികതയെ കൊണ്ടാടാനും ഉള്ള ഒരു സമരത്തിലാണ്, സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ ഒരു പങ്കെങ്കിലും നിലകൊള്ളുന്നത്. ഇതും യഥാര്‍ത്ഥത്തില്‍ ശരീരസംബനന്ധിയോ ലൈംഗികസംബന്ധിയോ ആയ പ്രശ്നമല്ല, മറിച്ച് സ്വാതന്ത്യ്രത്തിന്റെയും വിമോചനത്തിന്റെയും പുരുഷമേല്‍ക്കോയ്മയുടെയും ചില സൂചനാപലകകള്‍ മാത്രമാണെന്നു കാണാം. വിക്ടോറിയന്‍ സദാചാരം സാരിയുടുപ്പിച്ച ഇന്ത്യന്‍ സ്ത്രീത്വം, അതുവഴി സ്ഥാപിക്കപ്പെട്ട പുരുഷകോയ്മയുടെ ഈറോടിക് നോട്ടത്തില്‍ നിന്നും, രതിബോധത്തില്‍ നിന്നും കുതറി മാറാനുള്ള ശ്രമങ്ങളാണ്, ഒരുപക്ഷേ പില്‍ക്കാലത്ത് സാല്‍വാര്‍ കമ്മീസും പര്‍ദയും എല്ലാം കടന്ന്, 'രതിനിര്‍വ്വേദ'ത്തിന്റെ പുനരാവിഷ്കരം നടത്തുന്ന 'രതിച്ചേച്ചി'യെ ആഘോഷിക്കുന്ന, മലയാള സിനിമാ-ചാനല്‍ സംസ്കാരത്തില്‍ വരെ, എത്തിനില്‍ക്കുന്നത്.
സ്ത്രീയുടെ സ്വാതന്ത്യ്രവാഞ്ചകളെ, ആഗോളവല്‍ക്കരണം കമ്പോളത്തിന്റെ ഒരു ഉപാധിയായി സ്വീകരിച്ച കാലഘട്ടത്തിലാണ്, ഹുസൈന്‍ ബോളിവുഡ് സംസ്കാരത്തിനുമേല്‍ തന്റെ കൈവെയ്ക്കുന്നത്. ഒരുപക്ഷേ ഫൈനാന്‍സ് മൂലധനത്തോട് അതേ നാണയത്തില്‍ തിരിച്ചടിച്ച ആ കലാകാരന്റെ ധിഷണയില്‍, മാധുരി ദീക്ഷിതും താബുവും കുതിരയും ആനയുമായി ഐക്കണുകള്‍ തീര്‍ത്തത്, സ്ത്രീയുടെ നഗ്നതയുടെ മൂലധന ഉപയോഗത്തിന്റേതായ ആധുനിക 'വെണ്‍മണി'കാലത്തോടുള്ള പ്രതികരണമായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. എന്തിനെയാണ് തത്വത്തില്‍ എതിര്‍ക്കുന്നത് അതിന്റെതന്നെ വക്താക്കളായി നമ്മുടെ 'സംഘ്'സംഘം മാറിയതും അവരുടെ ഹുസൈന്‍ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്്. കേവല വൈകാരികതയുടെയും വംശീയതയുടെയും പ്രശ്നം എന്നതിനപ്പുറം, പാശ്ചാത്യ മൂല്യങ്ങളുടെയും മൂലധനവ്യവസ്ഥയുടെയും പ്രശ്നങ്ങള്‍ ഈ പ്രതികരണങ്ങളിലെല്ലാം ഉള്‍ച്ചേര്‍ന്നതായി കാണാം. സ്വദേശീ പ്രസ്ഥാനത്തിന്റെ വക്താക്കള്‍ സ്വന്തം സഹോദരങ്ങളെ ബലികൊടുത്തുകൊണ്ട് എങ്ങിനെ പാശ്ചാത്യപ്രോക്തവികസനത്തിന്റെയും മൂലധനപ്രത്യയശാസ്ത്രത്തിന്റെയും ആഗോളവല്‍ക്കരണ രഥത്തിന്റെ തേരോട്ടവാഹകരായിത്തീര്‍ന്നു എന്ന ഉപകഥയാണ് ഗുജറാത്ത് സംഭവവികാസങ്ങള്‍ അടയാളപ്പെടുത്തുന്നത് എന്നതും ഇതിനോട് കൂട്ടിവായിക്കാം. സ്വന്തം ഭാഗധേയത്തെ മനസ്സിലാക്കാനാവാതെ പുരോഗമനകാരികളും ഈ ചതിക്കുഴികളില്‍ വീണുപോകുന്നത് നമ്മുടെ വികസനകാഴ്ചപ്പാടുകള്‍ അടയാളപ്പെടുത്തുന്നു.
നാല്
ഇന്ത്യന്‍ ദേശീയതയുടെ ഗാന്ധിയന്‍-ടാഗോര്‍ പരിപ്രേക്ഷ്യങ്ങളെയാണ്, ബംഗാള്‍ നവോത്ഥാന കലയുടെ മഹാന്മാരായ കലാകാരന്മാരായ (ഇത് ജാമിനറോയ് പ്രതിനിധീകരിച്ച ബംഗാള്‍ സ്കൂള്‍ അല്ല) നന്ദലാല്‍ ബോസ് സ്വാതന്ത്യ്രത്തിനു മുമ്പും, കൂടുതല്‍ ഗഹനവും വിപുലവുമായ നിലയില്‍ത്തന്നെ കെ ജി സുബ്രഹ്മണ്യന്‍ സ്വാതന്ത്യ്രത്തിനു ശേഷവും, പ്രതിനിധീകരിക്കുന്നുവെങ്കില്‍, 40ളിലെയും 50കളിലേയും പ്രോഗസീവ് ആര്‍ടിസ്റ്റ്സ് ഗ്രൂപ്പുകള്‍, തിരികൊളുത്തിയ കലാപ്രസ്ഥാനം, നെഹ്റുവിയന്‍ ആധുനികതയുടെയും അക്കാലത്ത് നിലനിന്ന ഇടതുപക്ഷ ഭാവുകത്വത്തിന്റെയും വക്താക്കാളായിരുന്നു എന്നു കാണാം.
1947ല്‍ ആണ് സൂസ ബോംബെയില്‍ പ്രോഗസീവ് ആര്‍ട്സിറ്റ്സ് ഗ്രൂപ്പിനു തുടക്കമിട്ടത്. റാസ, ആറ എന്നിവരായിരുന്ന ആദ്യം അതില്‍ ചേര്‍ന്നത്. ഗെയ്ഡ്, ബക്റേ, ഹുസൈന്‍ എന്നിവര്‍ പിന്നീടും, പദംശ്രീ, ഖന്ന, മെഹ്ത്ത, ഗെയ്ടൊണ്ടെ എന്നിവര്‍ ഒടുവിലും ബോംബെ ഗ്രൂപ്പില്‍ അംഗമായി. "ബ്രിട്ടീഷ് മേംസാഹിബുമാരുടെ പാസ്ടൈം എന്ന നിലയിലുള്ള കലാപ്രവര്‍ത്തനത്തെ പരിഗണിക്കേണ്ടതില്ല. എന്നാല്‍ പ്രാദേശിക കലാകാരന്മാരുടെ പ്രവര്‍ത്തനങ്ങളുടെ ആകത്തുക, പ്രചോദനമോ ദിശാബോധമോ നല്‍കുന്നുമില്ല. ഈ രണ്ടു പരിതസ്ഥിതകളെയും നേരിട്ടുകൊണ്ടാണ് ഞങ്ങള്‍ക്കിടയിലുള്ള ഏറ്റവും പ്രതിഭാശാലികളായ കലാകാരന്മാര്‍ അതിന് പരിഹാരമായത്. പ്രോഗസീവ് ആര്‍ടിസ്റ്റ്സ്് ഗ്രൂപ്പിന്റെ രൂപീകരണം ഇന്ത്യന്‍ സ്വാതന്ത്യ്ര ലബ്ധിയുമായി ചേര്‍ന്നു നിന്നു എന്നത് എന്നാല്‍ യാദൃശ്ചികമായിരുന്നു,'' പാട്രിയോട് മാഗസിനില്‍ 1984 ഫെബ്രുവരി 12ന് സൂസ എഴുതിയതാണിത്.
തന്റെ ഹുസൈന്‍ ബന്ധത്തെക്കുറിച്ചും, 2002ല്‍ അന്തരിച്ച സൂസ തുടര്‍ന്നെഴുതുന്നു: "ഞങ്ങള്‍ വളരെ മിസ്റ്റിക്കല്‍ ആയ ഒരു രാസപ്രക്രിയയില്‍ ഒന്നിച്ചുകൂടിയവരായിരുന്നു. രാത്രി മുഴുവന്‍ ഞങ്ങള്‍ സംസാരിച്ചിരിക്കും. കായല്‍തീരത്ത് പോയിരുന്നുള്ള നീണ്ട നീണ്ട സംസാരങ്ങള്‍ പതിവായിരുന്നു. എന്തായിരിക്കണം കല എന്നും, എങ്ങിനെയാണ് അത് നിര്‍വ്വഹിക്കേണ്ടത് എന്നുമായിരുന്നു മിക്കവാറും ഞങ്ങളുടെ സംഭാഷണങ്ങള്‍. കലയുടെ ഒരു മാതൃകയും മുമ്പില്‍ കാണാതെ, എങ്ങിനെയാണ് അത് നിര്‍വ്വഹിക്കുക എന്നറിയാതെ, കല നിര്‍മ്മിക്കുന്നതിനു മുമ്പ് ഞങ്ങള്‍ അത് സംഭാഷണത്തില്‍ സൃഷ്ടിക്കുകയായിന്നു.''
1949ല്‍ ബോംബെയില്‍ ആദ്യമായി പ്രോഗസീവ് ആര്‍ടിസ്റ്റ്സ്് ഗ്രൂപ്പിന്റെ പ്രദര്‍ശനം ഡോ. മുല്‍ക് രാജ് ആനന്ദ് ഉദ്ഘാടനം ചെയ്തു. അക്കാലത്ത് കമ്യുണ്‍ അടക്കം ഉണ്ടാക്കിക്കൊണ്ട്, വിപ്ളവപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റുകളുടെ ആശയങ്ങള്‍, ബോംബെയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ആദര്‍ശാത്മകമായ കലയുടെ ഒരു ഇഡിയം സ്വപ്നം കണ്ട പ്രോഗസീവ് ആര്‍ടിസസ്റ്റ്സ് ഗ്രൂപ്പിന്റെ തത്വചിന്ത, ഇപ്രകാരം മാര്‍ക്സിസവുമായും ചാര്‍ച്ച പുലര്‍ത്തി. സൂസ പ്രഖ്യാപിച്ചു: "ഇന്ന് നാം ചിത്രം വരയ്ക്കുന്നത് ഉള്ളടക്കത്തിന്റെയും സങ്കേതത്തിന്റെയും കാര്യത്തില്‍ പരിപൂര്‍ണ്ണ സ്വാതന്ത്യ്രത്തോടെയാണ്്.'' സൂസയുടെ ഇത്തരം തുറന്ന പ്രഖ്യാപനങ്ങളും വിമര്‍ശനങ്ങളും എതിര്‍പ്പുകള്‍ക്കിടയാക്കി. 'ആര്‍ട് സൊസൈറ്റി ഓഫ് ഇന്ത്യ'യുടെ പ്രദര്‍ശനത്തില്‍ നിന്ന് സൂസയുടെ രചനകള്‍ ഒഴിവാക്കി. അശ്ളീല ചിത്രങ്ങളുടെ പേരില്‍ അദ്ദേഹത്തിന്റെ വീട് പൊലീസ് റെയ്ഡ് ചെയ്തു. ഹുസൈന്റെ കാര്യത്തില്‍ ഈ നൂറ്റാണ്ടില്‍ സംഭവിച്ചപോലെത്തന്നെ. അന്ന് ഭരണകൂടം തന്നെയാണ് അതിക്രമത്തിന് നേതൃത്വം നല്‍കിയതെങ്കില്‍, ഇന്ന് ഭരണകൂടത്തിന്റെ മൌനാനുവാദത്തോടെ അരാജകത്വം നിറഞ്ഞ ഇന്ത്യന്‍ സിവില്‍സമൂഹത്തിലെ ഗ്രൂപ്പുകളാണ് ഹുസൈനെതിരെ വാളോങ്ങിയത്.
അഞ്ച്
ഹുസൈന്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് വ്യത്യസ്തമായ തലത്തിലാണെങ്കിലും പ്രതിനിധീകരിച്ച, കലയുടെ മൂല്യമാനദണ്ഡങ്ങളെ മനസ്സിലാക്കാന്‍ ഗ്രൂപ്പിന്റെ സ്ഥാപകനായി അറിയപ്പെട്ട സൂസയുടെ ഈ വാക്കുകള്‍ കൂടി സഹായിക്കും. അദ്ദേഹം 1960ല്‍ 'ഇല്ലുസ്ട്രേഡ് വീക്കിലി'യില്‍ എഴുതി: "കലയുടെയും അക്ഷരവിദ്യയുടേയും കാര്യത്തില്‍, ഈ രാജ്യത്ത് ഞങ്ങള്‍ക്ക് ഒരു പാരമ്പര്യമില്ല. നമ്മുടെ സംസ്കാരത്തിന് ഒരു തുടര്‍ച്ചയില്ല, ഒരു വികാസമില്ല. അധിനിവേശകര്‍ ഇവിടേക്ക് വിജയകരമായി കുടിയേറുകയും നമ്മുടെ പാരമ്പര്യങ്ങളെ നശിപ്പിക്കുകയും ചെയ്തു. മിഷണറിമാരും അധിനിവേശകരും വിക്ടോറിയന്മാരും.  നമുക്കു ചുറ്റും കുന്നുകൂടിയ സംസ്കാരാവശിഷ്ടങ്ങളില്‍ നിന്ന് പുതിയ പാരമ്പര്യവും രൂപങ്ങളും സാഹിത്യവും സംഗീതവും ആവിഷ്കരിക്കാനുള്ള ജീവന്‍ ഇപ്പോള്‍ നമുക്ക് ലഭിച്ചിരിക്കുന്നു. അധിനിവേശകര്‍ നമ്മുടെ സൌന്ദര്യക്ഷമത ഒന്നൊന്നായി ഷണ്ഡീകരിച്ചതാണോ, അതോ നമ്മുടെ ജീര്‍ണ്ണതകളെ നാം താലോലിച്ചു സ്വയം സാംസ്കാരിക ഷണ്ഡത്വം സ്വീകരിച്ചതാണോ എന്ന് എനിക്കു നിശ്ചയമില്ല.''
ജീര്‍ണ്ണമായ പാരമ്പര്യപ്രഘോഷണത്തോടും, കമ്പനിപെയിന്റിങ് സംസ്കാരത്തോടും, പ്രതികരിച്ചുകൊണ്ട് തുറന്ന നിലയില്‍ രംഗത്തുവെന്ന ഈ ഗ്രൂപ്പ് തുടക്കത്തില്‍ തന്നെ ആക്രമണത്തിനു വിധേയമായി. ഒരു ഭാഗത്ത് അവരുടെ കലാസങ്കല്‍പത്തിലും മൂല്യസങ്കല്‍പത്തിലും ഉണ്ടായിരുന്ന അവ്യക്തതകള്‍. തങ്ങള്‍ വാക്കുകള്‍കൊണ്ട് പ്രഖ്യാപിച്ച ആദര്‍ശത്തിനു ചേര്‍ന്ന് മുന്നോട്ടുപോകാന്‍ കഴിയാതിരുന്ന കലാപരമായ പ്രതിസന്ധികള്‍. അതേസമയം അന്തരാഷ്ട്രാ കലാകേന്ദ്രങ്ങള്‍ വെച്ചുനീട്ടിയ പ്രതീക്ഷകള്‍. എല്ലാം ചേര്‍ന്ന് പ്രോഗസീവ് ഗ്രൂപ്പ്, ഇന്ത്യയിലെ ആധുനികതയ്ക്കും നവോത്ഥാനത്തിനും നെഹ്റുവിയന്‍ പ്രത്യശാസ്ത്രത്തിനും, സര്‍വ്വോപരി ദേശനിര്‍മ്മാണ പ്രക്രിയയ്ക്കും, സംഭവിച്ച വൈപരീത്യത്തില്‍ തന്നെ ചെന്നുപെട്ടു. തങ്ങള്‍ പ്രതികരിക്കാന്‍ ശ്രമിച്ച ആധുനികതയുടെ പരിപ്രേക്ഷ്യത്തിനു തന്നെ, പാരമ്പര്യത്തിന്റെ ശരിയായ ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് ശക്തിയും തേജസ്സും കണ്ടെത്താനാവാതെ, ആധുനികതയുടെ പാശ്ചാത്യപ്രോക്തമായ നിലനില്‍പില്‍ അഭയം തേടുന്നതിലെത്തി,അവരില്‍ മിക്കപേരുടെയും കലാസപര്യ. അങ്ങിനെ ഇന്ത്യന്‍ ആധുനികതയുടെ വക്താക്കളായി രംഗത്തുവന്ന റാസ പാരീസിലും, സൂസ ലണ്ടനിലും തങ്ങള്‍ ഉള്‍കൊണ്ട ആധുനികതയുടെ പരിപ്രേക്ഷ്യവുമായി കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. കമ്പോളത്തില്‍ അവര്‍ വിജയിച്ചു. അന്താരാഷ്ട്ര കലാകേന്ദ്രങ്ങളില്‍ ഇന്ത്യയുടെ നാമം അവരിലൂടെ ഉയര്‍ന്നുകേട്ടു. യൂറോപ്യന്‍ മണ്ണില്‍ നിന്ന് ഇന്ത്യയെ കണ്ടെത്തേണ്ട ഒരര്‍ത്ഥത്തിലുള്ള 'പ്രവാസം' അവര്‍ തുടര്‍ന്നു.
ഹുസൈന്‍ ഇതില്‍ നിന്ന് വ്യത്യസ്തമാകുന്നത് ഇന്ത്യന്‍ മണ്ണില്‍ കാലുറപ്പിച്ചു നിന്ന് തന്റെ കലാപ്രവര്‍ത്തനം തുടര്‍ന്നു എന്നുള്ളതാണ്. തന്റേതായ നിലയില്‍ അദ്ദേഹം ഇന്ത്യന്‍ ദേശീയതയെ സംബന്ധിച്ച തന്റെ കലാപരമായ അന്വേഷണം മുന്നോട്ടുകൊണ്ടുപോയി. ഇന്ത്യന്‍ കര്‍ഷകപ്രസ്ഥാനത്തിന്റെ പ്രക്ഷോഭങ്ങളും, ഇന്ത്യന്‍ തെരുവുകളിലെ ജീവിതവും, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഗതിവിഗതികളും, ഇന്ത്യന്‍ ബൂര്‍ഷ്വായുടെ ഫിലാന്ത്രോഫിയും തന്റെ കലയ്ക്ക് അദ്ദേഹം വിഷയമാക്കി. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ ബ്രാഹ്മണാധിഷ്ഠിതമായ മൂല്യങ്ങളെ രാമായണ-മഹാഭാരത മിത്തുകള്‍ പ്രമേയമാക്കിക്കൊണ്ട് പ്രശ്നവല്‍ക്കരിച്ചു. എണ്‍പതുകള്‍ വരെ ഈ വിജയം തുടര്‍ന്നു. എണ്‍പതുകള്‍ക്കു ശേഷം, മാറിയ സാമ്പത്തിക പരിതോവസ്ഥകളും, അതിന് അനുബന്ധവും മുന്‍ബന്ധവുമായ വളര്‍ന്ന സാംസ്കാരിക പരിതോവസ്ഥകളും, ഇന്ത്യയെക്കുറിച്ചും ഇന്ത്യന്‍ ദേശീയ നിര്‍മ്മാണ പ്രക്രിയയെക്കുറിച്ചുമുള്ള, ഏറ്റവും ലിബറലായ ദേശീയവാദികളുടെ പോലും, സങ്കല്‍പങ്ങളെ അട്ടിമറിച്ചു. നിയോലിബറലിസവും ഹിന്ദുത്വവാദവും, അടിത്തറയും മേല്‍പ്പുരയും ഒരുക്കിയ, ഒരു പുതിയ ഇന്ത്യ ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഇത് ഒരര്‍ത്ഥത്തില്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും പ്രതിനിധാനം ചെയ്ത ദേശീയതാനിര്‍മ്മാണത്തിന്റെ അനിവാര്യമായ ദുരന്തമായിരുന്നു. ഈ കാലഘട്ടത്തിലാണ് തന്റെ വൈയക്തികമായ സിനിമാപ്രണയത്തിന്റെ തലത്തില്‍ നിന്ന,് ബോളിവുഡ് നിര്‍മ്മിച്ചുകൊണ്ടിരുന്ന പോപുലിസ്റ്റ് സംസ്കാരത്തില്‍, ഹുസൈന്‍ ഇടപെടുന്നത്. ഹുസൈന്‍ പ്രതിനീധീകരിച്ച ദേശീയതയുടെ പരികല്‍പനകളോട് ഏതെല്ലാമോ നിലയില്‍ അത് ചേര്‍ന്നുപോകുകയും ചെയ്തു. എന്നാല്‍ ആ സങ്കല്‍പങ്ങളുടെ ആന്തരികമായ അന്ത:സാരശൂന്യത അദ്ദേഹത്തിന്റെ പില്‍ക്കാല കലാപ്രവര്‍ത്തനത്തില്‍ പ്രകടമായി. കലാപ്രവര്‍ത്തനം ഒരു 'ഒതോറിയല്‍ ഫെറ്റിഷിസം' എന്നു പേരിട്ടുവിളിക്കുന്ന താരപൂജയുടെ തലത്തിലേക്ക് മൂക്കുകുത്തി. കമ്പോളസമ്പദ്വ്യവസ്ഥയും അതിന് പ്രത്യയശാസ്ത്ര സാധൂകരണം നല്‍കിയ ഹിന്ദുത്വജാഗരണ പ്രസ്ഥാനവും, ഹുസൈന്റെ കലയെയും ജീവിതത്തെയും പ്രതിസന്ധിയിലാക്കി. എന്നാല്‍, ധൈഷണികമായി, ഒരു കലാകാരന്‍ എന്ന നിലയില്‍, തന്റെ സഹകലാകാരന്മാരില്‍ നിന്ന് വ്യത്യസ്തമായി, താന്‍ അകപ്പെട്ട പ്രതിസന്ധി, താന്‍ ഉള്‍കൊണ്ട ബ്രാഹ്മണിക്കല്‍ ആയ ദേശീയതാ സങ്കല്‍പത്തിന്റെ പ്രതിസന്ധിയാണെന്ന് അദ്ദേഹത്തിലെ കലാകാരന്‍ ശരിയാംവണ്ണം തിരിച്ചറിഞ്ഞു.
ആഗോളവിപണിയുടെ സ്വാംശീകരണ തന്ത്രങ്ങളോട്, വിവാന്‍ ചൂണ്ടിക്കാണിക്കുംപോലെ, മോക്കറിയിലൂടെയും തന്ത്രപരമായും; ആഗോളമൂലധനത്തിന്റെ ഇന്ത്യന്‍ സാംസ്കാരിക അടിത്തറയായ ഹിന്ദുത്വത്തോട്, പ്രവാസജീവിതത്തിലൂടെയും ഹുസൈന്‍ പ്രതികരിച്ചു. ദേശീയതയെ സംബന്ധിച്ച നമ്മുടെ ചപലവും വൈകാരികവുമായ പ്രതികരണങ്ങള്‍ തികച്ചും രാഷ്ട്രീയപരമാണെന്നും, ദേശീയത പോലും വിദേശീയമായ കാഴ്ചകളില്‍ നിന്ന് രുപപ്പെടുന്ന ഒരു നിര്‍മ്മിതിയാണെന്നും, അദ്ദേഹം തന്റെ കലാജീവിതവും വ്യക്തിജീവിതവും കൊണ്ട് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യൂറോപ്യന്‍ പ്രാതിനിധ്യങ്ങളില്‍ നിന്നും ബ്രാഹ്ണിക്കല്‍ നവോത്ഥാന മൂല്യങ്ങളില്‍ നിന്നും കണ്ടെത്തിയ, ആധുനിക ഇന്ത്യന്‍ ദേശീയതയുടെ നെഹ്റുവിയന്‍ മൂല്യങ്ങള്‍ക്ക് തൊണ്ണൂറുകളില്‍ ഏറ്റ ആഘാതം, ഇന്ത്യന്‍ ദേശീയതയുടെ കൂടുതല്‍ പ്രാചീനമായ അടിസ്ഥാനങ്ങള്‍ തേടിപ്പോകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ചു.
ഇരുപതാം നൂറ്റാണ്ട് സംഭാവന ചെയ്ത ഇന്ത്യയുടെ പ്രധാനപ്പെട്ട കലാകാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കെ ജി സുബ്രമണ്യന്‍, കബീറില്‍ നിന്നും ഗാന്ധിയില്‍ നിന്നും ബുദ്ധനില്‍ നിന്നും പ്രാദേശികമായ അസംഖ്യം പാരമ്പര്യങ്ങളില്‍ നിന്നും, പാശ്ചാത്യ ശൈലീവകഭേദങ്ങളുടെ സങ്കേതങ്ങള്‍ കൊണ്ടും, തനിക്കു നഷ്ടമായ ഇന്ത്യയെ തന്റെ സൃഷ്ടികള്‍ പുനരാവിഷ്കരിച്ചുവെങ്കില്‍, ഹുസൈന്‍ അറേബ്യന്‍ പാരമ്പര്യത്തിലെ ഇന്ത്യയെ തേടിപ്പോയത,് നമ്മുടെ കലാചരിത്രകാരന്മാര്‍ ഹുസൈന്‍ ചരമക്കുറിപ്പില്‍ തെറ്റായി മനസ്സിലാക്കും പോലെ, ഒരു വേദനയല്ല. മറിച്ച്, അതിര്‍ത്തികള്‍ ഗൌനിക്കാത്ത മാനവികനായ കലാകാരന്റെ, താന്‍ പണിതീര്‍ക്കാന്‍ ശ്രമിക്കുന്ന കലാപ്രവര്‍ത്തനത്തിന്റെ, അഭിജ്ഞാനതയെ സംബന്ധിച്ച അന്വേഷണങ്ങള്‍ ചെന്നെത്തുന്ന, തുറസ്സുകളും വിഹായസ്സുകളുമാണ്. അവസാനകാലത്ത് ഹുസൈന്റെ ചിത്രീകരണ പദ്ധതികളില്‍ ഇന്ത്യയും അറേബ്യയും പ്രമേയങ്ങള്‍ തീര്‍ത്തത്, ഇന്ത്യന്‍ ആധുനികതയെക്കുറിച്ചുള്ള സ്വത്വാന്വേഷണത്തിന്റെ കൂടുതല്‍ പ്രാചീനമായി അടിസ്ഥാനങ്ങളിലേക്കുള്ള പ്രവേശമായിരുന്നു.
ഹുസൈന്റെ കലയും ജീവിതവും മറ്റെല്ലാ ഇന്ത്യന്‍ കലാകാരന്മാരെപ്പോലെയും, സാര്‍ത്ഥകമായിത്തീരുന്നത്, പാശ്ചാത്യ യജമാനന്‍ സമ്മാനിച്ച ഇന്ത്യന്‍ ദേശീയാവബോധത്തിന്റെ പരിമിതികളില്‍ നിന്നും, രോഗാതുരതയിയില്‍ നിന്നും, പ്രതിസന്ധിയില്‍ നിന്നും ഉള്ള മുന്നോട്ടുള്ള പ്രയാണത്തിലൂടെയാണ്. അറബികള്‍ കണ്ടുപിടിച്ച ഇന്ത്യ, ബുദ്ധന്‍ പണിതീര്‍ത്ത ഇന്ത്യ, പാശ്ചാത്യര്‍ നല്‍കിയ ആധുനികതയുടെ പരിപ്രേക്ഷ്യം, കബീറും മീരയും തുളസീദാസും എഴുത്തച്ഛനും ലല്ലേശ്വരിയും അക്കമഹാദേവിയും തീര്‍ത്ത ഇന്ത്യകള്‍, അംബേദ്കറിന്റെയും ഗാന്ധിയുടെയും ഇന്ത്യ, നാരായണ ഗുരുവിന്റെ ഇന്ത്യ. എണ്ണമറ്റ ഇന്ത്യകള്‍. നിന്റെ ഇന്ത്യ. എന്റെ ഇന്ത്യ. ഒരൊറ്റ ഇന്ത്യയല്ല, ഒരായിരം ഇന്ത്യകള്‍.


ധന്വന്തരി

ധന്വന്തരി
ആയുര്‍വേദ കോളേജ് കാമ്പസ്, ആയുര്‍വേദ ജങ്ഷന്‍

ദേവന്മാര്‍ക്ക് സ്വന്തമായിരുന്ന ആയുര്‍വേദം, മനുഷ്യര്‍ക്കു സമ്മാനിച്ച ദേവതയായാണ് ധന്വന്തരിയെ കണക്കാക്കുന്നത്. വേദങ്ങളില്‍ എന്നാല്‍, ഇരട്ടകളായ 'അശ്വനികളെ'യാണ്, ആയുര്‍വേദത്തിന്റെ ദേവതകളായി കണക്കാക്കുന്നത്. മനുഷ്യരുടെ സുഖക്ഷേമം അന്വേഷിച്ച് അവരുടെ ഇടയില്‍ നടന്നതിനാലും, ഐത്തം സൂക്ഷിക്കാത്തതുകൊണ്ടും,ഈ ദേവതകള്‍ക്ക് യജ്ഞബാക്കി നിഷേധിക്കണമെന്ന് 'ശതപതബ്രാഹ്മണം' വിധിയെഴുതുന്നുണ്ട്. 
പില്‍ക്കാലത്താവണം, വിഷ്ണുവിന്റെ പ്രതിരൂപം എന്ന നിലയില്‍, ധന്വന്തരിയെ കണക്കാക്കുന്ന മൂര്‍ത്തീസങ്കല്‍പം നിലവില്‍ വന്നത്. ഇതുകൂടാതെ, ഭാരതീയ പൌരാണിക ചരിത്രത്തിലും മിഥോളജിയിലും, മൂന്ന് ധന്വന്തരികളെക്കുറിച്ച് പരാമര്‍ശമുണ്ട്. ഒരു ഭാഷ്യത്തില്‍, ഭാസ്കര ഭഗവാനില്‍ നിന്ന് ആയുര്‍വേദം അഭ്യസിച്ച പതിനാറ് ശിഷ്യരില്‍ ഒരാളാണ് ധന്വന്തരി. മറ്റൊരു ഭാഷ്യത്തില്‍, കാശിരാജ ദിവോദാസ എന്നയാളാണ്് ധന്വന്തരിയായി അറിയപ്പെടുന്നത്. ഇദ്ദേഹം വിഷ്ണുവിന്റെ പ്രതിപുരുഷനായി കണക്കാക്കപ്പെട്ടു. മൂന്നാമതായി പറയപ്പെടുന്ന ചരിത്രം, ഗുപ്ത രാജാവായ വിക്രമാദിത്യത്തിന്റെ രാജധാനിയിലെ ഒമ്പത് ഭിഷഗ്വര രത്നങ്ങളില്‍ ഒരാളാണ് ധന്വന്തരി എന്നാണ്. ഇദ്ദേഹം, 'ധന്വന്തരിനിഗന്തു' എന്ന ഔഷധനിഖണ്ഡുവിന്റെ കര്‍ത്താവാണെന്നു കരുതുന്നു.
വിക്രമാദ്യത്യത്തിന്റെ രാജസദസ്സിലെ ഭിഷഗ്വരനായിരുന്ന ചികിത്സാ രത്നം, ധന്വന്തരി, ലോകത്തിലെ ആദ്യത്തെ സര്‍ജന്മാരില്‍ ഒരാളായി കരുതപ്പെടുന്നു. സസ്യ ഔഷധികളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയായിരുന്നു പ്രധാനമായും അദ്ദേഹം നടത്തിയത്. മഞ്ഞളിന്റെ ആന്റിസെപ്റ്റിക് ഗുണവും, ഉപ്പിന്റെ പ്രസര്‍വേറ്റീവ് ഗുണവും കണ്ടെത്തിയത് അദ്ദേഹമാണ്. പ്ളാസ്റ്റിക് സര്‍ജറിക്കു സമാനമായ സര്‍ജറി പോലും അദ്ദേഹം പ്രയോഗിച്ചിരുന്നെന്നും കരുതുന്നു. അനസ്തെറ്റിക് ഉപയോഗിച്ചിരുന്നില്ലെന്നതിനാല്‍, അദ്ദേഹത്തിന്റെ രീതികള്‍ പ്രാകൃതവും വേദനാജനകവുമായിരുന്നുവെങ്കിലും, യുദ്ധം പോലെ അടിയന്തര സാഹചര്യങ്ങളില്‍ നടത്തിയ ചികിത്സകളിലൂടെ അദ്ദേഹം പ്രസിദ്ധി പിടിച്ചു പറ്റി. ആയുര്‍വേദ സര്‍ജറിയുടെ പിതാവായ കരുതുന്ന സുശ്രുതനെ, സര്‍ജറി രീതികള്‍ പഠിപ്പിച്ചത് ഇദ്ദേഹമാണെന്നും കരുതുന്നു.
'ആദി ധന്വന്തരി' എന്നു സങ്കല്‍പിച്ച് ആരാധിക്കുന്ന വിഷ്ണുവിന്റെ പ്രതിരൂപമായ ധന്വന്തരിയുടെ രൂപത്തിന് നാലു ബാഹുക്കളുണ്ട്. ഒരു കയ്യില്‍ ഔഷധ സസ്യം, മറ്റേ കയ്യില്‍ അനശ്വരത സമ്മാനിക്കുന്ന അമൃതും. ആയുര്‍വേദ ചികിത്സയില്‍ പൌരാണിക പാരമ്പര്യമുള്ള കേരളത്തിലെ അഷ്ടവൈദ്യന്മാരുടെ കുടുംബങ്ങള്‍ കുലദേവതയായി ആരാധിക്കുന്നത് ധന്വന്തരിയെയാണ്്. ഈ കുടുംബത്തില്‍ പെട്ട പുലാമന്തോള്‍ അഷ്ടവൈദ്യന്മാരുടെ തറവാടിനോടു ചേര്‍ന്നുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ 'രുദ്രധന്വന്തരി'യാണ്. ഇത് അപൂര്‍വ്വ പ്രതിഷ്ഠയാണ്. ശിവനും വിഷ്ണുവും ഈ മൂര്‍ത്തിയില്‍ സംഗമിക്കുന്നു. കേരളത്തില്‍ അഷ്ടവൈദ്യന്മാര്‍ അടക്കം ആശ്രയിക്കുന്ന പ്രധാന ചികിത്സാ ഗ്രന്ഥമായ 'അഷ്ടാംഗഹൃദയം' വാഗ്ഭടാചാര്യ എന്ന ബുദ്ധഭിക്ഷുവിന്റെ സംഭാവനയാണ്. മറ്റെല്ലാ വിജ്ഞാന ശാഖകളെപ്പോലെ, ചികിത്സാ രംഗത്തും ജൈന-ബൌദ്ധ സ്വാധീനം ഇത് വ്യക്തമാക്കുന്നു. തിരുവനന്തപുരത്തും ഒരു ധന്വന്തരി ക്ഷേത്രമുണ്ട്. പേരൂര്‍ക്കടയിലെ ഈ ധന്വന്തരി ക്ഷേത്രം മഴവഞ്ചേരി വടക്കേടം എന്ന പുരാതന നായര്‍ കുടുംബത്തിന്റെ വകയാണ്.
ആയുര്‍വേദ കോളേജിനു മുന്‍വശത്ത് സ്ഥാപിച്ച ധന്വന്തരിയുടെ പ്രതിമ തമിഴ്നാട്ടില്‍ നിന്നുള്ള ശില്‍പികള്‍ നിര്‍മ്മിച്ചതാണ്. 2007, സെപ്തംബര്‍ 25ന് അന്നത്തെ ആരോഗ്യമന്ത്രി പി കെ ശ്രീമതി അനാഛാദനം ചെയ്തു. 2005-2007ലെ കോളേജിന്റെ പാരന്റ് ടീച്ചേഴ്സ് അസോസിയേഷനാണ് പ്രതിമാ നിര്‍മ്മാണം ഏറ്റെടുത്തു നടത്തിയത്. ധന്വന്തരി മൂര്‍ത്തിയുടെ ഐക്കണോഗ്രഫിയുടെ അടിസ്ഥാനങ്ങള്‍ പാലിച്ചിരിക്കുന്ന പ്രതിമയ്ക്കു താഴെ,
'നമാമി ധന്വന്തരിമാദിദേവം
സുരാസുരൈര്‍ വന്ദിത പാദപത്മം
ലോകേ ജരാരുഗ്ഭയ മൃത്യുനാശം
ധാതാരമീശം വിവിധൌഷധീനാം' എന്ന ശ്ളോകം മാര്‍ബിളില്‍ കൊത്തിവെച്ചിട്ടുണ്ട്. ചുറ്റും ഒരു ചെറിയ പൂന്തോട്ടവും.