Thursday, September 8, 2011

പുസ്തകാഭിപ്രായം

എഡിബിയും പശ്ചാത്തല സൌകര്യ വികസനവും

പി പി ഷാനവാസ്


എഡിബി എന്തു ചെയ്യുന്നു?(പഠനം)
എസ് മുഹമദ് ഇര്‍ഷാദ്
ആര്‍ സുനില്‍
ബാനര്‍ ബുക്സ്,  കൊല്ലം,
പേജ് 195, വില: 75 രൂപ


"പണം ലോകത്തേക്കു വന്നത് ജന്മനാ തന്നെ കവിളത്തൊരു ചോരപ്പാടോടു കൂടിയാണെങ്കില്‍, മൂലധനം വരുന്നത് ആപാദചൂഡം ഓരോ രോമകൂപത്തില്‍ നിന്നും ചെളിയും ചോരയും ഒലിപ്പിച്ചുകൊണ്ടാണ്'' എന്ന മാര്‍കിസിന്റെ മൂലധനത്തിന്റെ പ്രസ്താവത്തിന് ഒരു അടിക്കുറിപ്പായിത്തീരുകയാണ് ഈ പുസ്തകം.


  മാര്‍ക്സ് തുടരുന്നു: "അമേരിക്കയില്‍ സ്വര്‍ണ്ണവും വെള്ളിയും കണ്ടെത്തിയത്, അവിടുത്തെ ആദിവാസികളെ കടപുഴക്കി, അടിമപ്പെടുത്തി, ഖനികളിലിട്ടു കുഴിച്ചു മൂടിയത്, ഈസ്റ്റിന്റീസിനെ കടന്നാക്രമിച്ചു കൊള്ളയടിക്കാന്‍ തുടങ്ങിയത്, വാണിജ്യവാശ്യത്തിന് കറുത്ത തൊലിക്കാരരെ വേട്ടയാടിപ്പടിക്കാനുള്ള നായാട്ടു ഭൂമിയായി ആഫ്രിക്കയെ മാറ്റിയത്, ഇതെല്ലാമാണ് മുതലാളിത്ത യുഗത്തിന്റെ ശോഭനമായ അരുണോദയം കുറിച്ചത്. ഭാവനാസുന്ദരമായ ഈ നടപടികളാണ് ആദിമസഞ്ചയത്തിനു വേഗത കൂട്ടിയ മുഖ്യ ഘടകങ്ങള്‍. ഭൂഗോളം മുഴുവന്‍ രംഗമാക്കിക്കൊണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ നടന്ന വാണിജ്യ യുദ്ധങ്ങള്‍ അതിനു പിറകെ വരികയായി. അതു സ്പെയിനിനെതിരെ നെതര്‍ലാന്റിന്റെ കലാപത്തോടെ ആരംഭിച്ചു. ഇംഗ്ളണ്ടിന്റെ യാക്കോബിന്‍ വിരുദ്ധ യുദ്ധത്തോടെ ഭീമാകാരം പൂണ്ടു. ചൈനക്കെതിരായ കറുപ്പുയുദ്ധങ്ങളിലൂടെയും മറ്റും ഇപ്പോഴും തുടരുന്നു.'' മാര്‍ക്സ് മുതലാളിത്തത്തിന്റെ പ്രാകൃത ധനസഞ്ചയത്തിനെയാണ് വരച്ചു കാട്ടിയതെങ്കില്‍, സമകാലീന ഫൈനാസ് മൂലധനശക്തികള്‍ എങ്ങിനെയാണ് മൂന്നാംലോകജനതയുടെ ജീവിതവും സ്വത്തും അപഹരിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട്, സമ്പദ്ശാസ്ത്ര ഗവേഷകരായ മുഹമ്മദ് ഇര്‍ഷാദും ആര്‍ സുനിലും മുതലാളിത്ത ധനസമാഹരണത്തിന്റെ ആധുനിക മുഖം ഇവിടെ അനാവൃതമാക്കുന്നു.
 

പശ്ചാത്തലവികസനത്തിന്റെ രാഷ്ട്രീയം
 ആഗോള ഫൈനാന്‍സ് മൂലധനം ദേശ രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയിലേക്ക് ഒഴുകിയെത്തുന്നതാണ് ആഗോളവല്‍ക്കരണകാലത്തെ മുഖ്യ സവിശേഷതയെങ്കില്‍, ധനകാര്യ സ്ഥാപനങ്ങള്‍ മൂന്നാംലോക രാഷ്ട്രങ്ങള്‍ക്ക് വികസന ഫണ്ട് അനുവദിക്കുന്നത് ഇതിന് അനുബന്ധമായ പ്രക്രിയയാണ്.  പ്രധാനമായും ഈ  ഫണ്ടുകള്‍ പശ്ചാത്തല സൌകര്യവികസനത്തിനു വേണ്ടിയാണ്  അനുവദിക്കുന്നത്. പശ്ചാത്തല വികസനം ഇന്ന് ആഗോളവിപണിവ്യാപനത്തിന്റെ മുന്നുപാദിയായാണ് ഫൈനാന്‍സ് മൂലധനം കാണുന്നത്. ലോകബാങ്കിനു പുറമെ ഏഷ്യയില്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത് ഏഷ്യന്‍ വികസന ബാങ്ക് എന്നറിയപ്പെടുന്ന എഡിബിയാണ്. പശ്ചാത്തല വികസന മേഖലയില്‍ ഇന്ത്യ നിലവില്‍ നിക്ഷേപത്തിന്റെ 8 ശതമാനം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായം കൊണ്ടാണ് നിറവേറ്റുന്നത്. ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം 5 ബില്ല്യണ്‍ ഡോളര്‍ വായ്പ വാങ്ങി. എഡിബിയില്‍ നിന്നും മറ്റ് അന്തരാഷ്ട്രാ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും അടിസ്ഥാന സൌകര്യവികസനത്തിനായി വര്‍ഷത്തില്‍ ഈ കടമെടുപ്പ് 8 ബില്ല്യണ്‍ ഡോളര്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ജൂണില്‍ പുറത്തിറക്കിയ പതിനൊന്നാം പഞ്ചവല്‍സരപദ്ധതിയുടെ സമീപന രേഖ  ലക്ഷ്യമിടുന്നത്. (ഇക്കണോമിക് ടൈംസ്, ഡിസംബര്‍ ഒന്ന്, 2006.)
 റെയില്‍, വൈദ്യുതി, റോഡ് വികസനത്തിലൂടെയും ഹാര്‍ബര്‍ നിര്‍മ്മാണത്തിലൂടെയും മറ്റുമായി ഏഷ്യയെയാകെ ബന്ധിപ്പിക്കുന്ന 'വികസന ഇടനാഴികള്‍' സൃഷ്ടിക്കുക എന്നതാണ് എഡിബിയുടെ പ്രഖ്യാപിത നയം. ഇതുവഴി ഒരു ആഗോള ഏഷ്യന്‍ വിപണി സാധ്യമാക്കികൊണ്ട് ഈ രാഷ്ട്രങ്ങളെ ആഗോളവല്‍കൃത ഫൈനാന്‍സ് മൂലധന ശക്തികളുടെ പ്രവര്‍ത്തനങ്ങളുമായി ഉത്ഗ്രഥിക്കുകയുമാണ് ലക്ഷ്യം. വിപണി വികസനത്തിലൂടെ ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തികളും അധികാരങ്ങളും ഭേദിച്ചുകൊണ്ട്്, നവകൊളോണിയല്‍ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന മുതലാളിത്ത സാമ്രാജ്യത്വത്തിന്റെ വികസനം ത്വരിതപ്പെടുത്തുക,അതിനായി നിലനില്‍ക്കുന്ന എല്ലാ ആവാസ വ്യവസ്ഥയെയും അതില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമൂഹിക ബന്ധങ്ങളെയും പൊളിച്ചെഴുതുകയോ പറിച്ചെറിയുകയോ ചെയ്യുക, അതുവഴി ആഗോളവല്‍കൃതമായ ഒരു മൂലധനത്തിന്റെ മേല്‍ക്കോയ്മ രൂപപ്പെടുത്തുക. ഇതിനായി പൊതുമേഖലാ-സ്വകാര്യ മേഖലാ പങ്കാളത്തത്തിത്തിലൂടെ സ്വകാര്യമൂലധനത്തിന്റെ പ്രവര്‍ത്തന സ്വാതന്ത്യ്രം ഉറപ്പു വരുത്തുകയാണ് എഡിബി ചെയ്യുന്നത്. ഇപ്രകാരം ഇന്ത്യനോഷ്യ, ഫിലിപ്പൈന്‍സ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതില്‍ എഡിബി ഫലപ്രദമായി പ്രവര്‍ത്തിച്ചു. 


മെക്കോങ്ങ് പാഠങ്ങള്‍ 
 മെക്കോങ് രാജ്യങ്ങളില്‍ എഡിബി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ബാങ്കിന്റെ ഇടപെടലിന്റെ പ്രത്യാഘാതം മനസ്സിലാക്കാന്‍ ഏറെ സഹായകമാണ്. ലോകത്തിലെ പന്ത്രണ്ടാമത്തെ നദിയും ആമസോണ്‍ കഴിഞ്ഞാല്‍ ലോകത്തിലെ അപൂര്‍വ്വ സസ്യ-മത്സ്യ ആവാസ കേന്ദ്രവുമാണ് മെക്കോങ് നദി. പ്രകൃതി ജന്യമായ മനോഹാരിതയുള്ള പ്രദേശങ്ങള്‍, ടിബറ്റിലെ ഉയര്‍ന്ന പീഡഭൂമികള്‍, കംബോഡിയയിലെ ജലനിബിഡ പ്രദേശങ്ങള്‍, വിയറ്റ്നാമിലെ പീഠഭൂമികള്‍ എന്നിവ കടന്ന് മെക്കോങ് തെക്കന്‍ ചൈനയിലെ കടലില്‍ പതിക്കുന്നു. നദി ഒഴുകിപ്പരക്കുന്ന പ്രദേശങ്ങളാണ് മെക്കോങ് രാജ്യങ്ങള്‍. മെക്കോങ് ഒഴുകിപ്പരക്കുന്ന ആറ് രാജ്യങ്ങളുടെയും തീരപ്രദേശങ്ങള്‍ ചേര്‍ത്ത് എഡിബി ഒരു സാമ്പത്തിക കോര്‍പ്പറേഷന്‍ രൂപീകരിക്കുന്നത് 1992ലാണ്. ഇവിടുത്തെ പ്രാദേശിക സര്‍ക്കാരുകളുമായുള്ള കൂടിയാലോചനകള്‍, മുതല്‍മുടക്കുകാരെ ആനയിക്കല്‍, പുതിയ അന്തരീക്ഷത്തിനായി പ്രാദേശിക ദേശീയ തല സ്ഥാപനങ്ങളെ പരുവപ്പെടുത്തല്‍ എന്നിവയിലൂടെയാണ് എഡിബി മെക്കോങില്‍ തങ്ങളുടെ വികസന നയം കൊണ്ടുവന്നത്. രാജ്യത്തെ വൈദ്യുതി, ജല മേഖലകളുടെ പരിഷ്കരണമാണ് എഡിബി ആദ്യം മുന്നോട്ടു വെച്ചത്. തുടര്‍ന്ന് വിമാനത്താവളം, പാലങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വെ എന്നീ മേഖലകളിലും വന്‍ മുതല്‍ മുടക്ക് നടന്നു. അടിസ്ഥാന സൌകര്യവികസനത്തിലൂടെ എഡിബിയുടെ അടിസ്ഥാന സ്വപ്നമായ 'സാമ്പത്തിക ഇടനാഴികള്‍' രൂപപ്പെട്ടു. ഇതോടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കൂലി നിലവാരം ഉയരുമെന്നും ദാരിദ്യ്രം ഇല്ലാതാവുമെന്നുമാണ് എഡിബി പറഞ്ഞത്. ഇതിന്റെ ഭാഗമായി കിഴക്ക് ബര്‍മയില്‍ നിന്നും പടിഞ്ഞാറ് വിയറ്റ്നാം വരെ 1500 കിമീ പാത തെക്കന്‍ ലാവോസിലൂടെ, തായ്ലന്റിലൂടെ കടന്നു പോയി. വനങ്ങളും തരിശുഭൂമിയും അസംസ്കൃത വസ്തുക്കള്‍ക്കു വേണ്ടിയും ടൂറിസത്തിനു വേണ്ടിയും ഉപയോഗിച്ചു. ഇവിടെ സ്ഥാപിതമായി കമ്പനികള്‍ തായ്ലന്റിലെയും കംബോഡിയയിലെയും ലാവോസിലെയും താഴ്ന്ന കൂലി നിലവാരം ഉപയോഗിച്ചു. വടക്ക്-തെക്ക്, കിഴക്കു-പടിഞ്ഞാറ്, തെക്കന്‍ സാമ്പത്തിക ഇടനാഴികളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ ഈ പ്രദേശത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തെ വികസനത്തിന് 31 ബില്ല്യണ്‍ ഡോളര്‍ അനുവദിച്ചതില്‍, 25 ശതമാനം  റോഡിനും 20 ശതമാനം ഊര്‍ജത്തിനും 40 ശതമാനം റെയില്‍വേക്കും 8 ശതമാനം തുറമുഖവികസനത്തിനുമാണ്.
  എഡിബിയുടെ ഈ വികസന പാത മെക്കോങ്ങിന്റെ ആവാസ വ്യവസ്ഥയെയും തദ്ദേശീയ ജീവിതത്തെയും പൂര്‍ണ്ണമായി തകര്‍ത്തത് എങ്ങിനെയെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. എഡിബി സങ്കല്‍പത്തിന്റെ ദുരന്തഭൂമിയായി ഇന്ന് മെക്കോങ് അറിയപ്പെടുന്നു. മെക്കോങ് നദീതീരത്തായിരുന്നു ഈ രാജ്യങ്ങളിലെ 250 മില്ല്യണ്‍ ജനങ്ങളില്‍ 50 മില്ല്യണും ജീവിച്ചിരുന്നത്. ഇവിടെ എഴുപതിലധികം ഭാഷാസമൂഹങ്ങള്‍ ഉണ്ടായിരുന്നു. എണ്‍പതു ശതമാനം ജനങ്ങളും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് ജീവിച്ചിരുന്നത്. ഇവിടുത്തെ ആദിവാസി വിഭാഗങ്ങളും ഗോത്രവര്‍ഗ്ഗങ്ങളുമാകെ ഉള്‍പ്പെടുന്ന കര്‍ഷക ജനത തങ്ങളുടെ ഭൂമിയില്‍ നിന്ന് പറിച്ചെറിയപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. പലായനം മാത്രമാണ് ഈ ജനതക്കു മുന്നിലുള്ള ഏക അതിജീവന മാര്‍ഗ്ഗം.
  തെക്കു പടിഞ്ഞാറന്‍ ഏഷ്യയുടെ ഹൃദയം എന്നറിയപ്പെടുന്ന, കംബോഡിയയിലെ ടോണ്‍സിലാപ് എന്ന തടാകത്തില്‍ ഹാര്‍ബര്‍ നിര്‍മ്മിക്കാന്‍ എഡിബി നടത്തിയ പ്രവര്‍ത്തനങ്ങളും കുപ്രസിദ്ധമാണ്. തടാകത്തിന്റെ കൃഷിസ്ഥലമായ ചതുപ്പു പ്രദേശത്ത് ഏകദേശം 1.2 മില്ല്യണ്‍ ജനങ്ങള്‍ താമസിച്ചിരുന്നു. 1997ല്‍ ഇവിടം ബയോസ്പിയര്‍ മേഖലയായി പ്രഖ്യാപിക്കപ്പെട്ടു. അന്താരാഷ്ട്രാ നിബന്ധനകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന പ്രദേശമായി അതോടെ ഈ പ്രദേശം ജനങ്ങള്‍ക്ക് അന്യമായി. ഇവിടുത്തെ മല്‍സ്യമേഖലയില്‍ 2001ല്‍ നടപ്പിലാക്കിയ പരിഷ്കരണത്തിലൂടെ അന്താരാഷ്ട്ര ലോബികള്‍ മതസ്യസമ്പത്തിനേയും വനസമ്പത്തിനേയും കൊള്ളയടിച്ചു. പ്രാദേശിക ജനങ്ങളുടെ ജീവിതോപാദികള്‍ മൂലധനത്തിന്റെ അസംസ്കൃത വസ്തുവും കയറ്റുമതിച്ചരക്കുമായി മാറി. വിഭവങ്ങളുടെ കുത്തകകള്‍ക്കായുള്ള സംഘര്‍ഷങ്ങളും, ദല്ലാളുകളുടെ ഏറ്റുമുട്ടലും, അഴിമതിയും ആണ് ഇവിടെ പുത്തന്‍ മുതലാളിമാരും കയററുമതി ഏജന്‍സികളും കൊണ്ടുവന്നത്.
  പാക്കിസ്ഥാനില്‍ ചാഷ്മയില്‍ നടപ്പിലാക്കിയ ജലപദ്ധതിയാണ് എഡിബിയുടെ മൂലധനവികസനത്തിന്റെ മറ്റൊരു കെടുതി പ്രദേശം. 1978ല്‍ ആരംഭിച്ച പദ്ധതിയില്‍, സിന്ധു നദിയുടെ തീരത്ത് 274 കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതില്‍ 72 ജലവിതരണ കനാലുകളും 68 ചാലുകളും 91 പാലങ്ങളും ഉള്‍പ്പെടുന്നു. അടിസ്ഥാന സൌകര്യവികസനം തന്നെ. ഇതിനായി ഈ പ്രദേശത്തു നിന്ന് ഒരു ലക്ഷത്തിലധികം ആളുകളെ ഇതിനകം കുടിയിറക്കി. പതിനായിരങ്ങള്‍ ഇനിയും കുടിയൊക്കല്‍ കാത്തുകഴിയുന്നു.
പസഫിക്, ഇന്തോനേഷ്യ, ചൈന, മനില   
   ആസ്ട്രേലിയയും ന്യൂസ്ലാന്റും ഉള്‍പ്പെടുന്ന 14 പസഫിക് ദ്വീപ സമൂഹങ്ങളില്‍ എഡിബി നടപ്പാക്കിയ വായപാപദ്ധതിയും ഇതിനകം വിവാദമായി. ഇവിടേക്ക് നൂറിനും ഇരുനൂറിനും ഇടയില്‍ മില്യണ്‍ വായ്പയാണ് വര്‍ഷം തോറും നല്‍കിയത്. 15 മില്ല്യന്‍ ഗ്രാന്റായും. 1999ല്‍ എഡിബി സഹായത്തോടെ പസഫിക്കില്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ വഴി ഇവിടുത്തെ പൊതുമേഖല തകര്‍ന്നടിഞ്ഞു.സാമൂഹ്യ സേവന മേഖലയില്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ നിര്‍ത്തലാക്കി. തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചു.
   ഇന്തോനേഷ്യയില്‍ നിന്ന് സ്വാതന്ത്യ്രം നേടിയ ഉടനെ ഈസ്റ്റ് തിമൂറില്‍ എഡിബി നടപ്പിലാക്കിയ അടിസ്ഥാന സൌകര്യ പുരധിവാസ പദ്ധതിയില്‍ അഞ്ചു പദ്ധതികള്‍ നടപ്പിലാക്കി. വൈദ്യുതി-ജലവിതര മേഖലയിലും ശുചീകരണ, ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലും തുറമുഖ രംഗത്തും എഡിബി മൂലധനമിറക്കി. ഇവിടെ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കാനും എഡിബി വായ്പ നല്‍കി. പോഷകാഹാരക്കുറവ്, പകര്‍ച്ചവ്യാധി, ഭക്ഷ്യ സുരക്ഷിതത്വമില്ലായ്മ, പട്ടിണി മരണങ്ങള്‍, തൊഴിലില്ലായ്മ ഇതെല്ലാം എഡിബിയുടെ തിമൂറിലെ ഭരണ നേട്ടങ്ങളാണ്.
  എഡിബിയുടെ ആസ്ഥാനം ഫിലിപ്പൈന്‍സിലെ മനിലയാണ്. എഡിബിയുടെ 32 കടക്കാരില്‍ അഞ്ചാം സ്ഥാനവും മനിലക്കാണ്. പകുതിയിലധികം പ്രദേശങ്ങള്‍ ഇവിടെ എഡിബിയുടെ ആക്രമണങ്ങള്‍ക്കു വിധേയമാണ്. അടിസ്ഥാന സൌകര്യ വിസനമേഖലയില്‍ വിശേഷിച്ച് വൈദ്യുതി മേഖലയിലാണ് കടന്നാക്രമണങ്ങള്‍ നടന്നത്. ഏഷ്യയിലെ വൈദ്യുതി സ്വകാര്യവല്‍ക്കരണത്തിന്റെ ദുരന്ത ഭൂമിയാണ് ഫിലിപ്പെന്‍സ്. അതുപോലെ ചൈനയില്‍ ജലമേഖലയില്‍ നടത്തിയ ഇടപെടല്‍. തായ്ലണ്ടിലെ സമുദ്പ്രകാന്‍ മലിന ജല ശുദ്ധീകരണ പ്ളാന്റ്, ലങ്കയിലെ എക്സ്പ്രസ്സ് ഹൈവേകള്‍, ഇന്തോനേഷ്യയിലെ വൈദ്യുതി രംഗം എല്ലാം എഡിബി സൃഷ്ടിച്ച ദുരന്ത ഭൂമികളാണെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. എഡിബി ഇടപെടലിന്റെ അനന്തര ഫലമായി ഫിലിപ്പൈന്‍സ് എങ്ങിനെ കൊലയാളിസംഘങ്ങളുടെയും മാഫിയകളുടേയും വിളയാട്ടു പ്രദേശമായി എന്ന് പുസ്തകത്തിലെ അധ്യായങ്ങളിലൊന്ന് വിവരിക്കുന്നു. 'എന്താണ് എഡിബി' എന്ന അവസാന അധ്യായത്തിലൂടെ എഡിബിയുടെ വികസന നയങ്ങളും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങള്‍ ബാങ്ക് നടത്തിക്കൊണ്ടിരിക്കുന്ന ഇടടെപലിന്റെ പ്രത്യാഘാതവും തുറന്നു കാണിക്കുന്നു.
 
ഡിബിയുടെ നടപ്പിലാക്കിയ പദ്ധതികള്‍ക്കും നയപരിഷ്കരണങ്ങള്‍ക്കുമെതിരെ അതാതു രാജ്യത്തെ ജനങ്ങള്‍ ശക്തമായി സമര രംഗത്താണ്. എഡിബിയുടെ വാര്‍ഷിക സമ്മേളനം നടന്ന വേദിക്കു മുമ്പില്‍ ആയിരക്കണക്കിനു മനുഷ്യരാണ് ഉപരോധം തീര്‍ത്തത്. എന്നാല്‍ 'എഡിബി തന്നെ സമരത്തിനും നേതൃത്വം നല്‍കുന്നു' എന്നത് പുതിയകാലത്തിന്റെ രാഷ്ട്രീയ തന്ത്രമാണ്. എഡിബിയുടെ ജനാധിപത്യവിരുദ്ധവും സാമ്രാജ്യത്വവികസമാതൃകയില്‍ അധിഷ്ഠിതവുമായ മുഖങ്ങള്‍ തുറന്നു കാണിക്കുന്ന നിരധി പഠനങ്ങള്‍ സംഗ്രഹിച്ചെടുത്ത ഈ പുസ്തകം, ഇനിയും വിപണിവല്‍ക്കരിച്ചിട്ടില്ലാത്ത ലോകത്തെ ജൈവ വൈവിധ്യത്തിന്റെയും മനുഷ്യാവാസ വ്യവസ്ഥയുടെയും പ്രദേശങ്ങള്‍ ഒരു പുത്തന്‍ പ്രാകൃതധനസഞ്ചയത്തിന് വിധേയമാക്കുന്നത് എങ്ങിനെയാണെന്ന് ഇതു വരച്ചുകാട്ടുന്നു. എഡിബിയെ സംബന്ധിച്ച് കേരളത്തില്‍ നടക്കുന്ന വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും പശ്ചാത്തലമാകാന്‍ പോന്നതാണ് വളരെ ധൃതിപിടിച്ചു തയ്യാറാക്കിയ ഈ ഗ്രന്ഥം.

Published edited version in Samakaleena Malayalam Varika, as a book review...the book postulates and forsee the present crisis of Left as part of the trap set by neo liberal forces...as ADP loan..etc...

No comments:

Post a Comment