Thursday, September 8, 2011


ചാവുകടലില്‍ നിന്നുള്ള കല്ല്



ഇന്ത്യന്‍ ആര്‍ട് ഫോട്ടോഗ്രഫിയിലെ
ശ്രദ്ധേയനായ അബുള്‍ കലാം ആസാദ് സംസാരിക്കുന്നു


അബുള്‍ കലാം ആസാദ്-പി പി ഷാനവാസ്


താങ്കള്‍ ചാവു കടലില്‍ നിന്നുള്ള ഒരു കല്ല് ഇമേജാക്കി ഒരു വര്‍ക്ക് ചെയ്തിട്ടുണ്ടല്ലോ? എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത്?

ഒരു കല്ലിന് പല കഥയും പറയാനുണ്ടാവും. അത് ഒരു റഫറന്‍സ് ആണ്. അത് നാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠിച്ച കല്ലാകാം. പലസ്തീന്‍ പോരാളികള്‍ക്കൊപ്പം ചേര്‍ന്ന് എഡ്വേര്‍ഡ് സെയ്ദ് സയണിസ്റ്റ് പട്ടാളത്തിന് എതിരെ എറിഞ്ഞ കല്ലാകാം. കല്ലിന്റെ ഒരു കാഴ്ച ഇത്തരം പല ഓര്‍മ്മകളും ഉണര്‍ത്തിയേക്കാം. പല വികാരങ്ങള്‍ ജെനറേറ്റ് ചെയ്യിച്ചേക്കാം. ചാവുകടലില്‍ നിന്നും ഗംഗയില്‍ നിന്നും ഒക്കെയുള്ള കല്ലുകള്‍ കൊണ്ടും നമുക്ക് കലാപ്രവര്‍ത്തനം നടത്താം.

കലയ്ക്ക് മന്ത്രമാരണത്തിന്റെ ചില സ്വഭാവമുണ്ടെന്ന് ചിത്രകലയെക്കുറിച്ച് പറഞ്ഞപ്പോള്‍ വാള്‍ട്ടര്‍ ബഞ്ചമിന്‍ സൂചിപ്പിക്കുകയുണ്ടായി. നമ്മുടെ പ്രാദേശിക ജീവിതത്തിലുള്ള ചില വിശ്വാസങ്ങളോടനുബന്ധിച്ച് ചില കാര്യങ്ങള്‍ താങ്കള്‍ സ്വന്തം വര്‍ക്കില്‍ പരീക്ഷിച്ചിട്ടുണ്ട് എന്നു പറയുകയുണ്ടായി. രോഗ ചികിത്സക്ക് മന്ത്രലിപികള്‍ എഴുതിക്കൊടുക്കുന്ന പഴയ ചികിത്സാരികളുടെ രീതികള്‍. ഇത്തരം ഇസ്മിന്റെ പണിയാണോ കലാപ്രവര്‍ത്തനം? സാമൂഹിക ചികിത്സയുടെയും സ്വയം ചികിത്സയുടേയും ഭാഗമായാണോ താങ്കള്‍ ഇത് ചെയ്യുന്നത്?

തീര്‍ച്ചയായും. അത്തരം ഒരു ഷോ ചെയ്യണമെന്നുണ്ട്. വസിയെഴുത്ത്. കൊച്ചിയിലെല്ലാം അങ്ങിനെയൊരു പ്രാക്ടീസ് നിലവിലുണ്ടായിരുന്നു. രോഗം മാറുന്നതിന് വസിയെഴുതുന്ന സമ്പ്രദായം. ഇത്തരം കാര്യങ്ങള്‍ കലയില്‍ കൊണ്ടുവരുമ്പോള്‍ അത് സ്വയം ചികിത്സയും സമൂഹ ചികിത്സയുമാണ്. ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ അത് വിശ്വാസികള്‍ക്ക് എന്തെങ്കിലും പ്രശ്നമാകും എന്നു വിചാരിച്ചാണ് അതു ചെയ്യാന്‍ മടിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ ഇത്തരം പല കാര്യങ്ങളും പല സെന്‍സേഷനുകളും ഉണ്ടാക്കിയിട്ടുണ്ട്. അങ്ങിനെ ചെയ്യുമ്പോള്‍ അതില്‍ ഒരു അഞ്ഞൂറു പേര്‍ ചാവുക. ഫോട്ടോ നശിപ്പിക്കുക. പെയിന്‍ിങ് കത്തിക്കുക. അതിനൊന്നും എന്റെ കല ഇടയാകരുത് എന്ന് എനിക്ക് ആഗ്രഹമുണ്ട്. സമയമാകുമ്പോള്‍ അത്തരം വര്‍ക്കുകള്‍ ചെയ്യാം എന്നു കരുതുകയേ ഇന്ന് നിവൃത്തിയുള്ളൂ. കുട്ടിക്കാലം തൊട്ട് നാം കണ്ടു പരിചയിച്ച ഇത്തരം സംഗതികളില്‍ നിന്ന് ഒരു പാട് വിഷ്വല്‍സ് ഉണ്ടാക്കാന്‍ പറ്റും.

കലാകാരന്റെ ജീവിതത്തില്‍ പലപ്പോഴും യുക്തിപരമായ തീരുമാനങ്ങളേക്കാള്‍ അയുക്തിയും അവിചാരിതയും യാദൃശ്ചികതയുമാണ് നിയാമക ശക്തിയായിത്തീരുന്നത്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ കലാകാരന്‍ കൈകൊള്ളുന്ന തീരുമാനങ്ങള്‍ പലപ്പോഴും രക്ഷപ്പെടാനാവാത്ത ചുഴികളായി മാറാറുണ്ട്. താങ്കളുടെ ജീവിതത്തിലും അത്തരം ഒരു പാട് യാദൃശ്ചികതകള്‍ ഉണ്ടല്ലോ...ജീവിതം തന്നെ എന്നേന്നേക്കുമായി മാറ്റിത്തീര്‍ത്ത യാദൃശ്ചികതകള്‍. എന്നാല്‍ എനിക്കു തോന്നുന്നത് ഇത്തരം ജീവിതവഴിത്തിരിവുകള്‍ നാം മനസ്സിലാക്കിയതും മനസ്സില്‍ കൊണ്ടു നടക്കുന്നതുമായ ആശയങ്ങളുടെ ഒരു പരിണതി തന്നെയാണ് എന്നതാണ്.

തീര്‍ച്ചയായും. ഇസ്രായേലില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി എന്റെ കൂടെ ജീവിച്ചത് അത്തരം ഒരു പാട് യാദൃശ്ചികതകളുടെ ഫലമാണ്. അത് നമ്മുടെ ജീവിതത്തെ ഒരു പാട് മാറ്റിത്തീര്‍ക്കുന്നു. ഒരു പാട് അറിവുകളും അതോടൊപ്പം നഷ്ടങ്ങളും നല്‍കുന്നു. ഇസ്രായേലില്‍ പോയ ഒരാള്‍ക്ക് പിന്നെ മക്കയില്‍ പോകാന്‍ പറ്റില്ല. ഇസ്രായേല്‍ മുദ്ര അടിച്ചാല്‍ പിന്നെ പലയിടത്തേക്കും പോകാന്‍ വിസ നിഷേധിക്കും. ഇതാണ്  നമ്മുടെ സമൂഹത്തില്‍ കാര്യങ്ങള്‍. നാം വളര്‍ന്നു വരുമ്പോള്‍ പല ആശയങ്ങളും നാം ഉള്ളില്‍ പേറേണ്ടി വരുന്നു. പലതും ജാതി തിരിച്ചും മതം തിരിച്ചുമാണ് നാം മനസ്സിലാക്കുന്നത്. അതില്‍ നിന്ന് സ്വരൂപിക്കുന്ന ആശയങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു പശ്ചാത്തലമായി നില്‍ക്കുന്നു. പിന്നെ അതിനെ അടുത്തറിയാനുള്ള വഴികള്‍ തേടുമ്പോള്‍ നാം പലതിലും ആകൃഷ്ടരാകും. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും സ്നേഹ വിദ്വേഷങ്ങളുമെല്ലാം ഇത്തരം ആശയങ്ങളുടെ പല തരത്തിലുള്ള പരിണാമങ്ങളാകാം. അങ്ങിനെ നാം ചെന്നു വീഴുന്ന കുഴികള്‍ സ്വര്‍ഗ്ഗമാക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഞാന്‍ നടത്തുന്നത്. പലപ്പോഴും പലതില്‍ നിന്നും വ്യാകുലനായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. അതിനു കഴിയാതെ വരുമ്പോള്‍ ലഭിച്ച ലോകത്തെ സുന്ദരമാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പല കാര്യങ്ങളും നമ്മള്‍ എത്ര ഇഷ്ടപ്പെടാന്‍ ആഗ്രഹിച്ചാലും ഉള്ളില്‍ കയറില്ല എന്നു വരും. ഭക്ഷണക്രമങ്ങള്‍. വസ്ത്രരീതികള്‍.  മറ്റുള്ളവര്‍ക്ക് ചീത്ത മണം കിട്ടാതിരിക്കാന്‍ നാം പെര്‍ഫ്യൂം ഉപയോഗിക്കുന്നതുപോലെയാണ് കാര്യങ്ങള്‍. അത്തരം കാര്യങ്ങള്‍ എല്ലാം വളരെ ലളിതമാണെന്നു തോന്നും. എന്നാല്‍ അതൊന്നും അത്ര സിംബിള്‍ അല്ല. പല കാര്യങ്ങളിലും ഭരണാധികാരികള്‍ ചെയ്യുന്നത് അവര്‍ ഭരിക്കുന്ന ജനതയുടെ മുകളില്‍ കെട്ടിവെയ്ക്കാനും ചാര്‍ത്തുവാനാണ് നാം ഇഷ്ടപ്പെടുന്നത്. അങ്ങിനെ ഒരു ജനതയെയാകെ നാം വെറുക്കാന്‍ ഇടയാകുന്നു. ഇസ്രായേലിനോടും അവിടുത്തെ ജനതയോടും ഉള്ള വിദ്വേഷം ഇത്തരത്തില്‍ ഒന്നാകാം.

എല്ലാ കാലത്തും വെറുക്കപ്പെടുന്ന രാജ്യമാണ് ഇസ്രായേല്‍. ആ രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങള്‍ എന്താണ്? അവിടുത്തെ സാമൂഹ്യ ബന്ധങ്ങള്‍ എങ്ങിനെയാണ്? അവര്‍ മറ്റുള്ളവര്‍ക്ക് ഗുണങ്ങള്‍ ചെയ്തിട്ടില്ലേ? ഇക്കാര്യങ്ങളിലേക്കെല്ലാം പെനട്രേറ്റ് ചെയ്യാന്‍ എനിക്കു കഴിഞ്ഞു. നാം സ്നേഹിക്കുന്നത് നമ്മുടെ ഉള്ളിലുള്ള സ്നേഹം തിരച്ചുകിട്ടാനാണ്. പോകരുത് എന്നു വിചാരിച്ച സ്ഥലങ്ങള്‍ പോകേണ്ടി വരിക. കാണേണ്ടി വരിക. കുടുംബത്തില്‍ ചെല്ലുക. മതാപിതാക്കളുമായി കണ്ടുമുട്ടുക. ഇടപഴകുക. അവര്‍ എങ്ങിനെയാണ് പെരുമാറുന്നത് എന്ന് അറിയാന്‍ കഴിയുക. അങ്ങിനെ നമുക്ക് നമ്മളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്നു. ഇതെല്ലാം പലതും നിയോഗം പോലെയാണ്. ഒരു ആസൂത്രണവും ഇതിന്റെ പിന്നില്‍ ഇല്ല. വിധി പോലെ വന്നു ചേരുന്നതാണ്. ഇതിലെല്ലാം പ്രശ്നങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ആഗ്രഹിച്ച സ്ഥലങ്ങളില്‍ പോകാന്‍ കഴിയാതെ വരും.  അത്തരം വെല്ലുവിളികളിലൂടെയാണ് ജീവിതം കടന്നുപോകുന്നത്. അതാണ് എന്നിലെ കലാകാരന്റെ പ്രവര്‍ത്തനത്തിന്റെ പ്ളാറ്റ്ഫോം.

പലപ്പോഴും സൌന്ദര്യത്തിന്റെ ലോകങ്ങള്‍, ഓവര്‍ലാപ്പ് ചെയ്യുന്ന ഇടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത് എന്നു തോന്നുന്നു. അതിര്‍ത്തികളില്‍ വെച്ച് സൃഷ്ടിക്കപ്പെടുന്നതാണ് കലാപ്രവര്‍ത്തനം. അതിര്‍ത്തിയിലെ ഇലന്തി മരത്തിനരികില്‍ വെച്ചാണ് പുതിയ ജീവിതവും സൌന്ദര്യവും തത്വചിന്തയും നാം കണ്ടെടുക്കുന്നത്..താങ്കള്‍ പലപ്പോഴും റഫറന്‍സ് ആയി എടുക്കാറുള്ള ഖുര്‍ആനിലെ, പ്രശസ്തമായ ഒരു ഇമേജറിയാണ് അതിര്‍ത്തിയിലെ ഇലന്തിമരത്തിനരികില്‍ കണ്ട പ്രവാചകനെക്കുറിച്ച് പറയുന്നത്...

അങ്ങിനെയാണ്. ഏകലോകം എന്ന തത്വചിന്തയാണ് ഞാന്‍ പുറത്തെല്ലാം പോയി ജീവിക്കുമ്പോള്‍ എനിക്കുണ്ടായിരുന്നത്. നാരായണ ഗുരുവിന്റെയും നടരാജഗുരുവിന്റെയുമൊക്കെ തത്വചിന്തയിലൂടെയാണല്ലോ നാം ഇന്നത്തെ മലയാളിയായിത്തീര്‍ന്നത്. കലാപ്രവര്‍ത്തനം തത്വചിന്തയുടെ ഒരു മേഖലയാണെന്ന അഭിപ്രായം ശരിയായിരിക്കാം. അതിന്റെ ആരംഭസ്ഥലം അതല്ല എന്നു വരികിലും. തതചിന്തയില്‍ ജാതിയും മതവും ഒന്നുമില്ല. അല്ലെങ്കില്‍ ജാതിയും മതവുമെല്ലാം തത്വചിന്ത കൈകാര്യം ചെയ്യാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നു വരുന്നു. പല വിശ്വാസങ്ങളും നമ്മുടെ സാമൂഹികാനുഭവങ്ങളുടെ ഭാഗമായി ഉണ്ടായി വരുന്നതാണ്. സ്റ്റാന്‍ലിന്റെ ചിത്രമുള്ള ഏലസ് കെട്ടിയാല്‍ പോലീസ് പിടിക്കില്ല എന്ന വിശ്വാസമുണ്ടായിരുന്ന ഒരാള്‍ മട്ടാഞ്ചേരിയില്‍ ഉണ്ടായിരുന്നു. സാന്റോ ഗോപാലന്‍ എന്ന ഗുസ്തിക്കാരനായ കമ്മ്യൂണിസ്റ്റ്. ധിഷണാശാലിയായ മനുഷ്യന്‍. ഇങ്ങിനെ ചെറുപ്പക്കാലം മുതല്‍ നമ്മുടെ കൂടെയുള്ള ഓര്‍മ്മകള്‍ കൊണ്ടാണ് ഞാന്‍ കലാപ്രവര്‍ത്തനം നടത്തുന്നത്. അണ്‍ടച്ചബിള്‍സ് എന്ന എന്റെ പരമ്പരയില്‍ ഞാന്‍ പ്രാദേശികമായ ഈ ഓര്‍മ്മകളെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. നാം ഇന്ന് ഇങ്ങിനെ എങ്ങിനെയായിത്തീര്‍ന്നു എന്നതിന്റെ ഓര്‍മ്മച്ചിത്രങ്ങളായിരുന്നു അത്. പോപ് ആര്‍ടിന്റെ ഭാഷ ഉപയോഗിച്ച് ഞാന്‍ സാന്റോ ഗോപാലനെയും കുമാരനാശാനെയും ചെയ്തത് അങ്ങിനെയാണ്. നാരായണഗുരുവും കുമാരനാശാനും നടരാജഗുരുവുമെല്ലാം ഇങ്ങനെ പ്രാന്തീയരായ മനുഷ്യരായിരുന്നു. സംസ്കാര സമ്പന്നരായ അവര്‍ മനുഷ്യ സ്നേഹികളായിരുന്നു. അവര്‍ വളരെ സര്‍ഗ്ഗാത്മാകമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന്റെ ഫലമാണ് നാം.

ജീവിതത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ വളരെ ഇഷ്ടപ്പെടുന്ന ആളാണു ഞാന്‍. നമുക്ക് നിയന്ത്രണമില്ലാത്ത അറിയാന്‍ പാടില്ലാത്ത പല കാര്യങ്ങളും നമുക്കു ചുറ്റുമുണ്ട്. അതില്‍ നിന്നാണ് ഞാന്‍ ക്രിയേറ്റീവ് ആയ കാര്യങ്ങളിലേക്കു കടക്കുന്നത്. യാഥാസ്ഥിതികമല്ലാതെ ജീവിക്കാന്‍ പറ്റുക. സംസ്കാരവും മനുഷ്യസ്നേഹവും നഷ്ടപ്പെടാതിരിക്കുക. ഞാന്‍ പടിഞ്ഞാറാനായ കാര്യങ്ങള്‍ കാണാനോ വായിക്കാനോ ഒന്നും ഇഷ്ടപ്പെടുന്നില്ല. നമ്മുടേതായ സംസ്കാരത്തിന്റെ ഖനികളില്‍ നിന്ന് വസ്തുക്കളും ഇമേജുകളും ഉള്‍പ്പെടുത്താനാണു ശ്രമിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങളെയാണ് ഷൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. എന്റെ സുഹൃത്തായ സിനിമാറേറാഗ്രാഫര്‍ റസിയയെ കാണാന്‍ ചെന്നൈയില്‍ ചെന്നപ്പോള്‍ അവളുടെ സഹോദരന്‍ ആക്സിഡന്റായി കിടക്കുകയാണ്. അവന്‍ ഒറ്റക്കാണ് താമസിക്കുന്നത്. ആ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ കുന്നുകുന്നായി പോര്‍ണോഗ്രഫി കിടക്കുന്നതു കണ്ടു. കറുത്തു കരിക്കട്ട പോലെ കക്കൂസുകള്‍. സീലിങ്. ഒറ്റക്കുള്ള ഒരാളുടെ ജീവിതം. എല്ലാം ഞാന്‍ ഷൂട്ട് ചെയ്തു. ഈ മനംമടുപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് എന്റെ റെഡ്റൂം എന്ന പരമ്പരയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

ഫോട്ടോഗ്രഫിയുടെ മേഖലയും ചിത്രകലയും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച്. ഫോട്ടോഗ്രഫി ചിത്രകലയുടെ മുന്നില്‍ ഒരു വെല്ലുവിളിയായാണല്ലോ പ്രത്യക്ഷപ്പെട്ടത്...

അത്തരം ഒരു വെല്ലുവിളിയിലൂടെയാണ് ചിത്രകല വളര്‍ന്നത്. സത്യത്തില്‍ ഫോട്ടോഗ്രഫിയും ചിത്രകലയും തമ്മില്‍ വലിയ അകല്‍ച്ചയൊന്നുമില്ല എന്നതാണ് മറ്റൊരു കാര്യം. ബ്രഷ് പോലെത്തന്നെയാണ് ക്യാമറ. കൈത്തറിയും നെയ്ത്തുയന്ത്രവും തമ്മിലുള്ള വ്യത്യാസം. ചിത്രകലക്ക് ഫോട്ടോഗ്രഫിയില്‍ നിന്ന് എന്നപോലെ, ഫോട്ടോഗ്രഫിക്ക് ചിത്രകലയില്‍ നിന്നും വളരെ പഠിക്കാനുണ്ട്. ഉദാഹരണമായി റെംറാന്റെ പെയിന്റിങ്ങിലെ വെളിച്ചത്തിന്റെ ഉപയോഗം ഒരു പക്ഷേ ഫോട്ടോഗ്രഫിക്ക് അനുകരിക്കാന്‍ പററുന്നതല്ല, മറിച്ച് അതില്‍ നിന്ന് ഏറെ മനസ്സിലാക്കാനുണ്ട്. പണ്ട് കാലത്ത് അടുത്ത മുറിയിലെ മോഡലിനെ ഇങ്ങേ മുറിയില്‍ ഇരുന്ന് ചുമരില്‍ ദ്വാരത്തിലൂടെ നോക്കിയാണ് വരച്ചിരുന്നത്. ഇത് ക്യാമറയുടെ ആദ്യ ഉപയോഗം തന്നെയാണ്. നാലു കാലില്‍ നടന്നിരുന്ന ജീവി രണ്ടു കാലിലേക്കു മാറിയപ്പോള്‍ സംഭവിച്ചതാണ് ഇതെല്ലാം. കൈകള്‍ സ്വതന്ത്രമായപ്പോള്‍ അതുകൊണ്ട് എന്തു ചെയ്യണം എന്നായി. ബ്രഷ് പിടിക്കാം. അതുകഴിഞ്ഞ് ശാസ്ത്രം വളര്‍ന്നു വന്നപ്പോള്‍ ക്യാമറ വന്നു. അത്ര മാത്രമേ ഉള്ളൂ. അതില്‍ വലിയ വ്യത്യാസവും ശത്രുതയും ദര്‍ശിക്കാനായി ഒന്നുമില്ല. അവയെല്ലാം എന്തിനുവേണ്ടിയാണ് നാം ഉപയോഗിക്കുന്നത് എന്നതിന് അനുസരിച്ചാണ് കാര്യങ്ങളിരിക്കുന്നത്.

യാഥാര്‍ത്ഥ്യത്തെ ആവിഷ്കരിക്കാനും ഡോക്യുമെന്റ് ചെയ്യാനും ഫോട്ടോഗ്രഫി കൂടുതല്‍ ശക്തിയുള്ള ഒരു മാധ്യമമായി മനസ്സിലാക്കപ്പെട്ടിട്ടുണ്ടല്ലോ....

യാഥാര്‍ത്ഥ്യം എന്നത് പലപ്പോഴും കബളിക്കപ്പെടുന്ന ഒന്നാണ്. ഒരടിക്കുറിപ്പുകൊണ്ട് പലപ്പോഴും അര്‍ത്ഥങ്ങള്‍ തന്നെ മാറാം. ബംഗാള്‍ ക്ഷാമകാലത്ത് എടുത്ത പടങ്ങള്‍ക്കു തലവാചകമായി വൃദ്ധര്‍ എന്നെഴുതിയപ്പോള്‍ ആ ഫോട്ടോഗ്രാഫുകളുടെ അര്‍ത്ഥം തന്നെ മാറി. നാം എല്ലാം കണ്ടു പരിചയിച്ച വിയത്നാം യുദ്ധത്തിന്റെ മനുഷ്യവിഹീനത ചിത്രീകരിക്കപ്പെട്ട യുദ്ധമുഖത്ത് നഗ്നയായി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രം, പ്ളാന്‍ ചെയ്ത് എടുത്തതായിരുന്നു. വിയറ്റ്നാം യുദ്ധത്തിനെതിരായി വലിയ വികാരങ്ങള്‍ അഴിച്ചുവിട്ട ഒരു ഫോട്ടോഗ്രാഫ് ആയിരുന്നു അത്. 

താങ്കളുടെ ഏതാനും കാന്‍വാസുകള്‍ ലണ്ടനില്‍ നടക്കുന്ന ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഫോട്ടോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. താങ്കളെ ആ അര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ ഫോട്ടോഗ്രഫര്‍ എന്നു വിളിക്കുന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?

ഞാന്‍ പറഞ്ഞിട്ടല്ല അത്തരം ഒരു പ്രതിനിധാനം ഉണ്ടാകുന്നത്. ഇന്ത്യന്‍ ഫോട്ടോഗ്രഫിക്ക് അതു കണ്ടുപിടിച്ച കാലം മുതല്‍ തന്നെയുള്ള ചരിത്രമുണ്ട്. യൂറോപ്പില്‍ ഫോട്ടോഗ്രഫി വികസിച്ചു വന്നതോടൊപ്പം തന്നെ യൂറോപ്യന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഇന്ത്യയില്‍ വന്ന് പടങ്ങള്‍ പിടിച്ചു പോന്നിരുന്നു. ഫോട്ടോ സ്റ്റുഡിയോകള്‍ ഏറ്റവുമധികം ഒരു പക്ഷേ ഇന്ത്യയിലായിരിക്കും ഉള്ളളത്. ഗള്‍ഫ്ബൂം വന്നതോടെ ഇന്ത്യയില്‍  ഗ്രാമങ്ങള്‍ തോറും സ്റ്റുഡിയോ എന്ന നില വന്നു. സ്ട്രീറ്റ് ഫോട്ടോഗ്രഫി, ട്രാവലിങ് ഫോട്ടോഗ്രഫി  തുടങ്ങിയവയെല്ലാം വികസിച്ചു വന്നു. ഫോട്ടോഗ്രഫി സമകാലീന സാമൂഹ്യശാസ്ത്രത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മീഡിയയുമായി ബന്ധപ്പെട്ടുള്ള ഫോട്ടോഗ്രഫിയുടെ ചരിത്രമാണ് മറ്റൊന്ന്. സ്വതന്ത്രമായ ഒരു ശാഖ എന്ന നിലയിലല്ല പലപ്പോഴും ഫോട്ടോഗ്രഫി നിലവില്‍ വരികയും വികസിക്കുകയും ചെയ്തത്. വ്യവസായത്തിന്റെ ആവശ്യങ്ങളുടെ ഭാഗമായിരുന്നു അതിന്റെ വളര്‍ച്ച.

ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ളാദേശും രാഷ്ട്രീയാതിര്‍ത്തികള്‍ കൊണ്ട് വിഭജിക്കപ്പെട്ടതാണ്. യഥാര്‍ത്ഥത്തില്‍ ഈ രാജ്യങ്ങള്‍ ഒരു ഭൂഖണ്ഡത്തിന്റെ ഭാഗങ്ങള്‍ മാത്രമാണ്. വലിയൊരു ഏരിയയാണത്. വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളും ജീവിതങ്ങളും അടങ്ങിയ വിപുലമായ പ്രദേശം. അത്തരം സ്ഥലത്തു നിന്നുള്ള ഫോട്ടോഗ്രഫിയെ യൂറോപ്പിന് പെട്ടൊന്ന് തിരിച്ചറിയാനാകും. വലിയൊരു സാമൂഹ്യശാസ്ത്രത്തെയും ചരിത്രത്തെയുഅതിലൂടെ തൊട്ടറിയുന്നു. യൂറോപ്യന്‍മാര്‍ക്ക് അതിനാല്‍ തന്നെ ഫോട്ടോഗ്രഫിയുടെ പ്രാധാന്യം പെട്ടൊന്നു തിരിച്ചറിയാനാകും.

ഒരു കാലത്ത് ഫോട്ടോഗ്രഫി വരേണ്യമായ ആളുകള്‍ക്കു മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. സൈനിക ഓഫീസര്‍മാര്‍ക്കും രാജാക്കന്മാര്‍ക്കും ഒക്കെയേ അതിന്റെ ചെലവ് താങ്ങാന്‍ പറ്റുമായിരുന്നുള്ളൂ. ലെവി അടച്ചെങ്കിലേ ഫോട്ടോഗ്രഫി കൈകാര്യം ചെയ്യാന്‍ പറ്റൂ. കാശ് കൊടുത്താല്‍ തന്നെ കിട്ടില്ല എന്ന സ്ഥിതിയായിരുന്നു. റാണി, അസൈന്‍ ചെയ്തിട്ടാണ് ഫോട്ടോ എടുക്കാന്‍ വരുന്നത്. സ്വന്തം സ്വത്ത് ഫോട്ടോ എടുത്ത് ആഭിജാത്യം കാണിക്കുക എന്നതായിരുന്നു ഇതിനു പിന്നിലുള്ള ഉദ്ദേശ്യം. ഇരുപത്തഞ്ച് അടി പൊക്കമുള്ള കുത്തബ് മിനാര്‍ പകര്‍ത്തുക. കൊളോണിയല്‍ ആര്‍കിടെക്ചര്‍ ഫോട്ടോഗ്രഫിയുടെ ചരിത്രം നോക്കിയാല്‍ ഇതു മനസ്സിലാകും. അനങ്ങാതെ കസേരയില്‍ ഇരുന്നാണ് ഫോട്ടോ എടുക്കുക. കറുത്ത മനുഷ്യരെപ്പോലും പൌഡറിട്ട് വെളുപ്പിക്കും. പണക്കാരെപ്പോലെയാണ് പാവം മനുഷ്യരെയും ഫോട്ടോ എടുക്കുക. ടൈയും കോട്ടും ഒക്കെ ഇടുവിച്ച്.

പുറത്തെല്ലാം ഒരു ന്യൂസ് ഫോട്ടോഗ്രഫര്‍ എന്ന നിലയില്‍ വര്‍ക്ക് ചെയ്ത അനുഭവങ്ങള്‍ ആര്‍ട് ഫോട്ടോഗ്രഫിയിലേക്കു വന്നപ്പോള്‍ എങ്ങിനെയാണ് സഹായകരമായത്? ഇങ്ങിനെ സ്വന്തം ദേശം വിട്ട് പുറത്തുപോകുന്ന കാലത്ത് സ്വത്വത്തെപ്പറ്റിയും ദേശത്തെപ്പറ്റിയും ഇന്ത്യയെപ്പറ്റിയും എല്ലാം എന്തെന്തു സങ്കല്‍പങ്ങളാണ് വെച്ചുപുലര്‍ത്തിയിരുന്നത്?


എനിക്ക് ഏക ലോകം എന്ന സങ്കല്‍പം ആണ് ഉണ്ടായിരുന്നത്. ഭാരതം, കൊച്ചി എന്നൊന്നും വിചാരിച്ചിരുന്നില്ല.  കേരളത്തില്‍ പക്ഷേ എല്ലായിടത്തും മതിലുകളാണ്്. കേരളത്തില്‍ വിസ്ത എന്നു പറയുന്നത് ഇല്ല. കാഴ്ചകള്‍ക്ക് ഇടമില്ലാത്ത സ്ഥിതി. ഇമ്മീഡിയറ്റ് റിയാലിറ്റി മാത്രമാണുള്ളത്. എങ്ങും ഒരര്‍ത്ഥത്തിലുള്ള സഭാവല്‍ക്കരണമാണ്. എല്ലാം ചേംബര്‍വല്‍ക്കരിക്കുകയും സ്ഥാപനവല്‍ക്കരിക്കുകയും ചെയ്തിരിക്കുന്നു. പള്ളിയുടെയും പോപ്പിന്റെയും സ്വാധീനമാണ് എങ്ങും. നേരത്തെ കൃസ്ത്യന്‍ പള്ളിയുടെ സ്വാധീനമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ എല്ലാ പള്ളികളും അമ്പലങ്ങളും സമുദായസംഘടനകളും സ്വാധീനിച്ച് ജനങ്ങളെയാകെ വശത്താക്കിയിരിക്കുന്നു. കാഴ്ച കാണാന്‍ കടപ്പുറത്ത് വരണം എന്ന അവസ്ഥയാണ്. കടപ്പുറത്ത് വന്നാലും കടലില്‍ ഇറങ്ങാത്ത ഒരേ ഒരു ജനത മലയാളിയുടേതാണ്. കേരളത്തില്‍ നിന്ന് പുറത്തുപോകുമ്പോള്‍ നാം കാണുന്നത് വലിയ വിസ്തകളാണ്. ഒന്നും ഇല്ലാത്ത ഭൂപരപ്പുകള്‍. കണ്ണെത്താത്ത നെല്‍പ്പാടങ്ങള്‍. തമിഴ്നാട്ടില്‍ പോലും ഇതുണ്ട്. മറുനാട്ടില്‍ പോയി ഞാന്‍ കാഴ്കളുടെ ലോകങ്ങള്‍ കണ്ടുപഠിച്ചു.
കേരളത്തില്‍ വന്നു താമസിച്ചത് ഇവിടെ പ്രവര്‍ത്തനത്തിന്റെ ഭൂമികയായി കണ്ടുകൊണ്ടാണ്. ലണ്ടനില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. അവിടത്തെ നികുതിദായകന്‍ ആയിരുന്നു. യൂറോപ്പില്‍ മറ്റു സ്ഥലത്തും എനിക്ക് ജീവിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. ദുബായില്‍ പോകാമായിരുന്നു. എന്നാല്‍ പ്രാദേശിക ജീവിതത്തില്‍ പ്രവര്‍ത്തിക്കണം എന്നുള്ളതുകൊണ്ടാണ് ഞാന്‍ സ്വന്തം നാടായ മട്ടാഞ്ചേരി തെരഞ്ഞെടുത്തത്. എന്നാല്‍ വളരെ സ്ട്രഗിള്‍ ചെയ്ത് മാത്രമേ കേരളം പോലുള്ള ഒരു സ്ഥലത്ത് കലാപ്രവര്‍ത്തനം സാധ്യമാകൂ എന്നാണ് അനുഭവം. ഇവിടെ പത്ത്, പതിമൂന്ന് ചാലനലുകളുണ്ട്, പത്രങ്ങളുണ്ട്, സിനിമാ ഫെസ്റ്റിവലുകളുണ്ട്. ഇതെല്ലാമുണ്ടായിട്ടും ഒന്നും സംഭവിക്കാത്ത സ്ഥിതിയാണ്.

മട്ടാഞ്ചേരിയിലെ മായാലോകം ഗാലറികൂട്ടായ്മയുടെ പ്രവര്‍ത്തനം എങ്ങിനെയായിരുന്നു?

ഇവിടെ ഒരര്‍ത്ഥത്തില്‍ ഒരു ഡെഡ്ലോക്ക് ആയിരുന്നു. കാഷി ഗാലറി മാത്രമേ ഞാന്‍ വരുമ്പോള്‍ ഉണ്ടായിരുന്നുള്ളൂ. ഗായത്രിയും തോമസുമാണ് അതിന്റെ ആളുകള്‍. വിദേശികളെ ആകര്‍ഷിക്കാന്‍ പോന്ന ചിത്രങ്ങള്‍. വീഡിയോ ലൈബ്രററി. വികലമായ നിലയിലായിരുന്നു ഇതിന്‍െ സ്ഥിതിയെല്ലാം. ഫോട്ടോഗ്രഫിയുമായി ഞാനെത്തുമ്പോള്‍ അതിവിടെ പുതിയ അനുഭവം തന്നെയായിരുന്നു എന്നു പറയാം. എന്റെ അനുഭവങ്ങളും ഞാന്‍ അത്ര കാലം പഠിച്ചെടുത്ത കാര്യങ്ങളും എല്ലാ ഇവിടുത്തെ ഗാലറി പ്രവര്‍ത്തനത്തിനുള്ള എന്റെ ഒരു ഓഫര്‍ ആയിരുന്നു. ഫൈന്‍ ആര്‍ട്സ് കോളേജുകളെ ചുറ്റിപ്പറ്റിയായിരുന്നു ഇവിടുത്തെ ചര്‍ച്ചകള്‍. അതില്‍ നിന്നു മാറി പുതിയ ഒരു അന്തരീക്ഷം ഉണ്ടാകുന്നു. യഥാര്‍ത്ഥത്തില്‍ ഇവിടെ ഒരു വാക്വം ആണ് നില നിന്നിരുന്നത്. പത്ത് വര്‍ഷങ്ങള്‍ ഒറ്റക്കാലില്‍ തപസ്സ്്. വളരെ കഠിനമായ പ്രവര്‍ത്തനങ്ങളായിരുന്നു. അത് വഴി വളരെ ബിസിനസ് സാധ്യതകളും ഉണ്ടായി. കലാകാരന്മാര്‍ക്ക് സാമ്പത്തിക വിജയങ്ങള്‍ ഉണ്ടായി. ഞങ്ങള്‍ ഒരു ആര്‍ട് ഫെസ്റ്റിവല്‍ നടത്താം എന്നു വിചാരിച്ചു. എന്‍കൌണ്ടര്‍ എന്ന പേരില്‍ ഒരു പരിപാടി നടത്തി. ഗാന്ധി-ഗ്രാമം എന്നതായിരുന്നു വിഷയം. ഡോ. എ കെ രാമകൃഷണന്‍, ചരിത്രകാരന്‍ ഡോ.രാജന്‍ ഗുരിക്കള്‍ എല്ലാം അതില്‍ പങ്കെടുത്തു.

എന്റെ ബ്ളാക്ക് മദര്‍ പരമ്പര കാഷി ഗാലറിയിലും ഡിവൈന്‍ മദര്‍ പരമ്പര ലീലയിലും ഗോഡസസ് പരമ്പര ദ്രാവിഡയിലും നടത്തണം എന്നാണു കരുതിയത്. ലണ്ടനില്‍ ഇരുന്നപ്പോള്‍ പ്രിന്റ് ചെയ്തതാണ് അവ. ലണ്ടനില്‍ ബ്ളാക്ക് മദറിന്റെ പ്രിവ്യൂ പ്രദര്‍ശനം മാത്രമേ നടത്തിയിരുന്നുള്ളൂ. ചെറിയ ചെറിയ ശില്‍പങ്ങളുടെ പ്രദര്‍ശനം. അംബേദ്കറിന്റെ ഒരു പൊട്ടിയ ശില്‍പം, ബേംബെയിലെ സമരത്തിന്റെ ഭാഗമായുള്ള പന്തം, എന്നിങ്ങനെ. അങ്ങിനെ കാഷിയുടെ വിജയത്തില്‍ ഞങ്ങളും പങ്കാളികളായി.

കല്‍ക്കത്തയില്‍ നടത്താനുള്ള പ്രദര്‍ശനമാണ് പുതുതായി കൊച്ചി ബോട്ട് ജെട്ടി പരിസരത്ത് ആരംഭിച്ച ഇഷ്ക ഗാലറിയുടെ ഉദ്ഘാടന പ്രദര്‍ശനമായത്. അത് ക്യൂറേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് നന്ദകുമാറുമായി ബന്ധപ്പെട്ടത്.

മട്ടാഞ്ചേരിക്കുള്ളള ഗുണം ഇവിടെ എപ്പോഴും ഒരു അന്തരാഷ്ട്രാ സദസ്സ് ഉണ്ട് എന്നതാണ്. ലോകത്തിലുള്ള പല ഭാഗത്തു നിന്നുള്ള ആളുകള്‍. പത്തുകൊല്ലം തമിഴ്നാട്ടിലേക്കു മാറുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നു. അവിടുത്തെ സംസ്കാരിക പരിസരവുമായി ഇടപഴകാനുള്ള അവസരം കിട്ടുമല്ലോ എന്ന നിലയില്‍. യെറുശലേമില്‍ പോയി താമസിക്കാനുള്ള അവസരവും എനിക്കുണ്ടായിരുന്നു. എന്നാല്‍ കൊച്ചിയില്‍ നിന്ന് വിട്ടുപോകാന്‍ എന്തുകൊണ്ടോ മനസ്സു വരുന്നില്ല. കൊച്ചി കണ്ടവന് അച്ചി വേണ്ട എന്ന മട്ടില്‍.

എന്നെ സംബന്ധിച്ചിടത്തോളം ഫോട്ടോഗ്രഫിയില്‍ എനിക്ക് ലഭിച്ച പരിശീലനം സവിശേഷമായിരുന്നു. ക്വാളിറ്റിയുടെയും ക്ളീന്‍നസിന്റെയും ഒക്കെ കാര്യത്തില്‍ വളരെ അര്‍ത്ഥവത്തായ ക്രാഫ്റ്റ് എനിക്ക് നിര്‍മ്മിക്കാന്‍ പരിശീലനം കിട്ടിയിട്ടുണ്ട്. വളരെ പ്രൊഫഷണല്‍ ആയിട്ടുള്ള ട്രെയിനിങ് എനിക്കു കിട്ടിയിരുന്നു. പിന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള അറിവ്. ഇവിടെ കമ്പ്യൂട്ടര്‍ പ്രചരിക്കുന്നതിനു പതിനഞ്ചു വര്‍ഷം മുമ്പ് ഞാന്‍ ആ മീഡിയം സ്വന്തമാക്കിയിരുന്നു. അന്നിവിടെ വരുമ്പോള്‍ ആര്‍ക്കും മെയില്‍ ഐഡി പോലുമില്ല. പബ്ളിക്ക് ഡൊമയിനില്‍ ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടര്‍ മാത്രമേ അന്നിവിടെയുള്ളൂ. ടൂറിസ്റ്റ് ഏരിയ ആയിട്ടു പോലും ഇതായിരുന്നു സ്ഥിതി. പത്ത് കൊല്ലത്തെ വികാസം ആണ് ഇതെല്ലാം.

നന്ദകുമാറിനെ ഞാന്‍ നേരത്തെത്തന്നെ ശ്രദ്ധിച്ചിരുന്നു. അരവിന്ദന്റെ മകന്‍ രാമുവിന്റെ ഫോട്ടോഗ്രഫിയെക്കുറിച്ച് എഴുതിയത് വായിച്ചിരുന്നു. സംഗീതത്തെക്കുറിച്ച് എഴുതിയത് വായിച്ചിരുന്നു. ഒരിക്കല്‍ ചിത്രകാരന്‍ പ്രഭാകരന്റെ എക്സിബിഷന്‍ സമയത്തു കണ്ടു. ചിന്ത രവിയാണ് പരിചയപ്പെടുത്തുന്നത്. ലാപ്ടോപ്പില്‍ എന്റെ വര്‍ക്കുകള്‍ നന്ദകുമാറിന് കാണിച്ചു കൊടുത്തു. പിന്നീട് അത് ദീര്‍ഘകാലം നിലനിന്ന ഒരു ബന്ധമായി വികസിച്ചു. നന്ദകുമാറിന്റെ സംഭാവനകളെ അടുത്തറിയാന്‍ കഴിഞ്ഞു. വര്‍ക്കുകള്‍ വായിച്ചു. വളരെയധികം ആശയവിനിമയങ്ങള്‍ നടന്നു. നന്ദകുമാര്‍ ദില്ലിയിലേക്കു പോയത് വളരെ ശൂന്യത സൃഷ്ടിച്ചു എന്നു പറയാം. ഇവിടെ ഇപ്പോള്‍ എല്ലാവരും പരസ്പരം കലഹിക്കുന്ന സ്ഥിതിയാണ്. അതിനാല്‍ തന്നെ ഒരര്‍ത്ഥത്തിലുള്ള ഏകാന്തതയിലാണ് ഈ രംഗത്ത് ഇപ്പോള്‍. സൂചിക്കുഴിയില്‍ കയ്യിട്ടു നോക്കി മാത്രമേ ഇവിടെ ആളുകള്‍ പരസ്പരം വിശ്വസിക്കൂ എന്ന മട്ടാണ്. ന്യൂറോട്ടിക് ആയ മാനസികാവസ്ഥ. തോമസിന്റെ മനോഭാവമാണ് മലാളികള്‍ക്ക്.

മായാലോകം ഗാലറി സ്പേസ് ഞാന്‍ തുടങ്ങിയപ്പോള്‍ ഒരുപാട് പേര്‍ ഇവിടെ വന്ന് സന്ദര്‍ശിക്കുകയും ഞങ്ങളുടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുകയും ചെയ്തു. അക്കൂട്ടത്തില്‍ അന്ന് ദില്ലിയില്‍ നിന്ന് കേരളത്തില്‍ വന്ന് കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്ത ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കരും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം പലപ്പോഴും ഒരു ബ്ളെസിംഗ് ആയിരുന്നു. എന്നാല്‍ സംശയത്തിന്റെ കണ്ണുകളാണ് മലയാളിക്കുള്ളത് എന്നു തോന്നുന്നു. ആ സംശയങ്ങള്‍ ഇത്തരമൊരു സ്പേസിനെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. മാത്രമല്ല, ഈ രംഗത്ത് മറ്റു തരത്തിലുള്ള ഇടപാടുകള്‍ക്കും കളമൊരുങ്ങി. ചിത്രകാരന്മാരുടെയും എഴുത്തുകാരുടേയും മറ്റും ഒരു കൂട്ടായ്മ. അവരുടെ കാന്‍വാസുകള്‍ക്ക് ഒരു വില്‍പ്പന ഇടം. അതിലൂടെ വലിയ വ്യാപാരനേട്ടങ്ങളും ഈ രംഗത്തുണ്ടായി.

അതോടു കൂടി തന്നെ പല തരത്തിലുള്ള കാഴ്ചപ്പാടുകളും വികസിച്ചു വന്നു. പണത്തില്‍ മാത്രമായി കണ്ണ് എന്ന നില വന്നു. പത്രത്തില്‍ പടം വരാത്തതും മാധ്യമ ശ്രദ്ധ ലഭിക്കാത്തതുമെല്ലാം ചര്‍ച്ചയില്‍ വലിയ സ്ഥാനം നേടി. പിന്നെ മാര്‍ക്കറ്റ് ഇടിഞ്ഞപ്പോള്‍ കലാപ്രവര്‍ത്തനത്തെയും അതു ബാധിച്ചു. ഇവിടെ ചാലനലുകളും സിനിമാവിശേഷങ്ങളും ഏറെയുണ്ട്. കളരിപ്പയറ്റുകാരന് സ്പേസ് ഇല്ല. ഒരു മുഴുവന്‍ കഥകളി കാണാന്‍ ഇടമില്ല. പിന്നെ ചിത്രകലയെയും ഫോട്ടോഗ്രഫിയെയും കുറിച്ച് പറയേണ്ടതില്ല. ഫോട്ടോഗ്രഫി ഇവിടെ ശീലിച്ചുപോരുന്നത് പ്രത്യേക മട്ടാണ്. എടുത്ത കാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കുകയാണ്. പച്ചനിറത്തിലുള്ള പാടങ്ങള്‍, കായലോരങ്ങള്‍, അഴകുള്ള വഞ്ചികള്‍, ചീന വല വലിക്കുന്നു, സൂര്യാസ്തമയം. കഴിഞ്ഞു. ഇതെടുത്താലേ ഫോട്ടോഗ്രഫി ആവുകയുള്ളൂ. അതിനേ അംഗീകാരമുള്ളൂ. എല്ലാ സ്ഥലത്തും ഈ ഇമേജുകള്‍ മാത്രം നിറഞ്ഞു കവിഞ്ഞിരിക്കുന്നു.

ഇവിടെ വലിയ പുരോഗതിയും കമ്മ്യൂണിസവും എല്ലാം ഉണ്ടെങ്കിലും ജാതി ശക്തമായ സാന്നിധ്യമായി നില നില്‍ക്കുകയാണ്. മേല്‍ജാതിക്കാരന്റെ ആധിപത്യം ഭയങ്കര ശക്തമാണ്. എല്ലാ മേഖലയിലും പ്രത്യേക തരത്തില്‍ ഈ പ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്നു. ജാതി ഇല്ല, മതം ഇല്ല എന്ന് സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതാന്‍ പറ്റില്ല. എന്തെങ്കിലും എഴുതിയേ പറ്റു. അല്ലെങ്കില്‍ ഉദ്യോഗസ്ഥന്മാര്‍ അതിനു നിര്‍ബന്ധിക്കും. ബ്യൂറോക്രസിയുടെ തലത്തില്‍ ആണ് ജാതി ശക്തമായി അരക്കിട്ടുറപ്പിക്കുന്ന പ്രവര്‍ത്തനം നടക്കുന്നത്. സിനിമയിലും രാഷ്ട്രീയത്തിലും കലയിലുമൊക്കെ ജാതിയും മതവും നിറഞ്ഞാടുന്ന പ്രദേശമാണ് കേരളം. 

പിടിഐയിലെയും ദില്ലിയിലെയും പ്രവര്‍ത്തന കാലം..

ഞാന്‍ ഫോട്ടോഗ്രഫി പഠിക്കുന്ന കാലത്ത് കുടുംബത്തിന്റെ ചെലവിനും പഠന ചെലവിനും പല ജോലികളും എടുത്തിട്ടുണ്ട്. ഹോട്ടലില്‍ പാത്രം കഴുകാനും ബാറില്‍ ഡിജെ ആകാനും ഒക്കെ പോയിട്ടുണ്ട്. ഡല്‍ഹിയിലെ കാലം എന്നെ ഒരു പാട് സഹായിച്ചിട്ടുണ്ട്. പിടിഐയില്‍ ജോലി വളരെയേറെ അനുഭവങ്ങള്‍ നല്‍കി. ശശികുമാറിനെപ്പോലുള്ളവരുടെ സബോര്‍ഡിനേറ്റായി ജോലി ചെയ്യാനും, റാംറഹ്മാനെപ്പോലുള്ളവരുടെ സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാനും അവസരമുണ്ടായതെല്ലാം വലിയ തരത്തിലുള്ള ആശയവിനിയമങ്ങളായിരുന്നു.

ദില്ലിയിലെ അനുഭവങ്ങള്‍ പ്രത്യേകിച്ചും വലിയ നേട്ടമാണ്. രാഷ്ട്രീയ ഗതിമാറ്റങ്ങള്‍ വലിയ തോതില്‍ സംഭവിച്ച കാലമായിരുന്നു അത്. ബിജെപിയുടെ ഉദയം. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കപ്പെടുന്നു. ബാബ്രി മസ്ജിദ് പൊളിക്കുന്നു. ഒരു നാഷണല്‍ ന്യൂസ് ഏജന്‍സിയില്‍ ഇരുന്നുകൊണ്ട് ഇതെല്ലാം കാണാന്‍ കഴിയുകയാണ്. വി പി സിങ്, ചന്ദ്രശേഖര്‍, നരസിംഹറാവു, അടല്‍ ബിഹാരി വാജ്പേയ്, ദേവഗൌഢ, മന്‍മോഹന്‍സിങ് തുടങ്ങിയ പ്രധാനമന്ത്രിമാരുടെ ഭരണങ്ങള്‍. ദില്ലിയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വളരെ അടുത്തറിയാന്‍ കഴിഞ്ഞു. പിന്നെ കലാപങ്ങളുടെ പരമ്പര. ബോംബെ, ഭോപ്പാല്‍. ഇവിടെയൊക്കെ നേരിട്ടു പോകുവാനായി.

മെലങ്കളിയുടേതായ ഒരു ഭാവം താങ്കളുടെ ഫോട്ടോഗ്രഫിയുടെ നിതാന്തമായ സാന്നിധ്യമാണല്ലോ?

മെലങ്കളി ഈ മീഡിയത്തിന്റെ ഭാഗമാണ്. ഇരുട്ടിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍. മീഡിയത്തില്‍ തന്നെ നിക്ഷ്പ്തമായ കാര്യമാണത്. സ്മരണയാണ്, ഓര്‍മ്മകളാണ്, മരണത്തെക്കുറിച്ചാണ് ഈ മീഡിയം സംസാരിക്കുന്നത്. നഷ്ടപ്പെട്ടുപോകുന്ന ഓര്‍മ്മകള്‍. സെക്കന്റിന്റെ ഒരംശത്ത്െ ക്യാപ്ച്വര്‍ ചെയ്യുകയാണ്. സകളപ്ച്വര്‍ വിത്ത് ടൈം ആന്റ് ലൈറ്റ്. പ്രകാശത്തിന്റെ ഫാസ്റ്റ്നെസ് കണ്‍ട്രോള്‍ ചെയ്ത് ഉപയോഗിക്കുക. ഇതാണ് ഫോട്ടോഗ്രഫി. ഇതൊന്നും അറിയാതെയാണ് നാം തുടങ്ങുക. പിന്നെയാണ് അതിന്റെ സങ്കീര്‍ണ്ണതയിലേക്കു  കടക്കുക.

ജേണര്‍ലിസ്റ്റ് എന്ന നിലയിലുള്ള അനുഭവങ്ങള്‍

ജേണര്‍ലിസം പഠിച്ചതുകൊണ്ട് എല്ലാം വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റും. ക്വാളിറ്റിയും ഫാസ്റ്റ്നെസും രണ്ടും ഒരേ സമയം കൊണ്ടുവരാനുള്ള പരിശീലനമായിരുന്നു അത്. ഇന്ന് ജേണര്‍ലിസവും മറ്റെല്ലാത്തിനെയും പോലെ മാറിപ്പോയി. സാമൂഹിക മാറ്റം എന്ന സങ്കല്‍പം അതിന് ഇല്ലാതായി. ജേര്‍ണലിസത്തില്‍ കേരളത്തില്‍ നിന്നൊക്കെയുള്ള തുടക്കക്കാരില്‍ ഒരാളായ ഞാന്‍ അത്തരം എത്തോസ് എല്ലാം പറഞ്ഞു പഠിപ്പിച്ചാണു പോയത്. അതില്‍ നിന്നെല്ലാം വിട്ടുപോകുക പ്രയാസമാണ്. അതുകൊണ്ടു തന്നെ അത്തരം എത്തോസ് അലട്ടിക്കൊണ്ടിരിക്കും. അവയെല്ലാം ഈ മേഖലയില്‍ നഷ്ടമായിരിക്കുന്നു എന്നറിയുമ്പോള്‍ അതുപേക്ഷിക്കാന്‍ തോന്നും. അതാണ് സംഭവിച്ചത്. പിടിഐയില്‍ നിന്ന് പന്ത്രണ്ടുവര്‍ഷത്തിനുശേഷം വിട്ടുപോരുമ്പോള്‍ ഈ ആശങ്കകള്‍ ആയിരുന്നു അതിനിടയാക്കിയത്. പിന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റും എന്ന ആത്മവിശ്വാസവും.


Published in Student monthly along with a review of Abul's work..One can see many more interviews and articles on an of Abul, in this blog.....

No comments:

Post a Comment