Thursday, September 8, 2011

 
ആദിബോധത്തിന്റെ  കലാകാരന്‍

പി പി  ഷാനവാസ്


വിസ്മരിച്ചു പോകുന്ന ഓര്‍മ്മകള്‍ ചിലപ്പോള്‍ കൊണ്ടാടുന്ന സ്മരണകളേക്കാളും വിലപ്പെട്ടതാണ്. നാടക കലാകാരന്‍ അപ്പുണ്ണിയെക്കുറിച്ചുള്ള ഓര്‍മ്മ അത്തരത്തില്‍ വിലപിടിച്ച ഒന്നാണ്. കലയുടെ നിധി തേടിപ്പോയ ഒരു കുടുംബത്തിന്റെ പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്. അത് കുലപരമായി പകര്‍ന്നു കിട്ടിയ ഒന്നാണ്. കൊട്ടിന്റെയും പാട്ടിന്റെയും തിറയെടുക്കലിന്റെയും മന്ത്രവിദ്യയുടേയും അനുഷ്ഠാനപരമായ രക്തലിഖിതങ്ങള്‍. അവിടെ നിന്നാണ് അപ്പുണ്ണിയിലെ നാടകകാരന്റെ ജനനം.
നാടക സങ്കേതങ്ങളുടെ പ്രാഗ് രൂപങ്ങളിലൊന്നായി കണക്കാക്കാവുന്ന കുതിരച്ചമയങ്ങള്‍ കളിയാട്ട്കാവ് ഉല്‍സവത്തോടനുബന്ധിച്ച് പ്രദേശത്തെ വീട്ടു മുറ്റങ്ങളില്‍ പാടിയാടുന്ന പാരമ്പര്യം. ചെണ്ടയുടെ അകമ്പടിയോടെ ഈ കുതിരച്ചമയങ്ങള്‍ വീട്ടുമുറ്റങ്ങളിലെത്ത് നൃത്തം വെച്ചെത്തുന്ന ഋതു ഏറനാടിന്റെ വടക്കേ മൂലയിലെ കര്‍ഷകരാശിയുമായി ബന്ധപ്പെട്ടതാണ്. അപ്പുണ്ണി ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. കളിയാട്ടമായാല്‍ പാതിരാവില്‍ അപ്പുണ്ണിയേട്ടന്റെ കുടുംബം വസിച്ചുപോന്ന കുന്നിന്‍ പുറത്തു നിന്ന് മുഖരിതമാകുന്ന ചെണ്ടയുടെ നിലവിളികള്‍ ഓരോ തുറക്കല്‍കാരന്റെയും ചെവിയുടെ ജീവശാസ്ത്രത്തോട് അടുപ്പമുള്ള കലാപാരമ്പര്യമാണ്.


തെയ്യം, തിറ പാരമ്പര്യവും കുട്ട നെയ്ത്തിന്റെ കരവിരുതും സ്വന്തമായുള്ള കലയുടെ അനുഷ്ഠാനപരമായ ആദിയിലാണ് അപ്പുണ്ണി എന്ന കലാകാരന്റെ നിലപാടുതറ. അതില്‍ ചവിട്ടി നിന്നാണ് അപ്പുണ്ണിയുടെ പതിനാലാം വയസ് മുതലുള്ള നാടകജീവിതം ആരംഭിക്കുന്നത്. തന്റെ പാരമ്പര്യത്തെ ഇടതുപക്ഷ ആധുനികതയുമായി സന്ധി ചെയ്യിക്കാന്‍ നടത്തിയ ശ്രമമാണ് നാടകരംഗത്തേക്ക് അപ്പുണ്ണിയുടെ രംഗപ്രവേശം അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ബന്ധു രാമന്‍കുട്ടിയുടെ നാടക പങ്കാളിത്തവും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. തങ്ങള്‍ പണിയിടം കണ്ടെത്തിയ തുറക്കലെ പുരോഗമന മുസ്ളിം കുടുംബങ്ങളിലെ ചെറുപ്പക്കാരുടെ മുന്‍കയ്യില്‍ നടത്തിയ നാടകസംരഭങ്ങളില്‍ രാമന്‍കുട്ടി അഭിനേതാവെന്ന നിലയിലും അണിയറ പ്രവര്‍ത്തകന്‍ എന്ന നിലയിലും പങ്കാളിയായിരുന്നു. തറവാടുകളിലെ സ്ത്രീകളുടെ പ്രേക്ഷക സാന്നിധ്യത്തില്‍ അവരുടെ മക്കളും പേരമക്കളും നടത്തിയ നാടകങ്ങള്‍  വിടിയുടേയും മറ്റും നാടക സംരഭങ്ങളെ സ്മരിപ്പിക്കുന്നതാണ്. രാമന്‍കുട്ടിയും അപ്പുണ്ണിയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. നാരനാട്ടെയും വട്ടപ്പറമ്പിലെയും കല്ലാടത്തെയും വീട്ടുമുറ്റങ്ങളും തുറക്കല്‍ ടിബി റോഡ് പരിസരങ്ങളും ഇത്തരം നാടകപ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. പുരോഗമന ഇടതുപക്ഷം തുറക്കല്‍ ശക്തിയാര്‍ജിക്കാന്‍ തുടങ്ങിയതിന്റെ തുടിപ്പുകള്‍ ഈ കലാസംരഭങ്ങള്‍ക്ക് അവകാശപ്പെടാം. കൊണ്ടോട്ടിയിലെ ബീഡി തൊഴിലാളികളുടെ നാടകപ്രവര്‍ത്തനങ്ങളും പില്‍ക്കാലത്ത് ഹാപ്പി ക്ളബ്ബിന്റെ പ്രവര്‍ത്തനങ്ങളും ഇപ്രകാരമുള്ള പ്രയത്നങ്ങളായിരുന്നു. ബീഡിത്തൊഴിലാളികളുടെ തൊഴില്‍ ഇടത്തോട് അനുബന്ധമായാണ് ഹാപ്പിക്ളബ്ബ്  പ്രവര്‍ത്തിച്ചിരുന്നത്.  നിലമ്പൂര്‍ ബാലനും കെടിമുഹമ്മദും തങ്ങളുടെ നാടകപ്രവര്‍ത്തനങ്ങളിലൂടെ കൊണ്ടോട്ടിയില്‍ പല പുരോഗമന ഇടതുപക്ഷ വേദികളിലും തങ്ങളുടെ വിമര്‍ശനാത്മക നാടക സംരഭങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. ഇതിനെ പിന്‍പറ്റിയാവണം 'പിറക്കാത്ത മോന്‍' എന്ന അപ്പുണ്ണിയുടെ നാടകം തുറക്കല്‍ പരിസരത്ത് 1970ല്‍ അരങ്ങേറിയത്. കൊണ്ടോട്ടിയിലെ മുഴുവന്‍ സാംസ്കാരിക കലാ പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ വേദിയും സദസ്സുമായിരുന്നു അത്. യാഥാസ്ഥിതകമായ പല ഇടപെടലുകളേയും അതിജീവിച്ചാണ് പിറക്കാത്ത മോന്‍ അരങ്ങേറിയത്. മെയ്ക്കപ്പിട്ടു നിന്ന ഒരു നടനെ അദ്ദേഹത്തിന്റെ വീട്ടുകാര്‍ പിടിച്ചിറക്കി കൊണ്ടുപോയപ്പോള്‍ ആ രംഗം അടിയന്തരമായി കൈകാര്യം ചെയ്യാനും അത് ഭംഗിയായി സ്റ്റേജില്‍ അവതരിപ്പിക്കാനും അപ്പുണ്ണിക്കായി. അദ്ദേഹം അന്ന് ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ചിറ്റമ്മ, ഒരു ഞ്ഞെട്ടില്‍ വിടര്‍ന്ന പൂക്കള്‍, പുതിയ വെളിച്ചം, പൂക്കാത്ത വസന്തം, അറബിപ്പൊന്ന് തുടങ്ങി അമ്പതോളം നാടകങ്ങള്‍ അപ്പുണ്ണി എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. തുറക്കലിലെ സ്റ്റേജ് നാടക പ്രവര്‍ത്തനത്തിന്റെ അവസാന കാലത്ത് അരങ്ങേറിയ അഗ്നിശാല എന്ന നാടകത്തിന്റെ സംവിധാനവും അപ്പുണ്ണിയേട്ടനായിരുന്നു. അവശനും കുനിഞ്ഞ ദേഹപ്രകൃതിയോടെയും കാണപ്പെടുമെങ്കിലും അപ്പുണ്ണി നാടകപരിശീലന കളരിയില്‍ ഭാവങ്ങളുടെ കരുത്തും തീക്ഷ്ണതയും തന്റെ മുഖത്തും ദേഹചലനങ്ങളിലും അവിഷ്കരിച്ചു കാണാറുണ്ട്. കളരിയിലെ ഈ അത്ഭുതവിദ്യ, മാന്ത്രിക വിദ്യ ഇവിടെ ഇന്ന് പ്രസിദ്ധരായ പല കലാകാരന്മാരുടെയും അദ്യാക്ഷരിയായിത്തീര്‍ന്നു. ടി എ റസാഖ്. പിന്നെ തുറക്കലിലെ അസഖ്യം അജ്ഞാതരായ കലാകാരന്മാരും അപ്പുണ്ണിയേട്ടന്റെ ശിഷ്യന്മാരാണ്. തുറക്കലില്‍ അപ്പുണ്ണിയുടെ നാടക പാരമ്പര്യത്തില്‍ നിന്നും ചുവടുകള്‍ നേടിയ റസാഖ് തന്റെ തേജസാര്‍ന്ന നാടകജീവിത കാലത്ത് കേരളത്തിലെ പല വേദികളിലും തന്റെ രചനയുടെയും സംവിധാന മികവിന്റെയും വിസ്മയങ്ങള്‍ തീര്‍ത്തിട്ടുണ്ട്്. പില്‍ക്കാലത്ത് തുറക്കലിലെ സാംസ്കാരിക ജീവിതത്തിന് പുതിയ അധ്യായം തീര്‍ത്ത അരങ്ങ് എന്ന കലാ സംഘടനയുടെ തുടക്കവും അപ്പുണ്ണിയുടെ കുടുംബമുറ്റത്തായിരുന്നു. പറയനും അവകാശമായ ബ്രാഹ്മണ്യം തന്റെ കലയിലൂടെ അപ്പുണ്ണി പകര്‍ന്നു നല്‍കി. അത് ചിലപ്പോള്‍ പുനരുത്ഥാനത്തിന്റെ സ്വഭാവത്തിലേക്കും വഴിപിഴച്ചിട്ടുണ്ട്. തുറക്കലിലെ കലാകാരന്മാരുടെ കൂട്ടായ്മ പക്ഷേ മതനിരപേക്ഷമായ ഒരു സാംസ്കാരിക പ്രയോഗമായി അതിനെ പരിവര്‍ത്തിപ്പിക്കുകയായിരുന്നു.
 പാരമ്പര്യത്തെയും പറയച്ചെണ്ടയെയും ആധുനിക നാടകപ്രസ്ഥാനത്തെയും മുതലാളിത്ത കലാനിയമങ്ങള്‍ വിഴുങ്ങിയതിന്റെ ചിത്രമാണ് വര്‍ത്തമാനത്തിന്റേത്. അതിലൂടെ കലയുടെ ജനകീയമായ പാരമ്പര്യം മൂലധനത്തിന്റെ ആര്‍ത്തിപൂണ്ട അവസരവാദമായി ഒടുങ്ങി. അത് പുനരുത്ഥാന വാദത്തിന്റെ സ്വഭാവത്തോടെ അഭ്രപാളിയില്‍ അതിഭാവുകതയോ അശ്ളീലമോ ആയി മാറി. കലാകാരന്റെ ജനകീയ ജീവിതവും അതോടെ മൂലധന ദല്ലാളന്റെ കൊട്ടാരങ്ങളിലായി. കല ഇന്ന് പോരാടുന്ന ഒന്നല്ല. സൌന്ദര്യാത്മകതയുടെ ആദി മാതൃകകളും അതിന് അന്യമാണ്. ആസക്തിയും മോഹവും അഭിനിവേശവും വിപണിയുടെ മൂല്യങ്ങളും ഉല്‍പാദിപ്പിക്കുന്ന സാംസ്കാരവ്യവസായമായി അത് അധ:പതിച്ചിരിക്കുന്നു. അത് ജീവിതയാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെയ്ക്കുന്നു. മൂലധനത്തിന്റെ പരീക്ഷണശാലയില്‍ ജനപ്രിയതയുടെ സൂത്രവാക്യം തേടുന്ന കൂലിത്തൊഴിലാളിയായി കലാകാരനും കാലഹരണപ്പെട്ടിരിക്കുന്നു. കലയുടെ ഈ ദുരന്തപൂര്‍ണ്ണമായ പരിണാമം ഇന്നു പൂര്‍ത്തിയാണ്.  ഇവിടെ നിന്നാണ് അപ്പുണ്ണിയേട്ടനില്‍െ ജനകീയ കലാകാരന്റെ പറയച്ചെണ്ടയിലെ പ്രാവീണ്യവും കീഴാള മാന്ത്രികതയുടെ ജീവിത വീക്ഷണവും തെയ്യച്ചമയങ്ങളുടെ ദൃശ്യബോധവും നാടകപാരമ്പര്യവും സംബന്ധിച്ച ആദികള്‍ ഉണരുന്നത്. ആദിയെ സംബന്ന്ധിച്ച, ഭാവിയെ സംബന്ധിച്ച ഈ ഉത്കണ്ഠയാണ് അപ്പുണ്ണിയുടെ സ്മരണ ബാക്കിവെയ്ക്കുന്നത്. 

A note on Appuniatten, a traditional dalit artist who pioneered in giving an impetus to progressive cultural front in our village...Thurakkal, Kondotty....published in deshabhimani daily commemorating his death anniversary. The article deals with dalit culture and its richness to be reverted for our present society as well as for the benefit of their own community and culture...


No comments:

Post a Comment