ഭയം വാഴും കാലം
പി പി ഷാനാവസ്
പൂര്‍വ്വ പ്രവാചകന്മാരില്‍ ഒരാളെ ഒരു ഉറുമ്പ് കടിച്ചു. ഉടനെ ആ ഉറുമ്പിന്റെ കേന്ദ്രം മുഴുവന്‍ ചുട്ടെരിക്കാന്‍ അദ്ദേഹം കല്‍പിച്ചു. അപ്പോള്‍ അള്ളാഹു അദ്ദേഹത്തിന് ഇങ്ങനെ സന്ദേശം നല്‍കി. ഒരൊറ്റ ഉറുമ്പ് നിന്നെ കടിച്ചു കളഞ്ഞെങ്കില്‍ അള്ളാഹുവിന്റെ പരിശുദ്ധതയെ പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന സമുദായങ്ങളില്‍ പെട്ട ഒരു സമുദായത്തെ നീ എരിച്ചുകൊന്നു കളയുകയോ!,,
(സഹീഹുല്‍ ബുഖാരി. നബിവചനങ്ങള്‍ ക്രോഡീകരിച്ചത്്, തര്‍ജ്ജുമ: സി എന്‍ അഹമ്മദ് മൌലവി)
നമ്മുടേത് ഭയം വാഴുന്ന കാലമാണ്. വിവേകവും യുക്തിയും ഉറക്കത്തിലാഴുമ്പോള്‍ പിശാചുക്കള്‍ നിറഞ്ഞ പേടിസ്വപ്നം കൊണ്ട് കലാകാരന്റെ ഭാവനപോലും ഭ്രമാത്മകമായിത്തീരുന്നു. സ്പാനിഷ് ചിത്രകാരനായിരുന്ന ഫ്രാന്‍സിസ് ഡി ഗോയ (1746-1828) പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ രചിച്ച വിഖ്യാതമായ എച്ചിങ്ങിന്റെ പ്രമേയമിതായിരുന്നു. ഫ്രഞ്ച് ജ്ഞാനോദയത്തെ മുന്‍നിര്‍ത്തിയുള്ള ഈ എച്ചിങ്ങിന്റെ സവിശേഷമായ സങ്കേതം പോലും ഗോയ സ്വീകരിച്ചത് ഫ്രാന്‍സില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു ശൈലിയില്‍ നിന്നായിരുന്നു എന്നത,് കലാചരിത്രത്തില്‍ ആ രചനയെ സവിശേഷ അര്‍ത്ഥതലങ്ങളിലേക്കു നയിക്കുന്നു. ഈ രചന ഉള്‍പ്പെട്ട കാപ്രിക്കോസ് എന്ന പരമ്പര ഏറെ വിലിയിരുത്തലുകള്‍ക്കും വിശകലനങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വിധേയമായി. ഫ്രഞ്ച് വിപ്ളവത്തിന്റെ ജ്ഞാനോദയ ആശയങ്ങള്‍ പ്രചരിപ്പിക്കപ്പെടാതിരിക്കാന്‍ സ്പെയിനില്‍ പള്ളിമേധാവികള്‍ കൈകൊണ്ട മര്‍ദ്ദന നടപടികളായിരുന്നു അവയുടെ പശ്ചാത്തലം.
തന്റെ മേശക്കുമേല്‍ കൈകളില്‍ മുഖം കമിഴ്ത്തി വീണുറങ്ങുന്ന ചിത്രകാരന്‍. ഡ്രോയിങ് സ്റ്റിക്കുകളും വരച്ചു പൂര്‍ത്തിയാകാത്ത ഡ്രോയിങ്ങുകളും മേശമേല്‍ ചിതറിക്കിടക്കുന്നു. ചിത്രകാരനുമേല്‍ പശ്ചാത് വിതാനത്തില്‍ ഇരുണ്ട പ്രതലത്തില്‍ രാത്രിഞ്ചരന്മാരായ പക്ഷിമൃഗാദികള്‍ പാഞ്ഞടുക്കുന്നു. പൂച്ച, മൂങ്ങ, വവ്വാല്‍. കണ്ണുകള്‍ തുറന്നു പിടിച്ച മട്ടാണവയ്ക്ക്. അതിലൊരു മൂങ്ങ അയാളുകള്‍ രചനകള്‍ കൈക്കലാക്കിയിരിക്കുന്നു. മേശയുടെ ഒരു വശത്ത് ഇങ്ങനെ എഴുതിയിട്ടുണ്ട്: യുക്തി ഉറങ്ങിപ്പോകുമ്പോള്‍ പിശാചുക്കളും ഭൂതങ്ങളും പുനര്‍ജനിക്കുന്നു. ഉറങ്ങുന്ന കലാകാരനും അയാള്‍ കാണുന്ന പേടിസ്വപ്നവും ഏറെ ചിന്തനീയമായി ചിത്രത്തില്‍ ഒരു മന:ശാസ്ത്ര ഇമേജായി കടന്നു വരുന്നു. നാം ആഗ്രഹിച്ചിട്ടും നിദ്രയില്‍ ഒഴിഞ്ഞുപോവാതെ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന പേടിസ്വപ്നം പോലെ നമ്മെ അനുദിനം ചൂഴുന്ന ഭയത്തിന്റെയും ഭീകരതയുടെയും മുഹൂര്‍ത്തങ്ങളെ നാം ഏതു വിധിന്യായം കൊണ്ടാണ് നേരിടുക? ഭീകരതയെപ്പറ്റി ചരിത്രപരമായ ഒരാഖ്യാനം എങ്ങിനെയാണു സാധ്യമാകുക? ഭീകരത എന്ന പദത്തിന് ഇന്നു കാണുന്ന അര്‍ത്ഥവും രൂപവുമായിരുന്നോ എല്ലാകാലത്തും?
ഭീകരത കലയിലും തത്വചിന്തയിലും
നമ്മെ പിടിച്ചുലക്കുന്ന അറിവിന്റെ ആദ്യസ്ഫുലിംഗമായി ഭയാനുഭവം കലയിലെന്ന പോലെ തത്വചിന്തയിലുമുണ്ടായിരുന്നു. അറിവിലേക്കുള്ള ചിന്തയുടെ ഈ ആദ്യപടവിനെ ഹെഗല്‍ ഫിനേമിനോളജി ഓഫ് മൈന്റ് എന്ന തന്റെ മാസ്റ്റര്‍ പീസില്‍ വിവരിക്കുന്നുണ്ട്. എവിടെപ്പോയ് എന്റെ കിനാക്കള്‍ വിതച്ചൊരു ഇടിമിന്നല്‍ പൂക്കും വാനം എന്ന് അത്തരം ഒരു മലയാളീ സൌന്ദര്യാനുഭവത്തെ കടമ്മനിട്ട ആവിഷ്കരിക്കുന്നുണ്ട്. വിസി ബാലകൃഷ്ണപ്പണിക്കരുടെ രാത്രിവര്‍ണ്ണന ആദ്യമായി മലയാളത്തില്‍ റൊമാന്റിസത്തിന്റെ ഒരു കോളിറ്ഡിജിയന്‍ ശാഖക്കു തുടക്കമിട്ടു. ജി ശങ്കരക്കുറുപ്പും മലയാളിയുടെ മിസ്റ്റിക് അനുഭവങ്ങളെ ആവിഷ്കരിച്ചു. സൌന്ദര്യത്തിന്റെ ഏറ്റവും സബ്ളൈം ആയ അനുഭവമായി ടെറര്‍,എഡ്മെണ്ട് ബര്‍ക്കിളിയുടെ തത്വചിന്തയിലും എസ് ടി കോളിറ്്ഡ്ജിന്റെ കവിതകളിലും കണ്ടുമുട്ടുന്നുവെന്ന് ഐജാസ് അഹമ്മദ് എഴുതുന്നു. ജര്‍മ്മന്‍ എസ്പ്രഷണലിസത്തെ സംബന്ധിച്ചിടത്തോളം, ടെറര്‍ കാന്‍വാസില്‍ പിടിച്ചെടുക്കേണ്ട മനുഷ്യന്റെ ഉന്നതഭാവത്തിലുള്ള സൌന്ദര്യാനുഭവമായിരുന്നു. വടക്കന്‍ കേരളത്തിലെ തെയ്യങ്ങളുടെ സങ്കല്‍പങ്ങളിലും നമ്മുടെ കാളീ രൂപങ്ങളിലും ഭീകരത ഒരു മനുഷ്യാനുഭവവും പിന്നെ ഒരു സൌന്ദര്യാനുഭവവും ആയിത്തീരുന്നുണ്ട്. ശിവന്റെ ചുടല താണ്ഡവവും ഭീകരത സൌന്ദര്യമായി മാറുന്ന അപൂര്‍വ്വാനുഭമാണ്. നൃത്തത്തിലും സംഗീതത്തിലും ചിത്രകലയിലും സാഹിത്യത്തിലും സിനിമയിലും എല്ലാം ടെറര്‍ എന്നത് സൌന്ദര്യാനുഭവമായി പലവട്ടം പല നിലയില്‍ ആവിഷ്കരിച്ചുപോന്നിട്ടുണ്ട്. ആധുനികത, ഭീകരതയെ അതിന്റെ നെഗറ്റീവ് അര്‍ത്ഥത്തിലാണ് മനസ്സിലാക്കിയതെന്ന് ഐജാസ് തുടരുന്നു. അര്‍ത്ഥങ്ങളും പരസ്പര ബന്ധവും നഷ്ടപ്പെട്ട മനുഷ്യാവസ്ഥയായി നീഷേയിലും ഗീര്‍ക്കഗാറിലും ദോവ്സ്തോസ്കിയിലും അതു കടന്നു വന്നു. ആഴമാര്‍ന്ന അനുഭവത്തെ വിശേഷിപ്പിക്കാന്‍ ഭീകരം എന്ന പ്രയോഗം കലയിലും ജീവിതത്തിലും ഉണ്ടായിരുന്നു എന്നര്‍ത്ഥം.
ഗറില്ല യുദ്ധം, വിമോചന പോരാട്ടം, ഭീകരത
രാഷ്ട്രീയ സൈനിക മണ്ഡലത്തിലാകട്ടെ പത്തൊമ്പതാം നൂറ്റാണ്ടിലാണ് ടെറര്‍ എന്ന ആശയം വന്നുചേരുന്നത്. അക്കാലത്ത് ഗറില്ല യുദ്ധം, വാര്‍ ഓഫ് നാഷണല്‍ ലിബറേഷന്‍, ഭീകരത എന്നീ മൂന്നു പ്രയോഗങ്ങള്‍ രംഗത്തു വന്നതായി ഐജാസ് പറയുന്നു. നെപ്പോളിയന്‍ അധിനിവേശത്തിനെതിരെ സ്പാനിഷ് പ്രതിരോധമാണ് ഗറില്ല യുദ്ധം എന്ന പ്രയോഗത്തെ പ്രചാരത്തില്‍ വരുത്തിയത്. ജര്‍മ്മനിയുടെ ഫ്രഞ്ച് അധിനിവേശത്തിനെതിരെ വാര്‍ ഓഫ് നാഷണല്‍ ലിബറേഷന്‍ എന്ന പദം കൊണ്ടുവന്നത് ജര്‍മ്മന്‍ തത്വചിന്തകന്‍ ജെ ജി ഫിഷെ ആണ.് ആധുനികാര്‍ത്ഥത്തിലുള്ള ഭീകരത എന്ന പ്രയോഗം റഷ്യയിലെ സാറിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്നാണ് പ്രധാനമായും പ്രചരിച്ചത്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ഇന്ത്യയിലും പല നിലയില്‍ ഭീകരപ്രവര്‍ത്തനം അരങ്ങേറിയിട്ടുണ്ട്. ഇത്തരം വിപ്ളവഗ്രൂപ്പുകള്‍ പലതും മതമൌലികതയില്‍ പ്രത്യയശാസ്ത്ര ഊര്‍ജ്ജം കണ്ടെത്തുന്നവയാണ്. ഒരു ഭൌതിക പ്രതിഭാസത്തിന,് തികച്ചും അലൌകികവും മെറ്റാഫിസിക്കലും വിശ്വസത്തിലധിഷ്ഠവുമായ പ്രത്യയശാസ്ത്രാടിത്തറ ലഭിക്കുമ്പോള്‍ അത് സര്‍വ്വാധിപത്യത്തിന്റെ സ്വഭാവവും ഫാസിസത്തിന്റെ സമ്പ്രദായങ്ങളും സ്വീകരിക്കുക സ്വാഭാവികമാണ്. മതത്തിന്റെ മൌലികവാദപരമായ ഊന്നലിലൂടെ സംഘാംഗങ്ങള്‍ തമ്മില്‍ സൈനികോന്മുഖമായ സോളഡാരിറ്റിയും ഇതുണ്ടാക്കുന്നു. എല്ലാ മതമൌലിക വാദ സംഘടനക്കും സ്വാഭാവികമായി കൈമുതലാകുന്ന സവിശേഷതയാണിത്.
കൊളോണിയല്‍ അധിനിവേശവും ദേശരാഷ്ട്ര രൂപീകരണവുമായി ബന്ധപ്പെട്ട് ജ്ഞാനോദയം കുടത്തിലടച്ചു കളഞ്ഞു എന്നു വിശേഷിപ്പിക്കപ്പെട്ട പല ആശയങ്ങളും പ്രവണതകളും സംഘടാരൂപങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും ഇങ്ങനെ ശക്തിയാര്‍ജ്ജിച്ച് തിരിച്ചു വന്നിട്ടുണ്ട്. ഫ്രഞ്ച്-അമേരിക്കന്‍ വിപ്ളവങ്ങളിലൂടെ ശാസ്ത്രചിന്തയും യുക്തിചിന്തയും മതാത്മകതയെ ഏറെക്കുറെ പൂര്‍ണ്ണമായും പിന്നിലാക്കി മുന്നേറിയിരുന്നു. എറിക് ഹോബ്സ്ബോം പരിഗണക്കെടുക്കുന്ന 1789-1848 വരെയുള്ള വിപ്ളവത്തിന്റെ കാലഘട്ടത്തില്‍ യുക്തിയും മതനിരപേക്ഷ ചിന്തയും ശാസ്ത്രീയതയും ഭരണകൂടങ്ങളെയും സിവില്‍ സമൂഹങ്ങളെയും ഒന്നാകെ സ്വാധീനിച്ചു. മതം ഒരു മധ്യകാല പ്രതിഭാസമായി അവഗണിക്കപ്പെട്ടു. മതസ്വാധീനം ഒരു പിന്നോക്കനിലയായി എണ്ണാന്‍ തുടങ്ങി. എന്നാല്‍ യുക്തി വാണ ഈ യുഗം തന്നെ മത നവീകരണ-പുനരുത്ഥാരണ പ്രവണതകളെയും ഗര്‍ഭം ധരിച്ചിരുന്നുവെന്ന് ഹോംബ്ബോം ചൂണ്ടിക്കാണിക്കുന്നു.
ശുദ്ധ ഇസ്ലാം
കാത്തലിക്-പ്രൊട്ടസ്റ്റ് വിഭാഗങ്ങളുടെ പിടി വിശ്വാസികളില്‍ പൂര്‍ണ്ണമായതോതില്‍ തന്നെ നഷ്ടപ്പെട്ടിരുന്ന കാലത്തുതന്നെയാണ്, വികസിത രാജ്യങ്ങളിലെ കഠിനജീവിത സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖനിത്തൊഴിലാളികള്‍ക്കും മുന്നണിപട്ടാളക്കാര്‍ക്കിടയിലും മറ്റും സെക്ടേറിയന്‍ പ്രൊട്ടസ്റ്റനിസം സ്വാധീനമുറപ്പിക്കാന്‍ തുടങ്ങിയത്. 1792 മുതല്‍ 1835 വരെയുള്ള കാലഘട്ടത്തില്‍ നിരവധി പുതിയ മിഷണറി സൊസൈറ്റികള്‍ ഈ സെക്ടിന്റെ സ്വാധീനത്തില്‍ സ്ഥാപിക്കപ്പെട്ടു. ഇതേകാലത്ത് തന്നെയാണ്, സംഘടിതമായ മിഷണറി പ്രവര്‍ത്തനത്തിന്റെ അഭാവത്തില്‍ തന്നെ, ഇസ്ലാം ഇന്തോനേഷ്യയിലേക്കും വടക്കു പടിഞ്ഞാറന്‍ ചൈനയിലേക്കും ആഫ്രിക്കയിലേക്കും പുതിയ പാതകള്‍ കണ്ടെത്തിയത്. ആഫ്രിക്കയുടെ അന്തര്‍ഭാഗങ്ങളില്‍ കച്ചവടവുമായി ചെന്ന മുസ്ലിം വ്യാപാരികളാണ് അജ്ഞാതമായികിടന്ന ആ ഭൂവിഭാഗങ്ങളിലെ ജനങ്ങളെ ഇസ്ലാമിനു പരിചയപ്പെടുത്തിയത്. സുഡാനിലെയും സെനഗളിലെയും അര്‍ദ്ധ ഫ്യൂഡല്‍ സൈനിക സമൂഹങ്ങളിലെ ദരിദ്രര്‍ക്ക് ഇസ്ലാം ആകര്‍ഷകമായിത്തോന്നി. പല ഗോത്രവര്‍ഗ്ഗങ്ങളും ഇസ്ലാം ആശ്ളേഷിച്ചു. ഈ കാലഘട്ടത്തില്‍ തന്നെ ഇസ്ലാമിക സമൂഹത്തിനകത്തും അതിന്റെ ചിന്താസമുച്ചയത്തിലും പല നിലയിലുള്ള പരിഷ്കാരങ്ങളും പരിവര്‍ത്തനങ്ങളും നടന്നു. യൂറോപ്യന്‍ സാമ്രാജ്യത്തിന്റെ വ്യാപനം, തുര്‍ക്കി, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ അപചയം, ചൈനീസ് സാമ്രാജ്യത്തിലെ പ്രതിസന്ധി എന്നിവയാണ് ഇത്തരമൊരു പ്രവണതയ്ക്ക് തുടക്കമിട്ടത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ശുദ്ധ ഇസ്ലാം എന്ന ആശയവുമായി വഹാബി പ്രസ്ഥാനം ഉദയം ചെയ്തു. 1814 ഓടെ സൌദി അറേബ്യ വഹാബികളുടെ സ്വാധീനവലയത്തിലായി. ഏറെ എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നിവിടങ്ങളിലേക്കും അതു വ്യാപിച്ചു. വഹാബി ആശയത്തിന്റെ സ്വാധീനത്തിലാണ് അള്‍ജീരിയയില്‍ സിദി മുഹമ്മദ് ബിന്‍ അലി എല്‍ സെനൂസ്സി തന്റെ പ്രസ്ഥാനമാരംഭിച്ചത്. അള്‍ജീരിയയില്‍ അബ്ദുള്‍ ഖാദര്‍ ഫ്രഞ്ച്-റഷ്യന്‍ അധിനിവേശത്തിനെതിരെ ആരംഭിച്ച മത-രാഷ്ട്രീയ പ്രസ്ഥാനമാണ് പില്‍ക്കാലത്ത് മറ്റു സാഹചര്യങ്ങളില്‍ രൂപം കൊണ്ട പാന്‍ ഇസ്ലാമിസത്തിനും റാഡിക്കല്‍ ഇസ്ലാമിനും മുന്‍ഗാമി. പ്രവാചകചര്യയിലേക്ക് മടങ്ങുക മാത്രമല്ല, പാശ്ചാത്യ സങ്കല്‍പനങ്ങളും മൂല്യങ്ങളും സ്വംശീകരിക്കുക എന്നതും ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യമായിരുന്നു എന്നത് ഇവിടെ ശ്രദ്ധേയമായ കാര്യമാണ്. ഇതോടൊപ്പം പല പരിഷ്കരണ-നവീകരണ പ്രസ്ഥാനങ്ങളും നിലവില്‍ വന്നു. 1840കളില്‍ അലി മുഹമ്മദിന്റെ ബാബ് പ്രസ്ഥാനം സ്ത്രീകളെ മൂടിപ്പുതപ്പിക്കുന്നതിനെതിരായ നിലപാട് കൈകൊണ്ടു.
മുസ്ലിംങ്ങളും കമ്മ്യൂണിസവും
1789 മുതല്‍ 1848 വരെ, വിപ്ളവത്തിന്റെ കാലഘട്ടമായി വിശേഷിപ്പിക്കുമ്പോള്‍ തന്നെ ഇസ്ലാമിക പുനരുത്ഥാന പ്രസ്ഥാനങ്ങളുടെയും കാലഘട്ടമായാണ് ഹോബ്സ്ബോം വിലയിരുത്തുന്നത്. ഇന്ത്യയില്‍ വഹാബി പ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ യുപിയിലും പഞ്ചാബ് പ്രവിശ്യയിലും ബ്രിട്ടുഷുകാര്‍ക്കെതിരെ ഖിലാഫത്ത് കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ചില പ്രവ്യശ്യാ ഭാഗങ്ങള്‍ പിടിച്ചെടുത്ത് ഭരണം നടത്തുവാനും ഖിലാഫത്ത് പ്രസ്ഥാനക്കാര്‍ തയ്യാറായി. എന്നാല്‍ ബ്രിട്ടീഷുകാര്‍ അഴിച്ചുവിട്ട ആക്രമണങ്ങളില്‍ വഹാബികള്‍ പിടികൂടപ്പെട്ടു. ഗൂഢാലോചകേസുകളില്‍ പലരെയും ശിക്ഷിക്കുകയും നേതാക്കളില്‍ പ്രധാനികളെ വധിക്കുകയും ചെയ്തു. ഈ പ്രസ്ഥാനത്തിന്റെ പരാജയത്തെത്തുടര്‍ന്ന് പലായനം ചെയ്തവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാന്‍ വഴി ആയിടെ ഉദയം ചെയ്ത സോവിയറ്റ് യൂണിയനിലേക്കു യാത്ര തിരിച്ചു. അവര്‍ മുഹാജിറുകള്‍ എന്നാണ് അറിയപ്പെടുന്നത്. ഇവരില്‍ 200 പേര്‍ കാബൂളില്‍ എത്തിച്ചേര്‍ന്നു. അവരില്‍ 30പേര്‍ താഷ്കന്റിലെ കമ്മ്യൂണിസ്റ്റുകളുമായി ബന്ധപ്പെട്ടു. അവരില്‍ 21പേര്‍ കിഴക്കന്‍ മോസ്കേയിലെ യൂണിവേഴ്സിറ്റി ഓഫ് ടോയിലേഴ്സില്‍ മാര്‍ക്സിസം പഠിക്കാന്‍ പോയി. ഇവരാണ് അക്കാലത്ത് മെക്സിക്കന്‍ കമ്മ്യൂണിസ്റ്റുകളെ പ്രതിധീകരിച്ച് റഷ്യയിലെത്തിയിരുന്ന ഇന്ത്യക്കാരനായ വിപ്ളവകാരി എം എന്‍ റോയിയുടെ നേതൃത്വത്തില്‍, കമ്മ്യുണിസ്റ്റ് ഇന്റര്‍നാഷണലിന്റെ പ്രേരണയില്‍, 1920ല്‍ താഷ്കന്റില്‍ വെച്ച് ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ടി രൂപീകരിച്ചത്. വിദേശ മണ്ണില്‍ രൂപീകരിച്ച ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെക്രട്ടറി മുഹമ്മദ് ഷഫീഖ്. മോസ്കോവിലും താഷ്കന്റിലും പഠനം നടത്തിയശേഷം മുഹാജിറുകള്‍ കമ്മ്യുണിസ്റ്റ് വിപ്ളവകാരികളായി ഇന്ത്യയിലേക്കു തിരിച്ചു. ഇന്ത്യന്‍ മണ്ണില്‍ കമ്മ്യൂണിസം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എന്നാല്‍ അവരില്‍ പലരും വഴിമധ്യേ അറസ്റ്റു ചെയ്യപ്പെട്ടു. 1922-24ലെ പെഷവാര്‍ ഗൂഢാലോചന കേസില്‍ കുടുക്കി പലരും ജയിലിലായി. മുഹമ്മദ് ഷഫീഖിനെ കൂടാതെ ഫിറോസുദ്ദീന്‍ മന്‍സൂര്‍, അബ്ദുല്‍ മജീദ്, റഫീഖ് അഹമ്മദ്, ഷൌക്കത്ത് ഉസ്മാനി, ഫസല്‍ ഇലാഹി ഖുര്‍ബാന്‍, അബ്ദുല്‍ വാരിസ്, അക്ബര്‍ ഷാ എന്നിവരും ഇപ്രകാരം ജയിലിലടക്കപ്പെട്ട ഇന്ത്യയിലെ ആദ്യകാല കമ്മ്യുണിസ്റ്റുകാരില്‍ പെടുന്നു.
മുസ്ലിംങ്ങള്‍ ഭൂരിപക്ഷമുള്ള പല നാടുകളിലും കമ്മ്യൂണിസ്റ്റ് ഇന്റനാഷണലിന്റെ മാര്‍ഗ്ഗനിര്‍േദ്ദശത്തില്‍ കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകള്‍ കമ്മ്യൂണിസ്സ് പാര്‍ടികള്‍ക്കു രൂപം നല്‍കി. റഷ്യന്‍ വിപ്ളവത്തെ തുടര്‍ന്ന് കൊളോണിയല്‍ വിരുദ്ധ ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ എങ്ങും ശക്തിപ്പെട്ടു. പല വിമോചിത ദേശ-രാഷ്ട്രങ്ങളും രൂപീകരിക്കപ്പെട്ടു. ഇങ്ങനെ രൂപപ്പെട്ട മുസ്ലിം രാഷ്ട്രങ്ങളിലൊക്കെ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സെക്കുലര്‍വല്‍ക്കരണം നടന്നു. തുര്‍ക്കിയും ഈജ്പ്തും ഇറാഖുമെല്ലാം സെക്കുലര്‍വല്‍ക്കരണം ഭരണകൂടത്തിലും സിവില്‍ സമൂഹത്തിലും നിര്‍ബന്ധിച്ചു പോലും നടപ്പില്‍ വരുത്തുന്ന കാര്യത്തില്‍ മല്‍സരിച്ചു. ഈ രാജ്യങ്ങളിലെല്ലാം സുശക്തമായ കമ്മ്യുണിസ്റ്റ് പാര്‍ടിയും നിലവില്‍ വന്നു. ലോകത്തെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇന്തോനേഷ്യയിലായിരുന്നു ഏഷ്യയിലെ ഏറ്റവും സുശക്തമായ കമ്മ്യുണിസ്റ്റ് പാര്‍ടി. തുര്‍ക്കിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിരവധി ബുദ്ധിജീവികള്‍ക്കും കലാകാരന്മാര്‍ക്കും ജന്മം നല്‍കി. അല്‍മാസ് ഗുനേയുടെ ചലച്ചിത്രങ്ങള്‍, തുര്‍ക്കിയുടെ മുതലാളിത്തവല്‍ക്കരണ പ്രക്രിയ മാര്‍ക്സ് മൂലധനത്തില്‍ വരച്ചുകാട്ടുന്ന മിഴിവോടെയും വികാരോജ്ജ്ലമായും ചിത്രീകരിച്ചു. ലോകമെമ്പാടുമുള്ള ഫിലിം ഫെസ്റ്റിവലുകള്‍ ഗുനേയുടെ ചലച്ചിത്രങ്ങള്‍ക്കായി ആസ്വാദകര്‍ കാത്തിരുന്നു. കല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ ചലച്ചിത്രോത്സവത്തില്‍ ഗുനേയുടെ ചിത്രം പ്രദര്‍ശിപ്പിച്ച അനുഭവം മലയാളത്തിലേക്ക് ആദ്യമായി ചലച്ചിത്രോസ്വം റിപ്പോര്‍ട്ട് ചെയ്ത നോലിസ്റ്റ് സിവി ബാലകൃഷ്ണന്‍ ഒരിക്കല്‍ ഈ ലേഖകനോടു പറയുകയുണ്ടായി. ഇറാനിലും കമ്മ്യൂണിസ്റ്റ് പാര്‍ടി ശക്മായ സാന്നിധ്യമായി. അമേരിക്കന്‍ പാവ ഭരണകൂടമായിരുന്ന ഷാ ഭരണകൂടത്തിനെതിരെ ഇസ്ലാമിക വിപ്ളവകാരികളുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ടിയും രംഗത്തിറങ്ങി. ഇറാന്‍ ജയിലുകളില്‍ അക്കലാത്ത് വിപ്ളവപ്രവര്‍ത്തന കുറ്റം ചാര്‍ത്തി അടയ്ക്കപ്പെട്ട് വധശിക്ഷയില്‍ നിന്ന് തലനാരിഴക്ക് റക്ഷപ്പെട്ട വിഖ്യത ചലച്ചത്രകാരന്‍ മക്ബല്‍ ബഫ് ഇക്കാര്യം ഒരിക്കല്‍ തിരുവനന്തപുരത്തെ ഒരു കൂടിക്കാഴ്ചയില്‍ ഞങ്ങളോടു പങ്കുവെയ്ക്കുകയുണ്ടായി. ജയിലിലെ രാഷ്ട്രീയ തടവുകാരില്‍ അമ്പതു ശതമാനവും കമ്യൂണിസ്റ്റുകാരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രശസ്തമായ പല ചിത്രങ്ങളും ഇറാന്‍ വിപ്ളവത്തിന്റെ ഈ ചരിത്രം ആവിഷ്കരിക്കുന്നതാണ്. എന്നാല്‍ ഇറാനില്‍ ഷാവിരുദ്ധ വിപ്ളവം വിജയിച്ചതോടെ പാശ്ചാത്യവിരുദ്ധതയുടെ പേരില്‍ മതമൌലിക വാദമാണ് നടമാടിയത്. ഇസ്ലാമിക പൌരോഹിത്യം ഖൊമേനിയുടെ പുതിയ തരത്തിലുള്ള ഭാഷ സംസാരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ടിയെ ഇറാനില്‍ അടിച്ചമര്‍ത്തി. മുന്‍സൂചിചിപ്പിച്ച വഹാബി പ്രസ്ഥാനത്തില്‍ തുലോം വ്യത്യസ്തവും തികച്ചും ആധുനികവുമായ ഇസ്ലാമിസത്തിന്റെ ആശയങ്ങള്‍ക്ക് വിപ്ളവവിജയത്തോടെ സാധൂകരണവും പ്രചാരവും സിദ്ധിച്ചു. പ്രവാചകനേക്കാളും അള്ളാഹുവിനേക്കാളും ഖൊമേനിയില്‍ ആവേശമുള്‍ക്കൊണ്ടവരായിരുന്നു നമ്മുടെ പുകള്‍പ്പെറ്റ സിമിയും ഉപഭൂഖണ്ഡത്തിലെ മറ്റ് ഇസ്ലാമിക മതമൌലിക വാദ പ്രസ്ഥാനങ്ങളും. അഫ്ഗാനിസ്ഥാനിലെ കമ്മ്യുണിസ്റ്റ് സ്വാധീനത്തെ തകര്‍ക്കാന്‍ അമേരിക്ക ഇസ്ലാമിന്റെ ഈ ആധുനിക ഫണ്ടമെന്റലിസ്റ്റ് രൂപത്തെയാണ് ഉപയോഗിച്ചത്.
ഖുത്തുബും മൌദൂദിയും ലാദനും
ഈജിപ്ഷ്യന്‍ ചിന്തകനായ സെയ്യിദ് ഖുത്തുബും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്‍പറ്റിയ പാക്കിസ്ഥാന്‍കാരന്‍ സയ്യിദ് മൌലാനാ മൌദൂദിയുമാണ് ആഗോളവല്‍ക്കരണ കാലത്തെ ഇസ്ലാമിക ഫണ്ടമെന്റലിസത്തിന് താത്വികമായ പിന്തുണയും വ്യഖ്യാനവും നല്‍കിയതില്‍ പ്രമുഖര്‍. യഥാര്‍ത്ഥത്തില്‍ ഖുത്തുബിന്റെയും മൌദൂദിയുടെയും ആശയങ്ങള്‍ മധ്യകാലത്തെ മതവിശ്വാസത്തിലെ മിസ്റ്റിക് അുനഭവത്തിന്റെ ഊര്‍ജ്ജത്തില്‍ നിന്നല്ല പിറവികൊണ്ടത്. ഖുത്തുബിന്റെ പല ആശയങ്ങളും യൂറോപ്പിലെ അരാജകവാദത്തിന്റെയും വരേണ്യരുടെ ഇടയില്‍ പ്രചാരം നേടിയ കാല്‍പനികതയിലും വേരുകളുള്ളതായിരുന്നു. വളരെ ആധുനികവും പാശ്ചാത്യവുമായ ജീവിതപരിചയത്തില്‍ നിന്നു തന്നെയാണ് ഈ സ്വാംശീകരണം നടന്നത്. ഭരണാധികാരികളില്ലാത്ത ഒരു ലോകത്തിനായുള്ള വിപ്ളവ മുന്നണിപ്പോരാളി എന്ന ആശയം ഇസ്ലാമില്‍ നിന്നല്ല, യൂറോപ്യന്‍ റാഡിക്കല്‍ പ്രത്യയശാസ്ത്രത്തില്‍ നിന്നാണ് സയ്യിദ് ഖുത്തുബ് സ്വീകരിച്ചത്. ഇസ്ലാമിക ഭരണത്തെപ്പറ്റിയുള്ള ക്ളാസിക്കല്‍-പരമ്പരാഗത ആശയത്തേക്കാള്‍ ഒരു കൂട്ടര്‍ക്ക് മറ്റൊരു കൂട്ടരുടെ മേല്‍ ആധിപത്യം നല്‍കുന്ന എല്ലാ വ്യവസ്ഥകളും നിര്‍മ്മാജ്ജനം ചെയ്യണം എന്ന ഖുത്തുബിന്റെ ആശയം ഫ്രാന്‍സിലെ ജാക്കബിനിസത്തില്‍ നിന്ന് കടം കൊണ്ടതാണെന്ന് മാലിസ് റൂത്ത്വെന്‍ ചൂണ്ടിക്കാണിക്കുന്നത് ജോണ്‍ ഗ്രെ അല്‍ക്വയ്ദയെക്കുറിച്ച് എഴുതിയ സവിശേഷമായ പുസ്തകത്തില്‍ ഉദ്ധരിക്കുന്നു. വിപ്ളവ മുന്നണിപ്പോരാളി എന്ന ആശയവും ഖുത്തുബിനു ലഭിച്ചത് ഇസ്ലാമില്‍ നിന്നല്ല, അത് യൂറോപ്പില്‍ നിന്നുള്ള ഇറക്കുമതിയാണ്. ഖുര്‍ആനോടുള്ള ഖുത്തുബിന്റെ സമീപനവും, അത് സത്യവചനങ്ങളുടെ പരിശുദ്ധ ഗ്രന്ഥമായല്ല, ഒരു കലാസൃഷ്ടി എന്ന നിലയിലാണ്. ഖുത്തുബിനെസംബന്ധിച്ചിടത്തോളം വിശ്വാസം വ്യക്തിസത്തയുടെ പ്രകാശനം മാത്രമാണ്. തികച്ചും യുകതിവാദത്തിലും പോസിറ്റിവിസ്റ്റ് ചിന്തയിലും അധിഷ്ഠിതമായ ഒന്ന്. ആത്യന്തികമായി അതു മുതലാളിത്ത യുക്തിചിന്ത തന്നെയാണെന്നു കാണാം. പോസ്റ്റ് കാന്റിയന്‍ ലിബറല്‍ വ്യക്തിവാദമാണ് ഖുത്തുബ് സ്വീകരിച്ചത് എന്ന് ബിന്ദര്‍ അതിനെക്കുറിച്ച് പറയുന്നുവെന്ന് ജോണ്‍ ഗ്രെ തുടരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ യൂറോപ്യന്‍ റൊമാന്റിസസത്തിന്റെ പൈതൃകമാണ്. കൊളോണിയല്‍ നാടുകളിലെ വരേണ്യവൃന്ദം സ്വംശീകരിച്ച ആശയമായിരുന്നു അത്.
സാമ്രാജ്യത്വത്തിന്റെ ഏജന്റ് ക്ളാസ്
റാഡിക്കല്‍ ഇസ്ലാമിന്റെ ബൌദ്ധിക വേരുകള്‍ യൂറോപ്യന്‍ ജ്ഞാനോദയത്തിനെതിരെ ഉയര്‍ന്ന പ്രവണതകളിലാണ കുടികൊള്ളുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ജ്ഞാനോദയത്തിനെതിരെ ഒരു സംശയഗ്രസ്ഥ ചിന്ത ഉദയം ചെയ്തിരുന്നു. യുക്തിയെ പൂര്‍ണ്ണമായി നിരസിച്ച ഡേവിഡ് ഹ്യൂം, യുക്തിപൂര്‍വ്വമായ അന്വേഷണത്തെ തിരസ്കരിച്ച ജെ ജി ഹാമ്മന്‍, കര്‍തൃത്വത്തിന്റെ പ്രകാശനമായി മതവിശ്വാസത്തെ ന്യായീകരിച്ച കീര്‍ക്കഗാറിന്റെ പില്‍ക്കാല ചിന്ത, സാര്‍വ്വലൌകിക നാഗരികത എന്ന ആശയത്തെ തിരസ്കരിച്ച ജെ ജി ഹെര്‍ഡര്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫിഷെയും നീത്ചെയും എല്ലാം അരാജകവാദ ചിന്തയുടെ പ്രചാരകരായിരുന്നു. യുക്തിക്കുമേല്‍ നീത്ഷേ ഇഛ്ഛയെ പകരം വെച്ചു. സയ്യിദ് ഖുത്തുബിന്റെ ജയിലില്‍ നിന്നുള്ള ഖുര്‍ആനിക സാഹിത്യവും മൌദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനവും എല്ലാം ഇസ്ലാമിക സ്രോതസ്സുകളേക്കാള്‍ യൂറോപ്യന്‍ അനാര്‍ക്കിസത്തിന്റെയും ജര്‍മ്മന്‍ റൊമാന്റിസത്തിന്റെയും സ്വാധീനമുള്ള ആധുനിക ദേശ-രാഷട്ര സങ്കല്‍പങ്ങളുടെ പശ്ചാത്തലമുള്ള മുതലാളിത്ത സമ്പ്രദായത്തിലുള്ള ഖുര്‍ആന്‍ വായനയായിരുന്നു ആ വ്യാഖ്യാനങ്ങളിലെ ദൈവസങ്കല്‍പത്തിലെ പരിമിതിയെ തിരിച്ചറിയുന്ന ആര്‍ക്കും ഇതു മനസ്സിലാകും. എന്തിനെതിരായാണോ അത് നിലകൊണ്ടത് അതിന്റെ തന്നെ സ്രോതസ്സുകളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച് അതിന്റെതന്നെ നിലനില്‍പിനെ ശക്തിപ്പെടുത്തുന്ന പ്രസ്ഥാനമായി റാഡിക്കല്‍ ഇസ്ലാമും അതിന്‍െ തണലിലുള്ള മതഭീകര പ്രസ്ഥാനവും വര്‍ത്തിക്കുന്നു. തീവ്രവാദ പ്രസ്ഥാനങ്ങളുടെ ആത്യന്തിക ഫലം സാമ്രാജ്യത്വത്തിനെതിരെയുള്ള യഥാര്‍ത്ഥ സമരങ്ങളുടെ ധാര്‍മ്മികതയെ അതു നശിപ്പിക്കുന്നു എന്നതാണ്. സാമ്രാജ്യത്വത്തെ അരക്കിട്ടുറപ്പിക്കുന്ന, സാമ്രാജ്യത്വ ശക്തികളുടെ ജനാധിപത്യപരമായ വാചകമടിയെപ്പോലും മാറ്റിവെപ്പിക്കാന്‍ സന്നദ്ധത നല്‍കുന്ന ഒരു ഏജന്റ് ക്ളാസ് ആയി ഇസ്ലാമിക മതമൌലികവാദം മാറുകയും ചെയ്യുന്നു. ബ്രാഹ്മാണാധിപത്യത്തിന്റെ ഏജന്റ് ക്ളാസ് ആയി റോബര്‍ട് ജെഫ്രി വിശേഷിപ്പിക്കുന്ന തിരുവിതാംകൂറിലെ വരേണ്യ നായര്‍വൃന്ദം, അവിടെ ചാതുര്‍വര്‍ണ്യം നിലനിര്‍ത്തിപ്പോരുന്നതില്‍ വഹിച്ച പങ്കിനു സമാനമാണ്, ഇന്ന് സാമ്രാജ്യത്വത്തിന്റെ കാര്യത്തില്‍ റാഡിക്കല്‍ ഇസ്ലാം നിര്‍വ്വഹിക്കുന്നത് എന്നര്‍ത്ഥം. കാരണം മുതലാളിത്ത യുക്തി എക്കാലത്തും പ്രവര്‍ത്തിക്കുന്ന വിപരീത ദ്വന്ദങ്ങളെ സാധ്യമാക്കിക്കൊണ്ടാണ.് അങ്ങിനെ ഇസ്ലാമിക മതമൌലികവാദം സാമ്രാജ്യത്വത്തിന്റെ നിലനില്‍പ്പിനും സാമ്രാജ്യത്വം ഇസ്ലാമിക മതമൌലികവാദത്തിനും സാധൂകരണമായിത്തീരുന്നു. സാമ്രാജ്യത്വവുമായി അവസരവാദപരമായ കൂട്ടുകെട്ടിന് റാഡിക്കല്‍ ഇസ്ലാം ഒരു കാലത്തും മടിച്ചിട്ടില്ല. തങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുമ്പോഴാട്ടെ അവര്‍ വീറുറ്റ സാമ്രാജ്യത്വവിരോധികളായിത്തീരുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് വിപ്ളവകാരികളുടെയും ബുദ്ധിജീവികളുടെയും പൊതുവെ ഇടതുപക്ഷത്തിന്റെയും സാമ്രാജ്യത്വ വിരോധത്തില്‍ നിന്ന് ഇസ്ലാമിക റാഡിക്കലുകളുടെ സാമ്രാജ്യത്വ വിരുദ്ധത വ്യത്യസ്തമാകുന്നതും ഈ അവസരവാദ സമീപനം കൊണ്ടുതന്നെ.
അല്‍ഖ്വയ്ദയുടെ നേതാവായ ബിന്‍ ലാദനും ഖുത്തുബിനെപ്പോലെ പടിഞ്ഞാറന്‍ ആനന്ദവാദത്തിന്റെ ഉള്ളുപൊള്ളയായ നിലനില്‍പ്പിനോട് പ്രതികരിച്ചുകൊണ്ടാണ് രംഗത്തുവന്നത്. എല്ലാ മതമൌലിക വാദത്തിനും ആധുനികതയുടെയും പാശ്ചാത്യ ഭ്രമത്തിന്റെയും ഒരു മുന്‍ജന്മമുണ്ട്. ലെബണിലെ തന്റെ ആധുനികവും സെക്കുലറുമായ ജീവിതം പിന്നിട്ട് അറേബ്യയില്‍ തിരിച്ചെത്തിയ ലാദന്‍ അവിടെ ഇസ്ലാമിന്റെ ഒരു പ്രത്യേക ഇനത്തെ ആശ്ളേഷിക്കുന്നതാണു നാം കാണുന്നത്. അദ്ദേഹം, റാഡിക്കല്‍ ഇസ്ലാമിന്റെ ബുദ്ധിജീവിയായല്ല, സംഘാടകന്‍, തന്ത്രജ്ഞന്‍ എന്ന നിലയിലാണ് അയാള്‍ പ്രവര്‍ത്തിച്ചത്. ഗുണരത്ന ചൂണ്ടിക്കാണിക്കും പോലെ, ബിന്‍ ലാദന്‍ ഒരു മൌലിക ചിന്തകനായിരുന്നില്ല. മറിച്ച് ഒരു അവസരവാദിയായിരുന്നു. ഹദയം കൊണ്ട് ഒരു ബിസിനസ്സുകാരന്‍. ലാദന്റെ ആശയങ്ങളെ കാര്യമായി സ്വാധീനിച്ചത് 1987-8ല്‍ ജോര്‍ദ്ദാനിയനായ പലസ്തീനിയന്‍ ഡോക്ടര്‍ അബ്ദുള്ള അസ്സം ആയിരുന്നു. ആധുനികാര്‍ത്ഥത്തിലുള്ള ഇസ്ലാമിക ജിഹാദിന്റെ വക്താവായിരുന്നു അദ്ദേഹം. പലസ്തീന്‍ പ്രസ്ഥാനത്തിന്റെ സെക്കുലര്‍ പ്രതിഛായയയെ ഏറെ അപകടപ്പെടുത്തിയ ഹമാസിന്റെ സ്ഥാപകനായിരുന്നു അസ്സം. അഫ്ഗാനില്‍ മുജാഹിദീനുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ച അമേരിക്കന്‍ ചോറ്റുപട്ടാളത്തെ സഹായിക്കാന്‍ അസ്സം, ബിന്‍ ലാദനോടൊത്ത് അഫ്ഗാന്‍ സര്‍വ്വീസ് ബ്യൂറോ തുടങ്ങി. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സാന്നിധ്യത്തിനെതിരെ അമേരിക്കയെ സഹായിച്ച രണ്ടു മുഖ്യ വ്യക്തികള്‍ ഇവര്‍ രണ്ടുപേരുമായിരുന്നു. 1979ല്‍ സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാനില്‍ പ്രവേശിച്ചതോടെ ലാദന്‍ സൌദി അറേബ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കു പോയി അവിടെ പ്രവര്‍ത്തനനിരതരായിരുന്ന സോവിയറ്റ് വിരുദ്ധ കമാന്റോകളുടെ കൂടെ ചേര്‍ന്നു. വിവിധ രാഷ്ട്രങ്ങള്‍ സോവിയറ്റ് ആധിപത്യത്തിനെതിരെ, സിഐഎക്കു കീഴില്‍ സംഘടിച്ച ഒരു ബഹുരാഷ്ട്ര സംഘടനയായിരുന്നു മുജാഹിദീന്‍. അസ്സമിന്റെ താത്വികാചാര്യനും ഖുത്തുബ് തന്നെയായിരുന്നു. വിപ്ളവ മുന്നണിപ്പോരാളി എന്ന് ഖുത്തുബും അസ്സമും ബിന്‍ലാദനും പ്രയോഗിക്കുന്ന സംജ്ഞ യഥാര്‍ത്ഥത്തില്‍ ഇസ്ലാമികം എന്നതിനേക്കാള്‍ ബോള്‍ഷെവിക് ആശയമായിരുന്നു. ബോള്‍ഷവിസത്തിനെതിരെ ബോള്‍ഷെവിസത്തിന്റെ തന്നെ ആശയങ്ങള്‍ മതാപസ്മാരത്തിന്റെ പ്രത്യയശാസ്ത്രം കലര്‍ത്തി ഉപയോഗിക്കാന്‍ അമേരിക്കയും സിഐഎയും പ്രയോഗിച്ച തന്ത്രങ്ങളുടെ വാഹകരും പ്രചാരകരും ചോറ്റുപട്ടാളവുമായി മാറുകയായിരുന്നു ഇസ്ലാമിക റാഡിക്കലിസം എന്നര്‍ത്ഥം.
അല്‍ഖ്വയ്ദയുടെ ആശയങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ ലാദന്റെ അടുത്ത സുഹൃത്തായിരുന്ന മുല്ല ഉമറിലൂടെ വ്യാപരിക്കപ്പെട്ടു. 2000 മാര്‍ച്ചില്‍ ചരിത്രപ്രസിദ്ധമായ ബാമിയാന്‍ ബുദ്ധ പ്രതിമകളെ ലാദന്റെ നിര്‍ദ്ദേശത്തില്‍ താലിബാന്‍ ഭരണകൂടം തച്ചുതകര്‍ത്തു. ബാബ്രി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു തുല്യമായിരുന്നു ഈ സംഭവം. വിഗ്രഹപൂജയെ എതിര്‍ക്കുന്നതിന്റെ പേരില്‍ കഅബാ ദേവാലയത്തെയും ലാദനും സംഘവും തകര്‍ക്കാന്‍ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല. നമ്മുടെ എന്‍ഡിഎഫ് കുഞ്ഞാടുകള്‍ ലാദനയുെം താലിബാനെയും അനുകരിച്ച് നേര്‍ച്ചകളെ നിരോധിക്കാനും തങ്ങളുപ്പൂപ്പമാരെ കൊല്ലാനും പെണ്ണുങ്ങളെ മൊട്ടയടിക്കാനുമൊക്കെ തുടങ്ങിയതും ഇതിന്റെയെല്ലാം പ്രചാരണത്തിലടിമപ്പെട്ടാവണം. ഇസ്ലാമിലെ ശിയാ-സുന്നി പാരമ്പര്യങ്ങളെ അതിന്റെ വൈരുദ്ധ്യാത്മകയില്‍ മനസ്സിലാക്കുമ്പോഴേ ഇസ്ലാമിക ദര്‍ശനത്തിന്റെ മഹത്വവും സൌന്ദര്യവും തിരിച്ചറിയപ്പെടുകയുള്ളൂ എന്ന പാഠം ഇന്നത്തെ ഇസ്ലാമിന് അന്യമായ ഒന്നാണ്. മതസംരക്ഷണത്തിന്റെ പേരില്‍ സ്വന്തം മതത്തിനെതിരെത്തന്നെ വാളെടുക്കുകയാണ് മതമൌലിക വാദികള്‍ ചെയ്യുന്നത്.
സാമ്രാജ്യത്വത്തിന്റെ തൊണ്ണൂറുകളുടെ യുദ്ധമുഖം
അല്‍ഖ്വയ്ദ സമ്പദ്ഘടന കൂട്ടകുടുംബം മോഡലിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഹവാല എന്ന അനൌപചാരിക ബാങ്കിങ്ക് സമ്പ്രദായം വഴിയാണ് അതു പ്രവര്‍ത്തിക്കുന്നത്. അതിന് ആഗോളമായി സാന്നിധ്യമുണ്ട്. സ്കോട്ടിഷ് കാപ്പിറ്റലിസത്തിന്റെ മാതൃകയിലുള്ള കുടുംബ സ്വഭാവത്തിലുള്ള നെറ്റ്വര്‍ക്ക് അതിന് മധ്യകാല മൂല്യ പ്രതീതി നല്‍കുന്നു. യുദ്ധ സമ്പ്രദായത്തിന്റെ തൊണ്ണൂറുകളിലെ മാറിയ മുഖത്തെയും അല്‍ഖ്വയ്ദ പ്രതിനിധീകരിക്കുന്നത്. നെപ്പോളിയാനിക് യുദ്ധങ്ങള്‍ അവസാനിച്ചതോടെ ഇനിമേല്‍ രാഷ്ട്രങ്ങള്‍ തമ്മിലാണ് യുദ്ധങ്ങള്‍ ഉണ്ടാകുക എന്ന സിദ്ധാന്തം പലരും മുന്നോട്ടു വെയ്ക്കപ്പെട്ടിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച വരെ യുദ്ധസമ്പ്രദായം ഈ വിധത്തിലായിരുന്നുതാനും. എന്നാല്‍ തൊണ്ണൂറുകളില്‍ പുതിയ ഒരു യുദ്ധരീതി നിലവില്‍ വന്നു. സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെ പ്രതേക യുദ്ധ മേഖലകള്‍ സൃഷ്ടിക്കയും നിലനിര്‍ത്തുകയും ചെയ്യുവാനുള്ള ആസൂത്രണങ്ങള്‍ നടന്നു. തന്ത്രപ്രധാനമായ സ്ഥലങ്ങളിലെല്ലാം അമേരിക്കക്ക് പെട്ടൊന്ന് ഇടപെടാന്‍ കഴിയും വിധം ഇത്തരം യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും മേഖലകളെ ഒരുക്കി നിര്‍ത്തി. മധ്യേഷ്യയും ബാല്‍ക്കന്‍ പ്രദേശവും കാശ്മീരും അഫ്ഗാനിസ്ഥാനും ഇത്തരം സംഘര്‍സ്ഥലികളായി നിലനിര്‍ത്തപ്പെടുന്നു. ഇവിടെ ഭരണകൂടങ്ങള്‍ നേരിട്ടല്ല, രാഷ്ട്രീയ പാര്‍ടികളും അവ്യവസ്ഥ സ്വഭാവുമുള്ള മില്യഷ്യയും നുഴഞ്ഞുകയറ്റക്കാരായ കൂലിപ്പട്ടാളവും ഗറില്ലകളും ഫണ്ടമെന്റലിസ്റ്റ് നെറ്റ്വര്‍ക്കുകളുമാണ് യുദ്ധഭൂമിയെ അതായി നിലനിര്‍ത്തുന്നത്. ഗള്‍ഫ്, അഫ്ഗാന്‍ യുദ്ധങ്ങളെപ്പോലുള്ള ഭരണകൂടം നേരിട്ട് നേതൃത്വം നല്‍കുന്ന യുദ്ധങ്ങള്‍ ഇല്ല എന്നല്ല. അതും ഒരു ഭാഗത്തുണ്ട്. ഗവര്‍മെണ്ട് ഉദ്യേഗസ്ഥരെയും സിവിലിയന്‍ ജനതയെയും ആക്രമിക്കുന്ന സാമ്പ്രദായികേതര യുദ്ധരീതികള്‍ വിയറ്റ്നാമിലും അംഗോളയിലും മലയിയിലും വടക്കന്‍ ഐര്‍ലന്റിലും ബാസ്ക് രാജ്യത്തും ശ്രീലങ്കയിലും ഇസ്രായേലിലും അള്‍ജീരിയയിലും മറ്റിടങ്ങളിലും പ്രയോഗിച്ചു പോന്നിട്ടുണ്ട്.
എന്നാല്‍ തൊണ്ണൂറുകളില്‍ യുദ്ധങ്ങള്‍ക്ക് സംഭവിച്ച സവിശേഷത അവ നടക്കുന്നത് ശിഥീലകണം സംഭവിക്കുകയും പരാജയപ്പെടുകയും ചെയ്ത ദേശ-രാഷ്ട്രങ്ങളിലാണ് എന്നതാണ്. ആഫ്രിക്ക, കമ്മ്യൂണിസ്റ്റ് അനന്തര റഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, കൊളംബിയ, ഹെയ്ത്തി, ബോസ്നിയ, കൊസാവോ, ചെച്നിയ, അല്‍ബേനിയ എന്നിവടങ്ങളിലൊന്നും ഇന്ന് ആധുനിക രാഷ്ട്രത്തിന്റെ ഘടന ഇല്ല. ഇവിടെ സിവില്‍ യുദ്ധങ്ങള്‍ ഭരണകൂടങ്ങളുടെ ശക്തി ചോര്‍ത്തി കളഞ്ഞിരിക്കുന്നു. ഇത്തരം അര്‍ദ്ധ അരാജകാവസ്ഥയില്‍ ആയുധമേന്തിയ സംഘങ്ങള്‍ വിഹരിക്കുന്നു. ഇത്തരം സ്ഥലങ്ങളിലാണ് അല്‍ ഖ്വയ്ദ പോലുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കാന്‍ മണ്ണു കണ്ടെത്തുന്നത്. പരാജയപ്പെട്ട രാജ്യങ്ങളില്‍ നിന്ന് ദുര്‍ബലമായ ഭരണകൂടങ്ങളുള്ള രാജ്യങ്ങളിലേക്ക് അത് പ്രവേശിക്കുന്നു. മൂലധനം ആഗോളമായതുപോലെ കുറ്റകൃത്യവും ആഗോളമായിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ നൈസിക-വ്യവസായിക കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍ക്ക് തൊഴിലില്ലാതായത് ഈ ക്രിമിനല്‍ സമ്പദ്ഘടനക്ക് വലിയ നിലയില്‍ സാങ്കേതിക സഹായകമായി വര്‍ത്തിക്കുന്നു. കാള്‍ ക്രൌസ് മന:ശാസ്ത്ര വിശകലനത്തെക്കുറിച്ച് പറയുമ്പോലെ, റാഡിക്കല്‍ ഇസ്ലാം, അത് പരിഹരിക്കാന്‍ ശ്രമിക്കുന്നു എന്നു നടിക്കുന്ന രോഗത്തിന്റെ ഒരു ലക്ഷണം മാത്രമാണെന്ന് ജോണ്‍ ഗ്രെ പറയുന്നു. ഈ രോഗലക്ഷണത്തെ ചികിത്സിക്കുന്നതിലൂടെ മാത്രമേ ഇസ്ലാമിക ദര്‍ശനത്തിനും ഇസ്ലാമിക വിശ്വാസികള്‍ക്കും ലോകത്തിനു മുമ്പില്‍ ഇനിമേല്‍ തലയുയര്‍ത്തി നില്‍ക്കാനാവൂ എന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതാണ് നമ്മുടെ കാലത്തെ ദുരന്തങ്ങളിലൊന്ന്. ഇത്തരം പ്രസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്ന മുസ്ലിം കര്‍തൃത്വങ്ങളെയും അവരുടെ ചെയ്തികളെയും അതിനുപിന്നിലെ പ്രചോദനങ്ങളെയും ചിന്താസരണിയെയും മന:ശാസ്ത്രവിശകലനത്തിന്റെ രീതികള്‍ ഉപയോഗിച്ച് മാത്രമേ വിലയിരുത്താനാവൂ. മതമൌലിക വാദിയുടെ ഈ മനോഘടനയെ ചെക്കോസ്ളാവാക്യന്‍ ചിന്തനും മന:ശാസ്ത്ര വിശാരദനുമായ സ്ളാവോജ് ഷിഷെക് ലകാന്റെ ആശയങ്ങള്‍ പരിചയപ്പെടുത്തുന്ന തന്റെ ഗ്രന്ഥത്തിലെ അവസാന അധ്യായത്തില്‍ വിശകലനം ചെയ്യുന്നത് ഏറെ ശ്രദ്ധാര്‍ഹമാണ്. 2004 നവംബര്‍ 2ന് ഡച്ച് ഡോക്യുമെന്റി സംവിധാകന്‍ തിയോ വാന്‍ഗോഗിന്റെ വധിച്ച ഇസ്ലാമിക തീവ്രവാദി മുഹമ്മദ് ബൊയേരി തിയോയുടെ വയറില്‍ കത്തികയറ്റിയ ദ്വാരത്തില്‍ തിരുകിവെച്ച, തിയോയുടെ സുഹൃത്തും ഫെമിനിസ്റ്റുമായ ഹിര്‍ ഷി അലിയെ സംബോധന ചെയ്ത് എഴുതിവെച്ച കത്തിനെയാണ് ഷിഷെക് വിശകലനം ചെയ്യുന്നത്.
അവലംബം
സഹീഹുല്‍ ബുഖാരി, ഹദീസ് ഗ്രന്ഥം, തര്‍ജുമ്മ: സി എന്‍ അഹമ്മദ് മൌലവി, നാഷണല്‍ ബുക്ട്രസ്റ്റ്
ഫ്രാന്‍സിസ് ഡി ഗോയ, ലൈഫ് ആന്റ് വര്‍ക്, എല്‍കെ ലിന്‍ഡ ബുച്ചോല്‍സ്, കോണ്‍മാന്‍
ഡോ. ടി കെ രാമചന്ദ്രന്‍, സാംസ്കാരിക വിമര്‍ശനം തത്വചിന്താപരമായ ഒരു ആമുഖ സംരഭം, എഡി. രവീന്ദ്രന്‍, നിള പബ്ളിഷേഴ്സ്.
ഐജാസ് അഹമ്മദ്, ടെറര്‍, വാര്‍, കള്‍ച്ചര്‍, ദക്ഷിണ കൊറിയയില്‍െ യുവ കലാകാരന്മാരുടെ ജേര്‍ണലിനു വേണ്ടി എഴുതിയത്.
എറിക് ഹോബ്സ്ബോം, ഏജ് ഓഫ് റിവല്യൂഷന്‍, 1789-1848, വിന്റേജ് ബുക്സ്, ന്യൂയോര്‍ക്ക്.
കെ ദാമോദരന്‍, ഭാരതീയ ചിന്ത, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ആമുഖം, ഡോക്യൂമെന്റ് ഓഫ് ദ കമ്മ്യുണിസ്റ്റ് മൂവ്മെന്റ് ഇന്‍ ഇന്ത്യ, വാല്യം ഒന്ന്, 1917-1928. നാഷണല്‍ ബുക് ഏജന്‍സി, കല്‍ക്കത്ത.
ജോണ്‍ ഗ്രെ, അല്‍ ഖ്വയ്ദ ആന്റ് വാട്ട് ഇറ്റ് മെന്റ് റ്റു ബി മോഡേണ്‍, ഫേബര്‍ ആന്റ് ഫേബര്‍..
സ്ളാവോജ് ഷിഷെക്ക്, ഹൌ റ്റു റീഡ് ലകാന്‍. ദ പെര്‍വേഴ്സ് സബ്ജെക്ട് ഓഫ് പൊളിറ്റിക്സ്: ലകാന്‍ ആസ് എ റീഡര്‍ ഓഫ് മുഹമ്മദ് ബൊയേരി.
No comments:
Post a Comment