Thursday, September 8, 2011

ബാബുക്കയുടെ പകലുകള്‍
ബാബുക്കയുടെ രാത്രിക
ള്‍


പി പി ഷാനവാസ്


ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ മലയാളി ഓര്‍ത്തെടുക്കുക ബാബുക്കയിലൂടെയായിരിക്കും. മലയാള ഗാനപദങ്ങളില്‍ ഉത്തരേന്ത്യന്‍ രാഗശീലുകൊണ്ടുതീര്‍ത്ത ഭാവഗീതികയായിരുന്നു അദ്ദേഹത്തിന്റെ ട്യൂണുകള്‍. ഉപകരണസംഗീതത്തെ തന്റെ കംമ്പോസിഷനില്‍ സമര്‍ത്ഥമായി സന്നിവേശിപ്പിക്കുന്നതില്‍ അദ്ദേഹം അന്യാദൃശ്യത പുലര്‍ത്തി. എന്നാല്‍ ഉപകരണവാദ്യങ്ങളുടെ പൊടിപ്പും തൊങ്ങലുമില്ലാതെ, ഹാര്‍മോണിയവും തബലയും കൊണ്ടുമാത്രം, അദ്ദേഹം ഭാവാലാപനത്തില്‍ ഇന്ദ്രജാലം തീര്‍ത്തിട്ടുണ്ട്. ബാബുക്കയുടെ തനത് ആലാപനത്തിന്റെ ഏതാനും റെക്കോര്‍ഡുകള്‍ തൊണ്ണൂറുകള്‍ക്കു മധ്യേ പുറത്തെത്തിയത് മലയാളത്തിന്റെ മഹാഭാഗ്യമായി മാറി. ബാബുക്കയുടെ കംമ്പോസിഷന്റെ യഥാര്‍ത്ഥ ആവിഷ്കാരം ഇങ്ങനെയാണെന്നറിഞ്ഞ് സംഗീതപ്രേമികള്‍ അത്ഭുതം കൂറി. പ്രൌഢഗംഭീരമായ ആ ഗാനനിര്‍ജ്ജരിയില്‍ നിന്നുള്ള ഏതാനും ട്യൂണുകള്‍ മാത്രമായിരുന്നു അത്. ഉള്ളുതുറന്ന വിലാപസ്ഥായില്‍ അദ്ദേഹം പാടിയുണര്‍ത്തിയ മെഹ്ഫില്‍രാവുകള്‍ മലബാറിലെ സംഗീതസംസ്കാരത്തിന്റെ മൂന്നു പതിറ്റാണ്ടിന്റെ ചരിത്രമായി മാറി.

മലയാള സിനിമാശാഖയില്‍ ബാബുക്ക മെലഡിയുടെ ചക്രവര്‍ത്തിയായി വിരാജിക്കുന്നു. ലയമധുരമായ ഇന്ത്യന്‍ സംഗീതത്തെ അദ്ദേഹം സാധാരണക്കാരന്റെ കേള്‍വിശീലത്തിന്റെ ഭാഗമാക്കി. ടാഗോറിന്റെ ബംഗാളും ആയിരത്തൊന്നു രാവുകളുടെ ബാഗ്ദാദും ആ ട്യൂണുകളില്‍ കസവുഞൊറിയിട്ടു. ഉള്ളുതുറന്ന ആ വിലാപസ്വരം ഉഛസ്ഥായിയില്‍ മണലാരണ്യങ്ങളില്‍ അലഞ്ഞു. ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും നിമിഷങ്ങളെ ഉന്മീലനം ചെയ്തു. ഇന്ത്യ എങ്ങിനെ ജീവിച്ചു എന്ന് ബാബുക്കയുടെ സംഗീതത്തിലൂടെ മലയാളി അറിഞ്ഞു. ഭക്തമീരയും, വിരഹിണിയായ രാധയും, ഓമര്‍ഖയ്യാമിന്റെ മധുചഷകവും, ഹിമാലയ വനഛായയിലെ ദേവതാരുവും, ആ ട്യൂണുകളില്‍ ജാലകവാതില്‍ തുറന്നു.

ഒടുവില്‍ മാപ്പിള ഗാനശാഖിയിലും ആ വാനമ്പാടി പറന്നെത്തി. ഇശലുകളുടെ നാട്ടില്‍, വൈദ്യരുടെ പാട്ടുപാരമ്പര്യത്തില്‍... അക്കാലത്തെ ഏതു എളിയ കലാകാരനും കലാകാരിയും ബാബുക്കയുടെ സംഗീതസാന്നിധ്യമറിഞ്ഞു. അങ്ങിനെ മാപ്പിള നാടോടി ഗാനപാരമ്പര്യത്തില്‍ ക്ളാസിസത്തിന്റെ വിത്തെറിഞ്ഞു.

നമ്മുടെ സംഗീതഭാവുകത്വത്തെയും ജീവിതത്തെയും
ഇത്രമേല്‍ മാറ്റിമറിച്ച ആ കലാകാരന്
നാമെന്തു പകരം നല്‍കും?
രാഗ്രംഗിന്റെ എളിയ ഖജനാവില്‍ നിന്ന്...

അന്വേഷണത്തിനായി ഒരു പകല്‍
ആനന്ദത്തിനായി ഒരു രാത്രി


text for a musical programme organized at our home village as part of Baburaj's death anniversary....



 

No comments:

Post a Comment