Thursday, September 8, 2011

 ദൃശ്യം പെരുമഴ പെയ്യുമ്പോള്‍

പി പി ഷാനവാസ്

പുസ്താഭിപ്രായം
ചരിത്രത്തിന്റെ മുദ്രണങ്ങള്‍

മലയാള പത്രപ്രവര്‍ത്തനത്തിന്റെ വികാസവും ചരിത്രവും
ഷിബു മുഹമ്മദ്
പേജ്: 170
വില: 55 രൂപ
കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം



വാക്കുകളുടെ ഘര്‍ഷണ വികര്‍ഷങ്ങള്‍ സൃഷ്ടിച്ച  അര്‍ത്ഥങ്ങളും പ്രസ്ഥാനങ്ങളും ആപേക്ഷികതയുടെ അവ്യവസ്ഥിതമായ ഗ്യാലക്സിയില്‍ നഷ്ടപ്രായമാകുന്നുവോ എന്ന തോന്നല്‍ എങ്ങുമുണ്ട്. വാക്കിനുമേല്‍ കാഴ്ചക്ക് കോയ്മ ലഭിച്ച കാലം എന്ന് പലരും ഇതിനെ വിശേഷിപ്പിക്കുന്നു. ദൃശ്യലോകത്തിന്റെ പ്രാന്തങ്ങളിലെവിടെയെങ്കിലും  ഉപാംഗമായി അതിജീവിക്കാനാകുമോ എന്നാണ് വാക്കുകളുടെ സംശ്ളേഷകര്‍ ഇന്നു അന്വേഷിക്കുന്നത്. അല്‍പം അതിശയോക്തികരമെന്നു തോന്നാമെങ്കിലും  ദൃശ്യം പകരുന്ന സന്ദേശത്തിന്റെ അടിക്കുറിപ്പായി മാറുന്ന ഒരു സംക്രമണ കാലത്തിന്റെ വെല്ലുവിളിയില്‍ പിടയുകയാണ് വരമൊഴി. തത്വചിന്തകന്‍ ദൃശ്യത്തിന്റെ പെരുമഴക്കാലം (The age of spectres) എന്ന് ഈ സ്ഥിതിയെ വിശേഷിപ്പിക്കുന്നു. ഈ വ്യാകുലതകള്‍ ആമുഖമായി നിലനില്‍ക്കെയൊണ് ഷിബുമുഹമ്മദ് \'ചരിത്രത്തിന്റെ മുദ്രണങ്ങള്‍\' എന്ന ഉപമാപ്രയോഗത്തിലൂടെ വാര്‍ത്താപത്രങ്ങളെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നതും അതിന്റെ ചരിത്രവും വികാസവും തേടുന്നതും. 
 കാന്റിന്റെ യുക്തിചിന്ത, കോംതെയുടെ പോസിറ്റിവിസം, ജെയിംസ് വാട്ടിന്റെ ആവിയന്ത്രം, ഗ്രഹാം ബെല്ലിന്റെ ടെലഫോണ്‍ തുടങ്ങി വ്യവസായ വിപ്ളവത്തിന് അടിത്തറയിട്ട വികാസ പരമ്പരകളില്‍ ഒന്നായിരുന്നു ഗുട്ടന്‍ ബര്‍ഗിന്റെ അച്ചടിവിദ്യയും. ന്യൂട്ടോണിയന്‍ ഫിസിക്സ് സാധ്യമാക്കിയ ശുദ്ധ യുക്തിയും ശാസ്ത്രവാദവും, നേര്‍രേഖാ സങ്കല്‍പത്തിലധിഷ്ഠിതമായ പുരോഗതിയെ സംബന്ധിച്ച ആശയവും എല്ലാം ചേര്‍ന്ന് കെട്ടഴിച്ചു വിട്ട ഉല്‍പാദനശക്തികളാണ് പത്രവ്യവസായത്തെയും സാധ്യമാക്കിയത്.
 വ്യവസായ വിപ്ളവത്തെ തുടര്‍ന്ന് നിലവില്‍ വന്ന ബൂര്‍ഷ്വാ അര്‍ത്ഥവ്യവസ്ഥയുടെ ആശയവും പ്രത്യയശാസ്ത്രവുമായി വര്‍ത്തിച്ചത് ജ്ഞാനോദയ സങ്കല്‍പങ്ങളായിരുന്നു. ജ്ഞാനോദയം മുന്നോട്ടു വെച്ച  ആശയങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും പ്രചാരകന്‍ എന്ന നിലയിലും അതുയര്‍ത്തിയ ജനാധിപത്യത്തിന്റെ വ്യവഹാരകന്‍ എന്ന നിലയിലും പത്രങ്ങള്‍ \'ആധുനിക വിനിമയ വ്യവസ്ഥയിലെ ഏറ്റവും പ്രാഥമികമായ മാധ്യമരൂപമായിത്തീര്‍ന്നു\' എന്നു ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നു.
 \'പുത്തന്‍ അധിനിവേശങ്ങളും അട്ടിമറികളും സാംസ്കാരികമായ കൈമാറ്റങ്ങളും സൃഷ്ടിച്ച ആധുനിക ജീവിതത്തിന്റെ സ്ഥലകാലബോധത്തെ വിനിമയത്തിന്റെ തലത്തില്‍ പുന:സൃഷ്ടിക്കാന്‍ ഒരു പരിധി വരെ അച്ചടിക്കു സാധിച്ചു\' എന്നും ഗ്രന്ഥകാരന്‍ ഈ ചരിത്രസന്ധിയെക്കുറിച്ച് പറയുന്നു. ബൂര്‍ഷ്വാ സമ്പദ്ഘടനക്ക് ആശയങ്ങളുടെ വ്യാപനവും വ്യാപാരവും സാധ്യമാക്കിക്കൊണ്ട് പത്രങ്ങള്‍ പ്രത്യയശാസ്ത്രപരമായ ധര്‍മ്മം നിറവേറ്റിയെന്നു സാരം. സിവില്‍ സമൂഹത്തിനും അതിലെ ഏകകമായ പൌരനും ആവശ്യമായ സാംസ്കാരികമായ നിലനില്‍പും സാധൂകരണവും നിര്‍മ്മിക്കുന്ന പ്രത്യയശാസ്ത്ര ഉപകരണമായി പത്രങ്ങള്‍ വര്‍ത്തിച്ചു.
 കാര്യങ്ങളെ വെട്ടിച്ചുരുക്കിയാല്‍, ന്യൂട്ടോണിയന്‍ ഫിസിക്സ് സാധ്യമാക്കിയ ബൂര്‍ഷ്വാ ആധുനികതയുടെ ഉല്‍പന്നമായിരുന്നു പത്രങ്ങള്‍ എന്നു കാണാം. യൂറോപ്പില്‍ പത്രങ്ങള്‍ മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്ര സാധൂകരണോപാധിയായിരുന്നെങ്കില്‍, മൂന്നാംലോക രാജ്യങ്ങളില്‍ അവ ഒരു കൊളോണിയല്‍ ക്രമത്തിന്റെ ഉപകരണമായിരുന്നു. ആധുനികതയുടെ ഗുണാത്മകത എന്നു വിശേഷിപ്പിക്കപ്പെട്ട ഫലങ്ങള്‍ തന്നെ മൂന്നാംലോകത്തിന് ഒരു കൊളോണിയല്‍ യാഥാര്‍ത്ഥ്യം മാത്രമായിരുന്നു. സ്വാഭാവികമായും കേരളത്തിലും  കൊളോണിയല്‍ ഭരണാധികാര വ്യാപനത്തിന്റെ ഭാഗമായാണ് അച്ചടിവിദ്യയും പ്രസിദ്ധീകരണ സംസ്കാരവും പത്രപ്രവര്‍ത്തനവും നിലവില്‍ വന്നത്. പുസ്തകത്തിലെ ആദ്യത്തെ ദീര്‍ഘ പ്രബന്ധത്തിന്റെ ആദ്യഭാഗം ഈ വസ്തുതകളിലേക്കു വെളിച്ചം വീശുന്നു.
  കൊളോണിയല്‍ പ്രസിദ്ധീകരണവിദ്യയും സംസ്കാരവും ക്രമേണ നാടന്‍ മുതലാളിത്തതിന്റെ കയ്യില്‍ എങ്ങനെ  കൊളോണിയല്‍ വിരുദ്ധ മുന്നേറ്റത്തിന്റെത്തന്നെ ഉപാധിയായിത്തീര്‍ന്നു എന്ന പരിശോധനയാണ് തുടര്‍ന്ന് പ്രബന്ധം നടത്തുന്നത്. \'നവോത്ഥാനകാല പത്രപ്രവര്‍ത്തനം\' നിലവില്‍ വന്ന കഥ. ജാതി ഉന്നമനത്തിന്റെയും സാമുദായികാവബോധത്തിന്റെയും അതിരുകളില്‍ ഒതുങ്ങിയ കേരളത്തിന്റെ നവോത്ഥാന സംരഭങ്ങളുടെ സങ്കുചിതത്വം, സ്വന്തം സമുദായബോധം മാനദണ്ഡമാക്കിയ ഒരു ബുദ്ധിജീവി വൃന്ദത്തെയും,അവര്‍ക്ക് ആശയാഭിലാഷവും അന്നവും നല്‍കിയ അച്ചടിവ്യവസായവും നിലവില്‍ വരുത്തിയതിലേക്ക് ലേഖനം വെളിച്ചം വീശുന്നു. ക്രൃസ്ത്യന്‍, നായര്‍, നമ്പൂതിരി, ഈഴവ, പുലയ, മുസ്ളിം സാമുദായികാവബോധത്തിന്റെ നാലതിരില്‍ പള്ളിയും പള്ളിക്കൂടവും അച്ചുകൂടവും വളര്‍ന്നുവികസിച്ച് ഇന്നത്തെ നിലയില്‍ \'വികലാംഗിയായ\' മലയാളി ആധുനികത സൃഷ്ടിക്കപ്പെട്ടതെങ്ങിനെയെന്ന് പുസ്തകം വിവരിക്കുന്നു.
  സ്വാതന്ത്യ്രാനന്തരം കൊളോണിയല്‍ സാംസ്കാരികാഭിരുചിയിന്മേല്‍ പുതിയ സാമുദായികാവബോധം ആര്‍ജ്ജിച്ച നാടന്‍മുതലാളിത്തം കുത്തകവല്‍ക്കരണത്തിലേക്ക് ചുവടുവെച്ചപ്പോള്‍ അവരുടെ പത്രങ്ങളും എങ്ങിനെ സാമ്പത്തിക-സാംസ്കാരിക കുത്തക ഭീമമാന്മാരായിത്തീര്‍ന്നു എന്ന കഥയാണ് ഒടുവില്‍ വിവരിക്കുന്നത്. മലയാളമനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ കൊളോണിയല്‍ സംസ്കാരം സ്വായത്തമാക്കിയ ഒരു നാടന്‍ വരേണ്യതയെ സൃഷ്ടിക്കുന്നതിന്റെ സമകാല ചരിത്രത്തിന്റെ വിശലകനമാണ് പുസ്തകം തുടര്‍ന്നുള്ള ലേഖനങ്ങളില്‍ പറയുന്നത്.
  കേരളത്തിലെ കമ്മ്യൂണിസ്റ്റ് ജനാധിപത്യ ഗവര്‍മെണ്ടിന്റെ രൂപീകരണവും അതിനെ അട്ടിമറിക്കാന്‍ കൊളോണിയല്‍ ശക്തികളും ഇന്ത്യന്‍ ബൂര്‍ഷ്വാ വര്‍ഗവും നാടന്‍ മുതലാളിത്തവും ചേര്‍ന്നൊരുക്കിയ കെണിയും അതില്‍ നാടന്‍ പത്രങ്ങള്‍ വഹിച്ച പങ്കും പുസ്തകം വിലയിരുത്തുന്നുണ്ട്. \'വിമോചന സമരം\' എന്ന കുപ്രസിദ്ധിയാര്‍ജിച്ച ഈ പ്രസ്ഥാനം നാടന്‍ മുതലാളിത്തവും അവയെ പ്രതിനിധീകരിച്ച പത്രങ്ങളും പുലര്‍ത്തിപ്പോന്ന സാമുദായികാവബോധത്തെ എങ്ങിനെ വര്‍ഗീയാവബോധമായി പരിവര്‍ത്തിപ്പിച്ചു എന്ന സൂചനയും പുസ്തകം നല്‍കുന്നു. ഈ വര്‍ഗീയാവബോധം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഫാസിസ്റ്റ് സ്വഭാവമാര്‍ജിക്കാന്‍ തുടങ്ങിയ ചരിത്രവും ഷിബു വ്യക്തമാക്കാന്‍ ശ്രമിക്കുന്നു.
 അടിത്തറ-ഉപരിഘടന എന്ന ക്ളാസിക്കല്‍ മാര്‍ക്സിയന്‍ രീതിശാസ്ത്രത്തിന്റെ വെളിച്ചത്തില്‍, സിവില്‍ സമൂഹത്തിന്റെ ഭരണകൂടവുമായുള്ള ബന്ധത്തിന്റെ പ്രകാശമാപിനികളും ചാലകശക്തികളുമായി പത്രങ്ങള്‍ എങ്ങിനെ വര്‍ത്തിക്കുന്നു എന്നതാണ് ഈ കൃതിയുടെ പരിപ്രേക്ഷ്യം. റിഡക്ഷനിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന ഏതാനും നിരീക്ഷണങ്ങളോട്് വിയോജിക്കുമ്പോഴും, നമ്മുടെ  പത്രപ്രവര്‍ത്തനത്തിന്റെ അക്കാദമിക ചരിത്രമെഴുത്തിന്റെ നാട്യങ്ങളെ ഷിബു തന്റെ രചനയില്‍ മുറിച്ചു കടക്കുന്നുണ്ട്; അക്കാദമികമായ ചിട്ടയും എംപിരിക്കല്‍ ജാഗ്രതയും നിലനിര്‍ത്തിക്കൊണ്ട് തന്നെ.



Published in Chinda weekly as a book review....the article deals with the relationship between word and visual as a political and philosophical issue....etc






No comments:

Post a Comment